11 September 2008

‘ഓണം’ പ്രകൃതിയുടെ ആഘോഷം

(ഓണത്തെ പ്രകൃതിയുമായി ബന്ധപ്പെടുത്തി ഒരു വിചിന്തനം)




“ഉത്സവം ഒരു നേരമ്പോക്കോ വിനോദോപാധിയോ അല്ല. പകരം, അത് ഒരു പുനര്‍ നിര്‍മാണമാണ്” - ഒക്ടോവിയോ പാസ്









സമൃദ്ധിയുടെ നാളുകള്‍ ഓര്‍മിപ്പിച്ചു കൊണ്ട് ഒരു ഓണക്കാലം കൂടി കടന്നു പോയി. മലയാളികളുടെ ഹൃദയത്തോടു ചേര്‍ന്നു കിടക്കുന്ന ഈ ഉത്സവ നാളുകള്‍ പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ഓരോ രാജ്യത്തേയും, ഓരോ പ്രദേശങ്ങളെയും, അവിടെയുള്ള വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും കോര്‍ത്തി ണക്കിയാണ് വിവിധ രീതിയിലുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നത്. അത്തരത്തില്‍ കേരളീയന്റെ ജീവിതത്തില്‍ ഏറെ ഉന്‍മേഷമേകുന്ന ഒരു ആഘോഷമാണ് ഓണം. കര്‍ക്കടക മാസത്തിലെ ഇരുണ്ട അന്തരീക്ഷത്തില്‍ നിന്ന് ചിങ്ങത്തിലേക്കുള്ള കാല്‍വെപ്പ്. മാനസിക - സാമ്പത്തികാ ന്തരീക്ഷത്തില്‍ വരുന്ന മാറ്റവും പ്രകൃതിയിലെ വസന്തവും സമൃദ്ധിയും ചേര്‍ന്നതാണ് ഓണക്കാലം. കാലാവസ്ഥയും സാമ്പത്തിക നിലയും പാരസ്പര്യ പ്പെടുന്നതാണ് ഈ നാളുകളുടെ പ്രസക്തിയെന്ന് പണ്ടു മുതലേ വിശ്വസിച്ചു പോരുന്നു. പ്രകൃതിയോ ടിണങ്ങി ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണിത്. ഓണത്തിന്റെ പ്രധാന ഇനങ്ങളി ലൊന്നായ പൂക്കളം അതിന് മികച്ച ഉദാഹരണമാണ്. പ്രകൃതിയേയും ഭൂമിയേയും അടുത്തറിയാന്‍ സാധിക്കുന്ന വളരെ വിശാലമായ ഒരു അര്‍ത്ഥ തലമാണ് പൂക്കളത്തിനുള്ളത്. മുറ്റത്ത് പൂക്കളമിടുക എന്നത് കുട്ടികളുടെ അവകാശമാണ്. അതിനായി അവര്‍ പൂക്കള്‍ തേടിയലയുന്നു. കുട്ടികള്‍ക്ക് പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇതിലൂടെ കഴിയുന്നു. അവരെ ഒട്ടും നിര്‍ബന്ധിക്കാതെ തന്നെ, ഒരു പാഠ്യ വിഷയമാക്കാതെ തന്നെ ഇത് സാധിക്കുന്നത് ചെറിയ കാര്യമല്ല. ഓണത്തിന് അത്ത ക്കളമിടാന്‍ ഉപയോഗിക്കുന്ന കുഞ്ഞു പൂക്കള്‍ മിക്കവയും നല്ല ഔഷധ ഗുണമുള്ളതാണ്. വളരെ ചെറിയ പൂക്കളായ തുമ്പയും മുക്കുറ്റിയും തേടി പറമ്പില ലയുമ്പോള്‍ അവരില്‍ മികച്ച ക്ഷമാ ശീലമാണ് ഉണ്ടാകുന്നത്.




അത്തം തൊട്ട് പത്തു ദിവസങ്ങ ളിലായാണ് മുറ്റത്ത് പൂക്കളമിടാറ്, പരിശുദ്ധിയും എളിമയും ചൂണ്ടി ക്കാണിക്കു ന്നതിനാണ് തുമ്പ പൂവിന് ഓണ ക്കാലത്ത് ഏറെ പ്രാധാന്യം നല്‍കുന്നത്. പൂക്കളം മിക്കവാറും ജ്യോമിട്രി രൂപങ്ങളിലാണ് സാധാരണ ഇടാറ്. തുമ്പപൂ, മുക്കുറ്റി, കൊങ്ങിണിപൂ, കാക്കപ്പൂവ്, അപ്പപ്പൂവ് എന്നിങ്ങനെ പൂക്കളത്തിന് സാധാരണ ഉപയോഗിക്കുന്ന പൂവുകള്‍ ഓണ ക്കാലത്ത് സമൃദ്ധമായി ഉണ്ടാകുന്നു. എന്നാല്‍, കാലാന്തരത്തില്‍ വന്ന മാ‍റ്റം ഓണത്തെയും നന്നായി ബാധിച്ചിട്ടുണ്ട്. ഇന്നത്തെ ആസൂത്രിത ഉദ്യാന നിര്‍മാണ രീതിക്കകത്ത് കേരളത്തില്‍ തനതായി കണ്ടു വരുന്ന പൂവുകള്‍ പലതും നമുക്കന്യമായി ക്കഴിഞ്ഞു. വളരെ വേഗതയേറിയ നമ്മുടെ ജീവിത സാഹചര്യങ്ങളാണ് അതിന് കാരണം. പണ്ട് ഇങ്ങനെ ആയിരുന്നില്ല എന്ന തോന്നല്‍ വര്‍ത്തമാന കാലത്തെ ഓര്‍മപ്പെടു ത്തുന്നുവെങ്കിലും പ്രായോഗിക ജീവിതത്തില്‍ നാം ഇവയെല്ലാം പാടെ മറന്നു കളയുന്നു. പ്രകൃതി നമുക്കു നല്‍കിയ സൌഭാഗ്യങ്ങളെ പല പേരില്‍ നാം ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. പഴയ കാല സമൃദ്ധിയെ ഓണ നാളുകളിലൂടെ ഓര്‍ത്തെടു ക്കുമ്പോള്‍ നഷ്ടപ്പെട്ട പ്രകൃതിയെ വീണ്ടെടുക്കാന്‍ ഒരു ശ്രമം കൂടിയുണ്ടാകുന്നത് ഭാവി തലമുറക്ക് നാം നല്‍കുന്ന ഏറ്റവും നല്ല ഓണ സമ്മാനമായിരിക്കും. പ്ലാസ്റ്റിക്ക് വാഴയിലയില്‍ സദ്യയുണ്ണുന്ന ഇക്കാലത്ത് തമിഴ് നാടും കര്‍ണാടകയും കനിയുന്നതു കൊണ്ടാണ് നമുക്ക് പൂക്കളമൊരുക്കാനും, സദ്യയൊരുക്കാനും കഴിയുന്നതെന്ന് നാം ഓര്‍ക്കുന്നത് നന്നായിരിക്കും. എല്ലാം റെഡിമേഡായി വാങ്ങിച്ചു കൊണ്ട് സമൃദ്ധിയുടെ നാളുകളെ ഓര്‍ത്തെടുക്കാനാണ് നാമിന്ന് ശ്രമിക്കുന്നത്. പ്രശസ്ത കലാ നിരൂപകന്‍ വിജയ കുമാര്‍ മേനോന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: “അനുപചാരികതയിലൂടെ ‘അത് പഠിക്കുന്നു’ എന്നറിയാതെ അതാര്‍ജിക്കുക എന്നതാണ് മിത്തുകളിലൂടെ ഒരുക്കുന്ന ഫോക് വിദ്യാഭ്യാസം. നിത്യ ജീവിതവും വിനോദവും ഭാവനയും കൂട്ടായ്മയും സാമ്പത്തിക ബോധവും എല്ലാമടങ്ങുന്ന ചില ആചാരങ്ങളിലൂടെ നൈതിക ബോധമുണ്ടാക്കുന്ന പ്രവണത ഓരോ ജനതക്കും ഉണ്ട്. ഇവയെല്ലാം ജന കലയുമാണ്. പൂക്കളവും ഊഞ്ഞാലാട്ടവും തുമ്പി തുള്ളലും ഓണത്തല്ലു മുതല്‍ വള്ളം കളി വരെയുള്ളതെല്ലാം അതിന്റെ ഭാഗമാണ് ”. എന്നാല്‍ പൂക്കളമിടാന്‍ ഇന്നെവിടെ പൂക്കള്‍? പൂക്കളത്തിന്റെ എല്ലാ ഘടകങ്ങള്‍ക്കും ഇന്ന് മാറ്റം വന്നിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നെത്തുന്ന പൂക്കളും, പ്ലാസ്റ്റിക് പൂക്കളും, കളര്‍ ചേര്‍ത്ത ഉപ്പും മറ്റുമാണ് പലരും പൂക്കളമാക്കുന്നത്.




ഓണം കേരളീയന്റെ ദേശീയ ഉത്സവമായി കൊണ്ടാടുമ്പോഴും അങ്ങേയറ്റം വാണിജ്യ വത്കരിക്കപ്പെട്ടു എന്നതാണ് ഏറെ ദു:ഖകരം. അതിനാല്‍, ‘മത്ത പൂത്താല്‍ ഓണം വന്നു’ എന്ന ചൊല്ല് വരും തലമുറക്ക് അറിയണമെന്നില്ല. മത്തപ്പൂവ് മാത്രമല്ല, വലിയ മത്തങ്ങ തന്നെ കാണാന്‍ കിട്ടാത്ത കാലം. മുറിച്ചു വെച്ച മത്തങ്ങ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണല്ലോ.




ഓണം എന്ന ആഘോഷം ഓര്‍മപ്പെടുത്തുന്നത് പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ്. എന്നാല്‍ ഒരു സത്യം നാം മറക്കുന്നു പ്രകൃതി തന്ന സൌഭാഗ്യങ്ങളെ നാം ഒരോന്നായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ഇന്ന് ഊഞ്ഞാലാട്ടവും, കണ്ണനാമുണ്ണി കളിയും, കമ്പിത്താലം ഇങ്ങനെ ഓണത്തോട് ബന്ധപ്പെട്ട പലതും നമുക്കന്യമായി കഴിഞ്ഞു. പകരം റെഡിമെയ്ഡ് ഓണമാണ് നാമിന്ന് ആഘോഷിക്കുന്നത്. പ്രകൃതിയോ ടിണങ്ങാന്‍ പറയുന്ന ഇത്തരം ആഘോഷങ്ങളുടെ വിശുദ്ധി മനസ്സിലാ ക്കാതെയുള്ള ആഘോഷം പലപ്പോഴും വാണിജ്യ താല്പര്യത്തെ മാത്രമാണ് പ്രോത്സാഹി പ്പിക്കുന്നത്. കാലാന്തരത്തില്‍ വന്ന മാറ്റം ഓണത്തെ എത്ര കണ്ട് മാറ്റി മറിച്ചിരിക്കുന്നു വെന്നും ഇതിനിടയില്‍ നമുക്കെന്തെല്ലാം നഷ്ടപ്പെട്ടുവെന്നും ഓര്‍ത്തെടുക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഉപരിക്കട്ടെ.




ഏവര്‍ക്കും പച്ചയുടെ ഓണാശംസകള്‍ നേരുന്നു!




- ഫൈസല്‍ ബാവ

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Thanks,
Very good thinking...

March 28, 2010  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


07 September 2008

ആണവോര്‍ജ്ജം ആപത്തെന്ന് ആര് പറയും?

‘അമേരിക്കാ
നീയെന്നാണ്
യുദ്ധം നിര്‍ത്തുക ?
പോ...
നീ നിന്റെ
ആറ്റംബോംബുമായ്
പുലയാട്...’




- അലന്‍ ഗിന്‍സ്ബര്‍ഗ്




ലോകം ആണവ ഭീതിയില്‍ കഴിയുകയാണ്. വന്‍ ശക്തികള്‍ ആണവ ശേഖരം കൂട്ടി വെക്കുന്നു,മറ്റു രാജ്യങ്ങള്‍ ആണവ ശക്തിയാവാന്‍ തിരക്കു കൂട്ടുന്നു, തങ്ങള്‍ക്കും വേണമെന്ന് തര്‍ക്കിക്കുന്നു, ചിലര്‍ യാചിക്കുന്നു. ലോകം കണ്ട ആണവ ദുരന്തങ്ങളെ മറന്ന് ആണവ മത്സരം മുറുകുമ്പോള്‍ എന്ത് കൊണ്ടാണ് ഞങ്ങള്‍ക്കിത് വേണ്ട എന്ന് ആരും പറയാത്തത്.




എല്ലാവരും തങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുന്നത് അപകട കാരിയായ ആണവായുധ ശേഖരത്തില്‍ ആണെന്ന സത്യത്തെ ഭയത്തോടെ വേണം കാണുവാന്‍.




(ഒരു ആണവ വിസ്ഫോടനം)




ആണവ മത്സരത്തിന്റെ മറ്റൊരു മുഖമാണ് ആണവ ഊര്‍ജ്ജം. ഊര്‍ജ്ജ പ്രതിസന്ധിക്ക് ഒരു പരിഹാ‍രം എന്ന നിലക്കാണ് ആണവ ഊര്‍ജ്ജത്തെ പ്രോത്സാഹി പ്പിക്കുന്നത്. തികച്ചും അപകട കാരിയായ ഈ ഊര്‍ജ്ജത്തിലൂടെ മാത്രമേ ഇനി ലോകത്തിന് മുന്നോട്ട് പോകാനാവൂ എന്ന് വാദിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ ക്കൊപ്പം നിന്ന് നമുക്കും ആണവോ ര്‍ജ്ജം അനിവാര്യ മാണെന്ന് ചില എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും വാദിക്കുന്നു എന്നത് ഏറെ ദയനീയമാണ്. വികലമായ വികസന ബോധം തലക്കു പിടിച്ച നമ്മുടെ ചില രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ആണവോ ര്‍ജ്ജം മതിയായെ തീരൂ എന്ന വാശിയിലാണ്. എന്നും സാമ്രാജ്യത്വ വിധേയത്വം പുലര്‍ത്തി പോന്നിട്ടുള്ള ഇന്ത്യയിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ പലപ്പോഴു മെടുത്തിട്ടുള്ള തീരുമാനങ്ങള്‍ സാമ്രാജ്യത്വ താല്പര്യത്തെ മുന്‍നിര്‍ത്തി യിട്ടുള്ളതായിരുന്നു.




തൊണ്ണൂറുകളില്‍ ഉദാര വല്‍ക്കരണം നടപ്പിലാക്കി കൊണ്ട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഇന്ത്യയില്‍ തേരോടാന്‍ അവസരമൊ രുക്കി കൊടുത്ത അന്നത്തെ ധനമന്ത്രി ഇന്ന് പ്രധാന മന്ത്രിയാ യപ്പോള്‍ അമേരിക്ക നടക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയാന്‍ തയ്യാറാവുന്നു. വര്‍ദ്ധിച്ച ഊര്‍ജ്ജാ വശ്യങ്ങള്‍ക്കും കാര്‍ഷിക പുരോഗതിക്കും ആണവോ ര്‍ജ്ജം കൂടിയേ തീരൂ എന്നാണ് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് വാദിക്കുന്നത്. ഗാട്ട് കരാറിന്റെ കാര്യത്തിലും പേറ്റന്റ് നിയമങ്ങളുടെ കാര്യത്തിലും പ്രധാന മന്ത്രിക്ക് കര്‍ഷക താല്പര്യം പ്രശ്നമായി രുന്നില്ല. എന്തിന് ആയിര ക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോഴും പ്രധാന മന്ത്രി ഒട്ടും ഞെട്ടിയിരുന്നില്ല എന്നാല്‍ ഊഹ കച്ചവടമായ ഓഹരി കമ്പോളത്തിലെ തകര്‍ച്ചയില്‍ മുതലാളിമാരുടെ മനോവേദന എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ധന മന്ത്രിയും ഉള്‍കൊണ്ടതും ആകുലനായതും. സാമ്പത്തിക പരിഷ്കാര ങ്ങള്‍ക്ക് മാനുഷിക മുഖമെന്നത് ഓഹരി കമ്പോളത്തിലെ മുതലാളിത്ത മുഖമായിരിന്നു എന്നത് ഇന്ന് സത്യമായിരിക്കുന്നു.




ജന താല്പര്യത്തെ മാനിക്കാതെ അവിശ്വാസ പ്രമേയത്തിനു മേല്‍ പണാധിപത്യം നടമാടിയ കാഴ്ച നാം കണ്ടു കഴിഞ്ഞതാണ്. കരാറുകളുടെ ലംഘനങ്ങളുടെയും, ചതിയുടെയും ഒട്ടേറെ ചരിത്രമുള്ള അമേരിക്കയുമായി, അതും അവരുടെ താല്പര്യത്തി നനുസരിച്ച ആണവ കരാറില്‍ ഒപ്പിടാന്‍ പ്രധാന മന്ത്രി എന്തിനാണിത്ര തിടുക്കം കൂട്ടിയിരുന്നത് ? അപകടം പതിയിരിക്കുന്ന കരാറും ഊര്‍ജ്ജവും നമുക്കു തന്നേ തീരൂ എന്ന അമേരിക്കന്‍ വാശിയുടെ പിന്നിലെ ചതി എന്തായിരി ക്കുമെന്നതാണ് ജോര്‍ജ് ബുഷ് അമേരിക്കന്‍ സെനറ്റിനയച്ച രഹസ്യ കത്ത് പുറത്തായ തിലൂടെ മനസ്സിലാകുന്നത്. ഇതറിഞ്ഞിട്ടും എന്തിനായിരുന്നു പാര്‍ലിമെ ന്റിനേയും ജനങ്ങളേയും പ്രധാന മന്ത്രിയും കോണ്‍ഗ്രസ്സും തെറ്റിദ്ധരി പ്പിച്ചെതെന്ന് തുറന്നു പറയണം. ഒപ്പം പാര്‍ലിമെ ന്റിനുള്ളില്‍ നടന്ന കോഴ വിവാദവും, സമാജ് വാദി പാര്‍ട്ടി നേതാവ് സര്‍ക്കാരിന് പിന്തുണ കൊടുക്കാന്‍ ഒരുങ്ങുന്നതിന്റെ തൊട്ടു മുമ്പ് അമേരിക്ക സന്ദര്‍ശിക്കുകയും തിരിച്ചു വന്ന ഉടനെ ആണവ കരാറിനെ പിന്തുണക്കുകയും ചെയ്തത് സംശയിക്കേ ണ്ടിയിരിക്കുന്നു.




അമേരിക്കയ്ക്ക് ഇന്ത്യയുമായുള്ള ഈ കരാര്‍ അധിനിവേ ശത്തിന്റെ ആണവ ചരടാണെന്നും ഇതു കൊണ്ട് തന്നെ നമ്മളെ തളച്ചിടാനാ കുമെന്നുമുള്ള അമേരിക്കന്‍ ചതിയുടെ ആഴം വളരെ വലുതാണെന്നും, താല്‍കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കപ്പുറം കടക്കാത്ത ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങളെ വിലക്കെടുക്കാ‍ന്‍ വളരെ എളുപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്ക പ്പെട്ടിരിക്കുന്നു. 1 2 3 കരാര്‍ ഇന്ത്യക്കും ബാധകമാ ണെന്നും ഹൈഡ് ആക്ട് പ്രകാരമേ ആ‍ണവ കരാര്‍ നടപ്പിലാക്കാനാവൂ എന്നുമുള്ള കരാര്‍ വ്യവസ്ഥകള്‍ എന്തിനാണ് ആദ്യം ഇല്ലെന്നും പിന്നീട് ഉണ്ടെന്നും പ്രധാന മന്ത്രി ജനങ്ങളോട് കള്ളം പറഞ്ഞത്. കരാര്‍ എപ്പോള്‍ വേണമെങ്കിലും വേണ്ടെന്ന് വെക്കാന്‍ പറ്റുമെന്ന് ഇപ്പോള്‍ പറയുന്ന അനില്‍ കാക്കോദ്കര്‍ ആ കത്ത് പുറത്ത് വന്നില്ലാ യിരുന്നെങ്കില്‍ ഈ സത്യം മറഞ്ഞിരി ക്കുമെന്നാണ് സൂചിപ്പിക്കുന്നത്, അതായത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ സത്യങ്ങള്‍ മറച്ചു വെച്ചു കൊണ്ട് പ്രധാന മന്ത്രി ജനങ്ങളെ തെറ്റിദ്ധരി പ്പിച്ചതെന്ന് വ്യക്തം.




ചതികള്‍ പതിയിരിക്കുന്ന ആണവ കരാര്‍ ഇന്ത്യക്ക് മേല്‍ അടിച്ചേ ല്‍പ്പിക്കുവാന്‍ അമേരിക്ക കാണിച്ച സമ്മര്‍ദ്ദ തന്ത്രങ്ങളും അതിനനുസരിച്ച് ചാഞ്ചാടിയ ഇന്ത്യന്‍ ഭരണ വര്‍ഗത്തെയും നാം കണ്ടു. എന്നാല്‍ ഇതിനെ രാഷ്ട്രീയ വല്‍ക്കരിച്ചു കാണാനാണ് നമ്മുടെ ഒട്ടു മിക്ക പാര്‍ട്ടികളും മാധ്യമങ്ങളും ശ്രമിച്ചത്. ഇപ്പോള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മുതല കണ്ണീരൊഴുക്കി പ്രധാന മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന മുഖ്യ പ്രതിപക്ഷമായ ബി ജെ പിയും സഖ്യ കക്ഷികളും ഇതേ കരാറിനെ അനുകൂലിക്കു ന്നവരാണെന്നത് ശ്രദ്ധേയമാണ്.




കഴിഞ്ഞ ഒമ്പത് മാസമായി രഹസ്യമാക്കി വെച്ചിരുന്ന ഈ കത്ത് പുറത്തായാല്‍ മന്മോഹന്‍ സിംഗ് മന്ത്രി സഭയുടെ ഭാവി തുലാസിലാ കുമെന്നതി നാലാണ് ഇത്രയും കാലം രഹസ്യമാക്കി വെച്ചതെന്ന് പറയുന്നത് സാധാരണ ക്കാരനല്ല ഈ കത്ത് പുറത്ത് വിട്ട അമേരിക്കന്‍ ജന പ്രതിനിധി സഭയുടെ വിദേശ കാര്യ സമിതി ചെയര്‍മാന്‍ ഹൊവാര്‍ഡ് എല്‍ ബെര്‍മാനാണ്. ആയതിനാല്‍ തന്നെ യു പി എ സര്‍ക്കാരിനും മന്മോഹന്‍ സിംഗിനും ഇതില്‍ നിന്ന് തലയൂരാനാകില്ല.




ബുഷിന്റെ കത്തിനെ പറ്റി പ്രധാന മന്ത്രിക്ക് നേരത്തെ അറിയാമാ യിരുന്നെന്ന് കത്ത് പ്രസിദ്ധീകരിച്ച വാഷിങ്ങ്ടണ്‍ പോസ്റ്റ് ലേഖകന്‍ ഗ്ലെന്‍ കെസ്ലറും പറയുന്നു.




താല്‍കാലിക ലാഭത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഒരൊറ്റ പാര്‍ട്ടിയും ആണവോ ര്‍ജ്ജം വേണ്ട എന്ന പറയുന്നില്ല അവര്‍ വികസന വിരോധികളായി ചിത്രീകരി ക്കപ്പെടുമെന്ന് ഭയപ്പെടുന്നു. ആണവ കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഇന്ത്യന്‍ പാര്‍ലിമെ ന്റിന്റെ
ഭാവി മാത്രം ചര്‍ച്ച ചെയ്യാനും ഈ കരാര്‍ രാജ്യത്തിന് അഭിമാന മാണെന്നും അമേരിക്കയെ ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്തായി ചിത്രീക രിക്കാനും ചില മാധ്യമങ്ങള്‍ കാ‍ണിച്ച തിരക്ക് ശ്രദ്ധിക്കേണ്ടതാണ്.



(ചെര്‍ണോബില്‍ ദുരന്ത ബാധിത പ്രദേശത്ത് ജനിച്ച അലക്സി. കണ്ണില്‍ ടെന്നിസ് ബോള്‍ വലിപ്പത്തില്‍ ഉള്ള ട്യൂമറുമായാണ് അലക്സി ജനിച്ചത്.)





ശാസ്ത്ര ലോകത്തിന്റെ സ്വപ്നം സൌരോ ര്‍ജ്ജത്തിലും ഹൈഡ്രജന്‍ ഊര്‍ജ്ജത്തിലും കേന്ദ്രീകരിക്കുന്ന ഇക്കാ‍ലത്ത് നാമെന്തിനാണ് ആണവോ ര്‍ജ്ജത്തിനു പിന്നില്‍ പായുന്നത് ? 1976-ല്‍ ഇറ്റലിയിലെ സെവസോയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി, 1979-ല്‍ അമേരിക്കയിലെ പെന്‍സില്വാനിയ ത്രീമെന്‍ ഐലന്റിലെ ന്യൂക്ലിയര്‍ അപകടം, 1984-ല്‍ പതിനായിര ക്കണക്കി നാളുകളെ കൊന്നൊടുക്കിയ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാല്‍ ദുരന്തം, 1986-ല്‍ ഉക്രെയ്നിലെ ചെര്ണോബില്‍ ന്യൂക്ലിയര്‍ പ്ലാ‍ന്റിന്റെ തകര്‍ച്ച, നാഗസാക്കിയെ ചാരമാക്കിയ ന്യൂക്ലിയര്‍ ബോംബ് നിര്‍മ്മിച്ച കാലിഫോര്‍ണി യയിലെ ഹാന്‍ഫോര്‍ഡ് ന്യൂക്ലിയര്‍ റിസര്‍വേഷനില്‍ 1997-ല്‍ ഉണ്ടായ രാസ വിസ്ഫോടനം (ഇന്ന് ഈ സ്ഥലം പാരിസ്ഥിതിക അത്യാഹിത മേഖലയാണ്. Environmental Disaster Area) ഇങ്ങനെ അനുഭവത്തിലുള്ള വ്യവസായ വല്‍കൃത രാജ്യങ്ങള്‍ ആണവോ ര്‍ജ്ജത്തിനു വേണ്ടി ന്യൂക്ലിയര്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തയ്യറല്ലാത്ത ഇക്കാലത്ത് നാമെന്തിനാണ് ഈ ദുരന്ത സാദ്ധ്യതകളെ കൈ നീട്ടി വാങ്ങുന്നത്.
അതും ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ ദുരന്തങ്ങള്‍ വിതച്ചിട്ടും നഷ്ട പരിഹാരം ചോദിച്ചു വാങ്ങാന്‍ കഴിയാത്ത നമുക്കെങ്ങനെ വന്‍ശക്തിയായ അമേരിക്ക കരാര്‍ ലംഘിച്ചാല്‍ ചോദിക്കാനാവുക.




ലോക ജനസംഖ്യയുടെ 20 ശതമാന ത്തോളമുള്ള ഇന്ത്യയുടെ നിലപാടിന് ലോകത്തെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നയങ്ങള്‍ മറ്റിയെടു ക്കേണ്ടതിനു പകരം അമേരിക്കന്‍ താല്പര്യത്തെ അന്തമായി സ്വീകരിച്ച് കീഴടങ്ങാനാണ് ഇന്ന് നമ്മുടെ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.




ആണവോ ര്‍ജ്ജമേ വേണ്ട എന്ന ധീരമായ തീരുമാനത്തി ലെത്താന്‍ ഇടതു പക്ഷത്തിനു പോലും കഴിയുന്നില്ല. അവരുടെ പ്രശ്നം മറുഭാഗത്ത് അമേരിക്ക യായതാണ് മറിച്ച് ചൈനയോ റഷ്യയോ ആയിരുന്നെങ്കില്‍ ഈ കരാറുമായി സഹരിക്കാന്‍ ബുദ്ധിമുട്ടു ണ്ടാകില്ല. അത്യന്തം അപകട കരമായ ആണ വോര്‍ജ്ജം വേണമെന്നു തന്നെയാണ് പ്രകാശ് കാരാട്ടും ബുദ്ധദേവും പറയുന്നത്. എല്ലാവര്‍ക്കും തീയുണ്ട വേണം തരുന്നതാ രാണെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കം.




ആണവോ ര്‍ജ്ജം മെല്ലെ ആണവാ യുധമാകുന്ന തെങ്ങനെയെന്ന് ഇസ്രായേലിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. പ്രകൃതി ദുരന്തങ്ങളും, തീവ്രവാദി ഭീഷണിയും നമ്മുടെ ആണവ റിയാക്ടറുകളുടെ എങ്ങനെ ബാധിക്കുമെന്നത് ചിന്തിക്കേ ണ്ടിയിരിക്കുന്നു. ഉത്തര്‍പ്ര ദേശിലെ നറോറയില്‍ ഗംഗയുടെ തീരത്തുള്ള ആണവ നിലയം സ്ഥിതി ചെയ്യുന്നത് ഭൂഗര്‍ഭ വൈകല്യത്തിന്റെ (Seismic Fault) മുകളിലാണ്. നമ്മുടെ നിലവിലുള്ള ആണവ റിയാക്ടറുകള്‍ തന്നെ അപകട ഭീഷണിയിലാണ്.




ഏറ്റവും വില കൂടിയ ആണവോ ര്‍ജ്ജവത്തി ലൂടെയാണ് നമ്മുടെ തകര്‍ന്നു കഴിഞ്ഞ കാര്‍ഷിക മേഖലയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്. ആണവ വികിരണം മൂലം വായു, ജലം, മണ്ണ്, എന്നിവ മലിനീകരി ക്കപ്പെടുമെന്നത് തെളിയിക്ക പ്പെട്ടതാണ്. മറ്റു നിലയങ്ങളെ പോലെ പ്രവര്‍ത്തനം ആണവ നിലയങ്ങള്‍ നിറുത്തി വെക്കനോ അടച്ചു പൂട്ടുവാനോ സാധിക്കുകയില്ല. തുടര്‍ച്ചയായ റേഡിയേഷന്‍ ആ പ്രദേശത്തെ നിത്യ ദുരിതത്തിലാക്കും.



(ബധിരനായ മൈക്കലും വരള്‍ച്ച മുരടിച്ച വ്ലാഡിമിറും. പതിനാറ് വയസുള്ള ഈ ഇരട്ടകള്‍ ആണവ വികിരണത്തിന്റെ ഇരകളാണ്.)





ആണവാ വശിഷ്ടങ്ങള്‍ എങ്ങനെ സംസ്കരിക്ക ണമെന്നത് ഇന്നും ഒരു ചോദ്യ ചിച്നമാണ്. ആണവാ വശിഷ്ടങ്ങള്‍ തീര്‍ച്ചയായും ഒരു ബാധ്യതയാകും. ഖനനം, സമ്പുഷ്ടീകരണം, ഉപയോഗം എന്നീ എല്ലാ അവസ്ഥകളിലും റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ സൃഷ്ടിക്ക പ്പെടുന്നുണ്ട്. ഒരു റിയാക്ടര്‍ പ്രതിവര്‍ഷം 20-30 ടണ്‍ ആണവാ വശിഷ്ടങ്ങളാണ് പുറംതള്ളുന്നത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കോണ്‍ക്രീറ്റ് ബ്ലോക്കുകളിലാക്കി കടലില്‍ തള്ളാറാണ് പതിവ്.




ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ഭരണ കര്‍ത്താക്കള്‍. എന്തിനാണ് നമുക്കീ അപകടം പിടിച്ച ഊര്‍ജ്ജവും ചതി നിറഞ്ഞ കരാറും...

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

പൂര്‍ണമായും താങ്കളോട് ഞാന്‍ യോജിക്കുന്നു. ലോകം ഊര്‍ജത്തിനായി മറ്റു മാര്‍ഗങ്ങള്‍ തേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

June 25, 2009  

പൂര്‍ണമായും താങ്കളോട് യോജിക്കുന്നു
ഒരു സുപ്രഭാതത്തില്‍ ഉരുത്തിരിഞ്ഞു വന്നതല്ല
ഈ ആണവ കരാര്‍ ഒരു വലിയ ഹിഡന്‍
അജണ്ടയുടെ ഭാഗമായ ഈ കരാര്‍ നമ്മുടെ
മഹാരാജ്യതിന്റ്രെ മേല്‍ കെട്ടി വെയ്കാന്‍
തരം കാത്തിരുന്ന സാമ്രാജ്യത്ത ശക്തികള്‍
അതിനുള്ള അവസരം പല നാളുകളായി
മെനഞ്ഞെടുത്തതിന്റ്രെ ഫലംമാണ്
ഇന്നത്തെ മന്‍മോഹന്‍ ഭരണകുടം
അമേരിക്കന്‍ സാമ്രാജ്യതിന്റ്രെ
പ്രിയപ്പെട്ടവരെ ക്യാബിനറ്റില്‍
പ്രടിഷ്ട്ടിച്ചത് മുതല്‍ ഇതവരെ യുള്ള
കാര്യങ്ങള്‍ വിശദമായി പരിശോതിച്ചാല്‍
മനസിലാകവുന്നത്തെ യുള്ളൂ
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍
ആചാരം വാങ്ങിയ മാധ്യമങ്ങള്‍
ആ ജോലി മുറപോലെ ചെയുന്നുണ്ട്
ദീപസ്തഭം മഹാച്ചര്യം നമ്മുക്കും
കിട്ടണം പന്നം എന്നാ രീതിയില്‍
നെട്ടോട്ടം ഓടുന്ന ജനത എന്ത്
ചിന്തിക്കാന്‍ . പത്ത് പണം ,പിന്നെ
പത്തുമണി വരെ റിയാലിറ്റി ഷോ
അതിനപ്പുറം ചിന്തിക്കാന്‍
ജനത്തിനു സ മയംമില്ല
വിപത്ത് പിടികുഉടും മുന്‍പേ
ചിന്തികേണ്ടത് പിന്നീട്
ചിന്തിച്ചിട്ട് കാര്യമില്ലലോ
ചിന്തിച്ചു നയിക്കെണ്ടാവര്‍
ദുഷ്ട്ടന്റെ പണതിന്മേല്‍
അടയിരിക്കുമ്പോള്‍ ചിന്തിക്കേണ്ട
ജനം .മാധ്യമങ്ങളുടെ ജാല വിദ്യയില്‍
മയങ്ങി ദുരിതങ്ങളിലേക്ക്
കുപ്പുക്കുത്തുന്നു .പ്രവര്‍ത്തി
ദോഷം അനുഭവിക്കാതെ
തരംമില്ലലോ

January 25, 2010  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


01 September 2008

ജല യുദ്ധങ്ങള്‍ വരുന്ന വഴി!

“അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട്” - റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം.




യൂഫ്രട്ടീസ് നദി





ജീവന്റെ നിലനില്‍പ്പു തന്നെ ജലം ഉള്ളതിനാലാണ്, അതു കൊണ്ട് തന്നെ ജലത്തെ പറ്റിയുള്ള ആകുലതകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ശുദ്ധ ജലത്തിനായി കേഴുന്നവരുടെ നിര ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു, ഒപ്പം ജല വിനിയോഗത്തിന്റെ ധൂര്‍ത്തും ജല വിപണിയും. വെള്ളം വിപണന വസ്തുവായി മാറുന്നതോടെ ഏറെ പ്രതിസന്ധികള്‍ നെരിടേണ്ടി വരുമെന്ന യാഥാര്‍ഥ്യം നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഭൂഗര്‍ഭ ജല വിതാനം വര്‍ഷത്തില്‍ ഒരു മീറ്റര്‍ വെച്ച് താഴുകയാണെന്ന ഞെട്ടിക്കുന്ന സത്യം നില നില്‍ക്കെയാണ് ജല വിപണി സജ്ജീവമാകുന്നത്. ആഗോളവ ല്‍ക്കരണത്തിന് സായുധ രൂപം ലോകത്തിന്റെ ജല സമ്പത്ത് വന്‍ ശക്തികളുടെ നിയന്ത്രണത്തില്‍ ആയി കൊണ്ടിരിക്കുന്നു. വന്‍ ജലസ്രോതസ്സുകള്‍ കൈവശ പ്പെടുത്തി ഇവര്‍ വില പറയുമ്പോള്‍ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനത വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങും. കടം വാങ്ങി വിധേയത്വം സീകരിച്ചു കഴിഞ്ഞ മൂന്നാം ലോക രാജ്യങ്ങള്‍ക്കു മേലെ ഉയരുന്ന നിയന്ത്രണങ്ങള്‍ കോടി ക്കണക്കിന് ദരിദ്ര ജനങ്ങളെ ഇരകളാക്കും. അധിനിവേശത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് ഇതൊരു എളുപ്പ വഴിയാകും. വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാകും എന്ന പ്രവചനം ശരിയാകുന്ന തരത്തിലേക്കാണ് ലോകം പോയി കൊണ്ടിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ ജല തര്‍ക്കങ്ങള്‍ കൂടി വരികയാണ്. 250 നദികള്‍ രാജ്യാതിര്‍ത്തികള്‍ മറി കടന്ന് ഒഴുകി കൊണ്ടിരിക്കു ന്നുണ്ടെന്നത് ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കും. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജല ക്ഷാമത്തിന് ഇരയാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ വെള്ളം യുദ്ധ കൊതിയന്മാര്‍ക്ക് പുതിയ വഴി ഒരുക്കി കൊടുക്കും എന്നതിന് സംശയമില്ല. വെള്ളത്തിനു വേണ്ടി ഇസ്രയേല്‍ നടത്തുന്ന ഗൂഡ തന്ത്രം അമേരിക്ക ഇറാഖിലൂടെ സഫലീകരിച്ചു കൊടുക്കുകയായിരുന്നു. ഗള്‍ഫ് മേഖലയില്‍ ശുദ്ധ ജലം ഒഴുകുന്ന ഒരേയൊരു രാജ്യം ഇറാഖ് ആണെന്നും അവിടെ എണ്ണ മാത്രമല്ല എന്നും, ടൈഗ്രീസും യൂഫ്രട്ടീസും ഒഴുകുന്ന ഇറാഖിലെ ജല സമ്പത്ത് ചെറുതല്ലെന്നും ഉള്ള കാര്യം അധിനിവേശം നടത്തുന്നവര്‍ക്ക് നന്നായി അറിയാം. കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്തിനായി മത്സരിക്കുകയാണ്. മൊണ്‍സാന്റൊ, മിത്സുബിഷി, ഹൊയണ്ടായ്, ന്യൂയസ് ലിയോനായിസ് ഡിയോക്സ്, വിവന്റി, അക്വാഡി ബാഴ്സിലോണ, തേംസ് വാട്ടര്‍, ആംഗ്ലിയന്‍ വാട്ടര്‍, ബെക്ടെല്‍ തുടങ്ങിയ ആഗോള കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്ത് ലക്ഷ്യമിട്ട് ചതിയുടെ സഹായ ഹസ്തങ്ങള്‍ നീട്ടുമ്പോള്‍ അതത് രാജ്യങ്ങളിലെ ഭരണ കൂടങ്ങള്‍ വികസനം എന്ന പേരില്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നു. വിവിധ തരത്തിലുള്ള പദ്ധതികളായി അവതരിപ്പിക്കുകയും പദ്ധതിയുടെ യഥാര്‍ഥ ഗുണ ഭോക്താക്കള്‍ കുത്തക കമ്പനികളാകുന്നു. കുത്തക കമ്പനികളുടെ സ്വാധീനത്തിനു വഴങ്ങി മൂന്നാം ലോക രാജ്യങ്ങളിലെ അതത് ഭരണ കൂടങ്ങള്‍ ജല വില്‍പ്പനക്ക് കൂട്ടു നില്‍ക്കുന്നു.




ലോകത്ത് ആകമാനം നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ഉദാര വല്‍ക്കരണ ത്തിന്റെ ഭാഗമായി ചില കൈകളില്‍ മാത്രം സമ്പത്ത് കുന്നു കൂടുകയും വലിയൊരു വിഭാഗം ദരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തു കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ ഈ ചൂഷണത്തിനു മുന്നില്‍ മൂന്നാം ലോക രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ ഇല്ലാതായി കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ സുഖ സൌകര്യങ്ങക്കായി ധൂര്‍ത്തടിച്ച് ഉപയോഗിക്കുന്ന അവസ്ഥ വര്‍ദ്ധിച്ചു വരുന്നു. പ്രകൃതിക്ക് അനുസൃതം അല്ലാത്ത പദ്ധതികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ അടിച്ചേല്‍പിച്ച് അവിടെ വിഭവ ത്തകര്‍ച്ച സൃഷ്ടിച്ച് വിപണി കണ്ടെത്തുകയാണ് കുത്തക കമ്പനികളുടെ ലക്ഷ്യം. മുതലാളിത്ത രാജ്യങ്ങളില്‍ ഒരാള്‍ ‘ഫ്ലഷ്’ ചെയ്തു കളയുന്ന ജലം പോലും മൂന്നാം ലോക രാജ്യത്തെ ഒരാളുടെ മുഴുവന്‍ ആവശ്യത്തിനു പോലും ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. യുദ്ധങ്ങളും ജല മലിനീകരണവും മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍ ഒട്ടനവധിയാണ്. ഓരോ യുദ്ധങ്ങളും നോക്കുക, ജല സംഭണികള്‍ തകര്‍ക്കുക എന്നത് ഒരു യുദ്ധ ലക്ഷ്യമാണ് ‍. ഇറാഖിനെ അമേരിക്ക ആക്രമിച്ചപ്പോള്‍ അവിടുത്തെ ജല സംഭരണികള്‍ ബോംബിട്ട് തകര്‍ത്തത് നാം കണ്ടതാണ്. ആദ്യ ബോംബ് സദ്ദാമിന്റെ കൊട്ടാരത്തെ ലക്ഷ്യമാക്കി ആയിരുന്നെങ്കില്‍ രണ്ടാമത്തെ ബോംബ് ശുദ്ധ ജല സംഭരണിക്കു നേരെ ആയിരുന്നു. ഈ ശുദ്ധ ജല പ്ലാന്റ് തകര്‍ത്തതിലൂടെ ജല വിതരണം മുടക്കി യുദ്ധ മുന്നേറ്റം നടത്തിയ അമേരിക്ക യുദ്ധാനന്തരം ഇറാഖിലെ ജല വിതരണത്തിന് ബെക്ടെല്‍ എന്ന കുത്തക കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. ആഗോള വല്‍ക്കരണത്തിന്റെ ഭീകര മുഖമാണ് ഇവിടെ കാണുന്നത്. ഇത്തരത്തില്‍ തകര്‍ക്കുക: പുനര്‍നിര്‍മ്മിക്കുക എന്ന മുതലാളിത്ത തന്ത്രം വെള്ള കച്ചവടത്തിലും വന്നിരിക്കുന്നു. യുദ്ധങ്ങള്‍ മൂലമുണ്ടാകുന്ന ജല മലിനീകരണത്തിന് വന്‍ ശക്തികളല്ലാതെ മറ്റാരാണ് ഉത്തരവാദി?




വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ആകുമെന്നത് ഏറെ ക്കുറെ ശരിയായി തുടങ്ങിയിരിക്കുന്നു. ജലം ഇല്ല്ലെങ്കില്‍ ജീവനില്ല എന്ന സത്യത്തെ വിപണിയില്‍ എത്തിച്ച് വന്‍ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന നൂറു കണക്കിന് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നുണ്ട്. ആഗോള വല്‍ക്കരണ നയങ്ങ ള്‍ക്കൊപ്പം ഓടാന്‍ വെമ്പുന്ന നമ്മുടെ ഭരണ കര്‍ത്താക്കള്‍ ഇന്ത്യയില്‍ കുത്തകള്‍ക്ക് വിപണി ഒരുക്കി കൊടുക്കുകയാണ്. 110 കോടി ജനങ്ങളുള്ള ഇന്ത്യ വലിയൊരു വിപണിയാണെന്ന് അവരും മനസിലാ ക്കിയിരിക്കുന്നു. കുപ്പി വെള്ളം വാങ്ങി കുടിക്കുക എന്നത് മാന്യതയായി കരുതുന്ന നമ്മുടെ സമൂഹത്തില്‍ ജല ചൂഷണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വരും കാലം വെള്ളത്തിനായി പൊരുതേണ്ടി വരുമോ? ജല യുദ്ധങ്ങള്‍ വരുന്ന വഴി നാം തന്നെ വെട്ടി കൊടുക്കണോ?





“കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ -
മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍
ആറുകളില്‍ കുടി വെള്ളം വിഷമായ്
മാറുകയാം കെടു രാസ ജലത്താല്‍”




കൊന്ന പ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍ എത്ര ദീര്‍ഘ വീക്ഷണത്തോടെ ആയിരുന്നു. കാടുകള്‍ വെട്ടി ത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍ ഒന്നോര്‍ക്കുക വരും കാലം ജലത്തിനു വേണ്ടി നാം ഏറെ പൊരുതേണ്ടി വരുമെന്ന്! നമുക്ക് ബാക്കിയായ ജലാശയങ്ങളെങ്കിലും കാത്തു സൂക്ഷിക്കാം. വരും തലമുറക്ക് അതെങ്കിലും നമുക്ക് ബാക്കി വെക്കേണ്ടേ? ജലം സൂക്ഷിച്ച് ഉപയോഗിക്കാന്‍ നമുക്ക് പരിശീലിക്കാം, ഒപ്പം നമ്മുടെ കുട്ടികളേയും പഠിപ്പിക്കാം. അങ്ങനെ നമുക്കും ജല സാക്ഷരത നേടേണ്ടതുണ്ട്.




- ഫൈസല്‍ ബാവ

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger