26 December 2009

മുല്ലപ്പെരിയാര്‍ റിലേ സമരം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി

rebuild-mullaperiyarമുല്ലപ്പെരിയാര്‍ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന റിലേ നിരാഹാര സമരം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. സമരത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ നൂറ് കണക്കിന് ആളുകള്‍ സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കരിന്തരുവി ചപ്പത്ത് ഒത്തു കൂടി. 2006 ലെ ക്രിസ്മസ് ദിനത്തില്‍ 48 മണിക്കൂര്‍ നിരാഹാര സത്യഗ്രഹവുമായി സി. പി. റോയ്, ഫാദര്‍ ജോയ് നിറപ്പേല്‍ എന്നിവര്‍ ആരംഭിച്ച സമരം, റിലേ നിരാഹാര സമരമായി കഴിഞ്ഞ മൂന്ന് വര്‍ഷം മുടക്കമില്ലാതെ തുടര്‍ന്നു. ഇന്നലെ സമരത്തിന്റെ 1097-‍ാം ദിനമായിരുന്നു.
 
മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രവര്‍ത്തന രഹിതമാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.
 
വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു യോഗം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്തു. പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ സമരം തുടരും എന്ന് സി. പി. റോയ് അറിയിച്ചു. തികച്ചും സമാധാന പരമായാണ് ഈ സമരം നടത്തുന്നത്. ഈ സമരത്തിന് ഇത്രയേറെ ജന പിന്തുണ ലഭിക്കുവാനും ഇതു തന്നെയാണ് കാരണം.
 
അണക്കെട്ട് പ്രവര്‍ത്തന രഹിതം ആക്കുവാനായി കേരളം അസംബ്ലിയില്‍ പ്രമേയം പാസ്സാക്കിയത് പെരിയാര്‍ തീരത്ത് വസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനു സംരക്ഷണം നല്‍കുന്ന ദിശയിലുള്ള ആശാവഹമായ ഒരു നീക്കമാണ് എന്ന് സി. പി. റോയ് പറഞ്ഞു.
 
 



Mullaperiyar relay hunger strike completes third year


Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


20 December 2009

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഇത്തിരി ആശ്വാസം

endosulfan-victimകാസര്‍കോട് ജില്ലയില്‍ എന്‍ഡോ സള്‍ഫാന്‍ എന്ന മാരക കീട നാശിനീ തെളിച്ചതു കൊണ്ട് നാളുകള്‍ ഏറെയായീ തീരാ ദുരിതം അനുഭവി ക്കുന്നവര്‍ക്ക് ധന സഹായവും ചികിത്സയും നല്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം സ്വാഗാതര്‍ഹമാണ്. ദീര്‍ഘ കാലമായി അവിടത്തെ ജനങ്ങള്‍ ഉന്നയിക്കുന്ന ഒരാവശ്യമായിരുന്നു അത്.
 
കാസര്‍കൊട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ ഇരുപത് വര്‍ഷ ക്കാലമായി മാരക വിഷമുള്ള ഈ കീട നാശിനി തുടര്‍ച്ചയായി ഉപയോഗിച്ചതു മൂലം ദുരിതം അനുഭവി ക്കേണ്ടി വന്നവര്‍ നിരവധിയാണ്.
 
ഈ കശുമാവിന്‍ തോട്ടത്തിനോട് ചേര്‍ന്നു കിടക്കുന്ന പതിനഞ്ചിലേറേ പഞ്ചായത്തുകളീലെ വലിയൊരു ജന വിഭാഗം വിഷ ലിപ്തമായ ഈ കിട നാശിനിയുടെ ദുരന്ത ഫലങ്ങള്‍ അനുഭവിച്ച് മരിച്ച് ജീവിക്കുന്നവരാണ്. ഇവിടെ ജീവിച്ചി രിക്കുന്നവരും, ജനിക്കാന്‍ പോകുന്നവരും, ഈ മാരക വിഷം ഏല്‍പിച്ച ദുരിതത്തില്‍ നിന്ന് വിമുക്തരല്ല. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ സംഭവിക്കുക, മാനസിക വളര്‍ച്ച എത്താതിരിക്കുക, പിഞ്ചു കുഞ്ഞുങ്ങള്‍ പോലും മരണപ്പെടുക, അംഗ വൈകല്യം സംഭവിക്കുക, ബുദ്ധി മാന്ദ്യം സംഭവിക്കുക, ഗര്‍ഭം അലസി പോകുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഈ പതിനഞ്ചിലേറെ പഞ്ചായത്തിലെ ജനങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുന്നത്. എന്ഡോസള്‍ഫാന്‍ എന്ന മാരക വിഷം വിതച്ച ഈ ദുരിതം എത്ര തലമുറകള്‍ കഴിഞ്ഞാലും തീരില്ലായെന്നാണു കരുതേണ്ടി യിരിക്കുന്നത്.
 
ഔദ്യോഗിക കണക്കനുസരിച്ച് രണ്ടായിരത്തില്‍ പരം ആളുകള്‍ ഈ മാരക കീടനാശിനിയുടെ ദുരന്ത ഫലങ്ങള്‍ ഏറ്റു വാങ്ങി മരിച്ച് ജീവിച്ച് കൊണ്ടി രിക്കുന്നവരാണ്. ആയിര ക്കണക്കിന് ജനങ്ങള്‍ക്ക് അംഗ വൈകല്യവും മാനസിക പ്രശ്നങ്ങളും കൊണ്ട് അവരുടെ ജീവിതം തന്നെ ഇന്ന് വഴി മുട്ടിയിരിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ എന്ഡോ സള്‍ഫാന്‍ കൊന്ന് കളഞ്ഞത് നാലായിരത്തോളം പേരെയാണ്.
 
ലോകത്ത് ഒട്ടേറെ രാജ്യങളില്‍ എന്‍ഡോസള്‍ഫാന്‍ മനുഷ്യ ജീവനു ഭിഷണി ഉയര്‍ത്തുന്ന മാരക വിഷമുള്ള കീട നാശിനി ആണെന്ന് പ്രഖ്യാപിച്ചിട്ടും, ഇതൊന്നും കണക്കി ലെടുക്കാ തെയാണ് കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്‍ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ തളിച്ചിരുന്നത്. ഈ ദുരന്തം സര്ക്കാര്‍ പാവപ്പെട്ട കാസര്‍ക്കോട്ടെ ജനതക്കു മേല്‍ അടിച്ചേല്‍പ്പി ക്കുകയായിരുന്നു. ഒരു ജനതയെ ആകെ തീരാ ദുരിതത്തിലേക്ക് തള്ളി വിട്ടവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നി ല്ലായെന്നത് ദുഖകരമാണ്.
 
ആര്‍ക്ക് വേണ്ടിയായിരുന്നു ഈ മനുഷ്യ ക്കുരുതി നടത്തിയത്. അതു കൊണ്ട് നാം എന്തു നേടി. ബഹു രാഷ്ട്ര കമ്പനിയുടെ വിഷം വാങ്ങിച്ച് പതിനായിരങ്ങളെ ജിവച്ഛവങ്ങളാക്കി, ആയിരങ്ങളെ അംഗ ഭംഗം സംഭവിച്ചവരും അനാഥരുമാക്കി, ആയിരങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ മനുഷ്യന്‍ അറിഞ്ഞു കൊണ്ട് വരുത്തി വെച്ച ഇതിലും വലിയൊരു ദുരന്തമില്ല. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ അര ലക്ഷം ലിറ്ററിലേറെ വിഷ ലായിനിയാണ്‍്‌ കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ചിട്ടു ള്ളതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
 
കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളും, വിവിധ സംഘടനകളും നിരന്തരമായി പ്രക്ഷോഭങ്ങള്‍ നടത്തിയതിന്റെ ഫലമായി ട്ടാണ് സര്‍ക്കാര്‍ എന്‍ഡോ സള്‍ഫാന്‍ നിര്‍ത്താന്‍ ഇടയായത്.
 
എന്നാല്‍ ഇന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്ക് എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങളെയും ദുരന്തങ്ങളെയും പറ്റി മനസ്സിലായിട്ടില്ല. അദ്ദേഹമിന്നും എന്‍ഡോ സള്ഫാന്‍ തുടര്‍ന്നും ഉപയോഗി ക്കുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള അഹന്തയും അഹങ്കാരവും നിറഞ്ഞ ഭരണാധി കാരികളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത നടപടികളാണ് പതിനായിരങ്ങളെ തിരാ ദുരിതങ്ങളിലേക്ക് തള്ളി വിടുന്നത്.
 
കാസര്‍ക്കോട്ടെ ദുരിത ബാധിതര്‍ക്ക് ധന സഹായവും ചികിത്സയും അവരെ ശുശ്രുഷിക്കുന്നവര്‍ക്കും 250 രൂപയും ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അതും സൌജന്യമായി ചെയ്തൂ കൊടുക്കാനും സര്‍ക്കാര്‍ തയ്യാറായതിനെ സ്വാഗതം ചെയ്യേണ്ടി യിരിക്കുന്നു. മാത്രമല്ല എന്‍ഡോസള്ഫാന്‍ ദുരിത ബാധിതര്‍ക്ക് 2 രൂപ നിരക്കില്‍ അരി കൊടുക്കാനുള്ള തിരുമാനവും അഭിനന്ദനീയമാണ്.
 
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ മരണമ ടഞ്ഞവര്‍ക്കും, ഇന്നും മരിച്ച് ജീവിക്കുന്നവര്‍ക്കും സര്‍ക്കാര്‍ കാര്യമായ നഷ്ട പരിഹാരം നല്കണം.
 
- നാരായണന്‍ വെളിയന്‍‌കോട്
 
 
 



Relief to endosulfan victims of Kasaragod



 
 

Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


17 December 2009

ബൂലോഗത്തെ കൊടുങ്കാറ്റ് - മുല്ലപ്പെരിയാര്‍ ചര്‍ച്ച സജീവമാകുന്നു

rebuild-mullaperiyar2000-‍ാം ആണ്ടിന്റെ മധ്യത്തോ ടെയാണ് ബ്ലോഗ് എന്ന സങ്കേതത്തിന്റെ സാധ്യതകള്‍ മലയാളി കള്‍ക്കിടയില്‍ പ്രചാരത്തില്‍ വരുന്നത്‌. കഥകളും, കവിതകളും, ലേഖനങ്ങളും, ഫോട്ടോകളും, കാര്‍ട്ടൂണും അങ്ങിനെ മലയാള ബ്ലോഗില്‍ വിഷയ വൈവിധ്യങ്ങളുടെ ധാരാളിത്തം പ്രകടമാണ്‌. സജീവ്‌ എടത്താടന്റെ “കൊടകര പുരാണം“ ഉയര്‍ത്തിയ തരംഗം മലയാളി കള്‍ക്കിടയില്‍ ബ്ലോഗിനെ പ്രശസ്തമാക്കി. എഴുത്തിനോടും വായനയോടുമുള്ള മലയാളിയുടെ അഭിനിവേശത്തെ ബ്ലോഗുകള്‍ കയ്യടക്കുവാന്‍ തുടങ്ങി. ഇതു പുതിയ ബ്ലോഗുകളുടേയും ബ്ലോഗ്ഗര്‍മാരുടെയും കടന്നു വരവിനു വഴിയൊരുക്കി. പല പേരുകളില്‍ അവര്‍ വായനക്കാരില്‍ എത്തി. വിശാലനും, അങ്കിളും, പൊങ്ങുമ്മൂടനും, കൈതമുള്ളും, കുറുമാനും, സുവും, ദേവസേനയും, വല്യേച്ചിയും ഒക്കെയായി വായനക്കാ ര്‍ക്കിടയില്‍ ചിര പരിചിതരായി. ബൂലോഗം (ബ്ലോഗ് ലോകം) എന്നൊരു സങ്കല്‍പ്പം ഉണ്ടായി. ബ്ലോഗുകളില്‍ നിന്നും പല രചനകളും പുസ്തകങ്ങളായി പുറത്തു വന്നു.
 
ബ്ലോഗുകള്‍ പുതിയ സൗഹൃദങ്ങള്‍ക്കും സൗഹൃദ ക്കൂട്ടായ്മകള്‍ക്കും വേദിയായി. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും അപര നാമങ്ങളില്‍ / തൂലികാ നാമങ്ങളില്‍ അറിയപ്പെ ട്ടിരുന്നവര്‍ പലയിടങ്ങളില്‍ ഒത്തു ചേര്‍ന്നു പരിചയപ്പെട്ടു. ആ കൂട്ടായ്മകള്‍ മറ്റു പല സേവന ങ്ങളിലേക്കും ക്രിയാത്മകമായ പ്രവര്‍ത്തന ങ്ങളിലേക്കും വികസിച്ചു. അശരണ രായവര്‍ക്ക്‌ സഹായം എത്തിക്കുവനും, ജോലി അന്വേഷകര്‍ക്ക്‌ ജോലി നല്‍കുവാനും അങ്ങിനെ അങ്ങിനെ നിരവധി തലങ്ങളിലേക്ക്‌ അത് നീണ്ടു.
 
ബ്ലോഗ്ഗര്‍മാര്‍ തങ്ങളുടെ ബ്ലോഗുകളിലൂടെ വായനക്കാരുമായി സംവദിക്കാറുണ്ട്‌, അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കലഹിക്കാറുണ്ട്‌, സന്ദേഹങ്ങളും സന്തോഷങ്ങളും പങ്കു വെക്കാറുമുണ്ട്‌. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നു കൊണ്ട്‌ അവര്‍ മറ്റൊരു ഉദ്യമത്തിനായി ഒരുമിക്കുന്നു. കേരളം നേരിടുന്ന അതി ഭീകരമായ മുല്ലപ്പെരിയാര്‍ വിഷയത്തില്‍, എത്രയും വേഗം ഒരു നടപടി എടുക്കണം എന്ന ആവശ്യവുമായി ആണ് ഈ പുതിയ മുന്നേറ്റം. “റീബില്‍ഡ്‌ മുല്ലപ്പെരിയാര്‍ - സേവ്‌ കേരള” എന്ന മുദ്രാവാക്യം ഉയര്‍ത്തി ക്കൊണ്ടുള്ള ആ മുന്നേറ്റം, കേവലം എഴുത്തില്‍ ഒതുങ്ങാത്ത വ്യത്യസ്ഥമായ ഒരു സാധ്യതയെ ആണ്‌ മുന്നോട്ടു വെക്കുന്നത്‌. ഇതിനായി RebuildDam എന്ന ഒരു ബ്ലോഗും, അതിലേക്കുള്ള ലിങ്കും ബ്ലോഗ്ഗര്‍മാര്‍ ഒരു ലോഗോയോടു കൂടി തങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുന്നു.
 
മുല്ലപ്പെരിയാര്‍ ഡാം അപകടം ഏതു വിധേനയും ഒഴിവാക്കുക എന്നതാണ് “റീബില്‍ഡ് മുല്ലപ്പെരിയാര്‍ - സേവ് കേരള” എന്ന മുദ്ര്യാവാക്യ ത്തിലൂടെ ഇവര്‍ മുന്നോട്ടു വെക്കുന്നത്. തമിഴക രാഷ്ടീയ മണ്ഡലം ഈ പ്രശ്നത്തെ സമീപിക്കുന്നത് പോലെ, വികാര പരമായ ഒരു വിഷയമാക്കി മാറ്റി നേട്ടം കൊയ്യുവാനുള്ള ശ്രമമല്ല ഇത് എന്ന് ഇവര്‍ വ്യക്തമാക്കുന്നുണ്ട്. തമിഴ്‌ നാടിന് ആവശ്യമായ ജല ലഭ്യത ഉറപ്പു വരുത്തുന്ന തോടൊപ്പം, കേരളത്തിലെ ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കുക എന്നതു കൂടെയാണ് ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം.
 
ഒത്തു തീര്‍പ്പുകള്‍ക്കും ഒഴിവു കഴിവുകള്‍ക്കും ഒളിച്ചു വെയ്ക്കാന്‍ കഴിയുന്നതല്ല മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണി. സാങ്കേതിക ത്വത്തിന്റേയും സാധ്യതാ പഠനത്തിന്റേയും രാഷ്ടീയ സമ്മര്‍ദ്ദങ്ങളുടെയും പേരില്‍, നഷ്ടമ‍ാക്കുന്ന ഓരോ നിമിഷവും, ഒരു കൂട്ടം മനുഷ്യ ജീവിതങ്ങള്‍ക്കു മേല്‍ ചിറകു വിരിച്ചിരിക്കുന്ന ദുരന്തത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യുന്നത്. സായിപ്പ് തന്റെ കിടപ്പാടം വിറ്റു കിട്ടിയ തുക കൊണ്ട്‌ നമുക്ക്‌ നിര്‍മ്മിച്ച്‌ നല്‍കിയ ഔദാര്യത്തിന്റെ പ്രതീകമാണ് ഈ അണക്കെട്ട്. (????) എന്നാല്‍ നിര്‍മ്മാണ കാലത്ത്‌ അമ്പതു വര്‍ഷത്തെ ആയുസ്സു മാത്രം പറഞ്ഞ ഇതില്‍, കാലം ഏല്‍പ്പിച്ച ആഘാതങ്ങള്‍ നിരവധിയാണ്‌. അതില്‍ ഒരു ചെറു വിള്ളല്‍ പോലും അണക്കെട്ടിന്റെ തകര്‍ച്ചയിലേക്ക്‌ നയിച്ചേക്കാം. ലക്ഷ ക്കണക്കിനു മനുഷ്യരടക്കം ഉള്ള നിരവധി ജീവ ജാലങ്ങളെയാണ് ഈ അപകടം ഇല്ലാതാക്കുക. ദൈവത്തിന്റെ സ്വന്തം നാടിന്റെ നല്ലൊരു ഭാഗം ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെടും. അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്ക്‌ ഒരു ചെറിയ മാതൃകയായി 1979-ലെ മാര്‍വ്വി അണക്കെട്ട് ദുരന്തം നമുക്ക്‌ മുമ്പിലുണ്ട്‌. ആ ദുരന്തത്തില്‍ പൊലിഞ്ഞത്‌ പതിനായിരങ്ങളുടെ ജീവനായിരുന്നു എങ്കില്‍, ഇവിടെ അത്‌ ദശ ലക്ഷങ്ങളാവും. ഇത്‌ സൂചിപ്പിക്കുന്നത്‌, മനുഷ്യരടക്കം ഉള്ള ജീവികളുടെ മരണ സംഖ്യ എന്ന ഭീകര സത്യമാണ്‌.
 
RebuildDam ഒരു പൊതു പ്ലാറ്റ്ഫോം ആണ്‌. നിരക്ഷരന്‍ എന്ന ബ്ലോഗ്ഗര്‍, ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന പാച്ചു എന്ന ബ്ലോഗറുടെ ‘മുല്ലപ്പെരിയാര്‍ യാത്ര‘ എന്ന ബ്ലോഗിലെ നടുക്കുന്ന ചില മുല്ലപ്പെരിയാര്‍ ഫോട്ടോകളും കുറിപ്പുകളും വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തി ക്കൊണ്ട് എഴുതിയ ലേഖനത്തിലൂടെ ആരംഭിച്ച ഈ ബ്ലോഗ്ഗില്‍, ഇന്നു നിരവധി ലിങ്കുകളും പോസ്റ്റുകളും ഉണ്ട്. പത്രങ്ങളിലും, യൂട്യൂബ് അടക്കം ഉള്ള സൈറ്റുകളിലും, വ്യക്തികളുടേയും മറ്റും ബ്ലോഗുകളില്‍ വന്ന മുല്ലപ്പെരിയാര്‍ സംബന്ധിയായ വിവരങ്ങള്‍ എല്ലാം ഇവിടെ ലഭ്യമാണ്‌. അനുദിനം പുതിയ വിവരങ്ങള്‍ ഇവിടെ ചേര്‍ക്കപ്പെടുന്നു. അതോടൊപ്പം മുല്ലപ്പെരിയാര്‍ സംബന്ധിയായ ഒരു ഓര്‍ക്കുട്ട്‌ കമ്യൂണിറ്റിയും ആരംഭിച്ചിരിക്കുന്നു. ഓരോ ബ്ലോഗ്ഗര്‍മാരും ഈ സംരംഭത്തിലേക്ക്‌ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ ഉള്ളവരെ കൂടി ഇതിന്റെ ഭാഗമാക്കുവാന്‍ ശ്രമിക്കുന്നു.
 
അതിജീവന ത്തിനായി നടത്തപ്പെടുന്ന സമരങ്ങളെ അടിച്ച മര്‍ത്തി ക്കൊണ്ടും വികസന പദ്ധതികളുടെ പേരില്‍ ആയിരങ്ങളെ ആട്ടിയോടിച്ചു കൊണ്ടും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന സര്‍ക്കാരുകള്‍ പക്ഷെ, മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ വേണ്ടത്ര ജാഗ്രത പാലിക്കുന്നുണ്ടോ എന്ന് സംശയമാണ്‌. കേരളീയ പൊതു സമൂഹത്തിനോ പ്രകൃതിക്കോ യാതൊരു പ്രയോജനവും പ്രാധാന്യവും താല്‍പര്യവുമില്ലാത്ത, ഏതാനും ചിലരുടെ മാത്രം രാഷ്ടീയ / വ്യക്തിപരമായ താല്‍പര്യം മാത്രമായ മുരളിയുടെ മടങ്ങി വരവിനെ പറ്റി വ്യാകുലരാകുന്ന, മുഖ്യ മന്ത്രിയുടെ വാക്കുകളില്‍ നിന്നും വിവാദത്തിനായി പുത്തന്‍ സാധ്യതകള്‍ തേടുന്ന മുഖ്യ ധാരാ മാധ്യമങ്ങളും, ഇതില്‍ വേണ്ടത്ര വാര്‍ത്താ പ്രാധാന്യം ദര്‍ശിക്കുന്നില്ല. ഇതിനൊരു മാറ്റം വന്നേ തീരൂ. അത്തരം വാര്‍ത്തകളെ ന്യൂസ്‌ ഡെസ്കുകളില്‍ നിന്നും ചവറ്റു കുട്ടയിലേക്ക്‌ വലിച്ചെറിയുവാന്‍ ഉള്ള ആര്‍ജ്ജവം എഡിറ്റര്‍മാരും വാര്‍ത്താ ലേഖകരും കാണിക്കേണ്ട കാലം അതിക്രമിച്ചു എന്നു കരുതേണ്ടി യിരിക്കുന്നു. ദുരന്ത ദൃശ്യങ്ങള്‍ക്കും അവിടെ നിന്നുള്ള അലമുറകള്‍ക്കും കാതോര്‍ത്തി രിക്കുന്ന ദുഷ്ട മനസ്സുകള്‍ക്ക്‌ ആഹ്ലാദിക്കുവാന്‍ ഇടം നല്‍കാ തിരിക്കുവാനും, അത്തരം ഒരു അഭിശപ്തമായ നിമിഷത്തെ നേരിടേണ്ടി വരുന്ന ദുര്‍വ്വിധി നമ്മുടെ ഭാഗധേയത്തില്‍ നിന്ന് ഇല്ലാതാക്കാനുമാണ് നമ്മുടെ അധികാരികളും മാധ്യമങ്ങളും നീതി പീഠങ്ങളും അടിയന്തിരമായി ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടത്.
 
പുതിയ ഡാമിന്റെ നിര്‍മ്മാണവും, അതോടൊപ്പമോ അതിനു മുമ്പോ തന്നെ ഉയര്‍ന്നു വരാവുന്ന അഴിമതി സാധ്യതകളെ കുറിച്ചും ആശങ്കാ കുലരാകുന്നവര്‍ ഉണ്ടായേക്കാം. പുതിയ അണക്കെട്ട് നിര്‍മ്മാണം എന്ന ആശയത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാന്‍ മുന്‍ അനുഭവങ്ങള്‍ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. അഴിമതിയെ സ്വന്തം ജീവിതോ പാധിയാക്കി ധന സമ്പാദന ത്തിനായി എന്തു വിട്ടു വീഴ്ചകള്‍ക്കും വഴി വിട്ട ബന്ധങ്ങള്‍ക്കും തയ്യാറാകുന്നവര്‍ നമ്മുടെ നാടിന്റെ ശാപമാണ്‌. കാലാ കാലങ്ങളില്‍ ഇത്തരം അഴിമതികള്‍ക്കും അഴിമതിക്കാര്‍ക്കും എതിരായി നിരവധി അന്വേഷണങ്ങളും കുറ്റപത്രങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ദൗര്‍ഭാഗ്യ വശാല്‍ അതിന്റെ നടപടികള്‍ അനന്തമായി നീളുന്നത്‌ ഒരു ശീലമായി മാറിയിരിക്കുന്നു നമ്മുടെ നാട്ടില്‍. അതെല്ലാം നില നില്‍ക്കുമ്പോള്‍ തന്നെ, നാം ഇവിടെ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഭീഷണിയെ, എത്രയും വേഗം ഇല്ലതാക്കുവാന്‍ എന്തെങ്കിലും നടപടി എടുത്തേ പറ്റൂ.
 
വികസനം എന്നാല്‍, വനം വെട്ടി ത്തെളിച്ചും, പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തും, കോണ്‍ക്രീറ്റ്‌ കാടുകള്‍ സൃഷ്ടിക്കല്‍ ആണെന്നു കരുതുന്നവര്‍ക്ക്‌ പ്രകൃതി സംരക്ഷണം എന്നൊക്കെ പറയുമ്പോള്‍ പുച്ഛമാണ്‌. പ്രകൃതി സ്നേഹികളേയും പരിസ്ഥിതി പ്രേമികളേയും അവര്‍ വികസന വിരുദ്ധരായി മുദ്ര കുത്തുന്നു. അവരുടെ പ്രതിഷേധ ശബ്ദങ്ങളെ ആദ്യം മുതല്‍ എതിര്‍ക്കുന്നു. ഒറ്റപ്പെട്ട ശബ്ദങ്ങളില്‍ നിന്നും ആരവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ പ്രതിഷേധ ത്തിന്റെ അല കടല്‍ രൂപപ്പെ ടുത്തുവാന്‍ കഴിയും എന്ന് മുന്‍ അനുഭവങ്ങള്‍ നമുക്ക്‌ സാക്ഷ്യമാകുന്നു. ഇരുപത്തഞ്ച്‌ വര്‍ഷം മുമ്പ്‌ നടത്തിയ സൈലന്റ്വാലി സംരക്ഷണ സമരവും, അതിന്റെ വിജയവും ആവേശമായി നമുക്ക്‌ മുമ്പിലുണ്ട്‌. അതിനാല്‍ ഈ സംരംഭവും ഒരു വലിയ ചലനമായി സമൂഹത്തില്‍ മാറും എന്നതില്‍ സംശയിക്കേണ്ടതില്ല. സൈലന്റ്വാലി സമര കാലത്ത്‌ അതിനെ പരിഹസിച്ച്‌, കടലില്‍ മഴ പെയ്യുന്നത്‌ അവിടെ മരം ഉണ്ടായിട്ടാണോ എന്ന് ചോദിച്ച ബുദ്ധിയി ല്ലായമയെ ജനാധി പത്യത്തിന്റെ പേരില്‍ ക്ഷമിച്ചവരാണ്‌ നമ്മള്‍. അതു കൊണ്ടു തന്നെ ഇത്, തന്നെയോ കുടൂംബത്തെയോ ബാധിക്കു ന്നതല്ലാത്തതു കൊണ്ട് ആകുലപ്പെ ടേണ്ടതില്ല എന്ന് കരുതുന്നവരെ അണക്കെട്ട് തകര്‍ന്നാല്‍ സാധാരണ ക്കാരന്റെ കുടിലുകള്‍ മാത്രമല്ല, കോടികള്‍ ചിലവിട്ടു കെട്ടിപ്പൊക്കിയ രമ്യ ഹര്‍മ്മകളും ഒലിച്ചു പോകുമെന്ന് ഓര്‍മ്മി പ്പിക്കുവാന്‍ നാം ശ്രമിക്കേണ്ടി യിരിക്കുന്നു. RebuildDam ബോധവല്‍ക്ക രണത്തിന്റേയും പ്രതിഷേധത്തിന്റേയും തലത്തില്‍ എങ്ങിനെ സമൂഹത്തിന്റെ നന്മക്കും പ്രകൃതിയുടെ സംരക്ഷണത്തിനും ആയി ബ്ലോഗിനെയും അതു വഴി രൂപപ്പെടുന്ന കൂട്ടായ്മയേയും പ്രയോജന പ്പെടുത്താം എന്ന പുതിയ സാധ്യത കൂടെ ആണ്‌ തുറന്നു തരുന്നത്‌.
 
- എസ്. കുമാര്‍
 
 



Rebuild Mullaperiyar - Save Kerala movement by Malayalam blogs and bloggers



 
 

Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


02 December 2009

ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം

bhopal-gas-tragedy25 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ 2 രാത്രി 10 മണിയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി അറിയപ്പെടുന്ന ഭോപ്പാല്‍ ദുരന്തത്തിന് ഇടയാക്കിയ രാസ പ്രവര്‍ത്തനം ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീട നാശിനി ഫാക്ടറിയില്‍ ആരംഭിച്ചത്. രാത്രി 10:30 യോട് കൂടി രാസ പ്രക്രിയ മൂലം താങ്ങാവുന്നതിലും അധികം മര്‍ദ്ദം ടാങ്കില്‍ രൂപപ്പെടുകയും, ടാങ്കിന്റെ സുരക്ഷാ വാല്‍‌വ് തുറന്ന് വിഷ വാതകം പുറത്തേക്ക് തുറന്നു വിടുകയും ഉണ്ടായതോടെ ഭോപ്പാല്‍ വാസികളുടെ ദുരന്ത കഥയ്ക്ക് തുടക്കമായി. 72 മണിക്കൂ റിനുള്ളില്‍ 15000 ഓളം പേര്‍ കൊല്ലപ്പെട്ടു. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ച തായാണ് കണക്കാ ക്കപ്പെടുന്നത്. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.
 
ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കൂട്ടാക്കാഞ്ഞ കമ്പനിയുമായി പിന്നീട് സര്‍ക്കാര്‍ കോടതിക്കു വെളിയില്‍ വെച്ച് കമ്പനി അനുവദിച്ച തുച്ഛമായ തുകയ്ക്ക് വേണ്ടി സന്ധി ചെയ്തതും, ആ തുക തന്നെ കിട്ടാതെ വന്നതും, ഇന്നും നമ്മുടെ രാഷ്ട്രീയ ഇച്ഛാ ശക്തിക്ക് നാണക്കേടായി തുടരുന്നു. അമേരിക്കന്‍ വ്യവസായ ഭീമനുമായി കൊമ്പു കോര്‍ക്കുന്നത് ഇന്ത്യയിലെ വിദേശ നിക്ഷേപത്തെ തന്നെ പ്രതികൂലമായി ബാധിച്ചേയ്ക്കും എന്നതായിരുന്നു സര്‍ക്കാരിന്റെ ആശങ്ക.
 

bhopal-tragedy-effigy


 
പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡ് മുതലാളി വാറന്‍ ആന്‍ഡേഴ്‌സണ്‍ന്റെ കോലം ഇന്നും ഭോപ്പാല്‍ നിവാസികള്‍ വര്‍ഷം തോറും ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കത്തിയ്ക്കുന്നു. കൂടെ തങ്ങളെ വഞ്ചിച്ച രാഷ്ട്രീയക്കാരുടെയും.
 

bhopal-burning-effigy


 
25 വര്‍ഷത്തിനു ശേഷം ഇന്നും ഇവിടത്തെ മണ്ണിലും, പ്രദേശത്തെ ജലത്തിലും, കീട നാശിനിയുടെയും വിഷാംശത്തിന്റെയും തോത് ഏറെ അധികം ആണെന്ന് ഡല്‍ഹിയിലെ ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment - CSE) നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തി. കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ എടുത്ത ജലത്തില്‍ പോലും വിഷാംശം നില നില്‍ക്കുന്ന തായാണ് ഇവരുടെ കണ്ടെത്തല്‍. ഇത് ഇവിടത്തുകാരെ “സ്ലോ പോയസനിംഗ്” വഴി ബാധിക്കുന്നു എന്ന ആരോപണം പക്ഷെ സര്‍ക്കാര്‍ നിഷേധിച്ചു വരികയാണ്.
 
രണ്ടു മാസം മുന്‍പ് ഭോപ്പാല്‍ സന്ദര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ദുരന്ത ഭൂമിയില്‍ നിന്നും ഒരു പിടി മണ്ണ് കയ്യില്‍ എടുത്ത് പൊക്കി കാണിക്കുകയും “ഇതാ ഞാന്‍ ഈ മണ്ണ് കയ്യില്‍ എടുത്തിരിക്കുന്നു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഞാന്‍ ചുമയ്ക്കുന്നുമില്ല.” എന്ന് പറയുകയുണ്ടായി.
 

jairam-ramesh

പരിസ്ഥിതി മന്ത്രി ജയറാം രമേഷ്

 
മന്ത്രി നടത്തിയ നിരുത്തര വാദപരമായ ഈ പരാമര്‍ശത്തെ തുടര്‍ന്ന് ഇത്തവണ ജയറാം രമേഷിന്റെ കോലം കൂടി ഭോപ്പാല്‍ നിവാസികള്‍ കത്തിച്ചു.
 
കമ്പനിയുമായി കോടതിയില്‍ നില നില്‍ക്കുന്ന കേസ് തന്നെ ഈ പരാമര്‍ശം ദുര്‍ബലപ്പെടുത്തും എന്ന് ഇവര്‍ ഭയക്കുന്നു.
 
സ്ലോ പോയസനിംഗ് എന്താണെന്ന് മന്ത്രിയ്ക്ക് അറിയില്ല എന്നു വേണം കരുതാന്‍. ഭോപ്പാല്‍ ദുരന്തത്തില്‍ പതിനായിര കണക്കിന് ആള്‍ക്കാര്‍ നിമിഷങ്ങ ള്‍ക്കകം കൊല്ലപ്പെട്ടത് ദ്രുത ഗതിയിലുള്ള വിഷ ബാധ ഏറ്റാണെങ്കില്‍ സ്ലോ പോയസനിംഗ് എന്ന പ്രക്രിയ വര്‍ഷങ്ങള്‍ കൊണ്ടാണ് അതിന്റെ ദോഷം പ്രകടമാക്കുന്നത്. ഇത് ലക്ഷക്കണക്കിന് ആളുകളെ മാറാ രോഗങ്ങളുടെ ദുരിതങ്ങളില്‍ ആഴ്ത്തുകയും കൊന്നൊടുക്കുകയും ചെയ്യുന്നു.
 

bhopal-fight-for-living


 

പലപ്പോഴും ഈ രീതിയിലുള്ള വിഷ ബാധയാണ് കൂടുതല്‍ അപകടകരം എന്ന് ചാലിയാറിലെ മെര്‍ക്കുറി മലിനീകരണത്തെ പറ്റി ഗവേഷണം നടത്തിയ ഡോ. കെ. ടി. വിജയ മാധവന്‍ പറയുന്നു. കാരണം, ഇതിന്റെ ദൂഷ്യം ആസന്നമായി പ്രത്യക്ഷമല്ല.
 
വന്‍ തോതില്‍ ഉണ്ടാവുന്ന വിഷ ബാധ പെട്ടെന്ന് തന്നെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ നിര്‍ബന്ധി തരാകുകയും ചെയ്യും. എന്നാല്‍ സ്ലോ പോയസനിംഗ് അതിന്റെ ദൂഷ്യ ഫലങ്ങള്‍ പ്രകടിപ്പിക്കാന്‍ ഏറെ കാല താമസം എടുക്കും.
 
dr-kt-vijayamadhavan“സേവ് ചാലിയാര്‍” പ്രസ്ഥാനത്തിനെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. വിജയ മാധവന്‍, സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എന്‍‌വയണ്മെന്റ് കേരള (Society for Protection of Environment - Kerala SPEK) യില്‍ അംഗവുമാണ്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ പ്രൊഫസര്‍ ആയിരുന്ന ഡോ. വിജയ മാധവന്‍ ചാലിയാറിലെ “ഹെവി മെറ്റല്‍” മലിനീകരണത്തെ പറ്റി ആദ്യ കാലത്തു തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പു നല്‍കിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്.
 
ചാലിയാറിലെ മെര്‍ക്കുറി വിഷ ബാധ ഇത്തരത്തില്‍ ക്രമേണ മെര്‍ക്കുറിയുടെ അളവ് മത്സ്യങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാന്‍ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാല്‍ ജലം രാസ പരിശോധനയ്ക്ക് വിധേയമാ ക്കിയപ്പോള്‍ ജലത്തിലെ മെര്‍ക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവായിരുന്നു എന്നും, ഈ കാരണം കൊണ്ട് സര്‍ക്കാര്‍ ജലം മലിനമല്ല എന്ന നിലപാട് എടുക്കുകയും ചെയ്യുന്നു.
 
ഇതിനു സമാനമായ ഒരു സ്ഥിതി വിശേഷമാണ് ഭോപ്പാലിലേത്. ഇവിടെ ചത്തൊടുങ്ങുന്നത് മത്സ്യമല്ല, മനുഷ്യനാണ് എന്നു മാത്രം.
 



Remembering the Bhopal Gas Tragedy
 
 
ഫോട്ടോ കടപ്പാട് : bhopal.net



 
 

Labels:

   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger