09 November 2008

സൂസന്‍ കഥ പറയുമ്പോള്‍ - ഭാഗം 1 - റഫീഖ് വടക്കാഞ്ചേരി

ഗെയ്റ്റ് കടന്നാല്‍ ആദ്യം ചെന്നെത്തുക മെയിന്‍ ബ്ലോക്ക് എന്ന് എഴുതി വച്ചിട്ടുള്ള കോളെജ് കെട്ടിടത്തിലാണ്. ആ കെട്ടിടത്തില്‍ തന്നെയാണ് മഹാന്മാരുടെ ചിരിയും ചിന്തകളും പുസ്തക രൂപത്തില്‍ ചാഞ്ഞിരുന്ന് ഉറങ്ങുന്ന ലൈബ്രറി. ഈ ലൈബ്രറി യും കടന്ന് മുന്നോട്ട് നടന്നാല്‍ പ്രീഡിഗ്രി ക്ലാസ് റൂം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ കോളേജ് ഓഫീസ്, ഒരു ചെറിയ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും ഉണ്ട് . കോളേജില്‍ വരുമ്പോഴെല്ലാം ലൈബ്രറിയുടെ മുന്നിലൂടെ വന്ന് വലത്തോട്ട് തിരിയാന്‍ തുടങ്ങുമ്പോഴാണ് ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മ എന്നെ ശക്തമായി പിടിച്ചു കുലുക്കാറ്. ആദ്യമെല്ലാം എനിക്കും അത്ഭുതം തോന്നിയിരുന്നു. ഈ പ്രത്യേക സ്ഥലം എത്തുമ്പോള്‍ മാത്രം എന്തിനാണ് ഞാന്‍ ആ പെണ്‍കുട്ടിയെ ഓര്‍ക്കുന്നത്..? അതും ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള പരിചയമില്ലാത്ത ഒരു പെണ്‍കുട്ടിയെ...




ഇത്തിരി മുമ്പെ പെയ്തു തോര്‍ന്ന മഴ ബാക്കി നിര്‍ത്തിയ വെള്ള ത്തുള്ളികള്‍ ഒരു ചെറു ചില്ലയില്‍ നിന്നും ഓര്‍ക്കാപുറത്ത് ശരീരത്തില്‍ വീണു പൊള്ളുന്ന പോലെ ആയിരുന്നു ആ ഓര്‍മ്മകള്‍. കോളേജ് മാ‍ഗസിനില്‍ കഥ എഴുതി കൊടുക്കാന്‍ ഒരു അവസരം വന്നപ്പോള്‍, അച്ചടിച്ചു കാണാനുള്ള ആവേശത്തില്‍ ഒരു കഥയായി മനസ്സില്‍ ഓടി വന്നത് "സൂസന്‍ "എന്നു ഞാന്‍ പേരിട്ടു വിളിച്ച ആ പെണ്‍കുട്ടി ആയിരുന്നു.




"സൂസനു നേരെ തല കൊണ്ട് ഒരു ആംഗ്യം കാണിച്ച് ലാബിലെ അറ്റന്റര്‍ മുരളി സീതാലക്ഷ്മി ടീച്ചറോട് പറഞ്ഞു. "പൂച്ച ക്കണ്ണുള്ള ആ പെണ്‍കുട്ടിയെ ടീച്ചര്‍ ശ്രദ്ധിച്ചോ..? പൂച്ച ക്കണ്ണ് പെണ്‍കുട്ടികള്‍ക്ക് അത്ര നല്ലതല്ല". "മുരളിയോടാരാ പറഞ്ഞത് ആ കുട്ടിക്കു പൂച്ച ക്കണ്ണ് ആണെന്ന് ..? അത് നീല നിറത്തിലുള്ള കണ്ണാണ്. അപ്പോള്‍ പ്രശ്നം മാറിയില്ലേ" ടീച്ചര്‍ തമാശയോടെ ചിരിച്ചെങ്കിലും മുരളി പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു. സൂസന്‍ ആത്മഹത്യ ചെയ്തു."




(കഥ: പകല്‍ ചിന്തകള്‍, വ്യാസ കോളേജ് മാഗസിന്‍).




മരണത്തിലേക്ക് നടന്നു പോയ സൂസന്‍ ഒരു ദിവസം ലാബില്‍ വരുന്നതും ഡിസെക്ഷന്‍ ടേബിളില്‍ ഒരു തവളയെ കീറുന്നതും, സൂസനുമായി ലാബിലെ അറ്റന്റര്‍ മുരളിയേട്ടന്‍ സംസാരിക്കു ന്നതുമായിരുന്നു അന്നത്തെ മാഗസിനിലെ കഥ. പാതി മുറിഞ്ഞു പോയ ഒരു നിലവിളി പോലെ സൂസന്റെ ഓര്‍മ്മകള്‍ ഇന്നും എന്നെ ചുറ്റി നില്‍ക്കുന്നു. ഞാനുമായിട്ട് ഒരിക്കലും സംസാരിക്കുക പോലും ചെയ്യാത്ത പെണ്‍കുട്ടീ. ഏതു സൌഹൃദമാണ് നീയെന്നില്‍ ബാക്കി വച്ചത്. ക്യാമ്പസില്‍ എത്തിയ പ്പൊഴെല്ലാം ലൈബ്രറി ക്കരികില്‍ നിന്നെ ഓര്‍മ്മിപ്പിക്കുന്ന അദൃശ്യമായ എന്തോ ഒന്ന് ഞാന്‍ അനുഭവിക്കാറുണ്ട്. തൊട്ടടുത്ത് പൂത്തുലഞ്ഞ ചെമ്പകം പോലെ സൂസന്റെ മുഖം തെളിഞ്ഞു വരും.




- റഫീക്ക് വടക്കാഞ്ചേരി



ഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍
ബ്ലോഗ് : www.radiorafeek.blogspot.com
ഇ മെയില്‍ വിലാസം : rafeeknm at gmail dot com



അടുത്ത ഭാഗം ഉടന്‍...

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ePathram Pacha
ePathram Magazine

Click here to download Malayalam fonts
Click here to download Malayalam fonts


സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2008