27 April 2008

ഐ.പി.എല്‍. ചിന്താവിഷയങ്ങള്‍

കാലഘട്ടത്തിന്റെ അനിവാര്യത  

കാലഘട്ടത്തിന്റെ അനിവാര്യതയാണ് ട്വന്‍റി 20 യും ഐ.പി.എല്ലും ഒക്കെ. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ടെസ്റ്റു മത്സരം മാത്രമായിരുന്നു ക്രിക്കറ്റിലെ ആദ്യ കാല അന്താരാഷ്ട്ര മത്സര രൂപം. ഫസ്റ്റ് ക്ളാസില്‍ പിന്നീട് ചതുര്‍ ദിന മത്സരങ്ങളും ത്രിദിനങ്ങളുമൊക്കെ വന്നെങ്കിലും അന്താരാഷ്ട്ര തലത്തിലേക്ക് അത്തരം രീതികള്‍ അന്നും കടന്നു വന്നില്ല ഇന്നുമില്ല. എന്നാല്‍ ഒറ്റ ദിവസം നീണ്ടു നില്‍ക്കുന്ന മത്സരങ്ങളാണ് പിന്നീട് അന്താരാഷ്ട്ര തലത്തില്‍ ആവിര്‍ഭവിച്ചത്. അന്ന് യാഥാസ്ഥിതികര്‍ അതിനെ കണ്ണും പൂട്ടി എതിര്‍ത്തു. ക്രിക്കറ്റിനെ ഹനിക്കലാണ് ഇതെന്നായിരുന്നു അവരുടെ വാദം. ഏക ദിനം വേണമോ വേണ്ടയോ എന്ന സംവാദം ഏറെ കാലം തുടര്‍ന്നു. എന്നാല്‍ കാലം ഏക ദിനത്തെ സ്വീകരിച്ചു.




പിന്നീട് ഏക ദിന മത്സരങ്ങളില്‍ തന്നെ മാറ്റം വരുത്താന്‍ തുടങ്ങി. ആദ്യം 60 ഓവര്‍ നീണ്ടു നിന്ന മത്സരം 50 ഓവറായി ചുരുക്കി. പിന്നീട് ഏക ദിനങ്ങള്‍ “കളര്‍ഫുളാക്കാന്‍” കളിക്കാരുടെ വേഷം വെള്ളയില്‍ നിന്നും വിവിധ നിറങ്ങളിലുള്ളതാക്കി. അതിനു ശേഷം ആദ്യ 15 ഓവറില്‍ ഫീല്‍ഡിംഗ് നിയന്ത്രണമേര്‍പ്പെടുത്തി ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു. ഒപ്പം പകലും രാത്രിയിലുമായി ഫ്ളഡ് ലൈറ്റിന്റെ സഹായത്തോടെ കളി നടത്താനും തുടങ്ങി. അതോടെ കാഴ്ചക്കാര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്ന് ബാറ്റ്സ്മാന്‍മാര്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. അതിനു ശേഷമാണ് പവര്‍ പ്ളേയുടെ വരവ്.




അങ്ങിനെ ഏകദിന ക്രിക്കറ്റ് കാണികളേയും ടെലിവിഷന്‍ ചാനലുകളേയും ആകര്‍ഷിക്കാനായി അടിമുടി മാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ട്വന്‍റി 20 യുടെ വരവ്. സ്വാഭാവികമായും എല്ലാവരും നെറ്റി ചുളിച്ചു. പരസ്യമായി എതിര്‍ത്തു കൊണ്ടു ഏറെക്കുറെ എല്ലാവരും രംഗത്തെത്തി. എങ്കിലും അന്താരാഷ്ട്ര മത്സരങ്ങളും ആഭ്യന്തര മത്സരങ്ങളും മെല്ലെ മെല്ലെ തുടങ്ങി.




ആദ്യം അമാന്തിച്ചു നിന്ന ഇന്ത്യയാകട്ടെ പ്രഥമ ട്വന്‍റി 20 ലോക കപ്പില്‍ അവിചാരിതമായി കിരീടമണിയുകയും ചെയ്തു. അതോടെ ട്വന്‍റി 20 യുടെ സ്വീകാര്യത ഏറി. അങ്ങനെ കാലത്തിന്റെ അനിവാര്യതയായി ട്വന്‍റി 20 ഇന്ത്യയിലും എത്തുകയായിരുന്നു.




1983 ല്‍ ഏക ദിന ലോക കിരീടം ഇന്ത്യ നേടിയതിനു ശേഷം രാജ്യത്തുണ്ടായ ക്രിക്കറ്റ് ജ്വരവും സ്വീകാര്യതയും നമുക്കു മറക്കാനാവില്ലല്ലോ.




അന്ന് അതിന്‍റെ പ്രധാന കാരണം അന്താരാഷ്ട്ര തലത്തില്‍ നമ്മുടെ ടീം മാന്യമായ നേട്ടം കൈവരിക്കുന്ന കളി ഇതു മാത്രമായിരുന്നല്ലോ. ആകെ പത്തൊ പതിനൊന്നൊ രാജ്യങ്ങള്‍ മാത്രമേ ഇത് ഗൗരവമായെടുത്തിട്ടുള്ളുവെന്ന് സാധാരണക്കാരോട് പറഞ്ഞിട്ടു കാര്യമില്ലല്ലൊ. ജയം, അതു മാത്രമാണ് നമുക്കു പ്രധാനം. അത് നമ്മുടെ ക്രിക്കറ്റ് ടീം തരുന്നുമുണ്ട്. പിന്നെന്തിന് മറിച്ചു ചിന്തിക്കണം. മേലാളന്‍മാര്‍ക്ക് ക്രിക്കറ്റിനെ നന്നായി മാര്‍ക്കറ്റ് ചെയ്യാനും സാധിച്ചത് ഈ കളിയുടെ വേര് ഇന്ത്യയില്‍ ആഴത്തില്‍ ഓടിച്ചു.




ഐ.സി.എല്ലിനു ബദലായി ഐ.പി.എല്‍


ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന്‍റെ നേതൃത്വത്തില്‍ ബദല്‍ വിഭാഗം ഐ.സി.എല്‍ ആരംഭിക്കുകയും അതിന് കാണികളുടെ ഇടയിലും കച്ചവട ലോകത്തും സ്വീകാര്യത ലഭിക്കുകയും ചെയ്തതോടെ ബി.സി.സി.ഐയ്ക്ക് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടു. അങ്ങനെ അവരും ട്വന്‍റി 20യെ പറ്റി ചിന്തിക്കുകയും ഐ.പി.എല്‍ പിറക്കുകയുമായിരുന്നു.




കളിയുടെ ഗതി


കളിയുടെ ഗതി എന്താകുമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ ആശങ്ക. കാലഘട്ടത്തിന്‍റെ അനിവാര്യതയായി കടന്നു വന്ന ഐ.പി.എല്‍ കളിയുടെ നിലവാരത്തേയും അന്താരാഷ്ട്ര മത്സരങ്ങളേയും തകര്‍ക്കുമെന്നാണ് ഇവര്‍ കരുതുന്നത്. വന്‍തുക നല്‍കുന്ന ഐ.പി.എല്ലില്‍ കളിക്കാര്‍ ഇന്ത്യയിലേയും ഇതര രാജ്യങ്ങളിലേയും താരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ അവഗണിച്ച് ഐ.പി.എല്ലിനെത്തുന്നു എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.




സാങ്കേതികമായി കളിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന കാര്യത്തിലും രണ്ടഭിപ്രായമില്ല. വന്നപാടേ കണ്ണുംപൂട്ടി അടി എന്നതുമാത്രമാണ് ബാറ്റ്സ്മാര്‍ക്കു മുന്നിലുള്ള ലക്ഷ്യം. മികച്ച ടെസ്റ്റ് താരങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത് തടസ്സമാവുകയും ചെയ്യും.




സര്‍വ്വത്ര കച്ചവടം


നൂറ്റാണ്ടുകള്‍ക്കു മുന്‍പു മനുഷ്യനെ ലേലത്തില് വിറ്റിരുന്നു, അടിമത്തത്തിന്‍റെ കാലത്ത്. ചരിത്ര പുസ്തകങ്ങളില്‍ മാത്രം വായിച്ചിറിവുള്ള അക്കാര്യം നേരിട്ടു കാണുവാന്‍ ആധുനിക സമൂഹത്തിന് ബി.സി.സി.ഐ അവസരമൊരുക്കി- മനുഷ്യക്കച്ചവടത്തിന്‍റെ പരിഷ്ക്കരിച്ച രൂപത്തിലെന്നു മാത്രം. ഇത് പല തരത്തില്‍ കളിയെ ബാധിക്കും. ടീമുകളെയും കളിക്കാരേയും വന്‍ തുക നല്‍കി സ്വന്തമാക്കിയ സിനിമക്കാരും കുത്തക മുതലാളിമാരും തൊല്‍വിയും ജയവും കളിയുടെ സ്പിരിറ്റില്‍ കാണില്ല. പണവും ലാഭവും മാത്രം ലക്ഷ്യമിടുന്ന ഇക്കൂട്ടര്‍ക്ക് തോല്‍വി താങ്ങാനാവില്ല. സ്വന്തം ടീം തോറ്റാല്‍ ഇവര്‍ കളിക്കാര്‍ക്കു മേല്‍ കുതിര കയറും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. യന്ത്രങ്ങളല്ല കളിക്കാരെന്നും അവര്‍ തെറ്റും പിഴവും പറ്റാവുന്ന പച്ചയായ മനുഷ്യര്‍ മാത്രമാണെന്നും ശത കോടികളുടെ കണക്കു പുസ്തകത്തില്‍ ജീവിക്കുന്ന ഇക്കൂട്ടര്‍ക്ക് സാധിച്ചെന്നു വരില്ല.




ചീയര്‍ ഗേള്‍സ്

അല്‍പ വസ്ത്ര ധാരികളായ പെണ്ണുങ്ങള്‍ ഇളകിയാടുന്ന കാഴ്ച ട്വന്‍റി 20 യുടെ വരവോടെയാണ് കളിക്കളത്തില്‍ നമുക്കു പരിചിതമായത്. ബൗണ്ടറികള്‍ പിറക്കുമ്പോഴും വിക്കറ്റുകള്‍ വീഴുമ്പോഴും ഇവര്‍ ചടുല താളത്തിനൊപ്പം ചുവടുകള്‍ വയ്ക്കും; കണ്ണിനു കളിക്കളത്തില്‍ മാത്രമല്ല പുറത്തും വിരുന്ന്. കളിക്കാര്‍ നിരാശപ്പെടുത്തിയാല്‍ കാശു മുടക്കി അകത്തു കടന്നവര്‍ ഇങ്ങനെയെങ്കിലും തൃപ്തിപ്പെടട്ടേയെന്നു കരുതിക്കാണും സംഘാടകര്‍.




ചിന്തിക്കേണ്ട മറ്റൊരു കാര്യം കളിക്കാര്‍ - ആണായാലും പെണ്ണായാലും - അധികം വൈകാതെ തന്നെ ഇത്തരത്തില്‍ വേഷം ധരിച്ച് ഗ്രൗണ്ടിലിറങ്ങണം എന്നു സ്പോണ്‍സര്‍മാര്‍ ആവശ്യപ്പെടുന്ന കാലം വിദൂരമല്ല. കാണികളെ സന്തോഷപ്പെടുത്തണ്ടേ !!

1 comments (+/-)
Links to this post

1 Comments:

Blogger കുട്ടനാടന്‍ said...

വിഷയം സാംസ്കാരിക തന്നെ.തുടങ്ങേണ്ടതില്‍ നിന്ന് എത്രയോ ദൂരെ പോയിരിക്കുന്നു കാര്യങ്ങള്‍.
ചിയര്‍ഗേള്‍സ്: ഇന്നലെ അരയ്ക്കു താഴെയും നെഞ്ചിനു താഴെയും അല്പ വസ്ത്രം കൂടുതല്‍ ധരിച്ച് സാംസ്കാരിക രോഷക്കരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മറ്റൊരു കാഴ്ചയും കണ്ടു - ജയിച്ചു വന്ന പഞ്ചാബ് ടീമംഗങ്ങളെ ഓരോരുത്തരേയും നടി പ്രീതി സിന്‍ഹ (സ്പോണ്‍സറാണ്) കെട്ടിപ്പിടിച്ച് ഉമ്മ ക്കൊടുക്കുന്നത്.... കൂടുതല്‍ കാഴ്ചകള്‍ക്കായി കാത്തിരിക്കാം. എങ്കിലും ഇടയ്ക്ക് ഇങ്ങനെയൊക്കെ ഒന്നോര്‍ക്കുന്നത് നല്ലത്

April 28, 2008 6:57 AM  

Post a Comment

Links to this post:

Create a Link

« ആദ്യ പേജിലേക്ക്

 

ആര്‍.ബി.ലിയൊ
eMail: indianleo at gmail dot com

പുതിയത്

ആര്‍ക്കൈവ്സ്

Print this page ഈ പേജ് പ്രിന്‍റ്റ് ചെയ്യാം Send Email or Add to Favourites ഈ പേജ് പങ്ക് വെയ്ക്കാം


Powered by Blogger