29 October 2008

പ്രണയത്തിന് വില പതിനായിരം രൂപ - ഭാഗം 2 - റഫീക്ക് വടക്കാഞ്ചേരി






1999-2000




ഒരു മഴപ്പകല്‍.




ശക്തി പ്രാപിക്കാന്‍ തുടങ്ങിയ മഴയില്‍ നിന്നും രക്ഷപ്പെട്ട് തൃശ്ശൂര്‍ വടക്കേ ചിറ ബസ് സ്റ്റാന്റിലെ (വടക്കെ സ്റ്റാന്റ്) ബസ് ഷെല്‍റ്ററിലേക്ക് ഞാന്‍ ഓടി ക്കയറി. എന്നെ പ്പോലെ തന്നെ അഭയം തേടിയ കുറച്ചു പേര്‍ക്കിടയില്‍ ദാ നില്‍ക്കുന്നു മജ്നു. സ്വാഭാവികമായും ഒരാളെ ക്കൂടിയും എന്റെ കണ്ണുകള്‍ തിരഞ്ഞു. ഇല്ല തെറ്റിയില്ല, ഒട്ടൊരു ചമ്മലോടെ ലൈലയും ഉണ്ടായിരുന്നു. സാരിയുടുത്ത ലൈലയെയും കസവു മുണ്ടെടുത്തു ചുള്ളനായി നിന്ന മജ്നുവിനേയും കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. അവരുടെ കല്ല്യാണം കഴിഞ്ഞെന്ന്. എന്നല്‍ മജ്നു ഉടനെ തിരുത്തി, കൌസ്തുഭം കല്ല്യാണ മണ്ഡപത്തില്‍ ഒരു ഫ്രന്റിന്റെ കല്ല്യാണത്തിനു വന്നതാണ് രണ്ടു പേരും. ഞാന്‍ ചോദിച്ചു, ഇനി എന്നാണ് നിങ്ങളുടെ? നാണത്തില്‍ പൊതിഞ്ഞ ഒരു പുഞ്ചിരി ലൈലയുടെ മുഖത്ത് ഉദിച്ചു. മജ്നു പറഞ്ഞു. ഇവളുടെ പി. ജി. കോഴ്സ് കഴിഞ്ഞാല്‍. അപ്പോഴെക്കും ഞാനും ഒന്നു സെറ്റില്‍ ആവും. ഞാനോര്‍ത്തു. ഭാഗ്യവാന്‍. പ്രീഡിഗ്രി കഴിഞ്ഞ് ആധാരമെഴുത്തില്‍ ശ്രദ്ധ കൊടുത്ത കാരണം അവനെപ്പോള്‍ വേണമെങ്കിലും സെറ്റിലാവാം, ലൈലയെ കല്ല്യാണം കഴിക്കാം. അതല്ല, വല്ല ഡിഗ്രിയോ മറ്റൊ പഠിക്കാന്‍ പോയിരുന്നെങ്കില്‍ ലൈലയെ വേറെ വല്ല "കാക്ക"യും കൊത്തി ക്കൊണ്ടു പോയേനെ. വിദ്യാഭ്യാസം കല്ല്യാണത്തിനും സെറ്റിലാവാനും വിലങ്ങു തടിയാണ്.




മഴ ശക്തി കുറഞ്ഞപ്പോള്‍ അവരോട് യാത്ര പറഞ്ഞ് ഞാന്‍ ബസ്സില്‍ കയറി. വടക്കാഞ്ചേരിക്കുള്ള ബസ്സ്, സ്റ്റാന്റ് വിടുമ്പോഴും എനിക്കു കാണാമായിരുന്നു പ്രണയം പൂത്ത ഭൂമിയിലെ നക്ഷത്രങ്ങളായി രണ്ടാത്മാക്കള്‍ ആ ബസ് ഷെല്‍റ്ററില്‍ കണ്‍ ചിമ്മുന്നത്.




2001-2003




കാല ചക്രം ഉരുണ്ടു. (അതിനു വേറെ എന്താ പണി, ചുമ്മാ ഉരുണ്ടാല്‍ മതിയല്ലോ)




വടക്കാഞ്ചേരി N.S.S BUILDING ല്‍ മൂന്നാം നിലയില്‍ ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ തുറന്ന് ജീവിതത്തിലേക്ക് ഞാന്‍ സീരിയസ്സായി ENTER ചെയ്ത കാലം. ഈ സംരഭത്തില്‍ CLICK ആവണേ എന്ന പ്രാര്‍ത്ഥനയോടെ പരിശ്രമിക്കുന്ന കാലം.




മറ്റൊരു മഴപ്പകല്‍.




കമ്പ്യൂട്ടര്‍ സെന്ററിന്റെ ഗ്ലാസ്സ് ഡോറിന് പുറകിലായി പരിചയമുള്ള ഒരു മുഖം. അതെ, മജ്നു ആണല്ലോ അത്. ഞാന്‍ വേഗം അവന്റടുത്തേക്ക് ചെന്നു. പതിവു പോലെ പുറകില്‍ ലൈലയെ തിരഞ്ഞു. ഇല്ല കാണുന്നില്ല. ചിലപ്പോള്‍ ബില്‍ഡിംഗിന്റെ താഴെ നില്‍ക്കുകയാവും. ഇങ്ങനെ ചിന്തകള്‍ കാടു കയറുമ്പോള്‍ മജ്നു പറഞ്ഞു.




"ഒരു പ്രശ്നം ഉണ്ട്...“




ഞാന്‍ ഉറപ്പിച്ചു. ഇവന്‍ അവളെ അടിച്ചു മാറ്റി കൊണ്ടു വന്നിട്ടുണ്ടാവും. ഇന്ന് മിക്കവാറും എന്റെ വീട്ടില്‍ ഇവര്‍ക്ക് മണിയറ ഒരുക്കേണ്ടി വരും.




ഞാന്‍ ചോദിച്ചു "എന്താ പ്രശ്നം?"




ലൈലയുടെ കല്ല്യാണം ഉറപ്പിച്ചു. തൃശ്ശൂരുള്ള വേറൊരു പാര്‍ട്ടിയുമായിട്ട്.




അയ്യോ..!! ഞാനറിയാതെ ഒരു കുഞ്ഞു നിലവിളി പുറത്തു വന്നു. തളരാന്‍ പാടില്ല. മജ്നുവിനെ ആശ്വസിപ്പിക്കണം, ഞാ‍ന്‍ തീരുമാനിച്ചു.




"എന്നാല്‍ ഒരു കാര്യം ചെയ്യ്. നീയവളേയും കൊണ്ട് ഇങ്ങു വാ. നമുക്ക് രജിസ്ട്രര്‍ ചെയ്യാം. ഞാന്‍ ധൈര്യം പകര്‍ന്നു.




ങ്..ഹും. രജിസ്റ്റര്‍ മാര്യേജ്... ലൈലയുടെ കൂടെ സമ്മതത്തിലാണ് ഈ കല്ല്യാണം നടക്കാന്‍ പോകുന്നത്.




ഓഹോ! അപ്പോള്‍ അതാണ് പ്രശ്നം. വഞ്ചന. പെണ്ണു കൂറു മാറി. ഇവനെക്കാള്‍ നല്ലൊരു ഇട്ടിക്കണ്ടപ്പനെ കിട്ടിയപ്പോള്‍ ലൈല പെണ്ണിന്റെ സ്വഭാവം കാണിച്ചു.




എന്നാല്‍ പിന്നെ പോട്ടെടാ. അത്രേം ആത്മാര്‍ത്ഥത ഇല്ലാത്ത അവളേക്കാള്‍ നല്ല ബന്ധം നിനക്കു വേറെ കിട്ടില്ലേ? നിന്റെ ഭാഗ്യം, നീ രക്ഷപ്പെട്ടു, എന്നൊക്കെയുള്ള ആശ്വാസ വചനങ്ങള്‍ ഞാ‍ന്‍ ചൊരിഞ്ഞു.




അല്ല. അവള് പോയതൊന്നും അല്ല പ്രശ്നം. അവള്‍ക്ക് എന്നെ വേണ്ടെങ്കില്‍ വേണ്ട. എന്റെ പതിനായിരം രൂപ അവളുടെ കയ്യില്‍ ഉണ്ട്. അത് അവള്‍ തിരിച്ചു തരുന്നില്ല. എനിക്കാ കാശ് കിട്ടണം. കിട്ടിയേ പറ്റൂ.




മജ്നു ഇതു പറഞപ്പോള്‍ ഞാന്‍ ശരിക്കും അന്തം വിട്ടു. ഇത്രേം കാശ് നീ എന്തിനാണ് അവളെ ഏല്‍പ്പിച്ചത്? എന്തെങ്കിലും രേഖ ഉണ്ടോ? എന്നായി ഞാന്‍. മജ്നു പറഞ്ഞു: “ഭാവിയില്‍ ഒന്നിച്ചു ജീവിതം തുടങ്ങാന്‍ അവളെ ഏല്‍പ്പിച്ചതാണ് ഈ പണം. രേഖയൊന്നും ഇല്ല. വീട്ടുകാര്‍ സമ്മതിക്കാതെ വരുമ്പോള്‍ ഒളിച്ചോടാന്‍ തീരുമാനിച്ചാല്‍ ഈ പതിനായിരം രൂപ ഒരു സഹായം ആയിത്തീരും എന്നൊക്കെ കരുതി ലൈലയെ ഏല്‍പ്പിച്ചു. ആ കാശ് ആണ് ലൈല ഇപ്പോള്‍ മടക്കി ത്തരാതെ ഇരിക്കുന്നത്. ങ്..ഹും. ഞാന്‍ ആണാണെങ്കില്‍ അവളുടെ കയ്യില്‍ നിന്നും ഈ പണം ഞാന്‍ വാങ്ങും. ഇതു വരെ എന്റെ മുന്നിലുണ്ടായിരുന്ന "കാതലന്‍" മജ്നു പെട്ടന്ന് തന്നെ രോഷാകുലനായ "കാലന്‍" മജ്നുവായി മാറി. ബില്‍ഡിംഗിന്റെ താഴെ കിടക്കുന്ന ജീപ്പ് ചൂണ്ടി മജ്നു തുടര്‍ന്നു.




താഴെ ദാ... ജീപ്പു നില്‍ക്കുന്നത് കണ്ടോ. അതില്‍ മുഴുവന്‍ എന്റെ ആളുകള്‍ ആണ്. ഞാന്‍ നോക്കുമ്പോള്‍ ഒരു ജീപ്പും അതില്‍ മാഫിയാ ശശി, കനല്‍ക്കണ്ണന്‍, ഭീമന്‍ രഘു, അബു സലീം എന്നൊക്കെ വിളിക്കാവുന്ന കുറച്ചു പേരും. "ഞങ്ങളിപ്പോള്‍ ലൈലയെ കെട്ടാന്‍ പോകുന്ന അവനുണ്ടല്ലോ, അവന്റെ വീട്ടിലേക്ക് പോവുകയാണ്. അവിടെ പ്പോയി പറയാല്ലോ ഭാവി വധു വിന്റെ സ്വഭാവ ഗുണം. അവന്റെ കയ്യില്‍ നിന്നും വാങ്ങാം പതിനായിരം രൂപ. ഞാനതങ്ങു വാങ്ങുകേം ചെയ്യും."




ഞാന്‍ ആകെ വല്ലാത്ത അവസ്ഥയിലായി. എന്തൊക്കെ ആയാലും ഒരു പെണ്‍ കുട്ടിയുടെ ജീവിതമാണ് ഇവര്‍ തകര്‍ക്കാന്‍ പോകുന്നത്. അറിയാതെ ആണെങ്കിലും ഞാന്‍ ഇതിനിടയില്‍ പെട്ടു പോയി. എന്തിനാണാവൊ ഇപ്പോളിവര്‍ ഇങ്ങോട്ട് കയറി വന്നത്?




എനിക്കു ലൈലയെ പരിചയമുള്ളതു കൊണ്ട് ഒരു മദ്ധ്യസ്ഥ ശ്രമത്തിനാവുമോ?




ലൈല യുടെ ഒരു ബന്ധു ഈ കമ്പ്യൂട്ടര്‍ സെന്ററില്‍ പഠിക്കുന്നുണ്ടത്രെ. (ഞാന്‍ അപ്പോഴാണ് അങ്ങനെ ഒരു കാര്യം അറിയുന്നത്. അയാളെയും എന്നേയും ഒരുമിച്ചു നിര്‍ത്തിയുള്ള ഒരു അവസാന വട്ട മദ്ധ്യസ്ഥ ശ്രമത്തിനാണ് അവര്‍ ഇങ്ങോട്ട് കയറി വന്നിരിക്കുന്നത്. കാര്യങ്ങളുടെ പോക്ക് എന്റെ സ്റ്റുഡന്റ് കൂടിയായ ലൈലയുടെ ബന്ധുവിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. അയാ‍ള്‍ ഫോണ്‍ ചെയ്തു ലൈലയുടെ വീട്ടുകാരുമായി സംസാരിച്ചു. ആദ്യമൊക്കെ പൈസയുടെ കാര്യം അറിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും (സത്യത്തില്‍ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.) സംഭവം വഷളാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ എന്നോട് മജ്നുവിനെയും കൂട്ടി ഷൊര്‍ണ്ണൂരുള്ള വീട്ടില്‍ എത്താന്‍ പറഞ്ഞു.




ജീപ്പില്‍ വന്ന മാഫിയാ ശശി, കനല്‍ കണ്ണന്‍, ഭീമന്‍ രഘു എന്നിവരെയെല്ലാം പറഞ്ഞയച്ച് ഞങ്ങള്‍ ബൈക്കില്‍ ഷൊര്‍ണ്ണൂരിലെ ലൈലയുടെ വീട്ടില്‍ എത്തി.




ഒരു ഇടത്തരം കുടുംബം. വാര്‍ദ്ധക്യ പരാധീനതകള്‍ ഉള്ള പിതാവ്. ഒരു സാധു മനുഷ്യന്‍. 4 പെണ്‍മക്കളില്‍ ഇളയവളാണ് ലൈല. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് ചേച്ചിമാരുടെ ഭര്‍ത്താക്കന്മാരാണ്. അവരാണ് ഇതു വരെയും മജ്നുവിന്റെ കാശിന്റെ പ്രശ്നം കൈകാര്യം ചെയ്തത് . അവരാണ് കാര്യങ്ങള്‍ ഇത്രയും മോശമായ അവസ്ഥയില്‍ എത്തിച്ചതും.




എന്നെ ആ അന്തരീക്ഷം ശ്വാസം മുട്ടിച്ചു.




ഒരു ചേച്ചിയുടെ ഭര്‍ത്താവ് പതിനായിരം രൂപ എന്നെ ഏല്‍പ്പിച്ചു. മജ്നു ഗേറ്റിനു പുറത്ത് നില്‍ക്കുകയാണ്. ഞാന്‍ പതിനായിരം രൂപ എണ്ണി തിട്ടപ്പെടുത്തി, പുറത്തിറങ്ങി. അത്രയും നേരം നിന്നിട്ടും ലൈല ഒരിക്കല്‍ പോലും പുറത്തേക്ക് വന്നില്ല. മഴ പെയ്യാന്‍ തുടങ്ങി. പണം ഞാ‍ന്‍ മജ്നുവിന് നല്‍കി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് മഴയെ കാര്യമാക്കാതെ ഞങ്ങള്‍ തിരിച്ചു. ചെറുതുരുത്തി പാലത്തിന്റെ മുകളില്‍ എത്തിയപ്പോള്‍ മഴയും കൂടി വന്നു. ഭാരതപ്പുഴയിലെ വെള്ളത്തിനു കലക്ക വെള്ളത്തിന്റെ നിറം. നീരൊഴുക്കും കൂടീട്ടുണ്ട്. അതു വരെയും ഞാനും മജ്നുവും ഒന്നും സംസാരിച്ചില്ല. ഏതാണ്ട് പാലത്തിന്റെ പകുതി ദൂരം ആയപ്പോള്‍ ബൈക്ക് സ്ലോ ചെയ്യാന്‍ മജ്നു ആവശ്യപ്പെട്ടു. ഞാന്‍ സ്ലോ ചെയ്തു. തന്റെ കയ്യിലുള്ള പതിനായിരം രൂപയുടെ കെട്ട് ശക്തിയോടെ ഭാരതപ്പുഴയിലെ ഒഴുക്കിലേക്ക് മജ്നു വലിച്ചെറിഞ്ഞു. ഒരു ഞെട്ടലോടെ നോക്കി നില്‍ക്കാന്‍ മാത്രമെ എനിക്കു കഴിഞ്ഞുള്ളൂ. അല്പം മുമ്പു വരെ വല്ലാത്ത ഒരു വാശിയോടെ ഈ പണം വാങ്ങാന്‍ പുറപ്പെട്ടു വന്നിട്ട് ഇപ്പോള്‍ കടലാസ് വില പോലും കല്‍പ്പിക്കാതെ പുഴയിലേക്ക് ആ പണം വലിച്ചെറി ഞ്ഞിരിക്കുന്നു. ഞാന്‍ മജ്നുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.




മഴ തകര്‍ത്തു പെയ്യുകയാണ്.




മഴ വെള്ളം മുഖത്ത് പടര്‍ന്നി റങ്ങിയതു കൊണ്ടാ‍വാം അവന്റെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണു നീര്‍ എനിക്കു കാണാന്‍ കഴിയാഞ്ഞത്.




- റഫീക്ക് വടക്കാഞ്ചേരി



ഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍
ബ്ലോഗ് : www.radiorafeek.blogspot.com
ഇ മെയില്‍ വിലാസം : rafeeknm at gmail dot com

ഭാഗം 1

Labels:

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

നിങ്ങള്‍ ഒരു നല്ല തിരക്കഥാകൃത്താണ്. ഒരു ദിലീ‍പ് സിനിമയുടെ സീന്‍ പോലെയുണ്ട്.

30 October, 2008  

ക്ലൈമാക്സ് ഒരു ജാതി അലക്കായിട്ടുണ്ട് ചുള്ളാ..

റ്റച്ചിങ്ങ്!!!!!

05 November, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്