06 April 2008

എന്തൊരു നാണക്കേട്

പതിറ്റാണ്ടുകളോളം ലോക ഹോക്കിയില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തികളായിരുന്നു ഇന്ത്യ. എട്ടുതവണ ഒളിമ്പിക് ഹോക്കി ജേതാക്കള്‍. അതില്‍ ആറു തവണ തുടര്‍ച്ചയായി, 1928 ആംസ്റ്റര്‍ഡാം ഒളിമ്പിക്സ് മുതല്‍ 1956 മെല്‍ബണ്‍ ഒളിമ്പിക്സ് വരെ. അക്കാലയളവില്‍ 24 മത്സരങ്ങളില്‍ തോല്‍വിയറിയാതെ 178 തവണയാണ് എതിരാളികളുടെ ഗോള്‍വല ചലിപ്പിച്ചത്. നാല് സ്വര്‍‍ണ്ണം നേടിയ ഓസ്ട്രേലിയയാണ് സ്വര്‍ണ്ണനേട്ടത്തില്‍ ഇന്ത്യയ്ക്കു പിന്നിലുള്ളത് എന്നു പറയുമ്പോള്‍ തന്നെ നേട്ടങ്ങളുടെ പട്ടികയിലെ ഇന്ത്യന്‍ സ്ഥാനം എത്ര ഉയരത്തിലാണെന്ന് മനസ്സിലാക്കാം.

1960 റോം ഒളിമ്പിക്സ് ഫൈനലില്‍ പാകിസ്ഥാനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതാണ് ഒളിമ്പിക് ഹോക്കി ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ പരാജയം. എന്നാല്‍ 1964 ടോക്യോ ഒളിമ്പിക്സില്‍ അതേ മാര്‍ജിനില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ സ്വര്‍ണ്ണപ്പതക്കം വീണ്ടെടുത്തു. പക്ഷേ അതിനുശേഷം തുടര്‍ച്ചയായി രണ്ടുതവണ വെങ്കലമെ‍ഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ഇന്ത്യന്‍ ടീമിന്.

1980 മോസ്കോയില്‍ നേടിയ സ്വര്‍ണ്ണമാണ് ഒളിമ്പിക് ഹോക്കിയിലെ അവസാന ഇന്ത്യന്‍ നേട്ടം. എന്നാല്‍, മോസ്കോയിലെ സ്വര്‍ണ്ണത്തിന്‍റെ മാറ്റ് ബഹിഷ്ക്കരണ നിഴലില്‍ അല്‍പം മങ്ങിപ്പോയെന്ന കാര്യം മറച്ചുവയ്ക്കാനുമാകില്ല. അതുകൊണ്ടുതന്നെ അറുപതുകളുടെ രണ്ടാം പകുതിയില്‍ തന്നെ ലോക ഹോക്കിയിലെ ഇന്ത്യന്‍ പ്രതാപത്തിന് തിരിച്ചടിയേറ്റു തുടങ്ങി എന്നു പറയാം. 1975 ല്‍ ഇന്ത്യ ലോക ഹോക്കി ചാമ്പ്യന്‍മാരായ കാര്യം മറക്കുന്നില്ല. എന്നാല്‍, അക്കാലത്ത് ഇന്ത്യ അനിഷേധ്യ ശക്തിയായിരുന്നില്ല എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

1980 നുശേഷം അന്താരാഷ്ട്ര തലത്തില്‍, മാന്യമായ നേട്ടം കൈവരിക്കാന്‍ ഇന്ത്യ പാടുപെടുന്നതാണ് നാം കാണുന്നത്. ധന്‍രാജ് പിള്ളയുടെ നേതൃത്വത്തില്‍ 1998 ല്‍ നേടിയ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണവും 2003 ലും 2007 ലും ഏഷ്യാകപ്പിലും ചാമ്പ്യന്‍മാരായതുമാണ് എടുത്തുപറയത്തക്ക നേട്ടങ്ങള്‍; അതായത് ഇന്ത്യന്‍ നേട്ടങ്ങള്‍ ഏഷ്യന്‍ തലത്തില്‍ മാത്രം ഒതുങ്ങി എന്നര്‍ത്ഥം.

നേട്ടങ്ങളില്‍ താഴേയ്ക്കു പോയെങ്കിലും ഇന്ത്യന്‍ ടീം ഇത്രയേറെ അധഃപതിച്ച മറ്റൊരു കാലയളവ് മുന്‍പുണ്ടായിട്ടില്ല. ഇന്ത്യ ഇല്ലാതെ ഒരു ഒളിമ്പിക്സും ഇതുവരെ കടന്നു പോയിട്ടില്ല. നിലവാര തകര്‍ച്ചയുടെ പേരില്‍ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍, മത്സരഫലം കൊണ്ടല്ലാതെ , നയതന്ത്രതലത്തില്‍ ഇത്രയേറെ അധിക്ഷേപിക്കപ്പെട്ടിട്ടില്ല. ഇന്ന് അതെല്ലാം സംഭവിച്ചിരിക്കുന്നു.

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഇല്ലാതെ ഒരു ഒളിമ്പിക്സ് നടക്കാന്‍ പോകുന്നു - ബീജിങില്‍. കഴിഞ്ഞ ദോഹ ഏഷ്യന്‍ ഗെയിംസില്‍ നേട്ടമുണ്ടാക്കാന്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഒളിമ്പിക്സ് പ്രവേശനത്തിന് യോഗ്യതാ ടൂര്‍ണമെന്‍റ് കളിക്കേണ്ടിവന്നു. യോഗ്യതാ ടുര്‍ണമെന്‍റിന്‍റെ കലാശക്കളിയില്‍ ബ്രിട്ടനോട് തോറ്റപ്പോള്‍ തകര്‍ന്നത് ഇന്ത്യന്‍ ഹോക്കിയുടെ അഭിമാന ചരിത്രമാണ്. നിലവാരം ഇത്രയേറേ താഴ്ന്നപ്പോള്‍ 2010 ലെ ലോകകപ്പ് ഹോക്കി വേദി ഇന്ത്യയ്ക്ക് നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍. നിലവാരം മെച്ചപ്പെടുത്താന്‍ മുന്നോട്ടുവച്ച നിരവധി പദ്ധതികളി‍ല്‍ ഒന്നുപോലും നടപ്പാക്കാത്തതും, നിര്‍ദ്ദേശിച്ച വിദ്ധഗ്ധനെ വേണ്ടപോലെ ഉപയോഗിക്കാത്തതും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനെ പ്രകോപിപ്പിച്ചു. അതുകൊണ്ട് അവര്‍ പറഞ്ഞിരിക്കുന്നു- സ്വയം നന്നാവുക അല്ലെങ്കില്‍ വേദിക്ക് ഞങ്ങള്‍ വേറെ സ്ഥലം നോക്കുമെന്ന്. എന്തൊരു നാണക്കേട്.

മാറ്റം
ഇന്ത്യന്‍ ഹോക്കിയുടെ നിലവാരത്തകര്‍ച്ചയുടെ കാരണങ്ങളെ കുറിച്ച് അറിവില്ലാത്തവരല്ല നമ്മുടെ ഫെ‍ഡറേഷന്‍റെ തലപ്പത്തുള്ളത്. പല തവണ തലനാരിഴയ്ക്ക് കീറിമുറിച്ച് പരിശോധിച്ച് കാരണങ്ങള്‍ കണ്ടെത്തിയതുമാണ്. എന്നാല്‍ നമ്മുടെ ഹോക്കി മേലാളന്‍മാര്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പരാജയപ്പെടുന്നു എന്നതാണ് വാസ്തവം.

ഹോക്കി കളിയില്‍ അടിമുടി വന്ന മാറ്റമാണ് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചത്. കളി നിയമത്തിലും പ്രതലത്തിലും മാറ്റം വന്നു. ഇന്ത്യയും പാകിസ്ഥാനും യൂറോപ്യന്‍ ടീമുകളുടെ മേല്‍ നടത്തിയ തേരോട്ടം സായിപിന്‍റെ ഉറക്കം കെടുത്തി. കളിയിലാണെങ്കിലും തൊലി കറുത്തവന്‍റെ മികവ് അംഗീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അതിന് അവര്‍ ആവുന്നതൊക്കെ പയറ്റിനോക്കി നോക്കി പരാജയപ്പെട്ടപ്പോള്‍ അറ്റകൈയ്ക്ക് കളി നിയമം തങ്ങളുടെ കളിക്കാര്‍ക്ക് യോജിച്ച രീതിയില്‍ തിരുത്തിയെഴുതാന്‍ അക്കൂട്ടര്‍ തീരുമാനിച്ചു.

സ്കില്ലില്‍ നിന്നു പവറിലേക്ക്

സ്കില്‍ ഗെയിമായ ഹോക്കിയെ പവര്‍ ഗെയിമായി മാറ്റുന്ന തരത്തില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനായിരുന്നു നീക്കം. അങ്ങനെ വന്നാല്‍ 70 മിനിറ്റും തങ്ങളുടെ താരങ്ങള്‍ക്കൊപ്പം കിടപിടിക്കാനുള്ള വേഗതയും എന്‍ഡുറന്‍സും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉണ്ടാവില്ല എന്ന് സായിപ്പിന് ഉറപ്പായിരുന്നു. അന്താരാഷ്ട്ര ഫെഡറേഷനിലെ അംഗ ബലവും സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കുന്ന മറുപക്ഷത്തിന്‍റെ സ്വഭാവും അവരെ ആ നീക്കത്തില്‍ സഹായിച്ചു.

പുല്ലില്‍ നിന്ന് സിന്തറ്റിക്കിലേക്ക്

നിയമത്തിലെ പൊളിച്ചെഴുത്തിന് ഒപ്പം പ്രതലവും മാറ്റി. പുല്‍കോര്‍ട്ടുകള്‍ക്കു പകരം കൃതൃമ ആസ്ട്രോ ടര്‍ഫിലായി പിന്നീടുള്ള കളി. ഈ സിന്തറ്റിക്ക് പ്രതലം നിര്‍മ്മിക്കാനുള്ള കോടികള്‍ വരുന്ന ഭീമമായ ചലവ് ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയായി. ഇന്നും ഇതിന് മാറ്റം വന്നിട്ടില്ല. നമ്മുടെ കേരളത്തില്‍ പേരിനു പോലും ഒരു ആസ്ട്രോ ടര്‍ഫ് ഇല്ല എന്നത് ദുഃഖ സത്യമാണ്.

ആശയക്കുഴപ്പം

നിയമങ്ങളും പ്രതലവും മാറിയപ്പോള്‍ ഹോക്കിയില്‍ പ്രധാനമായും രണ്ടു ശൈലികള്‍ നിലവില്‍ വന്നു; സ്കില്ലിനു പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍‍ ശൈലിയും ശാരീരിക ക്ഷമതയ്ക്കു മുന്‍തൂക്കമുള്ള യൂറോപ്പിന്‍റെ പവര്‍ ഗെയിമും.

ചില തിരിച്ചടികള്‍ നേരിട്ടപ്പോള്‍ സ്വന്തം ശൈലി ഉപേക്ഷിച്ച് യൂറോപ്യന്‍ ‍ ശൈലി സ്വീകരിച്ചാലൊ എന്നായി ഇന്ത്യന്‍ അധികൃതര്‍. അതിനു നടത്തിയ ശ്രമമാകട്ടെ പൂര്‍ണ്ണമായും വിജയിച്ചതുമില്ല. അപ്പോഴാകട്ടെ ‘കടിച്ചതുമില്ല പിടിച്ചതുമില്ല’ എന്നതായി നമ്മുടെ അവസ്ഥ. അങ്ങിനെ എന്തുവേണം എന്നറിയാത്ത ശൈലിയിലെ ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നു.

ഗില്ലിന്‍റെ താന്തോന്നിത്തം

ലോക ഹോക്കിയില്‍ വന്ന മാറ്റങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കാന്‍ ഇന്ത്യന്‍ ഫെഡറേഷന്‍ പരാജയപ്പെട്ടു എന്ന് പതുക്കെ പറഞ്ഞാല്‍ പോരാ. കസേര നിലനിര്‍ത്തുക, കാര്യങ്ങള്‍ കാല്‍ക്കീഴിലാക്കുക എന്ന ലക്ഷ്യങ്ങള്‍‍ മാത്രം മുന്‍നിര്‍ത്തി ഫെഡറേഷന്‍റെ തലപ്പത്തിരുന്നു കരുക്കള്‍ നീക്കുന്ന കെ.പി.എസ്.ഗില്ലിന്‍റെ സ്വേഛാധിപത്യം ഇന്ത്യന്‍ ഹോക്കിയെ തകര്‍ച്ചയുടെ കയത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ നയിച്ചു എന്നതാണ് വാസ്തവം. ഗില്ലിന്‍റെ അടിച്ചമര്‍ത്തല്‍ സഹിക്കാനാവാതെ പല കളിക്കാരും പരിശീലകരും അകാലത്തില്‍ സലാം പറഞ്ഞു.

വളരെ വൈകിയാണെങ്കിലും ഗില്ലിനും പിണിയാളന്‍മാര്‍ക്കും എതിരേ ശബ്ദിക്കുവാന്‍ ചിലരെങ്കിലും തയ്യാറായി. ഇക്കൂട്ടരുടെ എണ്ണം ഇപ്പോള്‍ പെരുകി. എന്നാല്‍, ഒന്നര പതിറ്റാണ്ടോളമായി കസേരയില്‍ തുടരുന്ന ഗില്‍, ഇറങ്ങിപ്പോകാന്‍ പോകാന്‍ തയ്യാറേ അല്ല. ഏത്ര പഴി കേട്ടാലും നാണം കെട്ടാലും സ്ഥാനം ഒഴിയാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഗില്‍. ഇന്ത്ന്‍ ഹോക്കിയെ കരകയറ്റിയിട്ടേ താന്‍ സ്ഥാനമൊഴിയൂ എന്നാണ് ‘വിദ്വാന്‍’ ഇപ്പോള്‍ പറയുന്നത്.

റിട്ടയേര്‍ഡ് ഐ.പി.എസ് ഓഫീസര്‍മാരുടെ വിശ്രമകാല താവളമായി മാറിയിരിക്കുന്ന ഇന്ത്യന്‍ ഹോക്കി ഫെഡറേഷനില്‍ അടിമുടി മാറ്റം വന്നാലേ രാജ്യത്ത് ഈ കളിക്ക് ഇനി രക്ഷയുള്ളു. കളി അറിയാവുന്ന ഇഛാശക്തിയുള്ളവര്‍ തലപ്പത്തു വരണം. ഇതിനു വേണ്ട വിപ്ളവ കരമായ നീക്കങ്ങള്‍ വരണം. അല്ലാത്ത പക്ഷം നാണക്കേടുകളുടെ കഥ ഇനിയും തുടരും…. ഇന്ത്യന്‍ ഹോക്കിയെ നക്ഷത്ര സമാനമായി ഉയര്‍ത്തിയ ധ്യാന്‍ ചന്ദിനെ പോലെയുള്ള മഹാന്‍മാരുടെ ആത്മാവ് ഗതികിട്ടാതെ അലഞ്ഞുകൊണ്ടിരിക്കും.…

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




വിഷ്ണു
eMail




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്