26 April 2009

ഒബാമയുടെ നൂറ് ദിനങ്ങള്‍ - ഉണ്ണികൃഷ്ണന്‍ എസ്.

താരതമ്യം ചെയ്യപ്പെടുക എന്നത് ആരിലും അസ്വസ്ഥത ജനിപ്പിക്കുന്ന ഒരു കാര്യമാണ്. അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ക്ക് ആദ്യ നൂറു ദിവസങ്ങള്‍ ഒരു പേടി സ്വപ്നമായി മാറുന്നതും അതു കൊണ്ടു തന്നെ. പുതിയ ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും തലനാരിഴ മുറിച്ച്, ഇത്രയും താരതമ്യ പഠനത്തിന്‌ വിധേയമാക്കുന്ന മറ്റൊരു കാലയളവില്ല. 1930-ല്‍ 'ഗ്രേറ്റ്‌ ടിപ്രഷന്‍' സമയത്തു അധികാരത്തില്‍ എത്തിയ റൂസ്‌വെല്‍റ്റ് (FDR) ആണ് '100 ദിവസം' എന്ന മാനദണ്ഡം ആദ്യമായി കൊണ്ടു വരുന്നത്. അവിടെ നിന്നിങ്ങോട്ട് മാധ്യമങ്ങള്‍ അതിനെ തോളില്‍ ഏറ്റുകയായിരുന്നു. വെറും നൂറു ദിവസ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ വച്ചു ഭാവി പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ എന്ന ചോദ്യം നില നില്‍ക്കുമ്പോഴും ഒട്ടേറെ പ്രതീക്ഷകള്‍ ഉണര്‍ത്തി അധികാരത്തില്‍ എത്തിയ ഒബാമയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത് രസകരമായിരിക്കും.
 
തന്റെ ആശയങ്ങള്‍ പെട്ടന്ന് മനസ്സിലാക്കുവാനും അവയെ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിവുള്ള ഒരു ഉദ്യോഗസ്ഥ വൃന്ദത്തെ തിരഞ്ഞെടുക്കുക എന്നത് ഏതൊരു പ്രസിടെന്റിന്റെയും പ്രാഥമിക ചുമലതയാണ്. സര്‍വ സമ്മതരായ വ്യക്തികളെ ഭരണ കൂടത്തിന്റെ ഭാഗഭാക്കാ ക്കുന്നതില്‍ ഒബാമയുടെ പരിശ്രമം ഏറെ ക്കുറെ ഫലപ്രാപ്തി യിലെത്തിയെന്നു വേണം കരുതാന്‍. സുതാര്യമായ ചര്‍ച്ചകളും പരസ്യമായ അഭിപ്രായ പ്രകടങ്ങളും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. വിവാദ ച്ചുഴിയില്‍ പെട്ട ബില്‍ റിച്ചാര്‍ഡ്സണ്‍നെ പോലെയുള്ള പാര്‍ട്ടിയിലെ ഉന്നതരെ പ്പോലും മാറ്റി നിര്‍ത്തുവാനുള്ള ഒബാമയുടെ തീരുമാനം ഏറെ പ്രശംസ പിടിച്ചു പറ്റി. മറ്റു പല പ്രകാരത്തിലും മികച്ച ജനപ്രിയ ഭരണം കാഴ്ച്ച വച്ച ക്ലിന്റണ്‍നു പോലും ഇത്ര വേഗത്തില്‍ കാര്യക്ഷമമായ ഒരു ക്യാബിനറ്റ് സംവിധാനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ നിയുക്ത പ്രസിടെന്റിനു, കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന (ബുഷ് ഭരണകൂടം നടപ്പിലാക്കിയ) പുതിയ നിയമത്തിന്റെ ഗുണഫലങ്ങള്‍ ഒബാമ സമര്‍ത്ഥമായി തന്നെ ഉപയോഗിച്ചു.
 
ഉഭയ കക്ഷി സമന്വയത്തോടെ അമേരിക്ക നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത് പ്രചാരണ വേളയില്‍ തന്നെ അദ്ദേഹം മുന്നോട്ടു വച്ച ആശയമാണ്. ക്യാബിനറ്റില്‍ ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ഉള്‍പെടുത്താന്‍ ശ്രമം നടത്തിയതും, പുതിയ സ്റ്റിമുലുസ് പ്ലാനിനു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു കൂടുതല്‍ പിന്തുണ നേടാന്‍ നടത്തിയ ശ്രമവും ഫലപ്രാപ്തിയില്‍ എത്തി കണ്ടില്ല. അഭിപ്രായ സമന്വയം ഉണ്ടാകാത്തതില്‍ അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നത് നീതി യുക്തമാവില്ല എങ്കിലും മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നത് പ്രസ്താവ്യമാണ്. തിരഞ്ഞെടുപ്പില്‍ ചൂടോടെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റു പ്രധാന വിഷയങ്ങളും അവയില്‍ കഴിഞ്ഞ നൂറു ദിവസ ഭരണം മൂലമുണ്ടായ പുരോഗതിയും വളരെ ചുരുക്കത്തില്‍ ചുവടെ ചേര്‍ക്കുന്നു.
 
സാമ്പത്തിക രംഗം
 
ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യത്തെ അതിജീവിക്കാന്‍ ഉതകുന്ന, തിടുക്കത്തിലും കാര്യക്ഷമവുമായ നടപടി ക്രമങ്ങളാണ്‌ ഒബാമയില്‍ നിന്നു എല്ലാവരും പ്രതീക്ഷിക്കുന്നത്. പണ്ടൊരിക്കല്‍ അമേരിക്കയെ ഗ്രസിച്ച 'ഗ്രേറ്റ്‌ ടിപ്രഷന്‍' സമര്‍ഥമായി അതിജീവിച്ച FDR ന്റെ ചെയ്തികളുമായി ഒബാമയെ താരതമ്യം ചെയ്യുന്നതിന്റെ യുക്തി അതാണ്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യയ ബില്ലാണ് ഒബാമ രൂപകല്പന ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ തകര്‍ന്നു കിടക്കുന്ന ക്രെഡിറ്റ് സംവിധാനം പുനര്‍ നിര്‍മ്മിക്കുവാനും, ധന കാര്യ സ്ഥാപങ്ങള്‍ക്ക് പരസ്പര വിശ്വാസം വീണ്ടെടുക്കാനും ഉതകുന്ന ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ട്. അമേരിക്കയെ തകര്‍ച്ചയിലേക്ക് നയിച്ച സബ് പ്രൈം, ഭവന പ്രതിസന്ധികള്‍ സൂക്ഷ്മമായി പഠിച്ച് പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഭരണ കുടം ശ്രമിക്കുന്നുണ്ട്. തകര്‍ച്ച നേരിടുന്ന ഓട്ടോ വ്യവസായ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കുവാനും ആദ്യ 100 ദിവസങ്ങള്‍‍ക്കുള്ളില്‍ ഒബാമയ്ക്കായി.
 
ഹെല്‍ത്ത്‌ കെയര്‍
 
അമേരിക്കന്‍ ജനതയെ ഇന്‍ഷുറന്‍സ് സര്‍വ്വാധി പത്യത്തില്‍ നിന്നു മോചിപ്പിക്കുക എന്നത് ഒബാമയുടെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്ത 4 മില്ല്യണില്‍ അധികം കുട്ടികള്‍ക്ക് പ്രയോജന പ്പെടുന്ന ചില നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒട്ടേറെ മാരക രോഗങ്ങള്‍ക്ക് പ്രതിവിധി യുണ്ടാക്കുമെന്നു കരുതപ്പെടുന്ന സ്റ്റെം സെല്‍ ഗവേഷണത്തിനു, കണ്‍സര്‍വേറ്റുകളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് കൊണ്ടു, പച്ചക്കൊടി കാണിക്കാനും അദ്ദേഹത്തിനായി. വിമുക്ത ഭടന്മാരുടെ ആരോഗ്യ പരിരക്ഷ കൂടുതല്‍ കാര്യക്ഷമം ആക്കുവാന്‍ വേണ്ടിയുള്ള പദ്ധതികള്‍ക്കു തുടക്കം കുറിക്കുവാനും ആദ്യ നൂറു ദിവസത്തിനുള്ളില്‍ ഒബാമയ്ക്കായി.
 
വിദ്യാഭ്യാസ രംഗം
 
വിദ്യാഭ്യാസ രംഗത്ത് അമേരിക്കന്‍ കുട്ടികള്‍ വളരെ അധികം പിന്നോക്കം പോകുന്നു എന്ന ആക്ഷേപം മുന്‍‌നിര്‍ത്തി ആണ് ഈ രംഗത്തെ പല പരിഷ്കാരങ്ങള്‍ക്കും അദ്ദേഹം രൂപം കൊടുത്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ തലത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഉയര്‍ത്തുന്നത് മുതല്‍ ഉന്നത സര്‍വകലാ ശാലകളിലെ ഗവേഷണ ഫണ്ടുകള്‍ വര്‍ധിപ്പി ക്കുന്നതു വരെയുള്ള വിലുപമായ നിര്‍ദ്ദേശങ്ങളാണ് അതിലുള്ളത്. സ്കൂള്‍ അദ്ധ്യാപകരുടെ വേതനം ഉയര്‍ത്തി കൂടുതല്‍ പ്രതിഭകളെ ഈ മേഖലയിലേക്ക് ആകര്‍ഷി ക്കുവാനുള്ള പ്ലാനുകളും ബില്യണ്‍ ഡോളര്‍ ചിലവാക്കുന്ന ഈ സംഹിതയിലുണ്ട്.
 
ഊര്‍ജ്ജ രംഗം
 
എണ്ണ വ്യാപാരത്തെ അമിതമായി ആശ്രയിക്കുന്നത് അമേരിക്കന്‍ സമ്പദ് രംഗത്തിന് ഗുണകരമാവില്ല എന്ന തിരിച്ചറിവാണ്‌ മറ്റ് ഊര്‍ജ്ജ മേഖലകളെ ചൂഷണം ചെയ്യാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. ആഗോള തലത്തില്‍ എണ്ണ വില കുറഞ്ഞത് ഈ നീക്കങ്ങളുടെ ആക്കം കുറച്ചു എങ്കിലും സമഗ്രമായ ഒരു ഊ‌ര്‍ജ്ജ നയം മുന്നോട്ടു വയ്ക്കാന്‍ അദ്ദേഹത്തിനായി. ക്ലീന്‍ കോള്‍, വിന്‍‌ഡ് മില്‍, ഹൈബ്രിഡ് വാഹനങ്ങള്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യക്കും പുതിയ പദ്ധതിയില്‍ പ്രോത്സാഹനം ലഭിക്കും.
 
സൈനികവും ആഭ്യന്തര സുരക്ഷയും
 
ഒബാമയെ അധികാരത്തില്‍ എത്തിച്ച ഒരു പ്രധാന ഘടകം ഇറാഖ് യുദ്ധമായിരുന്നു. അതു കൊണ്ട് തന്നെ ഇറാഖ് സേനാ പിന്മാറ്റ തീരുമാനത്തിനു വലിയ ജന ശ്രദ്ധ ലഭിച്ചു. 2012 ല്‍ മാത്രമേ പിന്മാറ്റം പുര്‍ണ്ണമാവുകയുള്ളൂ എങ്കിലും അതിനുള്ള തുടക്കം പോലും അമേരിക്കന്‍ ജനതയ്ക്ക് ആശ്വാസം ആയിരുന്നു. അഫ്ഗാന്‍ യുദ്ധത്തിന്റെ ഗതി പുനര്‍ നിര്‍ണ്ണയിച്ചതും എടുത്തു പറയത്തക്കതാണ്. ഗോണ്ടാനാമോ യുദ്ധ തടങ്കല്‍ ഒഴിപ്പിക്കുവാനുള്ള തീരുമാനവും ആദ്യ 100 ദിവസത്തിനുള്ളില്‍ വന്നു എന്നുള്ളത് ഒബാമ വാക്കു പാലിക്കുന്നു എന്നതിന്റെ തെളിവായി നിരീക്ഷകര്‍ വിലയിരുത്തുന്നു. തീവ്ര വാദികളെന്നു സംശയിക്കു ന്നവരോട്, വാട്ടര്‍ ബോര്‍ഡിംഗ് പോലെയുള്ള, മനുഷ്യത്വ രഹിതമായ രീതികള്‍ ഒഴിവാക്കണം എന്ന നിര്‍ദ്ദേശവും ഏറെ സ്വാഗതാര്‍ഹമാണ് .
 
വിദേശ കാര്യ രംഗം
 
നയ തന്ത്ര ബന്ധങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യമുള്ള ഒരു പശ്ചാത്ത ലത്തിലാണ് ഒബാമ അധികാര ത്തിലെത്തുന്നത്. ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയപ്പോഴും, സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ അമേരിക്കന്‍ കപ്പലുകളെ തുടരെ ത്തുടരെ ആക്രമിച്ചപ്പോഴും ഭരണകൂടം സ്വീകരിച്ച നിലപാട് പക്വതയുള്ള തായിരുന്നുവെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. അയല്‍ രാ‍ജ്യങ്ങളായ മെക്സിക്കൊയും ക്യൂബയുമായും പുതിയ നയതന്ത്ര ബന്ധത്തിനു ഒബാമ തയ്യാറെടു ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
 
സുതാര്യത
 
ഒബാമ മുന്നോട്ടു വച്ച മറ്റൊരു പ്രസക്തമായ ആശയം ആയിരുന്നു ഭരണ സുതാര്യത. ലോബി യിസ്റ്റുകള്‍ക്കും പ്രത്യേക താത്പര്യ വൃന്ദങ്ങള്‍ക്കും വൈറ്റ് ഹൌസിനെ സ്വധീനിക്കുന്നതിനു ഒട്ടേറെ നിയന്ത്രണങ്ങള്‍ അദ്ദേഹം കൊണ്ടു വന്നു. AIG പോലെയുള്ള കമ്പനികള്‍ വമ്പന്‍ ബോണസ്സുകള്‍ കൈപ്പറ്റുന്ന തിനെതിരെ യുള്ള കടുത്ത നിലപാടും ഒബാമയെ ജന പ്രിയനാക്കി. ഗവണ്മെന്റ് ചിലവാക്കുന്ന ഓരോ ഡോളറും എന്ത് ചെയ്യപ്പെ ടുന്നുവെന്ന് സാധാരണ ക്കാര്‍ക്ക് മനസിലാക്കുവാന്‍ പ്രത്യേക സംവിധാനം അദ്ദേഹം കൊണ്ടു വന്നു. ഇക്കണൊമിക് സ്റ്റിമുലുസ് പ്ലാന്‍ന്റെ ഗുണ വശങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ അദ്ദേഹം അമേരിക്ക യിലുടനീളം സഞ്ചരിച്ചു.
 
അപ്രൂവല്‍ റേറ്റിങ്ങും ജനപ്രിതിയും
 
ആദ്യ നൂറ് ദിവസങ്ങളില്‍ ഒബാമ യുടെ അപ്രൂവല്‍ റേറ്റിംഗ് 62 - 68% ഇടയിലാണ്. ഇതേ കാലയളവില്‍ ക്ലിന്റണ്‍ന്റേത് 55% വും ബുഷിന്റെത് 68% ആയിരുന്നു എന്നുള്ളത് രസകരമായ ഒരു യാഥാര്ത്ഥ്യമാണ്. ഏറ്റവും ഒടുവില്‍ പുറത്തു വന്ന അഭിപ്രായ സര്‍വേയിലും ഭൂരിപക്ഷം ജനങ്ങളും ഒബാമയില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാണ്. രാജ്യം അതിന്റെ ശരിയായ പാതയില്‍ തന്നെ ആണെന്നു 78% സാധാരണക്കാരും ചിന്തിക്കുന്നു. തൊഴിലില്ലായ്മയും അനുബന്ധ വ്യാകുലതകളും ദിനം പ്രതി വര്‍ദ്ധിക്കുമ്പോഴും ഒബാമയില്‍ വിശ്വാസം അര്‍പ്പിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം ഒന്നു കൊണ്ടു മാത്രമാണ്. ഒരു നല്ല നേതാവിന് വേണ്ട ഗുണങ്ങളും അത് തെളിയി ക്കുവാനുള്ള സാഹചര്യങ്ങളും അദ്ദേഹത്തിന് ഉണ്ടെന്ന്‍ മുതിര്‍ന്ന പല നിരീക്ഷകരും വിലയിരുത്തുന്നു.
 
 
 
വാലറ്റ കുറിപ്പുകള്‍ :
 
 
വ്യക്തി ജീവിതം
 
പൊതു ജീവിതത്തില്‍ മാത്രമല്ല, തന്റെ വ്യക്തി ജീവിതത്തിലും ഒബാമ വാക്കുകള്‍ പാലിക്കുന്നുണ്ട്. ഔദ്യോഗിക തിരക്കുകള്‍ക്ക് ഇടയിലും അദ്ദേഹം ഒരു നല്ല കുടുംബ നാഥനാണെന്ന് നമുക്കറിയാം. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ മക്കള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്ന നായക്കുട്ടിയെ വാങ്ങി കൊടുക്കുന്നതിലും ഒബാമ കൃത്യത കാട്ടി.
 
ഇന്ത്യക്കാരും ഒബാമയും
 
ഇമ്മിഗ്രേഷന്‍ നയങ്ങള്‍ കര്‍ക്കശം ആക്കുമോ എന്നത് നാം എല്ലാവരും ഉറ്റു നോക്കി കൊണ്ടിരുന്ന ഒരു വസ്തുതയാണ്. സ്റ്റിമുലസ് പണം കൈപ്പറ്റുന്ന കമ്പനികള്‍ക്ക് H1B വിസക്കാരെ നിയമിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നയങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. അതാകട്ടെ ഇന്ത്യക്കാരില്‍ ഉണ്ടാക്കുന്ന ആഘാതം നാമ മാത്രവും.
 
വാഗ്മിയായ ഒബാമ
 
ഒബാമയുടെ പ്രസംഗങ്ങള്‍ കേട്ട് അത്ഭുത പ്പെടാത്തവര്‍ ഉണ്ടാകില്ല. എത്ര മനോഹരം ആയാണ് അദ്ദേഹം വാക്കുകള്‍ കൊണ്ടു ചിത്രം വരക്കുന്നത്. മുന്‍കൂട്ടി എഴുതി തയ്യാറാക്കാതെ ഇങ്ങനെ പ്രസംഗിക്കുന്നത് എങ്ങനെ എന്ന ജനങ്ങളുടെ ആശ്ചര്യത്തിനും 100 ദിവസ ത്തിനുള്ളില്‍ അറുതി ആയിരിക്കുന്നു. പ്രസംഗങ്ങള്‍ നോക്കി വായിക്കുവാന്‍ ഉപയോഗിക്കുന്ന ടെലി പ്രോം‌ടര്‍ സംവിധാനത്തിന്റെ അടിമയാണ് അദ്ദേഹം എന്ന് വൈറ്റ് ഹൌസിലെ മാധ്യമ പ്രധിനിധികള്‍ പറയുന്നു. അതു കൊണ്ടു തന്നെ 'ടെലി പ്രോംടെര്‍ പ്രസിഡണ്ട്‌' എന്നാണ് അദ്ദേഹത്തിന്റെ ചെല്ല പ്പേര്.
 
- ഉണ്ണികൃഷ്ണന്‍ എസ്.
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

I think it is not yet time to judge the Obama administration... Even though the world has a clear picture of the economic reforms the new administration has brought about, we will have to wait for at least half a year more to see the real result...!

April 27, 2009 10:30 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്