24 June 2009

ക്രിമിനല്‍ വാഴ്‌ച - പ്രിയദാസ്‌ ജി. മംഗലത്ത്‌

നിയമ നിര്‍മ്മാതാക്കളില്‍ മിക്കവരും നിയമ ലംഘകര്‍ കൂടി ആയാലോ? 2009 ജൂണ്‍ മാസം രണ്ടാം തീയതി 15-ാം ലോക്‌ സഭയിലെ 543 അംഗങ്ങളും ഭാരതത്തിന്റെ ഭരണ ഘടനയെയും നിയമ വ്യവസ്ഥയെയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും ഇന്ത്യാ രാജ്യത്തിലെ ജനങ്ങള്‍ക്കു വേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കുമെന്നും പ്രതിജ്ഞയെടുത്തു.
 
2009 ജൂണ്‍ ആറാം തീയതി ശനിയാഴ്‌ച വൈകുന്നേരം മഹാരാഷ്ട്ര ഒസ്‌മാനാബാദ്‌ നിയോജക മണ്ഡലത്തില്‍ നിന്ന്‌ ലോക്‌ സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട പദം സിങ്‌ ബാജി റാവു പാട്ടീലിനെ സി. ബി. ഐ. അറസ്റ്റു ചെയ്‌തു. തിരക്കേറിയ മുംബൈ - പുണെ എക്‌സ്‌പ്രസ്‌ ഹൈവേയില്‍ പവന്‍രാജ്‌ നിംബല്‍ക്കറെയും ഡ്രൈവര്‍ സാമുദ്‌ കാസിയെയും വെടി വെച്ചു കൊന്ന കേസിലാണ്‌ അറസ്റ്റ്‌. മൂന്നു വര്‍ഷം നീണ്ട അന്വേഷണ ങ്ങള്‍ക്കൊ ടുവിലാണ്‌ എല്ലാ തെളിവുകളുടെയും പിന്‍ബലത്തോടെ പദംസിങ്ങിനെ പിടിക്കാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞത്‌. എന്‍. സി. പി. സ്ഥാനാര്‍ഥിയായ ഈ ഇരട്ട ക്കൊലക്കേസ്‌ പ്രതിയെ നാലു ലക്ഷത്തി എണ്ണായിരത്തി എണ്ണൂറ്റി നാല്‍പതു പേര്‍ വോട്ടു ചെയ്‌ത്‌ ഇന്ത്യയിലെ 120 കോടി ജനങ്ങള്‍ക്ക്‌ നിയമങ്ങള്‍ നിര്‍മിക്കുന്ന ലോക്‌ സഭയിലേക്ക്‌ അയച്ചു.
 
ഇതു പോലെ കുറ്റ വാസനയുള്ള മറ്റാരെങ്കിലും എം. പി. യായി പാര്‍ലമെന്റില്‍ കടന്നു കൂടിയിട്ടുണ്ടോ എന്ന അന്വേഷണം നമ്മെ ക്കൊണ്ടെത്തി ക്കുന്നത്‌, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌ റിഫോംസ്‌ (എ. ഡി. ആര്‍.) എന്ന സംഘടന, 'നാഷണല്‍ ഇലക്ഷന്‍ വാച്ച്‌' എന്ന പേരില്‍ നടത്തിയ ഒരു തിരഞ്ഞെടുപ്പ്‌ വിശകലന പ്രക്രിയയുടെ രേഖകളിലേക്കാണ്‌.
 
ജാതി, മത, രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത ഒരു സ്വതന്ത്ര എന്‍. ജി. ഒ. ആണ്‌ എ. ഡി. ആര്‍. 1999ല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ അഹമ്മദാബാദിലെ ഏതാനും അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്നു രൂപവത്‌കരിച്ച എ. ഡി. ആര്‍. 2001 ലാണ്‌ ദേശീയമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സ്വത്തു വിവരവും വിദ്യാഭ്യാസ പശ്ചാത്തലവും തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങളും നോമിനേഷന്‍ പേപ്പറിനോടൊപ്പം സമര്‍പ്പിക്കണമെന്ന്‌ എ. ഡി. ആര്‍. ആവശ്യപ്പെട്ടപ്പോള്‍ 2001 ല്‍ ഡല്‍ഹി ഹൈക്കോടതിയും തുടര്‍ന്നുണ്ടായ അപ്പീലിന്‍ മേല്‍ 2003 ല്‍ സുപ്രീം കോടതിയും അത്‌ അംഗീകരിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിലെ വഴിത്തിരി വായിത്തീര്‍ന്ന ഈ വിധിയനുസരിച്ച്‌ സ്ഥാനാര്‍ഥികള്‍ സ്വയം ഒപ്പിട്ട്‌ നാമ നിര്‍ദേശ പത്രികയോടൊപ്പം കൊടുത്ത സാക്ഷ്യ പത്രത്തിലെ വിവരങ്ങള്‍ ശേഖരിച്ച്‌ വിശകലനം നടത്തി എ. ഡി. ആര്‍. പുറത്തു വിട്ട രേഖകളിലാണ്‌ 2009ല്‍ തിരഞ്ഞെടുക്കപ്പെട്ട എം. പി. മാരുടെ യഥാര്‍ഥ ചിത്രം നമുക്ക്‌ ലഭിക്കുന്നത്‌. ഈ രേഖകളനുസരിച്ച്‌ പതിനഞ്ചാം ലോക്‌ സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട 543 പേരില്‍ 153 പേര്‍ ക്രിമിനല്‍ കുറ്റം ആരോപിക്ക പ്പെട്ടവരാണ്‌. അതായത്‌, നമ്മുടെ നിയമ നിര്‍മാണ സഭയുടെ 29 ശതമാനം അംഗങ്ങള്‍ ദേശീയ, സംസ്ഥാന കുറ്റാന്വേഷണ ഏജന്‍സികളുടെ നിഗമനത്തില്‍ ശിക്ഷാര്‍ഹമായ രീതിയില്‍ നിയമ ലംഘനം നടത്തിയവരാണ്‌.
 
ക്രിമിനല്‍ പശ്ചാത്തലമുള്ള എം. പി. മാരുടെ എണ്ണത്തില്‍ ബി. ജെ. പി. ക്കാണ്‌ ഒന്നാം സ്ഥാനം. അവര്‍ക്ക്‌ ആകെയുള്ള 116 ലോക്‌ സഭാംഗങ്ങളില്‍ 43 പേര്‍ക്കെതിരായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതില്‍ തന്നെ 19 പേര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ്‌. ഭരണ കക്ഷിയായ കോണ്‍ഗ്രസ്സാണ്‌ രണ്ടാം സ്ഥാനത്ത്‌. 41 എം. പി. മാര്‍. സമാജ്‌ വാദി പാര്‍ട്ടിയുടെ 23 ലോക്‌ സഭാംഗങ്ങളില്‍ ഒന്‍പതു പേരും ക്രിമിനലുകളാണ്‌. അതില്‍ എട്ടു പേരും അതീവ ഗുരുതര കുറ്റക്കാരാണെന്ന്‌ പോലീസ്‌ പറയുന്നു. ശിവസേനയുടെ എം. പി. മാരില്‍ 73 ശതമാനം പേരും ക്രിമിനല്‍ കേസുമായി കോടതി കയറി യിറങ്ങുന്നവരാണ്‌. അതായത്‌, വിജയിച്ച 11 പേരില്‍ 8 പേരും നിയമത്തിന്റെ മുന്‍പില്‍ മാരകമായ കുറ്റങ്ങള്‍ ആരോപിക്ക പ്പെട്ടവരാണെന്ന്‌. ബി. എസ്‌. പി. യുടെ 21 എം. പി. മാരില്‍ ആറു പേരും ജനതാദളി (യു) ന്റെ 20 പേരില്‍ ഏഴു പേരും കുറ്റവാളികളുടെ പട്ടികയില്‍ വരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്‌, എന്‍. സി. പി., ഭാരതീയ ജനതാ ദള്‍ എന്നീ പാര്‍ട്ടികളുടെ നാല്‌ എം. പി. മാര്‍ വീതം ഗൗരവമായ നിയമ ലംഘനം നടത്തിയി ട്ടുള്ളവരാണ്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി, ഡി. എം. കെ., എ. ഐ. എ. ഡി. എം. കെ. എന്നിവര്‍ മൂന്നു ക്രിമിനലുകളെ വീതം ഇന്ത്യന്‍ പാര്‍ലമെന്റിനു സംഭാവന ചെയ്‌തിട്ടുണ്ട്‌. ജാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ചയുടെ രണ്ട്‌ എം. പി. മാരും അറിയപ്പെടുന്ന ക്രിമിനലുകളാണ്‌. അവരുടെ നേതാവ്‌ ഷിബു സോറന്‍ ഒന്നിലേറെ കൊലപാതകങ്ങളുടെ സൂത്രധാരനായിരുന്നു. ജാര്‍ഖണ്ഡ്‌ സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയായും ദേശീയ കാബിനറ്റ്‌ മന്ത്രിയായും അദ്ദേഹം നമ്മെ ഭരിച്ചിരുന്നുവെന്നും ഓര്‍ക്കുക. ഒന്നോ രണ്ടോ എം. പി. മാരുള്ള പാര്‍ട്ടികളും ക്രിമിനല്‍ പശ്ചാത്തല മുള്ളവരെത്ത ന്നെയാണ്‌ ലോക്‌ സഭാംഗങ്ങളാവാന്‍ നിയോഗിച്ചതെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു.
 
ബി. ജെ. പി. യും കോണ്‍ഗ്രസ്സും എന്‍. സി. പി. യും ശിവ സേനയും സമാജ്‌ വാദി പാര്‍ട്ടികളും ചേര്‍ന്നാണ്‌ പുതിയ ലോക്‌ സഭയുടെ കുറ്റാരോപിതരായ അംഗങ്ങളില്‍ 75 ശതമാനം പേരെയും തിരഞ്ഞെടുത്തയച്ചത്‌. സംസ്ഥാനാ ടിസ്ഥാനത്തി ലാണെങ്കില്‍ ഉത്തര്‍ പ്രദേശ്‌, മഹാരാഷ്ട്ര, ബിഹാര്‍, ആന്ധ്ര പ്രദേശ്‌, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 236ഓളം എം. പി. മാരില്‍ 42 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്‌. ഈ സംസ്ഥാനങ്ങളിലെ ഏതാണ്ട്‌ എല്ലാ നിയോജക മണ്ഡലങ്ങളിലും ലോക്‌ സഭയിലേക്കും നിയമ സഭയിലേക്കും ക്രിമിനലുകള്‍ മത്സരിക്കാറുണ്ട്‌. അവര്‍ വോട്ടര്‍മാരെ കൂട്ടത്തോടെ പോളിങ്‌ ബൂത്തുകളില്‍ എത്തിക്കാറുമുണ്ട്‌. ഇതില്‍ പകുതിയോളം പേര്‍ ജയിച്ചു വരാറുമുണ്ട്‌. ഉത്തര്‍ പ്രദേശില്‍ ഇത്തവണ വിജയിച്ച 31 ലോക്‌ സഭാംഗങ്ങള്‍ വിവിധ കേസുകളില്‍ പ്രതികളാണ്‌. അതായത്‌, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജന സംഖ്യയില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട എം. പി. മാരില്‍ 40 ശതമാനത്തോളം പേര്‍ ക്രിമിനല്‍ കേസില്‍ അകപ്പെട്ടവരാണ്‌. മഹാരാഷ്ട്ര യിലാകട്ടെ, ഇത്‌ 50 ശതമാനത്തി നടുത്താണ്‌. 48 എം. പി. മാരില്‍ 23 പേര്‍ പല അവസരങ്ങളിലായി നിയമ ലംഘനത്തിന്‌ പിടിക്കപ്പെട്ടവരാണ്‌. തൊട്ടടുത്തു നില്‍ക്കുന്ന ബിഹാറില്‍ 17 എം. പി. മാര്‍ കുറ്റാരോപിതരാണ്‌. ആന്ധ്ര പ്രദേശിലും ഗുജറാത്തിലുമായി 22 എം. പി. മാര്‍ കോടതി കയറിയി യിറങ്ങുന്നവരാണ്‌. കേരളത്തിലെ ആറ്‌ ലോക്‌ സഭാംഗങ്ങള്‍ക്ക്‌ എതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെങ്കിലും അവയെല്ലാം തന്നെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തല ത്തിലുള്ളതാണ്‌. ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ക്രിമിനല്‍ കേസുകള്‍ മിക്കതും അതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌.
 
പാര്‍ലമെന്റില്‍ അംഗങ്ങള്‍ സ്‌പീക്കറെ ധിക്കരിക്കുന്നതും നടുത്തളങ്ങ ളിലിറങ്ങി ബഹളം വെക്കുന്നതും ബില്ലുകള്‍ വലിച്ചു കീറി, അവതരിപ്പിച്ച മന്ത്രിമാരുടെ മുഖത്തേക്ക്‌ എറിയുന്നതും ചാനലുകളിലൂടെ ഭാരത ജനത കണ്ടിട്ടുണ്ട്‌. പാര്‍ലമെന്ററി വ്യവസ്ഥിതിയുടെ എല്ലാ മര്യാദകളും കാറ്റില്‍ പറത്തുന്ന ഈ എം. പി. മാര്‍ എല്ലാവരും ക്രിമിനല്‍ കേസില്‍ പ്രതികളാ ക്കപ്പെട്ടവരല്ല. മറിച്ച്‌, ക്രിമിനല്‍ പ്രവണതയുള്ള രാഷ്ട്രീയക്കാരാണ്‌. ഇവരുടെ പ്രൊഫഷന്‍ പൊതു ജന സേവനമാണ്‌. പൊതു ജനങ്ങളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടിയുള്ള പോരാട്ടത്തില്‍ ഇവര്‍ ഗുണ്ടായിസത്തെ കൂട്ടു പിടിക്കുന്നു. ഗുണ്ടകളുടെ വളര്‍ച്ച പരിശോധിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കളുമായുള്ള ഇവരുടെ അടുപ്പം നാം ശ്രദ്ധിക്കുന്നു. ഒരു സന്ദര്‍ഭത്തില്‍ രാഷ്ട്രീയ നേതാക്കള്‍ തന്നെ ഗുണ്ടാ നേതാക്കളായി രൂപാന്തരം പ്രാപിക്കുന്നതു കാണാം. സൂക്ഷ്‌മ പരിശോധ നയ്‌ക്കായി കൂടുതല്‍ രേഖകളും സമയവും ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ്‌ ഓഫീസറെ അനുയായി വൃന്ദത്തിന്റെ പിന്‍ബലത്തോടെ അസഭ്യ വര്‍ഷം കൊണ്ടും ധാര്‍ഷ്‌ട്യം നിറഞ്ഞ ശരീര ഭാഷ കൊണ്ടും ഒരു സ്ഥാനാര്‍ഥി (നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയ ശ്രീലാളിതനായി) ഭീഷണി പ്പെടുത്തുന്നത്‌ മലയാള ചാനലുകളൊക്കെ ത്തന്നെ പലവട്ടം സംപ്രേഷണം ചെയ്‌തതാണ്‌. പലപ്പോഴും ക്രിമിനലുകളുടെ രാഷ്ട്രീയ വത്‌കരണവും രാഷ്ട്രീയക്കാരുടെ ക്രിമിനലൈസേഷനും പരസ്‌പര പൂരകങ്ങളായി മാറുന്നു. ജാര്‍ഖണ്ഡിലെ പലമാവു നിയോജക മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട കാമേശ്വര്‍ ബൈത്തയുടെ പേരിലുള്ള കേസുകളുടെ എണ്ണം 35 ആണ്‌. ഏറ്റവും കൂടുതല്‍ കേസുകളില്‍ പ്രതിയാക്കപ്പെടുന്ന റെക്കോഡിന്‌ ഉടമയായ ഈ ലോക്‌ സഭാംഗം ജാര്‍ഖണ്ഡ്‌ മുക്തിമോര്‍ച്ചയുടെ മുതിര്‍ന്ന നേതാവാണ്‌.
 
ഗാന്ധിജിയുടെ നാടായ ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നു തിരഞ്ഞെടുക്ക പ്പെട്ടിരിക്കുന്ന വിത്തല്‍ഭായ്‌ ഹാന്‍സ്‌ രാജ്‌ ഭായ്‌ - രാധാദിയ 16 കേസുകളില്‍ പ്രതിയാണ്‌. ഉത്തര്‍ പ്രദേശിലെ മിര്‍സാപുര്‍ മണ്ഡലത്തിലെ ലോക്‌ സഭാംഗമായ ബാല്‍ കുമാര്‍ പട്ടേലിന്റെ പേരില്‍ പത്ത്‌ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണ്‌ ആരോപിക്ക പ്പെട്ടിരിക്കുന്നത്‌. അദ്ദേഹം സമാജ്‌ വാദി പാര്‍ട്ടിയുടെ പ്രതീക്ഷ നല്‍കുന്ന നേതാക്കളില്‍ ഒരാളായാണ്‌ കരുതപ്പെട്ടിരിക്കുന്നത്‌. ബിഹാറിലെ ജഹാനാബാദ്‌ ലോക്‌ സഭാംഗം ജഗദീശ്‌ ശര്‍മ, ഉത്തര്‍ പ്രദേശിലെ ഛന്ദൗളി നിയോജക മണ്ഡലത്തിലെ എം. പി. രാകിഷ്‌, ഗുജറാത്തിലെ പഞ്ച്‌ മഹല്‍ നിയോജക മണ്ഡലത്തിലെ ബി. ജെ. പി. നേതാവും ലോക്‌ സഭാംഗവുമായ പ്രതാപ്‌ സിങ്‌ ചൗഹാന്‍, ഉത്തര്‍ പ്രദേശിലെ ഫൂല്‍പുര്‍ നിയോജക മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ബി. എസ്‌. പി. നേതാവ്‌ കപില്‍ മുനി കര്‍വാര്യ തുടങ്ങിയ വര്‍ക്കെതിരെ ഐ. പി. സി. യിലെ ഗൗരവങ്ങളായ കുറ്റങ്ങളാണ്‌ ആരോപിക്ക പ്പെട്ടിരിക്കുന്നത്‌. മുന്‍ റെയില്‍വേ മന്ത്രിയും സരണ്‍ ലോക്‌ സഭാംഗവുമായ ലാലു പ്രസാദ്‌ യാദവിനെതിരെ ക്രിമില്‍ കേസുകള്‍ മാത്രം ഏഴെണ്ണം നിലവിലുണ്ട്‌. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇദ്ദേഹം നമ്മുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥികളില്‍ ഒരാളായിരുന്നുവെന്ന്‌ ഓര്‍ക്കുക.
 
ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്‌ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന സംശുദ്ധമായ വ്യക്തിത്വത്തി നുടമയാണെങ്കിലും അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ പത്ത്‌ മന്ത്രിമാരെങ്കിലും ഇന്ത്യന്‍ ശിക്ഷാ നിയമമ നുസരിച്ച്‌ കുറ്റം ചെയ്‌തതിന്‌ പിടിക്കപ്പെട്ടവരാണ്‌. ഭക്ഷ്യ സംസ്‌കരണ വകുപ്പ്‌ മന്ത്രി സുബോധ്‌ കാന്ത്‌ സഹായ്‌ ഐ. പി. സി. 143, 188, 283, 353 എന്നീ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ നടപടികള്‍ നേരിടുന്നയാളാണ്‌. സാമൂഹിക ക്ഷേമ വകുപ്പ്‌ മന്ത്രി മുകുള്‍ വാസ്‌നി ക്കിനെതിരായി ചാര്‍ജ്‌ ചെയ്യപ്പെട്ടിട്ടുള്ള വകുപ്പുകള്‍ 147, 149, 341 എന്നിവയാണ്‌. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി കേന്ദ്ര മന്ത്രി സഭയിലുള്ള സിസിര്‍ കുമാര്‍ അധികാരി മാരകായു ധങ്ങളുമായി ആളുകളെ ആക്രമിച്ചതിന്‌ അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. ഉത്തര്‍ പ്രദേശിലെ ഝാന്‍സി നിയോജക മണ്ഡലത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ വിജയിച്ച്‌ മന്ത്രി സ്ഥാനം കരസ്ഥമാക്കിയ പ്രദീപ്‌ കുമാര്‍ ജയിനിനെതിരായി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലി ചെയ്യാന്‍ അനുവദി ക്കാതിരിക്കല്‍, കടന്നാ ക്രമണങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച്‌ ഐ. പി. സി. 147, 283, 322, 341, 447 എന്നീ വകുപ്പുകള്‍ പ്രകാരം ഉത്തര്‍ പ്രദേശ്‌ പോലീസ്‌ കേസ്‌ എടുത്തിട്ടുണ്ട്‌. രാഹുല്‍ ഗാന്ധിയുടെ വിഷന്‍ - 2012 അനുസരിച്ച്‌ ഇന്ത്യയുടെ ഭാവി വാഗ്‌ദാനമാണ്‌ 47-കാരനായ പ്രദീപ്‌ കുമാര്‍ ജയിന്‍!
 
153 എം. പി. മാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാ ണെങ്കില്‍ അതില്‍ 84 പേര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റം ആരോപി ക്കപ്പെട്ടവരാണ്‌. 2009-ല്‍ കുറ്റാരോപിതരുടെ എണ്ണം 2004-നെക്കാള്‍ 20 ശതമാനം കൂടുതലാണെന്നത്‌ അപകടകരമായ ഒരു ചൂണ്ടു പലകയാണ്‌. പിടിച്ചു പറി, കൊള്ളി വെപ്പ്‌, കൊലപാതകം തുടങ്ങിയ കേസുകളില്‍ പ്രതിയാക്കപ്പെട്ട ലോക്‌ സഭാംഗങ്ങളുടെ എണ്ണം 2004-ല്‍ 55 ആയിരുന്നെങ്കില്‍, 2009 ആയപ്പോഴേക്കും അത്‌ 74 ആയി വര്‍ധിച്ചു. എം. പി. മാരുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി . 424-ല്‍ നിന്ന്‌ 464-ലേക്ക്‌ അത്‌ ഉയര്‍ന്നു. കോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ കാര്യം മാത്രമാണ്‌ ഇതെന്ന്‌ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‌. തെളിവുകളുടെ അഭാവം മൂലം ശിക്ഷകളില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട കുറ്റാരോപിതരുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ ഒരു പക്ഷേ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമോന്നത വേദിയില്‍ പരിലസിക്കുന്നവരില്‍ പകുതി പേരുടെയെങ്കിലും ബയോഡാറ്റ അഭിമാനിക്കാവു ന്നതായിരി ക്കുകയില്ല. പണം വാങ്ങി ഒത്തു കളിച്ച്‌ ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയ നമ്മുടെ മുന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ അസറുദ്ദീന്‍ 49,107 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ഭരണ സിരാ കേന്ദ്രത്തിലെ ത്തിയിരിക്കുന്നത്‌. അഴിമതി ഉള്‍പ്പെടെയുള്ള സിവില്‍ കേസുകളിലെ പ്രതികളുടെ ഒരു പട്ടിക തയ്യാറാക്കിയാല്‍ അഴിമതിക്കാരുടെയും ക്രിമിനലുകളുടെയും ഇടത്താവളമോ സ്ഥിരം താവളമോ ആണ്‌ ലോക്‌ സഭ എന്ന നിഗമനത്തില്‍ എത്തി ച്ചേരേണ്ടി വരും.
 
ഭൂമിയിലെ ഏറ്റവും വലിയ മാമാങ്കം എന്നാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ 2009-ലെ ഇന്ത്യയിലെ തിരഞ്ഞടുപ്പിനെ വിശേഷിപ്പിച്ചത്‌. 15-ാം ലോക്‌ സഭയിലേക്ക്‌ എഴുപത്തിയൊന്നു കോടി നാല്‌പതു ലക്ഷം വോട്ടര്‍മാരാ ണുണ്ടായിരുന്നത്‌. സ്വതന്ത്രമായ തിരഞ്ഞെടുപ്പ്‌ നടക്കുന്ന അമേരിക്ക യുള്‍പ്പെടെയുള്ള പരിഷ്‌കൃത ജനാധിപത്യ രാജ്യങ്ങളിലൊന്നും 50 ശതമാനം ആളുകള്‍ പോലും തങ്ങളുടെ സമ്മതി ദാനാവകാശം വിനിയോഗിക്കാറില്ല എന്ന്‌ നമുക്കറിയാം. പക്ഷേ, ഭാരതത്തില്‍ ഇക്കുറി വോട്ടു ചെയ്‌തവരുടെ ശതമാനം 58-നു മുകളിലാണ്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷണറായ ഡോ. ഷഹാബുദ്ദീന്‍ യാക്കൂബ്‌ ഖുറേഷി ബഹ്‌റൈന്‍ ടെലഗ്രാഫി ന്റെ മുഖ്യ പത്രാധിപര്‍ സോമന്‍ ബേബിക്ക്‌ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്‌, 90 ലക്ഷം തിരഞ്ഞെടുപ്പ്‌ നിരീക്ഷകരാണ്‌ തിരഞ്ഞെടുപ്പ്‌ നീതി പൂര്‍വകവും സ്വതന്ത്രവുമാക്കാന്‍ നിയോഗി ക്കപ്പെട്ടിരുന്നത്‌ എന്നാണ്‌. എട്ടു ലക്ഷത്തി മുപ്പത്തി അയ്യായിരം പോളിങ്‌ സ്റ്റേഷനുകളിലായി പന്ത്രണ്ടു ലക്ഷം വോട്ടിങ്‌ യന്ത്രങ്ങളാണ്‌ 543 അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ ഉപയോഗിച്ചത്‌. കഴിവുറ്റ രീതിയില്‍ പരാതികള്‍ പരമാവധി പരിഹരിച്ച്‌ ഇലക്ഷന്‍ സുതാര്യവും സ്വതന്ത്രവുമാക്കാന്‍ അക്ഷീണം പരിശ്രമിച്ച തിരഞ്ഞെടുപ്പ്‌ കമ്മീഷനെ അഭിനന്ദിച്ചേ പറ്റൂ. ന്യൂയോര്‍ക്ക്‌ ടൈംസ്‌ അഭിപ്രായ പ്പെട്ടതു പോലെ സത്യമായും ഇത്‌ ഭൂമിയിലെ ഏറ്റവും വലിയ മാമാങ്കമായിരുന്നു. ഇവിടെ ഉയരുന്ന ചോദ്യമിതാണ്‌. ഇത്ര ഒരുക്കങ്ങളോടും സന്നാഹങ്ങളോടും കൂടി നടത്തിയ സുതാര്യവും സ്വതന്ത്രവും നീതി പൂര്‍വകവുമായ പ്രക്രിയയിലൂടെ തിരഞ്ഞടുക്കപ്പെടുന്ന ലോക്‌ സഭയുടെ അംഗങ്ങളുടെ ജീവ ചരിത്രം പഠിക്കേണ്ട സമയമായില്ലേ? കുറ്റവാളികള്‍ നിയമ നിര്‍മാണം നടത്തുന്ന ഒരു പാര്‍ലമെന്റാണോ നമുക്ക്‌ ആവശ്യം?
 
സ്വന്തം ജീവിതം പൊതു ജനങ്ങള്‍ക്കായി സമര്‍പ്പിച്ചിട്ടുള്ള കുറെയധികം എം. പി. മാരും നമുക്കുണ്ട്‌. അവരെ കാണാതി രിക്കുകയല്ല മറിച്ച്‌, അവരുടെ എണ്ണം കുറഞ്ഞു വരികയാണ്‌ എന്ന സത്യം ബോധിപ്പിക്കുക മാത്രമാണ്‌ ഇവിടെ ചെയ്യുന്നത്‌. മറ്റുള്ളവര്‍ക്കായി തങ്ങളുടെ മുഴുവന്‍ സമയവും മാറ്റി വെക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ വംശ നാശം ത്വരപ്പെടുത്തി ക്കൊണ്ട്‌ മാന്യതയ്‌ക്കും സുരക്ഷിത ത്വത്തിനുമായി കുറ്റവാളികള്‍ ലോക്‌ സഭയെ തങ്ങളുടെ താവളമാക്കി ക്കൊണ്ടിരിക്കുന്നു. 70 കോടിയിലേറെ ജനങ്ങളുടെ ദിവസ വരുമാനം 30 രൂപയില്‍ താഴെയാ ണെന്നിരിക്കെ, 30 മുതല്‍ 36 ലക്ഷം രൂപ വരെയാണ്‌ ഒരു ലോക്‌ സഭാംഗത്തിനു വേണ്ടി ഒരു വര്‍ഷം പൊതു ഖജനാവില്‍ നിന്ന്‌ അപ്രത്യക്ഷമാകുന്നത്‌. ശമ്പളം, ഡല്‍ഹിയിലെ താമസം, ഭാര്യയെയോ (ഭര്‍ത്താവിനെയോ) പ്രൈവറ്റ്‌ സെക്രട്ടറിയെയോ കൂട്ടി ട്രെയിനില്‍ ഒന്നാം ക്ലാസിലും വിമാനത്തില്‍ ബിസിനസ്‌ ക്ലാസിലുമുള്ള യാത്രകള്‍, വൈദ്യുതി, ടെലഫോണ്‍ ബില്ലുകള്‍ അടക്കമുള്ള ഗൃഹ, ഓഫീസ്‌ ചെലവുകള്‍ എല്ലാം ചേര്‍ന്ന്‌ 855 - 1000 കോടി രൂപയാണ്‌ 5 വര്‍ഷത്തേക്ക്‌ 543 എം. പി. മാര്‍ക്ക്‌ ചെലവഴിക്കാനുള്ള തുക. അറിയപ്പെടുന്ന ക്രിമിനലുക ളടക്കമുള്ളവരാണ്‌ ഈ 543 പേര്‍ എന്നു മറക്കരുതെന്നു മാത്രം.
 
- പ്രിയദാസ്‌ ജി. മംഗലത്ത്‌
 


ജൂണ്‍ 21ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം. മാതൃഭൂമിയുടെ അനുവാദത്തോടെ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.
 
ഈ ലേഖനം മാതൃഭൂമിയില്‍ ഇവിടെ വായിക്കാം
 
ലേഖനം പൂര്‍ണ്ണമായി പി.ഡി.എഫ്. രൂപത്തില്‍ മാതൃഭൂമിയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
പ്രിയദാസ്‌ ജി. മംഗലത്ത്‌

ലോകമെമ്പാടും നാല്‍പ്പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സ്ഥാപക അംഗമാണ് പ്രിയദാസ് ജി. മംഗലത്ത്. വിദേശ മലയാളികള്‍ക്കായി ആരംഭിച്ച ആദ്യ കാല വെബ് പോര്‍ട്ടലായ കേരള്‍ ഡോട്ട് കോം ന്റെ ഡയറക്ടര്‍, തിരുവനന്തപുരം ടെക്നോപാര്‍ക്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകോത്തര സോഫ്റ്റ് വെയര്‍ കമ്പനിയായ ഗില്‍ഡ് സോഫ്റ്റിന്റെ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം അയ്യപ്പപണിക്കര്‍ ഫൌണ്ടേഷന്റെ സെക്രട്ടറി കൂടിയാണ്.


 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വളരെ ഗൗരവതരമായ വിഷയമാണിത്‌.ഇന്ത്യൻ ജനാധിപത്യത്തിലെ ക്രിമിനൽ കടന്നുകയറ്റത്തിന്റെ ഭീകരാവസ്ഥയെ പറ്റി ഈ ലേഖനം വിശദമായി തന്നെ വ്യക്തമാക്കുന്നു.

ഇത്തരം വിഷയങ്ങൾ അതിന്റെതായ ഗൗരവത്തിൽ നാം എടുക്കുന്നില്ല എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്‌ ഈ ക്രിമിനലുകൾ വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയോ അല്ലെങ്കിൽ വൻ ഭൂരിപക്ഷം കരസ്ഥമാക്കുകയോ ചെയ്യുന്ന്യൂന്നത്‌.

വടക്കേീന്ത്യയിലെ ജനങ്ങൾക്കിടയിലെ വിദ്യാഭ്യാസപരമായും സാമ്പത്തീകമായും ഉള്ള പിന്നോക്കാവസ്ഥ ചൂഷണം ചെയ്യപ്പെടുന്നതിനാൽ ആകാം ഇത്രയധികം കേസുള്ള ആളുകൾ അവിടെ നിന്നും വിജയിക്കുന്നത്‌.രാഷ്ടീയ സംഘടനകളാകട്ടെ ഈ ക്രിമിനൽ സ്വഭാവക്കാരെ മൽസരങ്ങളിൽ നിന്ന് ഒഴിവാക്കുന്നുമില്ല. ഈ സാഹചര്യത്തിൽ ജനാധിപത്യത്തിലെ ഇത്തരം പുഴുക്കുത്തുകളെ ഫലപ്രദമായി നേരിടുവാൻ ഉള്ള വഴികൾ വിദ്യാസമ്പന്നരായ ആളുകളിൽ നിന്നും തന്നെ ഉരുത്തിരിഞ്ഞു വരേണ്ടിയിരിക്കുന്നു.

ജനാധിപത്യ വിശ്വാസികൾക്കിടയിൽ സജീവമായി ഉണ്ര്ന്നുവരേണ്ട ജാഗ്രതയെ ഒർമ്മിപ്പിക്കാനു തകുന്ന വിധത്തിൽ വിശദമായി ഈ വിഷയം എഴുതിയ ലേഖകനു അഭിവാദ്യങ്ങൾ.

June 27, 2009 11:03 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 June 2009

ഛര്‍ദ്ദില്‍ മണക്കുന്ന ന്യൂസ്‌ അവറുകള്‍ - എസ്. കുമാര്‍

news-hour-malayalam-tvലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ജനങ്ങളിലേക്ക്‌ എത്തിക്കുക എന്ന സുപ്രധാനമായ ധര്‍മ്മമാണ്‌ മാധ്യമങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്‌. ജനാധിപത്യ സംവിധാനം മാധ്യമങ്ങള്‍ക്ക്‌ ധാരാളം സ്വാതന്ത്ര്യവും, പ്രത്യേക അവകാശങ്ങളും / പരിരക്ഷകളും അനുവദി ച്ചിരിക്കുന്നത്‌ സത്യസന്ധമായും ഭയ രഹിതമായും റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി ക്കൂടെയാണ്‌. താന്‍ ജീവിക്കുന്ന സമൂഹത്തിലെ ദൈന്യം ദിന സംഭവ വികാസങ്ങള്‍ അറിയുന്നതിനും പ്രതികരി ക്കുന്നതിനും പൗരനെ പ്രാപ്തനാ ക്കുന്നതില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത കള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. ഒരു പരിധി വരെ മാധ്യമ വാര്‍ത്തകളെ അടിസ്ഥാന മാക്കി ക്കൊണ്ടാണ്‌ പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും രൂപപ്പെടുന്നത്‌. അതു കൊണ്ടു തന്നെ തങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍ക്കും വിശകല നങ്ങള്‍ക്കും ഗൗരവ തരമായ പ്രാധാന്യം ആണുള്ളത്‌. കൂട്ടമായി ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ പൊതു സമൂഹത്തില്‍ അഭിപ്രായ രൂപീകരണത്തിനു സാധ്യമാകും എന്ന് വ്യക്തം. വിവിധ കാര്യങ്ങളില്‍ പൊതു സമൂഹത്തിനു ഗുണപരമായ അഭിപ്രായ രൂപീകരണത്തിനു ഉതകുന്ന വിധത്തില്‍ ഒരു അഭിപ്രായ രൂപീകരണം സൃഷ്ടിക്കുന്നത്‌ നല്ലതുമാണ്‌. എന്നാല്‍ ഇത്തരം അവസ്ഥ ഗുണപര മല്ലാത്ത വിഷയങ്ങളെ സംബന്ധി ച്ചായാല്‍ അത്‌ വിപരീത ഫലമായി മാറുകയു ചെയ്യും. രാഷ്ടീയ / വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി വളച്ചൊടി ക്കപ്പെട്ടു കൊണ്ട്‌ അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റായ സന്ദേശമാണ്‌ സമൂഹത്തിനു നല്‍കുക. പൊതുവില്‍ തങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക്‌ ആധികാരികതയും സമഗ്രതയും നല്‍കുവാന്‍ ഉത്തരവാദിത്വവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള മാധ്യമങ്ങള്‍ ശ്രദ്ധിക്കാറുമുണ്ട്‌. ഓരോ മാധ്യമവും നല്‍കുന്ന വാര്‍ത്തകളുടെ ആധികാരികതയും അവതരണ ശൈലിയും ആണ്‌ പൊതുവില്‍ ആ മാധ്യമത്തിന്റെ നിലവാരം നിശ്ചയിക്കുന്നതും.
 
ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നു വരവോടെ വാര്‍ത്തകള്‍ക്കും പ്രേക്ഷകനും തമ്മില്‍ ഉള്ള ദൂരം കുറഞ്ഞു. ധാരാളം ചാനലുകള്‍ കടന്നു വരിക കൂടെ ചെയ്തതോടെ മാധ്യമ രംഗത്ത്‌ മല്‍സരം വര്‍ദ്ധിക്കുകയും വായനക്കാരെ / പ്രേക്ഷകനെ തങ്ങളിലേക്ക്‌ ആകര്‍ഷിക്കുവാനും റേറ്റിങ്ങ്‌ വര്‍ദ്ധിപ്പിക്കുവാനും ഓരോ മാധ്യമങ്ങളും പരസ്പരം മല്‍സരിക്കുവാന്‍ തുടങ്ങി. ഇതോടെ ഇന്ന വാര്‍ത്ത തങ്ങള്‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തു എന്ന് സ്ഥാപിക്കുവാന്‍ പല വാര്‍ത്തകളുടേയും സ്ഥിരീകരണം വരുമ്പോളേക്കും ഫ്ലാഷ്‌ ന്യൂസായി പ്രേക്ഷകനു മുമ്പില്‍ എത്തുവാന്‍ തുടങ്ങിയിരിക്കുന്നു. ഊഹാപോ ഹങ്ങളുടേയും കേട്ടു കേള്‍വിയുടേയും അടിസ്ഥാനത്തില്‍ പുറത്തു വിടുന്ന ഈ ഗണത്തില്‍ പെടുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പിന്നീട്‌ വ്യക്ത മാകാറുമുണ്ട്‌. അതു പോലെ തന്നെ വാണിജ്യ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തി അവതരിപ്പിക്കുന്ന വിനോദത്തിനായുള്ള പരിപാടികളുടെ ലാഘവത്തോടെ വാര്‍ത്തകള്‍ തയ്യാറാക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ പ്രേക്ഷകനോട്‌ ചെയുന്ന നീതി കേടാണ്‌. പലപ്പോഴും നിലവാര മില്ലാത്തവരെ പോലും ഒന്നാം സ്ഥാനക്കാരന്‍ / കാരി ആക്കുന്ന എസ്‌. എം. എസ്‌. പരിപാടികള്‍ വേണ്ടുവോളം നാം നിത്യേന കണ്ടു കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി വാര്‍ത്തകളെയും വാര്‍ത്താ വിശകലനങ്ങളേയും എസ്‌. എം. എസ്‌. അടിസ്ഥനമാക്കി രൂപപ്പെടുത്തുന്ന തലത്തിലേക്ക്‌ അധ:പതിക്കുന്ന നാളുകളെ കുറിച്ച്‌ വാര്‍ത്തകളെ ഗൗരവമായി കാണുന്ന ചിലരെങ്കിലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.
 
കാലഘട്ട ത്തിനനു സൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ രാഷ്ടീയമായാലും കലാ സാംസ്കാരി കമായാലും എഴുത്തായാലും ചര്‍ച്ച ചെയ്യുവാന്‍ താല്‍പര്യപ്പെടുന്ന ഒരു സമൂഹമാണ്‌ മലയാളികളുടേത്‌. പത്ര വായനക്കും ടി.വി / റേഡിയോ ന്യൂസും മലയാളി ജീവിതവുമായി ഇഴ പിരിയുവാന്‍ കഴിയാത്ത ഒരു ബന്ധമാണുള്ളത്‌. എത്ര തിരക്കിനിടയിലും വാര്‍ത്തകള്‍ക്കായി അവന്‍ സമയം കണ്ടെത്തുന്നു. താരതമ്യേന കൂടുതല്‍ ആളൂകള്‍ കാണുക വൈകുന്നേരത്തെ ന്യൂസ്‌ അവറുകള്‍ ആണ്‌. മിക്ക ചാനലുകളിലും ഏതാണ്ട്‌ ഒരേ സമയത്താണിത്‌. അതു കൊണ്ടു തന്നെ പ്രേക്ഷകര്‍ തങ്ങളുടെ ഇഷ്ട ചാനലുകളിലെ വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നു. ഇത്തരം ന്യൂസ്‌ അവര്‍ ‍/ കൗണ്ടര്‍ പോയന്റുകളില്‍ ചര്‍ച്ചകളും വിശകലനങ്ങളൂം ഉള്‍ക്കൊള്ളി ച്ചിട്ടുണ്ടാകും. ഇതില്‍ പല പ്രമുഖകരും ഇതില്‍ പങ്കാളികളായി തങ്ങളുടെ ഭാഗം വിശദീക രിക്കാറുമുണ്ട്‌.
 
വൈവിധ്യമുള്ള വാര്‍ത്തകളും അതിനോട നുബന്ധിച്ചുള്ള ചര്‍ച്ചകളും ആണ്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ വാര്‍ത്താ മാധ്യമങ്ങളിലെ വാര്‍ത്തകളിലും അതിനോട നുബന്ധിച്ചുള്ള ചര്‍ച്ചകളിലും കാണുന്ന ഒരു പ്രവണതയാണ്‌ ഒരേ വിഷയം തന്നെ ദിവസങ്ങളോളം വാര്‍ത്തയുടെ നല്ലൊരു സമയവും അപഹരിച്ചു കൊണ്ട്‌ ചര്‍ച്ച ചെയ്യുക എന്നത്‌. ഒരേ ആളുകള്‍ തന്നെ വരികയും പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും പറയുകയും ചെയ്യുകയോ അല്ലെങ്കില്‍ യാതൊരു യുക്തിയും ഇല്ലാത്തതു പലപ്പോഴും പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയേ പോലും ചോദ്യം ചെയ്യുന്ന അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ വരെ ചര്‍ച്ചയിലെ പങ്കാളികള്‍ നിരത്താറുണ്ട്‌. ഉദാഹരണമായി രാജ്യത്ത്‌ മുന്‍പ്‌ ഉണ്ടായിട്ടുള്ളതോ / കീഴ്‌വഴക്കങ്ങള്‍ നിലവിലുള്ളതോ, സുപ്രീം കോടതി വിധികളിലോ മറ്റോ കൃത്യമായി നിര്‍വ്വചിക്ക പ്പെട്ടിട്ടുള്ളതോ ആയ കാര്യങ്ങളെ പോലും കണ്ടില്ലെന്ന് നടിച്ചു കൊണ്ട്‌ ഇനി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആരെങ്കിലും തെളിവു സഹിതം തിരുത്തിയാല്‍ അംഗീകരിക്കാതെ ചര്‍ച്ചയില്‍ തുടര്‍ന്നും അഭിപ്രായ പ്രകടനം നടത്തുന്ന വിദ്വാന്മാരെ കൂടെ സഹിക്കേണ്ട ഗതികേടിലാണ്‌ പ്രേക്ഷകന്‍. യഥാര്‍ത്ഥത്തില്‍ ഇതു മൂലം ചാനലിന്റെ മാത്രമല്ല വാര്‍ത്ത കാണുവാന്‍ സമയം മിനക്കെടുത്തി ഇരിക്കുന്ന പ്രേക്ഷകന്റേയും സമയമാണ്‌ നഷ്ടപ്പെടുന്നത്‌.
 
വാര്‍ത്തകള്‍ക്ക്‌ എരിവും പുളിയും നല്‍കുവാനായി അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അര്‍ത്ഥമില്ല. യാതൊരു പ്രാധാന്യവും ഇല്ലാത്ത വിഷയങ്ങളെ സംബന്ധിച്ച്‌ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുവാനും തന്റെ സാന്നിധ്യം വാര്‍ത്തകളില്‍ ഉറപ്പു വരുത്തുവാനും ശ്രമിക്കുന്ന സാംസ്കാരിക (?) പ്രവര്‍ത്തകരെ പൊതു ജനത്തിനു പുച്ഛമാണെങ്കിലും മാധ്യമ ലോകത്തിനു പ്രിയമാണ്‌. ഇതിനെ ഒക്കെ അതിന്റേതായ പ്രാധാന്യത്തോടെ അവഗണിക്കുവാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. പരസ്യം വന്നാല്‍ ചാനല്‍ മാറ്റുന്ന പോലെ ആണ്‌ ഇപ്പോള്‍ അഴീക്കോടിന്റെ വിവാദം വന്നാല്‍ ആളുകള്‍ ചാനല്‍ മാറ്റുന്നത്‌.അതുപോലെ മറ്റൊന്ന് സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പോരുകളെയും ലാവ്‌ലിന്‍ വിവാദത്തെയും ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍. മിക്കവാറും ഒരേ സംഗതി തന്നെ ആണ്‌ ദിവസവും മലയാളിക്കു മുമ്പില്‍ മല്‍സര ബുദ്ധിയോടെ ചാനലുകള്‍ അവതരിപ്പിക്കുന്നത്‌. അവതാരകനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്കും ചോദിക്കുവാനും, വിശദീകരിക്കുവാനും വിമര്‍ശിക്കുവാനും ഒരേ കാര്യങ്ങള്‍ തന്നെയേ ഉള്ളൂ എന്ന് പ്രേക്ഷകന്‍ തിരിച്ചറിയുന്നു. ആവര്‍ത്തി ച്ചാവര്‍ത്തിച്ച്‌ അതൊരു ഛര്‍ദ്ദിലിനോടു തുല്യമായ വാര്‍ത്തയാകുന്നു. മലയാളിയുടെ അകത്തളങ്ങളില്‍ ഇത്തരം ന്യൂസവര്‍ ഛര്‍ദ്ദിലുകളുടെ ദുര്‍ഗ്ഗന്ധം വമിക്കുവാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. എന്തു കൊണ്ട് മാധ്യമ പ്രവര്‍ത്തകര് ‍ /മാധ്യമ മുതലാളിമാര്‍ ഇതു തിരിച്ചറിഞ്ഞു കൊണ്ട്‌ പുതിയ വിഷയ ങ്ങളിലേക്ക്‌ കടക്കുന്നില്ല? സ്ഥിരമായി ഒരേ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ക്കൊണ്ട്‌ വാര്‍ത്തകളിലെ ചര്‍ച്ചകളില്‍ ഒരേ വിഷയങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നത്‌ ഏതെങ്കിലും അജണ്ടയുടെ ഭാഗമായിട്ടോ അതോ വാര്‍ത്തകള്‍ ഇല്ലാഞ്ഞിട്ടോ? തീര്‍ച്ചയായും സമകാലിക രാഷ്ട്രീയം എന്നനിലയില്‍ സി. പി. എമ്മുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ക്ക്‌ പ്രാധാന്യം ഉണ്ട്‌. ഇത്തരം വാര്‍ത്തകള്‍ ജനം അറിയേണ്ടതുമുണ്ട്‌. എന്നാല്‍ അതിനെ അനാവശ്യമായി പര്‍വ്വതീ കരിക്കുന്ന തിനോടാണ്‌ വിയോജിപ്പ്‌.
 
നമ്മുടെ നാട്ടിലെ ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയുടെ ഉള്ളിലെ നിലവാരമില്ലത്ത തൊഴുത്തില്‍ കുത്തുകളും അതുമല്ലെങ്കില്‍ ഏതെങ്കിലും സാംസ്കാരിക ജീവികളുടെ വിടുവായത്തങ്ങളും വിഷയങ്ങളാക്കി ക്കൊണ്ട്‌ മെഗാ സീരിയലുകള്‍ പോലെ വലിച്ചു നീട്ടാതെ കാലഘട്ടം ആവശ്യപ്പെടു ന്നതിനനുസരിച്ച്‌ പുതിയ വാര്‍ത്തകളിലേക്കും അവയുടെ വിശകലനത്തിലേക്കും നീങ്ങുവാനും വാര്‍ത്താ വതരണത്തില്‍ പുത്തന്‍ ശൈലികള്‍ അവതരിപ്പിക്കുവാനും നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാകണം. കേരളത്തിനു പുറത്തും അന്താരാഷ്ട്ര സമൂഹത്തിലും കാര്യമായ ഇടമുള്ളവനാണ്‌ മലയാളി അതു കൊണ്ടു തന്നെ അന്താരാഷ്ട രംഗത്തെയും അന്യ സംസ്ഥാനങ്ങളിലേയും വാര്‍ത്തകള്‍ക്ക്‌ കൂടുതല്‍ ഇടം നല്‍കുവാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമി ച്ചിരിക്കുന്നു. (പേരിനു വിദേശ വാര്‍ത്തകള്‍ നല്‍കുന്നില്ല എന്ന് പറയുന്നില്ല). പുത്തന്‍ ആശയങ്ങളെ എപ്പോഴും ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളിയുടെ മനസ്സിനെ കൂടെ കണക്കിലെടുത്തു കൊണ്ട്‌ ന്യൂസ്‌ അവറുകള്‍ സജീവമാക്കുവാന്‍ ചാനല്‍ അധികാരികളും ന്യൂസ്‌ എഡിറ്റര്‍മാരും കാര്യമായി ശ്രദ്ധിക്കണമെന്ന് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈയ്യുള്ളവനും അഭ്യര്‍ത്ഥിക്കുകയാണ്‌.
 
- എസ്. കുമാര്‍
 
 

Labels:

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

വളരെ ശരിയാണ്‌.ഇപ്പോള്‍ വാര്‍ത്താചനലുകള്‍ കാണാന്‍ താല്‍പര്യമില്ലാതായിരിക്കുന്നു..അത്രയും തരം താണരീതിയിലാണ്‌ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്‌...

June 21, 2009 9:09 PM  

ഇന്ന് 23-ജൂൺ-2009 http://www.mathrubhumi.com/php/showArticle.php?general_links_id=128&Farc=
ശ്രീ ടി.വി.ആർ ഷേണായ്‌ തന്റെ കാഴ്ചപ്പാട്‌ കോളത്തിൽ കേരളം ഭൂതകാല വിഷയങ്ങിൽ അഭിരമിക്കാതെ ഭാവിയെ കുറിച്ച്‌ ചർച്ചചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി ചിന്തോദ്ദീപകമായ ഒരു ലേഖനം എഴുതിയിരിക്കുന്നു.

June 23, 2009 2:53 PM  

കോമഡി അവറുകളായി മാറുകയാണ് പലപ്പോഴും..

June 23, 2009 8:55 PM  

സമൂഹത്തിന്റെ എല്ലാ മേഖലകളെയും ജീര്‍ണത ബാധിച്ചിട്ടുണ്ട് . പക്ഷെ, മാധ്യമ പ്രവര്‍ത്തകര്‍ അത് സമ്മതിച്ചു തരില്ല. എനിക്ക് തോന്നുന്നത് ഏറ്റവും 'അപകടം' പിടിച്ച ജീര്‍ണത പിടിപെട്ടത്‌ ഇവര്‍ക്കാനെന്നാണ്

December 13, 2009 4:13 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



15 June 2009

അക്ഷരം നിഷേധിക്കപ്പെടുന്ന ബാല്യങ്ങള്‍

athira2009 ജൂണ്‍ ഒന്നാം തിയ്യതി സിറാജ് ദിന പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ആതിര എന്ന ആദിവാസി ബാലികയുടെയും അവളുടെ കുടിലിന്റെയും ചിത്രം ആണ് ഈ കുറിപ്പിന് ആധാരം.
 
സ്കൂള്‍ പ്രവേശന ഉത്സവത്തിന്റെ നിറമേറിയ കാഴ്ചകള്‍ ആയിരുന്നു നമ്മുടെ മുന്നില്‍ അടുത്ത ദിനങ്ങളില്‍ തെളിഞ്ഞത്. പുതിയ ജീവിതത്തിന്റെ തട്ടകത്തിലേക്ക് പിച്ച വെക്കുന്ന പിഞ്ചോമനകളുടെ നിഷ്‌കളങ്കമായ പുഞ്ചിരികളും വിതുമ്പലുകളും നമ്മളില്‍ ഗതകാല സ്‌മരണള്‍ ഉണര്‍ത്താന്‍ പര്യാപ്‌തം ആയതായിരുന്നു. അതൊന്നും നേരിട്ട് അനുഭവിച്ചറിയാന്‍ കഴിയാത്ത പ്രവാസികള്‍ അകലങ്ങളില്‍ നിന്ന് മക്കളുടെ വിവരങ്ങള്‍ അന്വേഷിക്കുകയും സന്തോഷവും സന്താപവുമെല്ലാം ശബ്ദ വീചികളിലൂടെ നെഞ്ചിലേറ്റി നെടുവീ ര്‍പ്പിടുകയും ചെയ്യുന്നു. എന്നാല്‍ ഈ ആഘോഷ ങ്ങള്‍ക്കും ആരവങ്ങ ള്‍ക്കും ആകുലതക ള്‍ക്കുമിടയില്‍ അവഗണി ക്കപ്പെടുന്ന ഒരു വിഭാഗം നമുക്കിടയില്‍ ഇതൊന്നു മറിയാതെ അറിഞ്ഞാല്‍ തന്നെ അന്നന്നത്തെ അന്നത്തിനോ അന്നമു ണ്ടാക്കിയാല്‍ അടച്ചു വെക്കാന്‍ നല്ല ഒരു പാത്രമോ ആ പാത്രം സൂക്ഷിക്കാന്‍ മാത്രം പ്രാപ്തമായ ഒരു വീടോ ഇല്ലാതെ അക്ഷര മുറ്റത്തെത്തുക എന്നത് ഒരു സ്വപനം മാത്രമായി അവശേഷിപ്പിച്ച് കഴിയുന്നു. അക്ഷരങ്ങളേക്കാള്‍ ഒരു നേരത്തെ അന്നത്തി നായിരിക്കുമോ അവരുടെ തേങ്ങല്‍ !
 

Click to enlarge
സിറാജ് ദിന പത്രത്തില്‍ ഒന്നാം പേജില്‍ 2009 ജൂണ്‍ ഒന്നാം തിയ്യതി പ്രസിദ്ധീകരിച്ച ഫോട്ടോ

(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

 
കാര്‍മേഘ ങ്ങളൊഴിഞ്ഞു നിന്ന ആകാശത്തിനു കീഴെ ആരവങ്ങളുയര്‍ന്ന അക്ഷര വീടുകള്‍ പരിഭ്രമ ത്തിന്റെയും പരിഭവ ങ്ങളുടെയും പൂങ്കണ്ണീരു കൊണ്ട് നിറഞ്ഞപ്പോള്‍ അതൊന്നു മറിയാതെ ഇങ്ങിനെ എത്രയോ ബാല്യങ്ങള്‍ സമൂഹത്തില്‍ നിന്നും അകന്ന്, അല്ലെങ്കില്‍ സാംസ്കാര സമ്പന്നമായ (?) കേരളീയ സമൂഹത്താല്‍ അകറ്റപ്പെട്ടോ (?) കഴിയുന്നു എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഈ ചിത്രം വായന ക്കാരന്റെ മനസ്സിലേക്ക് കുറെ ചോദ്യങ്ങ ളുയര്‍ത്താന്‍ പര്യാപതമാം വിധം എത്തിച്ച പത്രത്തിനും ഫോട്ടോ ഗ്രാഫര്‍ക്കും നന്ദി... ഇത് പോലെ എത്രയോ നേര്‍ക്കാഴ്ചകള്‍ നാം കണ്ടിരിക്കുന്നു. ഏതാനും നിമിഷ നേരത്തേക്ക് അല്ലെങ്കില്‍ ഒരു ദിനം, ഒരു ആഴ്ച... അത് നമ്മെ അസ്വസ്ഥ മാക്കിയേക്കാം പിന്നെ അത് നാം വിസമരിക്കുന്നു.
 
ആതിരയെന്ന (ഇമ്പമുള്ള പേരുകള്‍ക്ക് ഇപ്പോള്‍ വിലക്കില്ലെന്നതില്‍ കേരളീയന് അഭിമാനം കൊള്ളാം) ബാലികയുടെ കുടിലും കൂടി നാം കാണുക. എന്നിട്ട് നമുക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. നമ്മുടെ മക്കളെയും നമ്മുടെ സുഖ സൗകര്യ ങ്ങളുള്ള വീടിനെയും ഓര്‍ക്കുക. പിന്നെ നമ്മുടെ തീര്‍ത്താല്‍ തീരാത്ത ആഗ്രഹങ്ങളെയും അത്യാഗ്രഹങ്ങളെയും നിരത്തി വെക്കുക. എന്നിട്ടതില്‍ നിന്ന് ആവശ്യങ്ങള്‍ മാറ്റി, അത്യാവശ്യങ്ങള്‍ മാറ്റി, അനാവശ്യങ്ങള്‍ക്ക് നാം എത്ര ചിലവഴിക്കുന്നുവെന്ന് ഒരു കണക്കെടുക്കുക (പ്രയാസമാണെന്നറിയാം). പിന്നെ അനാവശ്യങ്ങളില്‍ ചിലവിടുന്നതിന്റെ ഒരു ചെറിയ ഭാഗം നമുക്ക് ചുറ്റിലുമുള്ള ഇത്തരം ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് വേണ്ട പാര്‍പ്പിടവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കാന്‍ തയ്യാറാവേ ണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക. അല്ലെങ്കില്‍ നാളെ നാം നമുക്ക് അനുഗ്രഹമായി കിട്ടിയ സമ്പത്തിനും സൗഭാഗ്യങ്ങള്‍ക്കും ലോക രക്ഷിതാവിന്റെ മുന്നില്‍ മറുപടി പറയാനാവാതെ നില്‍ക്കേണ്ടി വരും എന്ന കാര്യം ഓര്‍ക്കുക.
 
നമ്മുടെ അയല്‍വാ സിയുടെയും ആവശ്യക്കാ രന്റെയും മതവും ജാതിയും രാഷ്ടീയവും നോക്കിയുള്ള സഹായ ങ്ങളേക്കാള്‍ അനുകമ്പാ പൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്താന്‍ ജീവ കാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും കൂട്ടായ്മകളും സംഘടനകളും തയ്യാറാവ ണമെന്ന് കൂടി ഉണര്‍ത്തട്ടെ.
 
സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ആദ്യ ഘട്ടം വളരെ ക്രിയാത്മകമായി ജന പങ്കാളിത്തത്തോടെ നടത്തിയത് സ്മരിയ്ക്കുന്നു. രണ്ടാം ഘട്ടം വെറും പ്രഹസനമായി മാറി എന്നാണു തോന്നുന്നത്. ഇനിയുള്ള ഒരു യജ്ഞം ഈ ബാല്യങ്ങള്‍ക്ക് ആദ്യം അന്നവും പിന്നെ അക്ഷരവും എത്തിക്കു ന്നതിനാവട്ടെ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ സമയമുണ്ടാവുമോ എന്തോ !
 
മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച്, ഖബര്‍ മാന്തി, ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊര്‍ജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്ന വര്‍ക്കായി മാറ്റി വെക്കാം.
 
- ബഷീര്‍ വെള്ളറക്കാട്‌
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

good write up

June 20, 2009 8:20 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 June 2009

നാനോ കാര്‍ - മോഡിയുടെ ഗുജറാത്ത് മോഡല്‍ വികസനം

nano-carന്യൂഡല്‍ഹി: നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയത്‌ മുപ്പതിനായിരം കോടിയില്‍ അധികം രൂപയുടെ സബസിഡി. വെള്ളവും ഭൂമിയും വൈദ്യുതിയും ഗ്യാസും ഉള്‍പ്പെടെ കോടികളുടെ സൗജന്യമാണ്‌ ടാറ്റക്ക്‌ വേണ്ടി നരേന്ദ്ര മോഡി സര്‍ക്കാര്‍ വാരിക്കോരി നല്‍കിയതെന്ന സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ പുറത്തായി.
 
അറുപത്‌ ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ലോക കോടീശ്വരനായ ടാറ്റയുടെ വ്യവസായ സാമ്രാജ്യത്തിന്‌ ഗുജറാത്തിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എല്ലാ നിയമങ്ങളും മറി കടന്നാണ്‌ കോടികളുടെ സബ്‌സിഡി നല്‍കിയി രിക്കുന്നത്‌. കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ 1,100 ഏക്കര്‍ കൃഷി ഭൂമി സൗജന്യ നിരക്കിലും, 9.750 കോടി രൂപ വെറും 0.1 ശതമാനം പലിശയിലും ആണ്‌ നരേന്ദ്ര മോഡി ടാറ്റക്ക്‌ വേണ്ടി നല്‍കിയത്‌.
 
സൗജന്യ നിരക്കില്‍ ലഭിച്ച ഭൂമിയുടെ തുകയായ 400.65 കോടിരൂപ എട്ട്‌ തവണകളായി അടച്ചാല്‍മാത്രം മതി അതും രണ്ട്‌ വര്‍ഷത്തെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍. 0.1 ശതമാനം പലിശയില്‍ നല്‍കിയ കോടികള്‍ അടച്ച്‌ തീര്‍ക്കാന്‍ ഇരുപത്‌ വര്‍ഷത്തെ കാലാവധിയും അനുവദിച്ച്‌ കൊണ്ടാണ്‌ നരേന്ദ്രമോഡി ടാറ്റയെ കുടിയിരുത്തിയത്‌. ബംഗാളില്‍ സ്ഥാപിച്ചിരുന്ന ഫാക്ടറി ഉപകരണങ്ങളും സംവിധാനങ്ങളും ഗുജറാത്തില്‍ എത്തിക്കാന്‍ മോഡി സര്‍ക്കാര്‍ 700 കോടി ചിലവിട്ടതിനു പുറമേ, ടാറ്റയുടെ തൊഴിലാളികള്‍ക്ക്‌ ടൗണ്‍ഷിപ്പ്‌ നിര്‍മ്മിക്കാന്‍ 100 ഏക്കര്‍ ഭൂമിയും അഹമ്മദാബാദില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ സൗജന്യമായി നല്‍കി.
 
കൃഷി ഭൂമി വ്യവസായിക ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസില്‍നിന്ന്‌ പൂര്‍ണ്ണമായും നാനോ ഫാക്ടറിക്ക്‌ വേണ്ടി സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയ ഭൂമിയെ ഒഴിവാക്കി.
 
കര്‍ഷകരില്‍ നിന്ന്‌ വ്യവസായത്തിനായി സര്‍ക്കാര്‍ പിടിച്ചെടുത്ത ഏക്കറുകളാണ്‌ സൗജന്യ നിരക്കില്‍ ടാറ്റക്ക്‌ രജിസ്‌ട്രേഷന്‍ ഫീസിലാതെ നല്‍കിയത്‌. ഫാക്ടറിയിലേക്കുള്ള കിലോമീറ്റ റുകളോളമുള്ള റോഡ്‌‌ സൗജന്യമായി നിര്‍മ്മിച്ച്‌‌ നല്‍കിയ ഗുജറാത്ത്‌ സര്‍ക്കാര്‍, പദ്ധതി പ്രദേശത്ത്‌ എത്തിച്ച 200 കെ വി എ വൈദ്യതി വിതരണത്തെ പൂര്‍ണ്ണമായി നികുതി വിമുക്തമാക്കി. ഫാക്ടറിയിലേക്ക്‌ പ്രകൃതി വാകതകം എത്തിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ പൈപ്പ്‌ ലൈന്‍ വലിച്ചു. കൂടാതെ 14,000 ക്യുബിക്ക്‌ മീറ്റര്‍ വെള്ളം സൗജന്യമായി ദിനം പ്രതി ഗുജറാത്ത്‌ സര്‍ക്കാര്‍ നല്‍കും. ഫാക്ടറിയുടെ മാലിന്യ നിക്ഷേപങ്ങളും സര്‍ക്കാര്‍ തന്നെ സംസ്‌ക്കരിക്കും. എ‌ല്ലാ വിധ നികുതികളും നി‌ശ്ചിത വര്‍ഷത്തേക്ക്‌ ഒഴിവാക്കും തുടങ്ങി വഴിവിട്ട നിരവധി സൗജന്യങ്ങളാണ്‌ ടാറ്റയുടെ നാനോ കാറിനു വേണ്ടി നരേന്ദ്ര മോഡി നല്‍കുന്നത്‌.
 
കൊട്ടിഘോഷിച്ച ഗുജറാത്ത്‌ മോഡല്‍ വികസനത്തിനായി വ്യവസായ ഭിമന്‍മാര്‍ക്ക്‌ പൊതു ഖജനാവില്‍ നിന്ന്‌ സര്‍ക്കാര്‍ നല്‍കുന്നത്‌ കണക്കില്ലാത്ത കോടികളാണ് എന്നതിന്റെ തെളിവാണ്‌ ടാറ്റയുടെ നാനോ കാര്‍ വ്യവസായം. ടാറ്റക്ക്‌ നാനോ കാര്‍ ഇറക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ അനുസരിച്ച്‌ കാര്‍ ഫാക്ടറിയുടെ 50 ശതമാനത്തില്‍ അധികം ചിലവ്‌ വഹിക്കുന്നത്‌ ഗുജറാത്ത്‌ സര്‍ക്കാരാണ്‌. കാര്‍ വിപണിയില്‍ ഇറക്കി ലാഭം കൊയ്യുന്നത് ആകട്ടെ ടാറ്റയും.
 
രാജ്യത്ത്‌ ചിലവു കുറഞ്ഞ കാര്‍ എന്ന ആശയുവുമായി ടാറ്റ 2006 മെയ്‌ മാസത്തില്‍ ആണ്‌ ബംഗാളില്‍ എത്തുന്നത്‌. സിങ്കൂരിലെ കര്‍ഷരെ കുടി ഒഴിപ്പിച്ച്‌ കാര്‍ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ടാറ്റ ബംഗാളില്‍ നിന്നും ഗുജറാത്തിലേക്ക്‌ ഫാക്ടറി മാറ്റുകയായിരുന്നു. നിരവധി സൗജന്യങ്ങള്‍ വാഗാദാനം ചെയ്‌താണ്‌ നരേന്ദ്ര മോഡി ടാറ്റയെ ക്ഷണിച്ചതെങ്കിലും ടാറ്റക്ക്‌ നല്‍കിയ സൗജന്യങ്ങള്‍ വ്യക്തമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ്‌ സര്‍ക്കാര്‍ രേഖകള്‍ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചത്‌.
 
- ബൈജു എം. ജോണ്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

താങ്കൾ പറഞ്ഞത്‌ വാസ്ഥവം ആണെങ്കിൽ തീർച്ചയായും ഈ പ്രവണത എതിർക്കപ്പെടേണ്ടതാണ്‌.സർക്കാർ ചിലവിൽ കോടികൾ മുടക്കി സ്വകാര്യ മുതലാളിമാർക്ക്‌ ലാഭം നേടിക്കൊടുക്കുന്നതിനു പരിധിവിട്ടുനടത്തുന്ന സഹായങ്ങൾ പൊതുസമൂഹത്തിന്റെ നികുതിപ്പണവും,ഭൂമിയും ഉപയോഗിക്കുന്നത്‌ ഒരുനിലക്കും നീതീകരിക്കാവുന്നതല്ല.മോഡിയുടെ സ്റ്റെയിൽ താങ്കൾപറയുന്നതാണെങ്കിൽ കർഷകരും താഴെത്തട്ടിലുള്ള ജനങ്ങളും കൂടുതൽ ദുരിതക്കയത്തിലേക്ക്‌ പതിക്കും.

സർക്കാരിനു കൂടെ പങ്കാളിത്വം ഉള്ള രീതിയിൽ ആയിരുന്നു ഇത്രയും തുക ചിലവഴിച്ചിരുന്നെങ്കിൽ അതു സമൂഹത്തിനും ഗവണ്മെന്റിനും കൂടുതൽ ഉപകാരപ്രദം ആകുമായിരുന്നു.

June 13, 2009 10:49 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്