28 July 2008

പാര്‍ലമെന്ററി വ്യാമോഹം അഥവാ മോഹം

ആന മെലിഞ്ഞാല്‍ ആലയില്‍ കെട്ടുന്നൊരു ഏര്‍പ്പാട്‌ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലുണ്ട്‌. അങ്ങിനെ തന്നെയാണ്‌ വേണ്ടതും. ഇവിടെ ഇപ്പോഴത്തെ സൈദ്ധാന്തിക പ്രശ്‌നം ആന മെലിഞ്ഞുവോ അതോ ചെരിയാനായി എന്നത്‌ സിക്രട്ടറിയുടെ വെറും തോന്നലോ എന്നതാണ്‌.




ലവലേശം മെലിഞ്ഞിട്ടില്ല മാത്രമല്ല ലേശം കൊഴുത്തിട്ടുമുണ്ട്‌ എന്നു തന്നെയാണ്‌ ആനയുടെ നിലപാട്‌. അടുത്ത കാലം വരെ മദപ്പാടു കാട്ടിയിട്ടുമുണ്ട്‌. ഒരു ഘട്ടത്തില്‍ നിയന്ത്രണം വിട്ട്‌ പാഞ്ഞടുത്തത്‌ പരമോന്നത നീതി പീഠത്തിനടുത്തേക്കാണ്‌. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആയുസ്സിന്റെ ബലം കൊണ്ട്‌ അത്യാപത്തൊന്നും സംഭവിച്ചില്ല.




പായുന്നത്‌ ആനയാണെങ്കില്‍ പിന്നാലെ ഉണ്ടാവുക പിള്ളേരായിരിക്കും. ലേശം ബുദ്ധിയുറച്ചവര്‍ ഓടുക എതിര്‍ ദിശയിലായിരിക്കും. മൊത്തം പിള്ളേരു കളിയായിരുന്നതു കൊണ്ട്‌ ചിന്നം വിളിച്ചു കൊണ്ട്‌ സഖാവും പിന്നാലെ ബാക്കിയുള്ളവരും കൂടിയായപ്പോള്‍ സംഗതി ജഗ പൊഗ. എല്ലാവരും കൂടി ജുഡീഷ്യറിയെ നിലയ്‌ക്കു നിര്‍ത്തി തിരിച്ചിങ്ങു പോന്നു.




സഖാവ്‌ പണ്ട്‌ വേറൊരു കാര്യം കൂടി പറഞ്ഞിരുന്നു. സഭയിലെ അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ തോന്നിയ പോലെ അവരവര്‍ തന്നെ വര്‍ദ്ധിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്നത്‌ ഒരു സഭയ്‌ക്ക്‌ നിരക്കാത്ത സംഗതിയാണെന്ന്‌. കുഞ്ചന്‍ നമ്പ്യാര്‍ പാടിയ പോലെ വാലുള്ള വാനരര്‍ക്കും ചിതം വരാത്ത സംഗതി. അന്നപ്പറഞ്ഞ തല്ലാതെ പിന്നെ ഒരക്ഷരം ഉരിയാടിയതായി അറിവില്ല.




സുപ്രീം കോടതിക്കെതിരെ സര്‍വ്വ കക്ഷി പ്രാര്‍ത്ഥന നടത്തി പ്രമേയിക്കുന്നതില്‍ കാണിച്ച ശുഷ്‌കാന്തി അവിടെ കാണിച്ചതായി അറിവില്ല. സര്‍വ്വ കക്ഷി പ്രാര്‍ത്ഥന സംഘടിപ്പിച്ച നേരത്ത്‌ ബി.ജെ.പി. ക്കാരങ്ങാനും അങ്ങോട്ടു വന്നാല്‍ അതു വഴിയേ ഞാന്‍ സ്ഥലം വിടും എന്നൊന്നും സഖാവ്‌ പറഞ്ഞിട്ടുമില്ല. ഇപ്പോള്‍ മാത്രമാണ്‌ സഖാവിന്‌ ബി.ജെ.പി. യോടൊപ്പം ഒപ്പു വെയ്‌ക്കുന്നതില്‍ മന പ്രയാസം.




അവിടെയാണ്‌ സൈദ്ധാന്തിക പ്രശ്‌നങ്ങളുടെ മല വെള്ള പ്പാച്ചില്‍. ബസു യെച്ചൂര്യാദി ചാറ്റര്‍ജിമാര്‍ പുരയ്‌ക്ക്‌ തീ വെച്ച്‌ പ്രശ്‌നം പരിഹരിക്കുന്നതിന്‌ ആദ്യമേ എതിരായിരുന്നു. പുരയില്ലാത്ത കാരാട്ടിനാണെങ്കില്‍ തീയെ പേടിക്കേണ്ടതുമില്ല. മാത്രമല്ല പുര പാളുന്നതു കണ്ടാലേ തൃപ്‌തിയാവൂ എന്നൊരു നിലപാടും. ഇ.എം.എസ്സിന്റെ ഞാന്‍ പിടിച്ച മുയല്‍ കാഴ്‌ചപ്പാട്‌ അടിമുടി ആവേശിച്ചു കളഞ്ഞു. ജനറല്‍ സിക്രട്ടറിയെ പുറത്താക്കി പാര്‍ട്ടിയെ രക്ഷിക്കുന്ന ഒരു മായാജാലം പ്രസ്ഥാനത്തില്‍ ഇന്നു വരേ അരങ്ങേറിയിട്ടില്ലെന്നു തോന്നുന്നു. സിക്രട്ടറിക്ക്‌ തീ വെക്കാന്‍ തോന്നിയാല്‍ മേമ്പ്രന്റെ കടമ ചുട്ടു കത്തിച്ചു കൊടുക്കലാണ്‌.




അപ്പോഴാണ്‌ ഒരു അമരസിംഹന്‍ എന്നൊരു മാലാഖയും അവശ്യത്തിന്‌ കറന്‍സികളും പ്രത്യക്ഷപ്പെടുന്നത്‌. എന്തു വന്നാലും സര്‍ക്കാരിനെ രക്ഷിക്കും. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയും രക്ഷിക്കും എന്നൊരു സുന്ദരമായ വാഗ്‌ദാനം.




പിന്നെ നല്ലത്‌ ആരാന്റെ ചിലവില്‍ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ്‌. ലോക ചരിത്രത്തില്‍ ആദ്യമായ സ്‌പീക്കര്‍ നിഷ്‌പക്ഷനായി. അതു കൊണ്ട്‌ തത്‌കാലം രാജി വച്ച്‌ കൊടി പിടിക്കുവാന്‍ ആളെ വേറെ നോക്കണം. നിഷ്‌പക്ഷനായ ആള്‍ സിക്രട്ടറിക്കൊരു ലിഖിതം കൊടുത്തു വിട്ടു. ബി.ജെ.പി. യോടൊപ്പം വോട്ടു ചെയ്യുക ആലോചിക്കുവാനേ പറ്റുകയില്ല. നിഷ്‌പക്ഷം തലയ്‌ക്കു പിടിച്ചാല്‍ പിന്നെ എഴുത്ത്‌ ഇങ്ങിനെയായിരിക്കും. നിഷ്‌ബീജേപീപക്ഷം.




ഉറക്കം തൂങ്ങി പണ്ട്‌ കിടക്കയില്‍ വീണ പോലെ ദേവെഗൗഡ പ്രധാനമന്ത്രിയായത്‌ ചരിത്രം. യഥാ ഗൗഡാ തഥാ ബസു എന്നാകുമായിരുന്നു. ഭാഗ്യം ഓര്‍ യോഗം ഒരു ചാന്‍സ്‌ ബസുവിന്റെ തലയിലും വന്നു വീണു. പോരെങ്കില്‍ എല്ലാ ബൂര്‍ഷ്വാസികളും കൂടി വന്ന്‌ വിപ്ലവകാരി തന്നെ ഭരിക്കണം ഇല്ലെങ്കില്‍ ഞങ്ങള്‍ പട്ടിണി കിടന്നോ തൂങ്ങിയോ ചത്തു കളയും.




അങ്ങിനെ തലയിലെഴുത്തല്ലേ ആയി ക്കളയാം എന്നു പറഞ്ഞ്‌ മൂപ്പര്‍ ഇരുന്നിടത്തു നിന്നു എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വന്നെ തിരുമേനിയുടെ തിട്ടൂരം. തലയിലെഴുത്തില്‍ വിപ്ലവകാരികള്‍ക്ക്‌ വിശ്വാസമില്ലെങ്കിലും അതു മായ്‌ക്കാനുള്ള തിരുമേനിയുടെ കഴിവിനെ ആളുകള്‍ അന്നേ സമ്മതിച്ചതാണ്‌.




പാര്‍ട്ടി പിളര്‍ത്തിയാലും ശരി പ്രധാനമന്ത്രിയായി തൊഴിലാളി വര്‍ഗത്തെ രക്ഷിക്കണം എന്നായിരുന്നു ഇപ്പോഴത്തെ സ്‌പീക്കറുടെ അന്നത്തെ രഹസ്യ നിലപാട്‌. തിരുമേനിയിലെ ജോസഫ്‌ സ്റ്റാലിനെ നന്നായി പരിചയമുണ്ടായിരുന്ന ബസു തലയിലെഴുത്തല്ല തല തന്നെ മായ്‌ഞ്ഞു പോയാലും ശരി അതു വേണ്ടെന്നു പദേശിക്കുകയായിരുന്നു. അതായത്‌ ഇനിയൊരു പിളര്‍പ്പ്‌ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന്‌ ശിഷ്യനെ ബോധിപ്പിച്ചു. തിരുമേനിയുടെ കൈ കൊണ്ടായിരിക്കും രാഷ്ട്രീയ അന്ത്യം എന്നത്‌ ഭംഗിയായി അവതരിപ്പിച്ചു രക്ഷപ്പെട്ടു.




പിന്നീട്‌ അത്‌ ചരിത്ര പരമായ മണ്ടത്തരമായി പുനരവതരിച്ചു. ചരിത്രം എപ്പോഴും അങ്ങിനെയാണ്‌. അത്‌ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ ആവര്‍ത്തിക്കുക എപ്പോഴും മന്ദബുദ്ധികളുടെ തലയില്‍ മാത്രമായിരിക്കുകയും ചെയ്യും.




ബി.ജെ.പിയോടൊപ്പം വോട്ടു ചെയ്യില്ലെന്ന്‌ പറഞ്ഞ സ്‌പീക്കറെ തിരഞ്ഞെടുത്തത്‌ ബി.ജെ.പിക്കാരും കൂടിയാണ്‌. അവറ്റകള്‍ വോട്ടു ചെയ്‌ത സ്ഥിതിക്ക്‌ ഇനി ഞാന്‍ ഈ പടി ചവുട്ടുകയില്ലെന്ന്‌ മൂപ്പരു പണ്ടു പറയേണ്ടതായിരുന്നു.




പാര്‍ട്ടി ഗ്രന്ഥത്തില്‍ ഈ മാരക രോഗത്തിന്‌ ഒരു പേരുണ്ട്‌. പാര്‍ലമെന്ററി വ്യാമോഹം. പണ്ടങ്ങിനെ യായിരുന്നു എത്ര വിചാരിച്ചാലും കയറി പ്പറ്റാന്‍ കഴിയാത്ത ഒരിടമായിരുന്നതു കൊണ്ട്‌ അന്നത്‌ 'വ്യാമോഹം' എന്നറിയപ്പെട്ടു. പൂമുഖത്തൂടെ കയറി വരാന്‍ പറ്റാത്തവര്‍ക്ക്‌ തലയില്‍ മുണ്ടു സഹിതം പിന്നാമ്പുറം സഭാ കവാടത്തില്‍ കൂടി കടന്നു മറിയാമെന്നുള്ള നിലയെത്തിയ സ്ഥിതിക്ക്‌ പാര്‍ലമെന്ററി 'മോഹം' എന്നു തന്നെ തിരുത്താനുള്ള സമയമായി.




- നിത്യന്‍
http://nithyayanam.blogspot.com/
http://indianpolitrix.blogspot.com/

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 April 2008

രാഹുലിനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ


അച്ഛമ്മയുടെ അച്ഛന്‍ 'ഇന്ത്യയെ കണ്ടെത്തിയ' ശേഷമാണ്‌ പ്രധാനമന്ത്രിയായത്‌. ഇന്ത്യയെ കണ്ടെത്തുന്ന ശ്രമത്തിനിടയില്‍ ഒറീസയെ എങ്ങിനെയോ മൂപ്പര്‍ക്ക്‌ കൈമോശം വന്നുപോയിരിക്കണം. അതു കൊണ്ടായിരിക്കണം രാഹുല്‍ ഒറീസയെ കണ്ടെത്താന്‍ പുറപ്പെട്ടതും വന്‍ വിജയം കൈവരിച്ചതും.





പെരിയ കോണ്‍ഗ്രസിലെ ചിന്നതമ്പി ഒറീസയുടെ ഒരു കഷണം കണ്ടെത്തുമ്പോഴേക്കും അര്‍ജുന്‍ സിംഗ്‌ ഒരു വലിയ സത്യം കണ്ടെത്തി. രാഹുലില്‍ അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്തിയതിനുള്ള പേറ്റന്റ്‌ സിങ്ങിന്‌. സാക്ഷി മുഖര്‍ജിയും. ഇനിയങ്ങോട്ട്‌ സുഹൃത്തുക്കളേ രാഹുകാലം.





ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ്‌ നാട്ടുരാജ്യങ്ങള്‍ വാണിരുന്നത്‌ രാജാക്കന്‍മാരായിരുന്നു. സായിപ്പിന്റെ പാദപൂജ നടത്താത്ത അന്നത്തെ സൂപ്പര്‍സ്റ്റാര്‍ രാജാക്കന്‍മാര്‍ക്കൊക്കെ കൈവന്നത്‌ പഴശ്ശിയുടെയും ടിപ്പുവിന്റെയും ഗതിയായിരുന്നു. സായിപ്പിനെ കണ്ടാല്‍ കാലുതിരുമ്മാന്‍ കൈതരിച്ച മഹാന്‍മാര്‍ക്ക്‌ തലതപ്പിനോക്കേണ്ട ഗതികേടുണ്ടായില്ല. നല്ലൊരു ആട്ടുകട്ടിലും വീശുവാന്‍ തരുണിസഹിതം ചാമരവും തരമാക്കിക്കൊടുത്തവര്‍ പെരിയ രാസാക്കന്‍മാരായി. എതിര്‍ത്ത പഴശ്ശിയുടെ നാലുകെട്ടിന്റെ അസ്ഥിവാരം വരെ കുളംതോണ്ടിയപ്പോള്‍ ഒറ്റുകാരെല്ലാം കിരീടം വെക്കാത്ത രാജാക്കന്‍മാരായതാണ്‌ ജനാധിപത്യത്തിന്റെ ചരിത്രം. രാജ്യം മൊത്തം വിറ്റിതീരെഴുതിക്കിട്ടുകയും ചെയ്‌തു.





രാജാവാണെന്ന അഹങ്കാരമൊന്നുമില്ലാത്തവരായിരുന്നു പണ്ടേ. അതുകൊണ്ടാണല്ലോ പിന്നീട്‌ മന്ത്രിയായാലും മതിയെന്നു സമാധാനിച്ചത്‌. വടക്കേയിന്ത്യയിലെ സിങ്ങുമാര്‍ മൊത്തം അര്‍ജുന്‍ സിങ്ങ്‌, നട്‌ വര്‍ സിങ്ങ്‌, ജസ്വന്ത്‌ സിങ്ങ്‌... രാസാവല്ലാത്തവര്‍ ചുരുക്കം. നോക്കണേ ഹലാക്ക്‌. രാസാവായ അര്‍ജുന്‍സിങ്ങ്‌ സാദാമന്ത്രി. ഓച്ചാനിച്ച്‌ നിന്ന്‌ റാന് ‍മൂളേണ്ട വെറും പ്രജ സര്‍ദാര്‍ജി പ്രധാനമന്ത്രി. മൊത്തത്തില്‍ ഒരു സര്‍ദാര്‍ജിഫലിതം പോലുണ്ട്‌. എത്രകാലമെന്നു വച്ചിട്ടാ സുഹൃത്തുക്കളേ സഹിക്കുക. വേറെ ഗതിയില്ലാത്തതുകൊണ്ടു സഹിച്ചു.





പണ്ട്‌ മിണ്ടാപ്പൂതം നരസിംഹറാവുജിയുടെ കീഴിലും മന്ത്രിപ്പണി. പത്തുപതിനെട്ടു ഭാഷയറിയും പഹയന്‌. എന്നാല്‍ കമാന്നൊരക്ഷരം ഉരിയാടുകയില്ല. സകലഭാഷയും പഠിച്ചശേഷം മൂപ്പര്‍ മനസ്സിലാക്കിയത്‌ ഒരു സത്യമാണ്‌. ഏതുഭാഷയായാലും മിണ്ടിയാലാണ്‌ കുഴപ്പം. ഒടുവില്‍ ക്ഷമകെട്ടു. പാരപണിയാരംഭിച്ചു. വേലായുധനോടു തന്നെ വേല വേണോന്നു മൂപ്പര്‍ ചോദിച്ചില്ല. മുഖമൊന്ന്‌ കടന്നലു കുത്തിയ പോലാക്കിയെന്നു മാത്രം. പിന്നെയൊരു മാര്‍ഗമേ കണ്ടുള്ളൂ. മകരജ്യോതി കണ്ട്‌ അണ്ണാച്ചിയെപ്പോലെ ഒരൊറ്റവിളിയാ - രാജീവിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ. പറയത്തക്ക വ്യത്യാസമൊന്നും രാജാവും രാജീവും തമ്മിലില്ലാത്ത സ്ഥിതിക്ക്‌ അതാണുത്തമമെന്നും തോന്നി.





നാലു വോട്ട്‌ അര്‍ജുന്‍ രാജാവിന്‌ സ്വന്തമായി അന്നുമില്ല. ഇന്നുമില്ല. ഇനിയുണ്ടാവുമെന്നും തോന്നുന്നില്ല. മത്സരിച്ചപ്പോഴെല്ലാം വന്‍ഭൂരിപക്ഷത്തിനാണ്‌ തോല്‍വി. എന്നുവച്ച്‌ പിന്‍മാറുകയൊന്നുമില്ല. ജനാധിപത്യത്തിന്റെ പൂമുഖത്തു (ലോക്‌സഭ) നിന്നും ചവുട്ടിപ്പുറത്താക്കിയാല്‍ നേരെ പാതി രാത്രി പിന്‍വാതിലില്‍ (രാജ്യസഭ) കാത്തു നില്‌ക്കും. അതിലൂടെ വലിഞ്ഞകത്തു കയറി രാജ്യത്തെ രക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്‌ സിങ്ങുപരിവാരങ്ങളുടെ പണ്ടേയുള്ള ശീലം.





എല്ലാ തറവാട്ടിലെയും മുടിയനായ പുത്രന്‍മാര്‍ക്ക്‌ വല്ലതും നക്കാനായി അമ്മമാര്‍ അടുക്കളയിലേക്കുള്ള സുരക്ഷിത പാതയൊരുക്കിക്കൊടുക്കുക ഈ പിന്‍വാതിലിലൂടെയാണ്‌. ലക്ഷണംകെട്ട ജാതികളാണെങ്കില്‍ ഉള്ളതും ഞണ്ണി കലവുമുടച്ച്‌ സ്ഥലം വിടുകയാണ്‌ പതിവ്‌. എന്നാലും അമ്മയുടെ ഹൃദയത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരുവനും പടിയിറങ്ങേണ്ടിവരികയില്ല. വേറൊരിടത്തായിരുന്നെങ്കില്‍ എന്നേ കരുണാകരനെ പടിയടച്ച്‌ പിണ്ഡം വച്ചേനെ.





എനിക്കു വോട്ടു തന്നു മന്ത്രിയാക്കണം എന്നൊരു രാജാവു യാചിക്കുന്നതുകേട്ടാല്‍ തലയുടെ കല്ലിളകി എന്നാണ്‌ ജനത്തിനു തോന്നുക. ഭരണഘടനപ്രകാരമാവട്ടേ തലയ്‌ക്ക്‌ സ്ഥിരതയുള്ളവര്‍ക്കുമാത്രമേ മത്സരിക്കാനും പാടുള്ളൂ. അതു കൊണ്ട്‌ അത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും സിങ്ങിനെ നോക്കരുത്‌. മുമ്പില്‍ നിന്നിറക്കി വിട്ടാല്‍ പിന്നിലൂടെ കയറി വരുമെന്നു മാത്രം.





അങ്ങിനെ കയറി വന്നാല്‍ പിന്നെ തോല്‌പിച്ചിറക്കി വിട്ട ജനത്തിനോട്‌ രാജനീതി കാട്ടും. റിസര്‍വേഷനെക്കൊണ്ട്‌ ഒ.ബി.സിയും രാജ്യവും രാജ്യവാസികളും രക്ഷപ്പെടുകയില്ലെങ്കിലും സ്വയം രക്ഷയ്‌ക്ക്‌ അത്യുത്തമം അതു തന്നെയാണെന്ന തിരിച്ചറിവൊക്കെ സിങ്ങിനുണ്ട്‌. എന്നാല്‍ അതിന്റെയൊന്നും അഹങ്കാരം ഒട്ടില്ലതാനും.





ബോധിസത്വന്‍ തന്നെ 24 കൊല്ലം ധ്യാന നിരതനായിരുന്നപ്പോഴാണ്‌ ബോധോദയമുണ്ടായത്‌. ബോധോദയം പണ്ടേ ഉണ്ടായിരുന്നെങ്കിലും അതു പരസ്യപ്പെടുത്താന്‍ പത്തു മുപ്പത്‌ രാഹുലിന്‌ കഴിയുന്നതു വരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. ഒരു ശുഭ മുഹൂര്‍ത്തം നോക്കി നാലു പത്രക്കാര്‍ ചുറ്റിലുമുള്ള നേരത്ത്‌ മൂപ്പര്‍ ഒന്നലറി - രാഹുലിനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ. കേട്ടാല്‍ മന്ദബുദ്ധികള്‍ക്കു തോന്നുക മറ്റേ സര്‍ദാര്‍ജിയില്‍ നിന്നും രക്ഷിക്കാനാണെന്നാണ്‌. മാഡത്തിനങ്ങിനെ പലേ ഗുണങ്ങളുമുണ്ട്‌. തരാതരം പോലെ പ്രസ്‌താവന നടത്താന്‍ എല്ലില്ലാത്ത നാവുമായി ഭൃത്യ രാജാക്കന്‍മാര്‍ സദാ ചുറ്റിലും കാണും.





ഒരാള്‍ ഒരു ദിവസം ഒരു വഷള്‌ മാത്രമേ വിളിച്ചലറാവൂ എന്ന നിബന്ധനയൊന്നും കോണ്‍ഗ്രസിലില്ല. കേരളത്തിലെ മന്ത്രി സുധാകരനെപ്പോലെ എത്രയുമാവാം. വേണമെങ്കില്‍ ഗിന്നസുകാരെ വിളിപ്പിച്ച്‌ സ്വന്തം പേരിലൊരു റിക്കോര്‍ഡും എഴുതിക്കാം.





ഒരു വഷള്‌ ഒരുവന്‍ ഉണര്‍ത്തിച്ചാല്‍ പിന്നെ വേണ്ടത്‌ വേറൊരുവന്‍ ഇന്‍ ദ നെയിം ഓഫ്‌ അള്ള അഥവാ മാഡം അത്‌ പിന്താങ്ങുകയാണ്‌. അതായത്‌ മാഡം അംഗീകരിച്ചു എന്നൊരുറപ്പിനായി.





പണ്ട്‌ വാജ്‌പേയിക്ക്‌ കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം പോയപ്പോള്‍ അര്‍ജുനന്‍ അലറി വിളിച്ചതാണ്‌ മാഡത്തെ വിളിച്ച്‌ നാടു നന്നാക്കാന്‍. മാഡം വന്നതുമാണ്‌. വന്നതു പോലെ പോയതുമാണ്‌. അന്ന്‌ കലാംജി മാഡത്തിന്റെ കാതിലോതിയതെന്താണെനന്ന്‌ മൂപ്പര്‍ക്കും കേട്ട മാഡത്തിനും മാത്രമേ തിരുപാടുള്ളൂ. തടി കിട്ടിയാല്‍ പുല്ലും പറിക്കാം എന്നു പറഞ്ഞോടിയ പഴയ അടിക്കാരനെപ്പോലെ പോയ ആളാണ്‌. പിന്നീട്‌ കണ്ടത്‌ ആദ്യം ശിബിയെയും പിന്നെ ശ്രീബുദ്ധനെയും ഒടുവില്‍ മഹാത്മാഗാന്ധിയെയും പിന്തള്ളി മിസ്‌.ഗാന്ധി മഹാത്യാഗിയായി ചരിത്രത്തില്‍ പുനരവതിരിക്കുന്നതാണ്‌. അതോടു കൂടി ഉറക്കം തൂക്കി കിടക്കയില്‍ വീണെന്നു പറഞ്ഞ പോലെ സര്‍ദാര്‍ജി പ്രധാനമന്ത്രിയുമായി.





ഇതിനുമുമ്പ്‌ ശ്രീരാമന്‍ ‍മാത്രമാണ്‌ ഇങ്ങനെ കയ്യില്‍ ‍കിട്ടിയ സംഗതിയെടുത്ത്‌ കാട്ടിലിട്ട ഏക കോണ്‍ഗ്രസുകാരന്‍. അതാണല്ലോ ഗാന്ധിജി രാമ രാജ്യത്തിനു വേണ്ടി പരിശ്രമിച്ചത്‌. അതുതന്നെയാണ്‌ മാഡവും ചെയ്‌തത്‌. എന്നിട്ടെന്തു പറയാന്‍? എഴുത്തറിയാവുന്ന കോണ്‍ഗ്രസുകാര്‍ വംശനാശം വന്നതു കൊണ്ട്‌ ഒരു മാഡായനം ഉണ്ടായില്ല. തന്റെ പാദുകം തലയില്‍ വച്ച്‌ സര്‍ദാര്‍ജിയോട്‌ ഇഷ്ടം പോലെ ചിന്തിച്ചോളാനും പറയുമ്പോലെ ഭരിച്ചോളാനും പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യത്തിനും സ്വന്തം തടിക്കും എന്തു കൊണ്ടും നല്ലത്‌ അതാണെന്നൊരു തിരിച്ചറിവ്‌. അത്ര തന്നെ.





കോണ്‍ഗ്രസിലെ മാത്രമല്ല അതിന്റെ അസ്സല്‍ പകര്‍പ്പായ സകല പാര്‍ട്ടികളിലെയും കടല്‍ക്കിഴവന്‍മാര്‍ക്കും ചാവാനാവുമ്പോള്‍ ഒരു കാര്യം ബോദ്ധ്യപ്പെടും. യുവാക്കള്‍ രംഗത്തേക്ക്‌ വരണം. പരമാവധി മകനായാല്‍ നല്ലത്‌. തൊട്ടു കൂട്ടാനൊന്നില്ലെങ്കില്‍ മകളായാലും കുഴപ്പമില്ല. ശരദ്‌ പവാറിന്‌ പൊന്നുമോള്‍ സുപ്രിയ തന്നെ ധാരാളം. കലൈഞ്‌ജര്‍ക്ക്‌ യുവതിയായി കനിമൊഴിയും യുവാവായി അമ്പതുകാരന്‍ സ്റ്റാലിനുമുണ്ട്‌. അറുപതിലെത്തില്‍ മാഡത്തിന്‌ മോന്‍ രാഹുല്‍. നാലാളുടെ മുന്നില്‍ കൊണ്ടു പോയി നിര്‍ത്താന്‍ പറ്റിയ മക്കളുള്ള വയസ്സന്‍മാര്‍ രക്ഷപ്പെട്ടു. രാജ്യവും. സുകൃതം ചെയ്‌തവരാണ്‌ ഭാരതീയര്‍.





രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ രാജാവ്‌ പുറപ്പെടുമ്പോള്‍ത്തന്നെ ബുദ്ധിയുള്ള പെങ്ങള്‍ക്കു തോന്നി കാര്യം പിശകാണെന്ന്‌. അച്ഛന്റെ പാതയിലേക്ക്‌ മകനെ തള്ളി വിടാനുള്ള വഴിയാണോന്നൊരു സംശയം. നേരെ മൂപ്പരു പോയി വെല്ലൂരിലേക്ക്‌. രാജീവിന്റെ വധത്തിലെ പങ്കിന്‌ അഴിക്കുള്ളിലായ നളിനിയെ കണ്ടു. കൈ കൂപ്പി തൊഴുതു. സംസാരിച്ചു. കോണ്‍ഗ്രസുകാര്‍ ഞെട്ടി. ഇത്രയ്‌ക്കു വിവരം മാഡത്തിന്റെ മകള്‍ക്കുണ്ടാവുമെന്ന്‌ അക്കൂട്ടര്‍ ധരിച്ചു കാണില്ല. ഒരു പ്രധാനമന്ത്രിയായ രാജീവ്‌ കൊല്ലപ്പെടുമ്പോള്‍ നിഴലുപോലെ നില്‌ക്കുന്ന അനവരതം നേതാക്കളില്‍ മരുന്നിനു പോലും ഒരെണ്ണം കൂടെച്ചാകാനിടയാകാത്ത കാര്യം മകള്‍ നളിനിയോട്‌ ചോദിച്ചിരിക്കണം.





എതായാലും പ്രിയങ്കയ്‌ക്ക്‌ ഒരു കാര്യം വ്യക്തമായിട്ടുണ്ട്‌. നമ്പാന്‍ കൊള്ളാത്ത ജാതികളാണ്‌ കോണ്‍ഗ്രസുകാരെന്ന സത്യം. ഏതായാലും അര്‍ഹതയില്ലാത്ത ഗാന്ധി നാമം എന്റെ പേരിനൊപ്പം ആരും വെയ്‌ക്കരുത്‌ എന്നു പറയാന്‍ തീരുമാനിച്ചപ്പൊഴേ നിത്യനു തോന്നിയിട്ടുണ്ട്‌ കുട്ടി സുന്ദരി മാത്രമല്ല, ബുദ്ധി കൂടിയുണ്ട്‌.





വായും പിളര്‍ന്നു വരുന്ന മുതലയെപ്പോലെയാണ്‌ കമ്മ്യൂണിസം, വരുന്നത്‌ ചിരിക്കാനാണോ അതോ വിഴുങ്ങാനാണോ എന്നു മനസ്സിലാവുകയില്ല എന്ന തമാശയാക്കിയത്‌ വിന്‍സ്‌റ്റണ്‍ ചര്‍ച്ചിലാണ്‌. അതിന്ത്യയില്‍ നന്നായി ചേരുക കോണ്‍ഗ്രസിനാണ്‌. വര്‍ഗീയത കോണ്‍ഗ്‌സുകാര്‍ക്ക്‌ കണ്ടേ കൂട. ഇന്ദിരാഗാന്ധി വെടി കൊണ്ടു വീണപ്പോള്‍ ദില്ലിയില്‍ മാത്രം പച്ചക്കു വെട്ടിയിട്ട സിഖുകാരുടെ എണ്ണമെത്രയായിരുന്നു. മോഡിയുടെ ഗുജറാത്തിലെക്കാളും മെച്ചപ്പെട്ട പ്രകടനമായിരുന്നില്ലേ ടൈറ്റ്‌ലറും കൂട്ടരും കാഴ്‌ച വെച്ചത്‌. നാവു വടിക്കാന്‍ ഈര്‍ക്കിലി ചീന്തുന്നപോലെയാണ്‌ എട്ടുംപൊട്ടും തിരിയാത്ത പാവം സിക്കു പിള്ളേരെ ഒരു പേനക്കത്തി പോലും ഉപയോഗിക്കാതെ വലിച്ചു കീറിയത്‌. ചര്‍ച്ചില്‍ പറഞ്ഞതില്‍ നിന്നും ചെറിയ വ്യത്യാസമുണ്ട്‌. ചിരിച്ചുകൊണ്ട്‌ വിഴുങ്ങുകയാണ്‌ കോണ്‍ഗ്രസുകാരുടെ രീതി. അര നൂറ്റാണ്ടിനകം അതു പലപ്പോഴും തെളിയിച്ചിട്ടുമുണ്ട്‌.





നിത്യന്‍

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 April 2008

ഗോവന്‍ ബലാല്‍സംഗ മനശ്ശാസ്‌ത്രം

"വെള്ളക്കാരി പെമ്പിള്ളാരെ കിടക്കയിലേക്കെത്തിക്കുകയാണ്‌ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യങ്ങളിലൊന്ന്‌. അവര്‍ ഗോവയിലെത്തുന്നതും അതിനുവേണ്ടിത്തന്നെയാണ്‌. അവരാഗ്രഹിക്കുന്നത്‌ എന്നെപ്പോലുള്ളവര്‍ സാധിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. യാതൊരു ബാദ്ധ്യതയും ബാക്കിവെക്കാതെ ജീവിതം ആസ്വദിക്കലാണവരുടെ ലക്ഷ്യം" ഗോവയിലെ അന്‍ജുനാ ബീച്ചിലെ ഒരു കണക്കപ്പിള്ള പയ്യന്റെ
വാക്കുകളാണിത്‌. പ്രസിദ്ധീകരിച്ചത്‌ ടെഹല്‍ക്കയും (മാര്‍ച്ച്‌ 29, 2008). നിത്യനും കണ്ടിട്ടുണ്ട്‌ ഗോവയിലെ ഇത്തരം മഹാന്‍മാരെ. കടപ്പുറത്തെ ഉണക്കയിലയില്‍ നിന്നും വല്യ വ്യത്യാസമൊന്നുമില്ലാത്ത ഈ ശ്രീകൃഷ്‌ണന്‍മാര്‍ പകരുന്ന ശയനസുഖം കൊണ്ടുമാത്രമാണ്‌ മദാമ്മമാര്‍ ഗോവ വിടാത്തത്‌. ആഹഹ.

സായിപ്പിന്റെ നാട്ടിലിപ്പോള്‍ മനുസ്‌മൃതി തുറന്നുവച്ചിട്ടാണ്‌ ഭരണമെന്നാണ്‌ കേട്ടാല്‍ തോന്നുക. ഇനി അതല്ലെങ്കില്‍ നല്ല ഒന്നാംതരം ഏദന്‍തോട്ടം പുന:സൃഷ്ടിക്കപ്പെട്ടതായിരിക്കണം. വിലക്കപ്പെട്ട കനി കാണുമ്പോള്‍ വിലക്കുമറക്കുന്ന ഔവ്വയും ഔവ്വയെക്കണ്ടാല്‍ സര്‍വ്വം മറക്കുന്ന ആദാമും ഔവ്വയുടെ ദൗര്‍ബല്യങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന സാത്താനായി സര്‍പ്പവും ഒന്നുമില്ലാത്ത സുന്ദരലോകം. പിന്നെയും എന്തിനാ കര്‍ത്താവ്‌ വിലക്കപ്പെട്ട കനി വീണ്ടും നട്ടുപിടിപ്പിച്ചതെന്നുമാത്രം ആരും ചോദിക്കരുത്‌.


പ്യൂററ്റോ പ്രിന്‍സിപ്പിള്‍ എന്നൊരു സംഗതിയുണ്ട്‌. വില്‍ഫ്രഡോ പാരറ്റോ എന്ന ഇറ്റാലിയന്‍ ഇക്കണോമിസ്‌റ്റിന്റെ തീയ്യറി. എന്തു സംഗതിയെടുത്താലും അതിന്റെ 80 ശതമാനം ഫലത്തിനും പിന്നില്‍ മൊത്തം അദ്ധ്വാനത്തിന്റെ 20 ശതമാനംമാത്രമായിരിക്കും. ഉദാഹരണമായി ഒരു ഫാക്ടറിയിലെ 80ശതമാനം ജോലിയും ചെയ്യുക അവിടുത്തെ 20 ശതമാനമായിരിക്കും. മാനേജ്‌മെന്റിലെ 20 ശതമാനം ബുദ്ധിയുള്ളവരായിരിക്കും അവിടുത്തെ 80 ശതമാനം നിര്‍ണായക തീരുമാനങ്ങളുമെടുക്കുക. ഈ തീയ്യറി വച്ച്‌ ഗോവയിലെ 80 ശതമാനം ബലാല്‍സംഗം, മയക്കുമരുന്ന്‌, കൊലപാതകകേസുകള്‍ക്കും ഉത്തരവാദികള്‍ മൊത്തം ക്രിമിനലുകളുടെ 20 ശതമാനമായിരിക്കും.

അവിടുത്തെ ശരിയായ ക്രിമിനല്‍ കടപ്പുറത്തെ നേരത്തെപ്പറഞ്ഞ ഉണക്കയല പോലത്തെ ചരക്കുകളല്ല. പോലീസുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ്‌. ബ്രിട്ടനിലെ പോലീസുകാരുടെ അതേ തങ്കപ്പെട്ട
സ്വഭാവമായിരിക്കും ഗോവയിലെ പോലീസിനും എന്നുകരുതിയാണ്‌ ബലാല്‌സംഗം ചെയ്‌തശേഷം കൊന്നു വലിച്ചെറിയപ്പെട്ട സ്‌കാര്‍ലറ്റ്‌ കീലിങ്ങ്‌ എന്ന പതിനാറുകാരി പെണ്‍കുട്ടിയുടെ അമ്മ ഫിയോണ അവളുടെ ഡയറി പോലീസുകാര്‍ ചോദിച്ചപ്പോള്‍ കൊടുത്തത്‌. മകളുടെ കൊലപാതകത്തിന്‌ എന്തെങ്കിലും ഒരു തെളിവ്‌ കിട്ടിയാലോ എന്നു കരുതി ആ പാവം. നമ്മുടെ പോലീസുകാര്‍ ചെയ്യാവുന്നതിന്റെ മാക്‌സിമം സഹായം ചെയ്‌തു. ബിലാത്തിയിലെ മഞ്ഞപ്പത്രങ്ങള്‍ക്ക്‌ ആ കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍ വിറ്റുകാശാക്കി.


ആദ്യം അമ്മയോടു പറഞ്ഞു. മകള്‍ മുങ്ങിമരിച്ചു. അമിതമായി മയക്കുമരുന്നടിച്ചതുകാരണം. ആ അമ്മ കേരളത്തില്‍ നിന്നും മറ്റു പിഞ്ചുകുട്ടികളോടൊപ്പം ഗോവയിലെത്തി മകളുടെ ശരീരം തിരിച്ചും മറിച്ചുമിട്ട്‌ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ മുറിവുകളൊന്നും ഗോവയിലെ പോലീസുകാരുടെയും കുട്ടിയെ പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത ഡോക്ടറുടെയും ശ്രദ്ധയിലേ പെട്ടില്ല. സ്‌്‌കാര്‍ലറ്റ്‌ ധരിച്ചിരുന്ന ബിക്ക്‌നിയുടെ അടിഭാഗം മൃതദേഹത്തില്‍ കാണാനില്ല. അവളുടെ ടോപ്പ്‌ മുലയ്‌ക്കു മുകളിലായി വലിച്ചു കയറ്റി വച്ചിരിക്കുന്നു. ഒടുവില്‍ അവളുടെ അടിവസ്‌ത്രം അമ്മ തേടിപ്പിടിച്ചത്‌ മകള്‍ ബലാല്‌സംഗം ചെയ്യപ്പെട്ട ഷാക്കിന്റെ പിന്‍വശത്തുനിന്നുമാണ്‌. അവളുടെ കാലിലെ മോതിരവും മോഷണംപോയിരിക്കുന്നു. ഇതൊന്നും ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടില്ല. കാതിലും. ആ അമ്മ ഇതെല്ലാംഅവറ്റകളുടെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സംഗതി മാറി. പിന്നെ ഭീഷണി. കേന്ദ്രത്തോടാവശ്യപ്പെട്ട്‌ വിസാ കാലാവധി നീട്ടിത്തരാതെ തിരിച്ചയക്കും എന്നു ഭീഷണിപ്പെടുത്തിയത്‌ ഗോവന്‍ അഭ്യന്തരമന്ത്രി തന്നെയാണെന്നും ഫിയോണ നിലവിളിക്കുന്നു.

കുട്ടിയുടെ ഡയറി മഞ്ഞപ്പത്രത്തിനുവിറ്റവര്‍ അവളുടെ അമ്മ ഉറങ്ങിയ പായകളുടെ എണ്ണമെടുക്കാന്‍ പോയി. തികച്ചും സ്വാഭാവികം. ഒരു വിവാഹം പോലും കഴിക്കാതെ നാലാളുകളിലായി 9 മക്കളെ പ്രസവിച്ചവളാണ്‌ ഫിയോണ എന്ന്‌ പോലീസുകാര്‍ കുരവയിട്ടു. മാധ്യമങ്ങള്‍ ഏറ്റുപാടി. വിവാഹമെന്ന സ്ഥാപനത്തിന്‌ എതിരാണ്‌ താന്‍ എന്ന്‌ ഫിയോണ ചങ്കൂറ്റത്തോടെ പറഞ്ഞത്‌ മാത്രം വിലപ്പോയില്ല. ഫിയോണയെയും മകള്‍
സ്‌കാര്‍ലറ്റിനെയും കല്ലെറിഞ്ഞവരൊന്നും തന്റെ തന്ത ഇന്ന എരപ്പാളിയാണെന്ന ഡി.എന്‍.എ
സര്‍ട്ടിഫിക്കറ്റും വച്ചല്ല നടക്കുന്നത്‌.

ഇനി ഒരു അവിവാഹിതക്ക്‌ നാലുപേരിലായി ഒമ്പതുപിള്ളാരുണ്ടായാല്‍ അതിലൊന്നിനെ ഗോവന്‍ കടപ്പുറത്തുവച്ച്‌ വച്ച്‌ കൂട്ടബലാല്‍സംഗം ചെയ്‌ത്‌ കൊന്ന്‌ കടലില്‍ തള്ളണം എന്നെവിടെയെങ്കിലും
എഴുതിവച്ചിട്ടുണ്ടോ? ഫിയോണയുടെ പേരിലുള്ള മറ്റൊരാരോപണം 15 വയതിനുള്ള ഒരു പെണ്ണിനെ
ഒറ്റക്ക്‌ ഒരു ഗൈഡിന്റെ കൂടെ വിട്ടിട്ട്‌ അവള്‍ ലോകംചുറ്റാന്‍ പോയി എന്നാണ്‌. പറയുന്ന പരിഷകള്‍ ഒന്നുകൂടിയറിയണം. ബ്രിട്ടനില്‍ വിവാഹപ്രായം 16ാണെന്ന വസ്‌തുത. വരുന്ന ജൂണ്‍ 16ന്‌ സ്‌കാര്‍ലറ്റിന്‌ 16 വയസ്സാകും എന്നും ഫിയോണ. ഏതായാലും മൂത്രത്തില്‍ പിടിച്ചു കയറാനുള്ള ശ്രമമാണ്‌ ഗോവന്‍ അധികൃതര്‍ സ്‌കാര്‍ലറ്റിന്റെ കാര്യത്തില്‍ നടത്തിയത്‌.

ജനുവരി മുതല്‍ മൊത്തം 22 വിദേശികള്‍ ഗോവന്‍ തീരത്തു മരിച്ചിട്ടുണ്ട്‌. മരിച്ച 11 ബ്രിട്ടീഷുകാരില്‍ അവസാനത്തേതാണ്‌ സ്‌കാര്‍ലറ്റ്‌. കാര്യമായൊരന്വേഷണവും ഇക്കാര്യത്തില്‍ ആവശ്യവുമില്ല. എല്ലാം
മയക്കുമരുന്നുവിഭാഗത്തില്‍ വരവുവെയ്‌ക്കുകയാണ്‌ പതിവ്‌.

നടക്കുന്ന ബലാല്‍സംഗത്തിന്റെ കണക്കുകള്‍ ഒരു ശതമാനം പോലും മിക്കവാറും കണക്കു പുസ്‌തകത്തിലെത്താറില്ല. തല്‌ക്കാലം സിംഗിളല്ലേ നടന്നുള്ളൂ. കൂട്ടം തടയാത്തതുകൊണ്ട്‌ തടികിട്ടി. ഇനി പരാതിപറയാന്‍ പോയാല്‍ അടുത്തതും നടക്കും തനിക്കുമുമ്പേ മാനം കപ്പലുകയറും എന്ന സ്ഥിതിയായാല്‍ പിന്നെന്തു പരാതി. കിട്ടിയ ഫ്‌ളൈറ്റിന്‌ സ്ഥലം കാലിയാക്കലാണ്‌ നല്ലതെന്ന ഉത്തമവിശ്വാസത്തിലാണ്‌
സഞ്ചാരികള്‍.

എന്തുകൊണ്ട്‌ ഗോവന്‍തീരം മയക്കുമരുന്നിന്റെ പിടിയിലമരുന്നു? ആരാണ്‌ ഗോവയിലെ കടല്‍തീരങ്ങള്‍ കൈയ്യടക്കിവച്ചിരിക്കുന്നത്‌? ഗോവയിലെ മാവിന്‍തോട്ടങ്ങള്‍ റിസോര്‍ട്ടുകളായി മാറിയതെങ്ങിനെയാണ്‌? അവിടുത്തെ കര്‍ഷകര്‍ എങ്ങോട്ടുപോയി? ഇത്രയും മനോഹരമായ ഒരു പ്രദേശം എങ്ങിനെ വെറുമൊരു
കോണ്‍ക്രീറ്റുകാടായി? കേരളക്കരയില്‍ ഭൂമിമാഫിയ ആണെങ്കില്‍ ഗോവക്കാര്‍ക്ക്‌ അത്‌ ലാന്റ്‌ ഷാര്‍ക്ക്‌ (ഭൂസ്രാവുകള്‍) ആണ്‌. സര്‍ക്കാര്‍ ഭൂമിയെല്ലാം ചില്ലാക്കാശിന്‌ കൈക്കലാക്കി കൊടികുത്തിവാഴുന്നവര്‍. ഒരോ സ്‌ക്വയര്‍ഫീറ്റ്‌ മണ്ണില്‍ നിന്നും ടൂറിസം വകയില്‍ ആദായമുണ്ടാക്കാന്‍ പറ്റുമ്പോള്‍ അഴിമതി അതിന്റെ
മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നു. ലാഭം കൊയ്യാന്‍ മയക്കുമരുന്നുകള്‍ തലങ്ങും വിലങ്ങും ഒഴുകുന്നു.

വിദേശികള്‍ക്ക്‌ യഥേഷ്ടം ഭുമി വാങ്ങിക്കൂട്ടുന്നതിന്‌ ഗോവയില്‍ തടസ്സമില്ല. റഷ്യക്കാര്‍ക്കും ഇസ്രയേലികള്‍ക്കും അവിടെ മയക്കുമരുന്നുവ്യാപാര സൃംഖലകളുണ്ടെന്നാണ്‌ വെളിപ്പെടുന്നത്‌. എല്ലാ വെളിപ്പെടലുകള്‍ക്കുമായി ഒരു നരബലി നടത്തേണ്ടിവന്നു. സ്‌കാര്‍ലറ്റ്‌. അവിടെയാണ്‌ മാധ്യമങ്ങളുടെ പിഴ. വലിയ പിഴ.
സംഭവിക്കേണ്ടുന്നത്‌ സംഭവിക്കുന്നതിനുമുന്‍പേ പ്രവചിക്കലുതന്നെയാണ്‌ മാധ്യമങ്ങളുടെ കടമ. അല്ലെങ്കില്‍ പിന്നെ ഇതിനെക്കൊണ്ടെന്തുകാര്യം? കുട്ടനാട്ടില്‍ യന്ത്രമിറക്കാന്‍ പറ്റാത്ത സ്ഥിതി പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ഇന്നലെയാണോ കിട്ടിയത്‌ ഇത്രയും ചാനലുകളും തേരാപ്പാര നടക്കുന്ന പത്രക്കാരും ഉണ്ടായിട്ടും സംഭവിക്കാതിരിക്കേണ്ടതെല്ലാം സംഭവിച്ചപ്പോള്‍ മാത്രമാണ്‌ ജനമറിഞ്ഞത്‌.


അബന്ധത്തില്‍ വന്നുപെടുന്ന സ്‌കാര്‍ലറ്റുമാര്‍ സുഹൃത്തുക്കളെ വിശ്വസിക്കുന്നു. പിന്നെ പ്രശസ്‌ത കവയിത്രി ദൊരോത്തി പാര്‍ക്കര്‍ എഴുതിയപോലെ.

ഐ ലൈക്‌ റ്റു ഹാവ്‌ എ മാര്‍്‌ട്ടിനി
ടൂ അറ്റ്‌ ദ വെരി മോസ്‌റ്റ്‌
ത്രീ അയാം അണ്ടര്‍ ദ ടേബ്‌ള്‍
ഫോര്‍ അയാം അണ്ടര്‍ ദ ഹോസ്‌റ്റ്‌

ഭാഗ്യം ദൊരോത്തി ഫിഫ്‌ത്ത്‌ ഐ വില്‍ ബി അണ്ടര്‍ ദ വേവ്‌സ്‌ എന്നെഴുതിയില്ല. ആ വരികള്‍ സ്‌കാര്‍ലറ്റ്‌ കൂട്ടിച്ചേര്‍ക്കട്ടെ.

സ്‌കാര്‍ലറ്റിന്‌ ഈ ലോകത്തെ മുഴുവന്‍ ആണുങ്ങള്‍ക്കും വേണമെങ്കില്‍ ഭോഗിക്കാം. ആരുമെതിരല്ല അവളുടെ സമ്മതമുണ്ടെങ്കില്‍. മദ്യപിച്ച വേളയില്‍ അബോധാവസ്ഥയില്‍ മൂളിയ സമ്മതത്തോടെയുള്ള ശാരീരികബന്ധം പോലും ബലാല്‍സംഗമാണെന്ന്‌ നിയമവിദഗ്‌ധര്‍.

എന്തുകൊണ്ട്‌ ജനുവരിതൊട്ട്‌ മൂന്നുമാസത്തിനുള്ളില്‍ 11 ബ്രിട്ടീഷുകാര്‍ തന്നെ കൊല്ലപ്പെട്ടിട്ടും ഇവിടെയൊരന്വേഷണം നടന്നില്ല, സായിപ്പിന്റെ നായ ഇന്ത്യയില്‍ ചത്താല്‍ സമാധാനം പ്രധാനമന്ത്രി പറയണമെന്നു പറയുന്നവര്‍ക്ക്‌ എന്തേ ഈ ജീവനുകള്‍ക്കൊന്നും വിലയില്ലേ? അതായത്‌ ലേഖനത്തിന്റെ ആദ്യം വരുന്ന പയ്യന്റെ വാക്കുകളിലേക്കുതന്നെ മടങ്ങാം. ബ്രിട്ടനിലെയും മറ്റ്‌ സമ്പന്ന രാഷ്ട്രങ്ങളിലെ പരമദരിദ്രനാരായാണന്‍മാരെയാണ്‌ ടൂറിസ്റ്റുകളായി ഇങ്ങോട്ടുകെട്ടിയെടുക്കുന്നത്‌. യൂറോപ്യന്‍ സംസ്‌കാരത്തിന്റെ പുറമ്പോക്കിലാണവരുടെ സ്ഥാനം. പട്ടിയുടെ വിലപോലുമില്ലാത്തവര്‍. ആദായത്തില്‍
ഒരുനേരത്തേക്കുള്ള മയക്കുവെടി തരപ്പെടുത്താന്‍ വേണ്ടിമാത്രം ഗോവയിലെ ഏത്‌ ഉണക്കയലകള്‍ക്കും ഭോഗിക്കാനായി കിടന്നുകൊടുക്കുന്നവര്‍. നാലുമുക്കാലിനു ഗതിയുള്ള സായിപ്പിന്‌ പോകാനും ഉടുതുണിയഴിക്കാനും നല്ല ന്യൂഡ്‌ ബീച്ചുകള്‍ ഇഷ്ടം പോലെ ലോകത്തുണ്ട്‌. അവരങ്ങോട്ടാണ്‌ പോവുക. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി മാത്രം ടൂറിസ്‌റ്റുകളായവര്‍ ഇങ്ങോട്ടും.

ഫിയോണ പറഞ്ഞ വസ്‌തുതയോര്‍ക്കുക. മൂപ്പര്‍ അവിടെ കുതിരഫാം നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തവണത്തെ വെക്കേഷന്‍ ഇന്ത്യയിലാക്കാന്‍ വേണ്ടി അവര്‍ ഒരു കുതിരയെ വിറ്റു. അതായത്‌ അര ഡസനിലേറെ
പിള്ളേരെയും കൂട്ടി ഇന്ത്യയില്‍ വന്ന്‌ മാസങ്ങളോളം ജോളിയടിച്ച്‌ തിരിച്ചുപോകാന്‍ ഒരു കുതിരയെ അവിടെ വിറ്റാല്‍ മതി. ഇപ്പോ അക്കൂട്ടര്‍ ഗോവാ കടപ്പുറത്തേക്ക്‌ വരുന്നതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിക്കാണും. ചത്താലും കൊന്നാലും ഒരമ്പാസിഡറും ഒരുചുക്കും ചോദിക്കാന്‍ പോകുന്നില്ല.

ഇന്ത്യക്കാരിയെ ബലാല്‌സംഗം ചെയ്യുന്നതിലും എന്തുകൊണ്ടും സുരക്ഷിതം മദാമ്മയെ ചെയ്യുന്നതാണെന്ന ഗോവന്‍ മനശ്ശാസ്‌ത്ര രഹസ്യവും ഇതുതന്നെയാണ്‌. നോക്കണേ ഇലനക്കിയവന്റെ ചിറി നക്കി നാം
ഉണ്ടാക്കുന്ന വിദേശനാണ്യത്തിന്റെ ദുര്‍ഗന്ധം. രണ്ടെണത്തോര്‍ത്ത്‌ ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്ത മദാമ്മക്ക്‌ ശയനസുഖം പകര്‍ന്നുകൊടുത്ത്‌ ജീവിതം പച്ചപിടിപ്പിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ ദൈന്യത.

- നിത്യന്‍
http://www.nithyankozhikode.blogspot.com/
http://www.nithyacharitham.blogspot.com/

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

informative and sensitive. nobody cares what they do, what we do.
mail.bineesh@eim.ae
www.thiruvaathira.blogspot.com

April 28, 2008 7:50 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്