29 November 2009

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ?! - നിരക്ഷരന്‍

mullaperiyar-politicsകഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാധ്യമങ്ങ ളിലൊക്കെ മുല്ലപ്പെരി യാറിനെ പ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജല നിരപ്പ് 136 അടിയാകാന്‍ പോകുന്നു, അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, മൂന്നിടത്ത് കൂടി ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തു ള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നു തുടങ്ങി ഭീതി ജനകമായ വാര്‍ത്തകളാണ് ദിവസവും വന്നു കൊണ്ടിരുന്നത്.
 
കേരളത്തിലെ മൂന്നര ക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്ര പേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെ പ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്പറ്റിയും ബോധവാന്മാരാണ്? ബഹു ഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍.
 

mullaperiyar-dam

മുല്ലപ്പെരിയാര്‍ അണക്കെട്ട്

 
ലക്ഷ ക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലു മൊക്കെ ഉപയോഗിച്ചു ണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തി ലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.
 

mullaperiyar-dam-googleearth

മുല്ലപ്പെരിയാര്‍ - ഗൂഗ്‌ള്‍ ഏര്‍ത്ത് ഉപഗ്രഹ ചിത്രം

 
1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടു കള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ ബെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ പോലും, സ്വാതന്ത്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതു കൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കി യതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടു ണ്ടാകുമായിരുന്നു.
 



 
കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും തമിഴ്നാടാണ് ഡാമിന്റെ ഉടമസ്ഥര്‍ . അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജി ക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.
 
ബ്രിട്ടീഷ് ഭരണ കാലത്ത് തേനി, മദുര, ദിണ്ടിക്കല്‍‍, രാമനാഥ പുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജല ക്ഷാമം അനുഭവി ക്കുമ്പോള്‍ പശ്ചിമ ഘട്ടത്തിനി പ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്ക മായിരുന്നു. ഇതിന് സായിപ്പ് കണ്ടു പിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമ ഘട്ടം തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെ ത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദന യായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.
 
1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണ ത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമ വര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുക യാണുണ്ടായത്. കരാറു പ്രകാരം പാട്ടത്തുകയായി ഏക്കറിനു 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാ ക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെ ന്നുള്ളതാണ് വിരോധാഭാസം. ആദ്യ കരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.
 
അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയ തോടെയാ യിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജല നിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോ യെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതു കൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞു കവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിര ക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

 





 
ആയുസ്സെത്തിയ അണ ക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെ പ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് സംസ്ഥാന ങ്ങളിലെ ജനങ്ങള്‍ക്ക് മനസ്സമാധാ നത്തോടെ റോഡിലി റങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു, അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുക യാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങു കയറ്റ ത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ കയറി രക്ഷപ്പെടാ മെന്നൊന്നും ആരും കരുതേണ്ട. എറണാ കുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്ക പ്പെടുന്നത്. അപ്പോള്‍ പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ കയറി രക്ഷപെടാ മെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?
 
അപകടം എന്തെങ്കിലും പിണഞ്ഞാല്‍ , കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍ പിടിയുള്ളവനും, പിടിയില്ലാ ത്തവനും, കുട്ടികളും, വലിയവരും എല്ലാമടക്കമുള്ള ലക്ഷ ക്കണക്കിന് മനുഷ്യാ ത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലു മൊക്കെയായി ചത്തു മലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബി ക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാ പ്രാണികളുടെ കണക്കൊന്നും മുകളില്‍ പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.
 
കെട്ടിടങ്ങ ള്‍ക്കുള്ളിലും വാഹന ങ്ങളിലുമൊ ക്കെയായി കുടുങ്ങി ക്കിടക്കുന്ന ഇത്രയുമധികം ശവ ശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാം വണ്ണം മറവു ചെയ്തില്ലെങ്കില്‍ ‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യ ജന്മങ്ങള്‍ പകര്‍ച്ച വ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പട നയിക്കുന്ന തമിഴനും, ലക്ഷ ക്കണക്കിനുണ്ടാകും. നദീ ജലം നഷ്ടമായതു കൊണ്ട് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥ പുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിര ക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജി മാര്‍ക്ക് നേരെ പൊതു ജനം ആക്രമണം അഴിച്ചു വിട്ടതു പോലെ കണ്‍‌ മുന്നില്‍ വന്നു പെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാര പ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയ കലാപം തന്നെ രാജ്യത്ത് പൊട്ടിപ്പുറ പ്പെട്ടെന്ന് വരും.
 
ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണ സംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താ നാകാതെ പ്രജകളെ പരിപാലി ക്കുന്നെന്ന പേരില്‍ നികുതി പ്പണം തിന്നു കുടിച്ച് സുഖിച്ച് കഴിഞ്ഞു പോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാ ളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷ ത്തിന് തിരഞ്ഞെടുത്ത് തലസ്ഥാന ത്തേക്കും കേന്ദ്രത്തിലേക്കും അയച്ചു കൊണ്ടിരിക്കും. ആ രാഷ്ട്രീയ വിഷ ജീവികളൊ ക്കെയും ഇടതും വലതും കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാള സമൂഹത്തെ യൊന്നാകെ കൊള്ളയടിക്കും.
 
1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000 ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.
 
രണ്ടാഴ്ച്ച മുന്‍പ് അതി ശക്തമായ മഴ കാരണം തമിഴ്നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യ ജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശ ന‍ഷ്ടങ്ങളാണു ണ്ടായത്.
 
2006 ആഗസ്റ്റില്‍ കനത്ത മഴ കാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കി പത്രങ്ങള്‍ കുറേ നാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചു കയറിയതു്‌ രാത്രിയായതു കൊണ്ടു്‌ ഗ്രാമ വാസികളില്‍ പലരും ഉറക്കത്തില്‍ തന്നെ മുങ്ങി മരിച്ചു. നൂറു കണക്കിനു്‌ കന്നുകാലികളും, മിണ്ടാ പ്രാണികളും ചത്തൊടുങ്ങി. ഭൂ പ്രകൃതിയിലുള്ള പ്രത്യേകത കാരണം, മാസങ്ങളോളം ഈ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടി ക്കിടന്നു്‌ ബുദ്ധിമുട്ടു ണ്ടാക്കി. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരു പാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍ സൈനികനും, ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകര മുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.
 
ഇതൊക്കെ ക്കൊണ്ടാകാം 2 കൊല്ലത്തി ലധികമായി, എന്നും മുല്ലപ്പെരി യാറിനെ പ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടി ലത്തോടെ മാത്രമാണ്.
 
മനുഷ്യത്വം എന്നത് അധികാ‍ര ക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാ ര്‍ക്കൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേ ക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടു നിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ച താണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍ പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷ ക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?
 
സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടി ക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതി ന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ? ഇതെന്താ പിടി കിട്ടാ പ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടി നീട്ടി ക്കൊണ്ടു പോകാന്‍ ? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും. രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍!
 
ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാല താമസം ? ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തു കിടക്കുന്നത് ? എന്തോന്നാണ് ഇത്ര വാദിക്കാന്‍ ? ഡാമിലെ വെള്ളം കുറച്ച് ദിവസ മെടുത്തി ട്ടായാലും, ആള പായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീ യാവസ്ഥ മനസ്സി ലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കി ക്കൂടെ ? ലക്ഷ ക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകട ത്തിലാകുന്ന തരത്തിലുള്ള ഒരു കേസാ കുമ്പോള്‍ കോടതി നേരിട്ടി ടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമ മറിയാത്ത സാധാരണ ക്കാരനായ എനിക്ക് ചിന്തിക്കാ നാകുന്നുള്ളൂ.
 
പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍ പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ ബെന്നി ക്വിക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെ വായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്ന്നാല്‍ മാത്രമേ പൊട്ടി പ്പൊളിഞ്ഞ അണ ക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതി രിക്കാന്‍ തമിഴ്നാട് പരമാവധി ശ്രമിക്കുന്നു ണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തി യിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.
 
ഡാം പരിസര ത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്ര ജല കമ്മീഷന്റെ ചട്ട പ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷി ക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവര മറിയി ക്കേണ്ടതും തമിഴ്നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തി നെതിരെ ശത്രുതാ മനോഭാവ ത്തോടെ നില്‍ക്കുന്ന അവര്‍, അക്കാര്യത്തില്‍ എത്രത്തോളം ശുഷ്ക്കാന്തി കാണിക്കുമെന്ന് കണ്ടു തന്നെ അറിയണം.
 
എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.) എന്ന അറ്റ കൈയ്യെ ക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണ ക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാ പ്രവര്‍ത്തന ങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മല വെള്ള പ്പാച്ചിലി നിടയില്‍ ?! എത്ര പേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയ ജലം പൊങ്ങി പ്പൊങ്ങി വരുന്നതിനിടയ്ക്ക് ? തിക്കിനും തിരക്കിനു മിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.
 
കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തി നല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !
 
ഒരപകടവും സംഭവി ക്കരുതേ എന്ന് പ്രാര്‍ത്ഥി ക്കുന്ന സമയത്തും, അഥവാ അങ്ങനെ യെന്തെങ്കിലും സംഭവിച്ചാല്‍ തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ള പ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തു വന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥ തയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥി ക്കാനുമേ ഈയവ സരത്തില്‍ ആകുന്നുള്ളൂ. ക്ഷമിക്കുക.
 
പ്രാര്‍ത്ഥിക്കാ നല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതു വരെ പ്രാണ ഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതു പോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?
 
ചിലപ്പോള്‍ തോന്നും ഇങ്ങനെ പേടിച്ച് പേടിച്ച് ജീവനും സ്വത്തിനും ഒരുറപ്പുമില്ലാതെ ജീവിക്കുന്നതിലും ഭേദം വല്ല തീവ്ര വാദിയോ മറ്റോ ആയാല്‍ മതിയാ യിരുന്നെന്ന്. നൂറു കണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യ സഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസി ക്കുന്നതു പോലെ മാന്യമായി ജീവിക്കുന്ന ലക്ഷ ക്കണക്കിന് ജനങ്ങള്‍ക്ക് നേരാം വണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവ സുരക്ഷയും ഒന്നുമില്ല.
 
ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതി യുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തി വെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍, ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്ത ത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊ ന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരള ജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞു വീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട്, മനസ്സിന്റെ സമ നില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷ ക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വില പറയരുത്.
 
വാല്‍ക്കഷണം :- പഴശ്ശിരാജ സിനിമയില്‍ ഇടച്ചേനി കുങ്കനെ അവതരിപ്പിച്ച് മലയാളികളുടെ കൈയ്യടി വാങ്ങിയ ശരത് കുമാര്‍ എന്ന തമിഴ് സിനിമാ നടന്‍ ഈയവ സരത്തില്‍ ഒരിക്കല്‍ കൂടെ കൈയ്യടി അര്‍ഹിക്കുന്നു. മുല്ല്ലപ്പെരിയാര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞി രിക്കുന്നത് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെങ്കിലും അല്ലെങ്കിലും, അങ്ങനെ പറയാന്‍ ഒരു തമിഴനെങ്കിലും ഉണ്ടായെന്നുള്ളത് അല്‍പ്പം സന്തോഷത്തിന് വക നല്‍കുന്നു.
 
niraksharan
 
- നിരക്ഷരന്‍
 

Labels:

10അഭിപ്രായങ്ങള്‍ (+/-)
Links to this post

10 Comments:

ഏറെ കാലിക പ്രസ്ക്തിയുള്ള അതീവ ഗൌരവ സ്വഭാവമുള്ളൊരു വിഷയമാണിത്. ഇതിനൊന്നും ഒര്‍ഭിപ്രായം പറയാന്‍ പോലും ആളില്ലാതാവുന്നല്ലോ..
ഈ ശ്രമത്തിന് ഏറെ അഭിനന്ദനങ്ങള്‍

November 30, 2009 7:34 AM  

പ്രസക്തമായ ലേഖനം. വളരെ പ്രസക്തമായ ചിന്തകള്‍.
ഇത്രയും ജനങ്ങളുടെ ജീവന് ഒരു വിലയും കാണാതിരിക്കാന്‍ മാത്രം വോട്ട് രാഷ്ട്രീയം കളിക്കുന്നവരായല്ലോ നേതാക്കള്‍!! കോടതിക്കും ബോധ്യമാവുന്നില്ല കാര്യങ്ങള്‍!!

ദുരന്തവാര്‍ത്തകള്‍ കേള്‍ക്കാനിടവരുത്തരുതേയെന്ന പ്രാര്‍ത്ഥനയോടെ,

November 30, 2009 7:45 AM  

ഇതു പൊട്ടി മേല്‍പ്പറഞ്ഞതു പോലെ എല്ലാം സംഭവിച്ചാലും തങ്ങളെ ആരും ഒരു ചുക്കും ചെയ്യുകയില്ലെന്ന് മുകളിലുള്ളവര്‍ക്ക്‌ ഉറപ്പുണ്ട്‌ നിരക്ഷരാ.

November 30, 2009 11:29 AM  

"ഡാമിലെ വെള്ളം കുറച്ച് ദിവസ മെടുത്തി ട്ടായാലും, ആള പായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീ യാവസ്ഥ മനസ്സി ലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കി ക്കൂടെ ?"

നിരക്ഷരാ,
ഇതാണ്‌ ഇപ്പോള്‍ തമിഴ്‌നാട്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. 136 അടിക്കുമേല്‍ വെള്ളമെത്തിയാല്‍ മാത്രമേ പെരി.യറിലൂടെ വെള്ളം ഒഴുക്കാനാകൂ. കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ ഷട്ടറുകളില്ല. അല്ലെങ്കില്‍ പിന്നെ ബേബി ഡാം പൊളിച്ചുമാറ്റണം.
ജലനിരപ്പ്‌ ഉയരുമ്പോള്‍ ടണല്‍ വഴിയും ഇറച്ചിപ്പാലം തോട്‌ വഴിയും കൂടുതല്‍ വെള്ളം ഊറ്റി ജലനിരപ്പ്‌ നിയന്ത്രിക്കാനാണ്‌ തമിഴ്‌നാടിന്റെ ശ്രമം. പക്ഷെ, ഈ വെള്ളമെല്ലാം സംഭരിക്കാന്‍ അവര്‍ക്ക്‌ മാര്‍ഗങ്ങളൊന്നുമില്ല താനും. 2006ല്‍ ഇങ്ങിനെ വെള്ളം കൊണ്ടുപോയാണ്‌ കൊല്ലം - മധുര ദേശീയപാത തകര്‍ന്നത്‌.

November 30, 2009 4:36 PM  

പ്രസക്തമായ ലേഖനം മാത്രമല്ല്, വിജ്ഞാന പ്രദം കൂടിയാണു. ഈ ലേഖനം എഴുതാൻ എടുത്ത സമയം ഒരിക്കലും പാഴല്ല.

December 1, 2009 8:55 AM  

ഈ ഡാമിനു ഷട്ടറുകളില്ലെന്നല്ലേ രാജേഷ് എഴുതിയിരിക്കുന്നത്. അപ്പോൾ സംഗതി ഗുരുതരമാണല്ലോ. കൂടുതൽ ഒഴുകിയെത്തുന്ന ജലത്തിനെ എങ്ങനെ നിയന്ത്രിക്കും. ബേബി ഡാം പൊളിച്ചാൽ വേറെ പലയിടങ്ങളും വെള്ളത്തിനടിയിലാകില്ലേ, ടൈഗർ സാൻ‌ക്ച്വറി യടക്കം. ജനാധിപത്യമാണൊ ഒരു പരിഹാരത്തിനു വഴിമുടക്കിയാകുന്നത്.

December 1, 2009 9:11 AM  

നമ്മള്‍ കേരളീയര്‍ വെള്ളം കുടിച്ച് മരിക്കുമ്പോള്‍ കുറച്ച് തമിഴന്‍ വെള്ളം കിട്ടാതെ മരിക്കും.ഇത് സംഭവിക്കാതിരിക്കാന്‍ നല്ല ബലത്തില്‍ പുതിയ വലിയ ഒരു ഡാമുണ്ടാക്കിയാല്‍ പോരെ? എന്നാല്‍ അവ്ര്ക്കും നമുക്കും വെള്ളം കുടിച്ച് ജീവിച്ച് പോയിക്കൂടെ? അതിനെന്തിനാ തമിഴന്‍ ഇടംകോലിടുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.

}സ്വന്തം ബ്ലോഗില്‍ നിന്നും വായിച്ചിരുന്നു.ഈ ലേഖനത്തിന് എന്നെക്കൊണ്ടാവുന്ന പരസ്യം ഞാന്‍ കൊടുക്കുന്നുണ്ട്.

December 2, 2009 4:57 PM  

താങ്കളുടെ വിശദമായ ഈ എഴുത്തിനു വളരെ നന്ദി . ഇത് നമ്മുടെ തമിഴ്, മലയാളി മക്കളുടെയും ചധുരന്ഗ്ഗ രാഷ്ട്രീയം
കളിക്കുന്ന ആധുനിക രാജാക്കന്‍ മാരുടെയും ബുദ്ധി തുറപ്പിചെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഈ ഭോപ്പാല്‍ ദുരന്ത വേളയില്‍
നന്ദി നന്ദി നാടിനു വേണ്ടി നന്മക്കു വേണ്ടി

December 4, 2009 12:40 PM  

ലേഖനം വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി. എല്ലാവരും ഈ ലിങ്ക് കൂടെ ഒന്ന് സന്ദര്‍ശിക്കണം എന്നപേക്ഷിക്കുന്നു.

December 8, 2009 6:45 PM  

tanks niraksharan wish you all the best

January 11, 2010 12:10 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്