30 June 2008

ബില്ലിന് പുറകെ എക്സ്പിയും വിട വാങ്ങി

ഇന്നത്തോടെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പിയുടെ വില്‍പ്പന നിര്‍ത്തി. വിസ്റ്റ മാത്രമേ ഇനിയുള്ള കമ്പ്യൂട്ടറുകളില്‍ ലഭ്യമാവൂ. ഇതോടെ മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഓപ്പറേറ്റിങ് സിസ്റ്റത്തിന് അന്ത്യമായി. വിസ്റ്റയുടെ ബാലാരിഷ്ടതകള്‍ തീരുന്നതിന് മുന്‍പ് എക്സ്പി നിര്‍ത്തലാക്കരുത് എന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും മൈക്രോസോഫ്റ്റ് അത് വക വെയ്ക്കാതെ തീരുമാനവുമായി മുന്നോട്ട് പോവുകയാണ് ഉണ്ടായത്.




എക്സ്പി നിര്‍ത്തലാക്കരുത് എന്നാവശ്യപ്പെട്ട് നടന്ന പ്രചരണ പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയം ആയത് ഇന്‍ഫോവേള്‍ഡിന്റെ ഓണ്‍ലൈന്‍ പെറ്റീഷന്‍ ആണ്. രണ്ട് ലക്ഷത്തിലേറെ പേരാണ് ഇതില്‍ ഒപ്പിട്ടിരിയ്ക്കുന്നത്.




മൈക്രോസോഫ്റ്റ് സി.ഇ.ഒ. സ്റ്റീവ് ബാമറിന്റെ പേര്‍ക്കുള്ള ഈ പെറ്റീഷനില്‍ വിസ്റ്റയ്ക്ക് ഇപ്പോഴും പല പ്രശ്നങ്ങളും നില നില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ തുടര്‍ന്നും എക്സ്പി ലഭ്യമാക്കണം എന്നാണ് ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്.




എന്നാല്‍ എക്സ്പി പൂര്‍ണമായി നിര്‍ത്തലാവില്ല എന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റ് സോഫ്റ്റ്വെയര്‍ വിതരണക്കാര്‍ക്കും ഇനി എക്സ്പി വില്‍ക്കില്ല. എന്നാല്‍ കമ്പ്യൂട്ടറുകള്‍ അസംബ്ള്‍ ചെയ്ത് വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്ക് അടുത്ത ജനുവരി വരെയും വിസ്റ്റ ഓടിയ്ക്കാനാവാത്ത ശേഷി കുറഞ്ഞ കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നതിനും വേണ്ടി അടുത്ത രണ്ട് വര്‍ഷത്തേയ്ക്കും എക്സ്പി ലഭ്യമാക്കും.ഇതിനു പുറമെ വിസ്റ്റ ഉള്ള കമ്പ്യൂട്ടറുകള്‍ ഡൌണ്‍ഗ്രേഡ് ചെയ്ത് എക്സ്പി ഉപയോഗിയ്ക്കാനുള്ള സംവിധാനവും വന്‍ കിട കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ മുതലായ കമ്പനികളുമായി ചേര്‍ന്ന് നടപ്പിലാക്കിയിട്ടുണ്ട്.




2014 വരെ എക്സ്പിയ്ക്ക് സെക്യൂരിറ്റി അപ്ഡേറ്റുകള്‍ അടക്കമുള്ള സപ്പോര്‍ട്ടും ലഭ്യമായിരിക്കും എന്നും മൈക്രോസോഫ്റ്റ് ഉറപ്പ് നല്‍കുന്നു.

Labels:

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

പോനാല്‍ പോകട്ടും പോടാ. ലൈനക്സ് നീണാള്‍ വാഴട്ടെ!മൈക്രൊസൊഫ്റ്റിന്‍ മുന്നില്‍ എന്തിനാ നിര്‍ത്തല്ലേ നിര്‍ത്തല്ലേ എന്ന് കരയുന്നത്?

Tue Jul 01, 11:10:00 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



28 June 2008

ഗേറ്റ് ചാരി പടി ഇറങ്ങുന്ന ബില്‍

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍, ലോകം എമ്പാടുമുള്ള സ്വതന്ത്ര സൊഫ്റ്റ്വെയര്‍ പ്രേമികള്‍ ഏറ്റവും അധികം വെറുക്കുന്ന മനുഷ്യന്‍, ഐ. ടി. മേഖലയില്‍ ഏറ്റവും അധികം ശത്രുക്കള്‍ ഉണ്ടായിരുന്ന മനുഷ്യന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ ഇരുപത്തഞ്ച് വര്‍ഷത്തോളം മുരടിപ്പിച്ച കുത്തക മുതലാളി എന്നിങ്ങനെ ബില്‍ ഗേറ്റ്സിന് വിശേഷണങ്ങള്‍ നിരവധിയാണ്.




ജൂലൈ ഒന്നിന് ബില്‍ ഗേറ്റ്സ് മുപ്പത്തിമൂന്ന് വര്‍ഷം കൊണ്ട് താന്‍ പടുത്ത് ഉയര്‍ത്തിയ വ്യവസായ സാമ്രാജ്യമായ മൈക്രോസോഫ്റ്റില്‍ നിന്നും ഔദ്യോഗികമായി വിരമിയ്ക്കുന്നു. ഇന്നലെ മൈക്രോസോഫ്റ്റില്‍ നടന്ന വികാര നിര്‍ഭരമായ വിട വാങ്ങല്‍ ചടങ്ങില്‍ ഈറനണിഞ്ഞ തന്റെ കണ്ണുകള്‍ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് ഇനിയുള്ള തന്റെ ജീവിതത്തിലും മൈക്രോസോഫ്റ്റിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല എന്നാണ്.




ശല്യം അവസാനം ഒഴിവായി എന്ന് പലരും മനസ്സില്‍ പറഞ്ഞെങ്കിലും ഐ.ടി. ഒരു വ്യവസായം എന്ന നിലയ്ക്ക് കൈവരിച്ച അല്‍ഭുതകരമായ വളര്‍ച്ചയ്ക്ക് ബില്‍ ഗേറ്റ്സ് എന്ന കുത്തക മുതലാളിയുടെ നയങ്ങള്‍ വഹിച്ച പങ്ക് നമുക്ക് വിസ്മരിയ്ക്കാനാവില്ല.




ഇതിന് കാരണം ഐ.ടി. എന്ന വ്യവസായത്തിന്റെ പ്രത്യേകത തന്നെയാണ്. മൈക്രോസോഫ്റ്റ് കൈക്കൊണ്ട കുത്തക നയങ്ങള്‍ മൂലമാണ് വ്യക്തിഗത കമ്പ്യൂട്ടിങ് മേഖലയില്‍ വിന്‍ഡോസ് ഇത്രയേറെ വ്യാപകമായത്. വിന്‍ഡോസ് രൂപപ്പെടുത്തിയ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് അനുബന്ധ ഉല്പന്നങ്ങളുടെ ഒരു വലിയ വ്യവസായം തന്നെ രൂപപ്പെട്ടു വന്നതാണ് ഐ.ടി. ഒരു വ്യവസായമായ് ഇത്രയധികം വളരാന്‍ കാരണമായത്.




ഹാര്‍വാര്‍ഡില്‍ നിന്നും പഠനം പൂര്‍ത്തിയാക്കാതെ 1975ല്‍ സഹപാഠിയായ പോള്‍ അലനുമൊത്ത് സോഫ്റ്റ്വെയര്‍ കമ്പനി തുടങ്ങിയ ബില്‍ 1980ല്‍ ഐ.ബി.എം. കമ്പനി ഇറക്കാനിരുന്ന പെഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടി ഒരു ഓപറേറ്റിങ് സിസ്റ്റം രൂപപ്പെടുത്താനുള്ള കരാര്‍ ഏറ്റെടുത്തു. തന്റെ കൈയില്‍ ഇല്ലാതിരുന്ന ഓപറേറ്റിങ് സിസ്റ്റം മറ്റൊരു കമ്പനിയില്‍ നിന്നും വിലയ്ക്ക് വാങ്ങി എം.എസ്.ഡോസ് എന്ന് തങ്ങളുടെ പേരുമിട്ട് അത് ഐ.ബി.എം.ന് മറിച്ച് വില്‍ക്കുകയാണ് മൈക്രോസോഫ്റ്റ് ചെയ്തത്. ഈ കരാറോടെ മൈക്രോസോഫ്റ്റ് പി.സി. വ്യവസായത്തിന്റെ ഹൃദയ സ്ഥാനത്ത് എത്തുകയായിരുന്നു. ഐ.ബി.എം.ന് വിറ്റുവെങ്കിലും അതിന്റെ പകര്‍പ്പവകശം തങ്ങളുടെ പക്കല്‍ സുരക്ഷിതമാക്കി വെച്ച മൈക്രോസോഫ്റ്റ് പിന്നീട് വില്‍ക്കപ്പെടുന്ന ഓരോ പി.സി.ക്കും തങ്ങള്‍ക്ക് ഫീസ് ലഭിക്കുന്ന സ്ഥിതിയിലേയ്ക്ക് ആ കുത്തക അവകാശത്തെ ഉപയോഗിച്ചു. ഒരു ലോക വ്യവസായ കുത്തക ഭീമന്റെ തുടക്കമായിരുന്നു അത്.




വിന്‍ഡോസ് 95, 98, 2000 എന്നിവയുടെ വിജയത്തില്‍ തുടങ്ങി അഭൂതപൂര്‍വ്വമായ ആ വളര്‍ച്ച. ഇന്റര്‍നെറ്റ് ബ്രൌസര്‍ യുദ്ധത്തിലെ വിജയിയായി മാറിയ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള അനിവാര്യ ഉല്പന്നമായ മൈക്രോസോഫ്റ്റ് ഓഫീസ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനും ഗെയിമുകള്‍ക്കും ഒഴിച്ചു കൂടാന്‍ ആവാത്ത ഡയറക്ട് എക്സ് എന്നിങ്ങനെ വ്യക്തിഗത കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ എല്ലാ മേഖലകളിലും മൈക്രോസോഫ്റ്റ് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു.




ഒരു കുത്തകയുടെ അസാമാന്യമായ വളര്‍ച്ച കൊണ്ട് ലോകം പൊറുതി മുട്ടിയപ്പോള്‍ തിരിച്ചടികളും സ്വാഭാവികമായി മൈക്രോസോഫ്റ്റിനെ തേടി വന്നു. ഫയര്‍ഫോക്സ്, ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് ശക്തമായ വെല്ലുവിളിയായി. വിന്‍ഡോസ് എക്സ്.പി. യുടെ വിജയത്തിനു ശേഷം പക്ഷെ വിന്‍ഡോസ് വിസ്റ്റ ബിസിനസ് ലോകം അതേ ആവേശത്തോടെ ഏറ്റു വാങ്ങിയില്ല. അനാരോഗ്യകരമായ മത്സര വിരുദ്ധ നിലപാടുകള്‍ക്കും മറ്റും നിയമ യുദ്ധങ്ങളില്‍ പരാജയം നേരിട്ട് വന്‍ തുക പിഴ ഒടുക്കേണ്ടി വന്നതും മൈക്രോസോഫ്റ്റിന് തിരിച്ചടിയായി. ഇന്റര്‍നെറ്റ് ലോകം കീഴടക്കുക എന്നത് എന്നും ബില്‍ ഗേറ്റ്സിന്റെ ഒരു സ്വപ്നം ആയിരുന്നു. എന്നാല്‍ യാഹൂവിനും ഗൂഗിളിനും ശേഷമുള്ള മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന മൈക്രോസോഫ്റ്റ്, ഒരു അവസാന ശ്രമമെന്ന നിലയില്‍ യാഹുവിനെ വാങ്ങുവാനൊരു ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെടുകയാണ് ഉണ്ടായത്.




ജോലിയില്‍ നിന്നും വിരമിയ്ക്കുന്നതിന് മുന്‍പ് ചെറിയ ചില വിജയങ്ങളെങ്കിലും ബില്‍ ഗേറ്റ്സിനുണ്ടായി എന്ന് ആശ്വസിയ്ക്കാം. iPod ന് പകരമായി ഇറക്കിയ Zune, Nintendo യ്ക്ക് പകരം വന്ന XBox എന്നിവ ഒന്നാമതായില്ലെങ്കിലും തരക്കേടില്ലാത്ത വിജയം കണ്ടു.




മാസങ്ങളോളം ആരുടെയും മുന്നില്‍ പ്രത്യക്ഷപ്പെടാതെ, തന്റെ ഓഫീസ് മുറിയില്‍ തനിച്ചിരുന്ന്, റിപ്പോര്‍ട്ടുകളും മറ്റും ശ്രദ്ധാപൂര്‍വ്വം വായിച്ച് പഠിച്ച്, പെട്ടെന്ന് ഒരു ദിവസം ഒരു കമ്പനിയുടെ ഗതി തന്നെ മാറ്റി മറിയ്ക്കുന്ന പുതിയ ആശയവുമായി പ്രത്യക്ഷപ്പെട്ട് ഏവരേയും അല്‍ഭുതപ്പെടുത്തുകയും നയിക്കുകയും ചെയ്ത് പോന്ന ആ അസാമാന്യ സാന്നിദ്ധ്യം ഇനി മൈക്രോസോഫ്റ്റിന് നഷ്ടമാവും.




ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റിയായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ ന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനാണ് ഇനി ബില്ലിന്റെ പരിപാടി. തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ഈ ഫൌണ്ടേഷന് വേണ്ടി മാറ്റി വെച്ചിട്ടുള്ള ബില്ല്ലും പത്നി മെലിന്‍ഡയും ഈ പണം മുഴുവന്‍ ലോകത്തിനെ ഏറ്റവും അധികം അലട്ടുന്ന രോഗങ്ങളായ എയിഡ്സിനെയും മലേറിയയേയും കീഴടക്കുവാന്‍ വിനിയോഗിക്കും എന്നാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

Labels:

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

സ്വന്തമായ അഭിപ്രായങ്ങളും, അടിയുറച്ച ആദര്‍ശവും വേറിട്ട വ്യക്തിത്വവും ഉള്ളവര്‍ മാത്രമേ എക്കാലവും ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടും, അവരുടെ മേഖലയില്‍ വിജയം കൈവരിച്ചിട്ടുമുള്ളു. സ്വാഭാവികമായും അവര്‍ക്ക് ശത്രുക്കളും കൂടും.

എന്തൊക്കയായിരുന്നാലും ലോക കമ്പ്യൂട്ടര്‍ വ്യവസായത്തിലും, അനുബന്ധ വ്യവസായങ്ങളിലും മൈക്രോസോഫ്റ്റിനെ മറന്നു കൊണ്ടും, പരിപൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടും ചിന്തിക്കുവാന്‍ ഈ നൂറ്റാണ്ടില്‍ സാധിക്കുമെന്നു തോന്നുന്നില്ല. മറ്റ് ഏതൊരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിനേക്കാളും (സാധാരണക്കാര്‍ക്ക്‌) ലളിതവും, പഠിക്കാനും ഉപയോഗിക്കാനും ഉള്ള സൌകര്യാവും ഇന്നും മൈക്രോസോഫ്റ്റിനു തന്നെയാണ്.

ഒരു വ്യവസായി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ നയങ്ങളെ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ആ നയങ്ങള്‍ കൊണ്ടു തന്നെയാണ് മൈക്രോസോഫ്റ്റ് ഇത്രയധികം വളര്‍ന്നതും. നീലവാരമുള്ള ഉല്പന്നത്തിന് വിലയിടാനും, നിബന്ധനകള്‍ വയ്ക്കുവാനുമുള്ള അവകാശം തീര്‍ച്ചയായും ആതിന്‍റെ ഉടമസ്ഥനു തന്നെയാണ്.

മൈക്രോസോഫ്റ്റ് കമ്പനി കേരളത്തിലായിരുന്നെങ്കില്‍ പണ്ടേയ്ക്കു പണ്ടേ അതു പൂട്ടിച്ചു താക്കോലും തോട്ടിലെറിഞ്ഞേനെ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും, യൂണിയനുകളും.

എന്തായാലും തന്‍റെ ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന അദ്ദേഹത്തിന് ഒരിക്കലെങ്കിലും മൈക്രോസോഫ്റ്റ് ഉല്പന്നങ്ങള്‍ ഉപയോഗിച്ചിട്ടുള്ള എല്ലാവര്‍ക്കും (പൈറൈറ്റഡ്‌ കോപ്പികള്‍ ഉപയോഗിച്ചിട്ടുള്ളവരും, ഉപയോഗിച്ചു കൊണ്ടിരിക്കുന്നവരും മാത്രമെങ്കിലും) ആയുരാരോഗ്യങ്ങള്‍ നേരാം.

ജയകൃഷ്ണന്‍ കാവാലം

Sat Jun 28, 02:58:00 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 June 2008

ഫയര്‍ഫോക്സ് ഗിന്നസ് ബുക്കിലേയ്ക്ക്

80 ലക്ഷം കോപ്പികളിലേറെ 24 മണിക്കൂറിനുള്ളില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ഫയര്‍ഫോക്സ് 3 പുതിയ ലോക റെക്കോര്‍ഡിട്ടു. ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിന്റെ ഇത്രയധികം കോപ്പികള്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നത് ഇത് ആദ്യമായിട്ടാണ്. ചൊവ്വാഴ്ച രാവിലെ 11:16ന് ആരംഭിച്ച് ബുധനാഴ്ച അതേ സമയം വരെയായിരുന്നു ഇതില്‍ പങ്ക് ചേരാനുള്ള സമയപരിധി. അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഏതാണ്ട് 14000 കോപ്പികളാണ് ഒരു മിനുട്ടില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതത്രെ.



ഈ സംരംഭത്തില്‍ പങ്ക് ചേരണമെന്ന് അഭ്യര്‍ഥിച്ച് ലോകമെമ്പാടും ഇമെയില്‍ സന്ദേശങ്ങള്‍ പ്രവഹിച്ചിരുന്നു. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ രംഗത്തെ കുത്തക ദുഷ് പ്രവണതകള്‍ക്ക് കുപ്രസിദ്ധമായ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് ബദലായ ഫയര്‍ഫോക്സിന്റെ പ്രചരണത്തിന് സ്വതന്ത്ര സോഫ്റ്റ്വെയറിനെ സ്നേഹിക്കുന്ന കമ്പ്യൂട്ടര്‍ വിദഗ്ധരും ഉപയോക്താകളും എല്ലാം ഉത്സാഹിച്ചതിന് തെളിവാണ് ഈ സംരംഭത്തിന്റെ വിജയം.



ഫയര്‍ഫോക്സിന്റെ നിര്‍മ്മാതാകളായ മോസില്ല ഒരു പ്രചരണ തന്ത്രമായിട്ടാണ് ഈ ഡൌണ്‍ലോഡ് സംരംഭത്തെ ഉപയോഗിച്ചതെങ്കിലും ഈ വിജയം ഫയര്‍ഫോക്സ് വെറും മറ്റൊരു സോഫ്റ്റ്വെയര്‍ മാത്രമല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ഇത് എല്ലാവരും മനസ്സ് കൊണ്ട് ആശീര്‍വദിയ്ക്കുന്ന ഒരു ജനകീയ മുന്നേറ്റം തന്നെയാണ്.


ഫയര്‍ഫോക്സ് ഇവിടെ നിന്നും ലഭ്യമാണ്.



Firefox 3



ഫയര്‍ഫോക്സ് പ്രചരിപ്പിക്കാന്‍ നിങ്ങള്‍ക്കും സഹായിക്കാം

Labels: ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



05 June 2008

പരിസ്ഥിതിയെ സഹായിക്കാന്‍ നമുക്ക് എന്ത് ചെയ്യാനാവും?

ഇന്ന് ലോക പരിസ്ഥിതി ദിനം. IT അടക്കം എല്ലാ സാങ്കേതിക വിദ്യകളും മനുഷ്യ രാശി നിലനില്‍ക്കുന്നിടത്തോളം മാത്രമേ നില നില്‍ക്കൂ എന്നത് കൊണ്ടാണ് ഈ കുറിപ്പ് ഇവിടെ ഉള്ളത്.



പരിസ്ഥിതിയെ സംരക്ഷിയ്ക്കാന്‍ നമുക്ക് ചെയ്യാവുന്ന ചില ചെറിയ വലിയ കാര്യങ്ങളാണിവ.




1) നിങ്ങളുടെ ഗാര്‍ഹിക ശുചിത്വത്തിനുള്ള സാമഗ്രികള്‍ സ്വയം വീട്ടില്‍ വെച്ചു തന്നെ നിര്‍മ്മിക്കുക. കടുത്ത വിഷാംശമുള്ള ഉല്‍പ്പന്നങ്ങള്‍ കടയില്‍ നിന്നും വാങ്ങി ഉപയോഗിക്കാതിരിക്കുക. പണവും മിച്ചം നിങ്ങളൊരു നല്ല കാര്യം ചെയ്തു എന്ന സംതൃപ്തിയും നിങ്ങള്‍ക്ക് ലഭിക്കും. അലക്കു കാരം, സോപ്പ്, വിനാഗിരി, നാരങ്ങ നീര് മുതലായവ കൊണ്ട് നിര്‍മ്മിക്കവുന്ന ഇത്തരം സാമഗ്രികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.




2) ഷോപ്പിങ്ങിന് പോകുമ്പോള്‍ തുണി സഞ്ചി കൂടെ കൊണ്ട് പോകുക. പ്ലാസ്റ്റിക്ക് കവറുകള്‍ ഉപയോഗിക്കാതിരിക്കുക.




3) പല്ല് തേയ്ക്കുവാന്‍ ബ്രഷ് എടുത്ത് അത് നനച്ച് കഴിഞ്ഞാല്‍ ഉടന്‍ ടാപ്പ് അടയ്ക്കുക.




4) പരിസ്ഥിതിയെ സ്നേഹിക്കുവാന്‍ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക.




5) ചപ്പ് ചവറുകള്‍ അലക്ഷ്യമായ് ഉപേക്ഷിക്കാതിരിക്കുവാന്‍ ശീലിക്കുക.




6) കഴിവതും സാധനങ്ങള്‍ ഒരു പാട് നാളത്തേക്കുള്ളത് ഒരുമിച്ച് വാങ്ങുക. ഇത് പാക്കിങ്ങ് വെയിസ്റ്റിന്റെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.




7) വീടും പരിസരവും ചൂല് കൊണ്ട് വൃത്തിയാക്കുക. വെള്ളം ഒഴിച്ച് കഴുകുന്നത് കഴിവതും ഒഴിവാക്കുക.




8) വെള്ളത്തിന്റെ ലീക്ക് നിങ്ങളുടെ വീട്ടില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് ഉടനെ പരിഹരിക്കുക.



9) ഇന്ധന ഉപയോഗം പരിസ്ഥിതിയെ നശിപ്പിക്കുന്നു. കഴിയാവുന്നിടത്തോളം വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കുക. മാര്‍ക്കറ്റിലും, ഭക്ഷണശാലയിലേക്കും മറ്റും നടന്നു പോവുക.




10) അതത് പ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുക. കപ്പല്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇന്ധനം വന്‍ പരിസ്ഥിതി നാശമാണ് വരുത്തുന്നത്.




11) കമ്പ്യൂട്ടറിന്റെ പവര്‍ സേവിങ്ങ് സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക. കുറച്ചു സമയത്തേക്ക് ഉപയോഗിക്കാത്തപ്പോള്‍ “സ്ലീപ്” മോഡിലിടുകയും കൂടുതല്‍ സമയം ഉപയോഗിക്കാത്തപ്പോള്‍ “ഓഫ്” ചെയ്യുകയും വേണം.




12) CFL ബള്‍ബുകള്‍ പരമാവധി ഉപയോഗിക്കുക.




13) കഴിയാവുന്നിടത്തോളം പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക.




14) ഒരു മരത്തെ ചെന്ന് കെട്ടിപ്പുണരുക. അവ നമ്മുടെ സ്നേഹവും നന്ദിയും അര്‍ഹിക്കുന്നു. മരങ്ങള്‍ ഗ്രീന്‍ ഹൌസ് വാതകങ്ങളെ ഇല്ലാതാക്കി കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നു.




15) “എയര്‍ കണ്ടീഷന്‍” മുറികളിലെ വിള്ളലുകളും വിടവുകളും നികത്തി ചൂട് അകത്തേക്ക് കടക്കുന്നത് പരമാവധി തടയുക.




16) നിങ്ങള്‍ക്ക് അത്യാവശ്യമില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിക്കാതിരിക്കുക. “ഇ വെയിസ്റ്റ്” (പഴയ കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, മൊബൈല്‍ ഫോണുകള്‍ മുതലായവ) ഒരു കടുത്ത പരിസ്ഥിതി പ്രശ്നമായി മാറി കഴിഞ്ഞു. പഴയ ഉപകരണങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷം മണ്ണിലേക്കും, ഭൂഗര്‍ഭ ജലത്തിലേക്കും വരെ പടരുന്നു.




17) എയര്‍ കണ്ടീഷനറുടെ തെര്‍മോസ്റ്റാറ്റ് മതിയായ അളവില്‍ സെറ്റ് ചെയ്യുക. അത്യാവശ്യം തണുപ്പ് മാത്രം മതി എന്ന് വെയ്ക്കുക.




18) ഗൃഹോപകരണങ്ങള്‍ “എനര്‍ജി സ്റ്റാര്‍” റേറ്റിങ്ങ് നോക്കി വാങ്ങുക. കൂടുതല്‍ നക്ഷത്രങ്ങള്‍ എന്നാല്‍ കൂടുതല്‍ നല്ലത് എന്നറിയുക.




19) “ഡിസ്പോസബള്‍” ഷേവിങ്ങ് സെറ്റുകള്‍ ഉപേക്ഷിക്കുക. ബ്ലേഡുകള്‍ മാറ്റി ഇടാവുന്ന ഷേവിങ്ങ് സെറ്റുകള്‍ ഉപയോഗിക്കുക.




20) വീട്ടില്‍ ഒരു കമ്പോസ്റ്റ് കുഴി നിര്‍മ്മിക്കുക. അങ്ങനെ ലഭിക്കുന്ന വളം വീട്ടിലെ തോട്ടത്തില്‍ ഉപയോഗിക്കുക.




21) “ഡിസ്പോസബള്‍” ക്യാമറകളും മറ്റ് പ്ലാസ്റ്റിക് മാലിന്യം വര്‍ദ്ധിപ്പിക്കാ‍ന്‍ ഇടയുള്ള സാധനങ്ങളും ഉപയോഗിക്കാതിരിക്കുക.




22) വാഷിങ്ങ് മെഷീനില്‍ നിറയെ തുണികള്‍ ഉള്ളപ്പോള്‍ മാത്രം തുണി അലക്കുക.




23) ഒരു മരം എങ്കിലും നടുക.




24) ഓഫീസിലെ വൈദ്യുത ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍ മുതലായവ, വാരാന്ത്യങ്ങളിലും, ഓഫീസ് സമയത്തിന് ശേഷവും ഓഫ് ചെയ്ത് ഇടുക.




25) ഇന്ധന ക്ഷമത കൂടിയ തരം വാഹനം ഉപയോഗിക്കുക. വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപണികള്‍ നടത്തി അവയെ കാര്യക്ഷമമായി വെച്ച് അവ മൂലം ഉണ്ടാവുന്ന മലിനീകരണം കുറയ്ക്കുക.

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്







ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്