മുല്ലപ്പെരിയാര്‍ : ദുരന്തം ഒഴിവാക്കാന്‍ വിട്ടുവീഴ്‌ച്ച അത്യാവശ്യം - കെ.പി. ധനപാലന്‍ എം.പി.
kp-dhanapalan-mpദുബായ്: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാവുന്ന വന്‍ ദുരന്തം മുന്‍പില്‍ കണ്ട് അത്തരം ഒരു ദുരന്തം ഒഴിവാക്കാനായി സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണം എന്ന് കെ. പി. ധനപാലന്‍ എം. പി. അഭിപ്രായപ്പെട്ടു. ദുബായില്‍ e പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു കൊണ്ട് കൂടുതല്‍ ശക്തമായി ഇടപെടുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
 
പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്നതാണ് ദുരന്തം ഒഴിവാക്കാനുള്ള പരിഹാരം. എന്നാല്‍ പുതിയ അണക്കെട്ട് വരുന്നതോടെ പഴയ കരാര്‍ അസാധുവാകുകയും തങ്ങളുടെ ജല ലഭ്യതയ്ക്ക് ഭീഷണിയാവുകയും ചെയ്യും എന്ന ആശങ്കയാണ് തമിഴ് ജനതയെ ചാവേര്‍ പടയ്ക്ക് പോലും സന്നദ്ധമാക്കുന്നത്. ഈ ആശങ്കയെ ഫലപ്രദമായി നേരിടാനും അവര്‍ക്ക് തുടര്‍ന്നും ജലം ലഭിക്കുമെന്ന് ഉറപ്പു നല്‍കാനും വിട്ടു വീഴ്‌ച്ചാ മനോഭാവത്തോടെ സര്‍ക്കാര്‍ സമീപിക്കണം. എന്നാലേ രമ്യമായ ഒരു പരിഹാരം ഉണ്ടാവൂ എന്നും എം. പി. പറഞ്ഞു.
 
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം താഴെ:
 

kp-dhanapalan-mp

ഫോട്ടോ : അനൂപ് പ്രതാപ് തൈക്കൂട്ടത്തില്‍

 
 
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സജീവമായി ഇടപെടാനുള്ള ഒരുക്കത്തിലാണ് ബൂലോഗവും ബ്ലോഗ്ഗര്‍മാരും. ഇതിനായി ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മകള്‍ ചര്‍ച്ചകളും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എന്തു ചെയ്യണം, ചെയ്യാന്‍ കഴിയും, എന്തു ചെയ്തു?
 
മുല്ലപ്പെരിയാര്‍ നമ്മളെ സംബന്ധിച്ചേടത്തോളം ഒരു ഭീഷണിയായി നില്‍ക്കുകയാണ്. ആ ഭീഷണിയെ തരണം ചെയ്യാന്‍ നമ്മള്‍ ഒരു പുതിയ ഡാം ആണ് പ്ലാന്‍ ചെയ്യുന്നത്. പക്ഷെ, തമിഴ്‌നാട്ടിനുള്ള ആശങ്ക, പുതിയ ഡാം വന്നാല്‍, ആ പഴയ കരാര്‍ പോയി പോകുമെന്നും, അതോടെ ഇപ്പോള്‍ അവര്‍ക്ക് കിട്ടി ക്കൊണ്ടിരിക്കുന്ന വെള്ളം കിട്ടാതാവു മെന്നുമൊ ക്കെയാണ്. പുതിയ കരാര്‍ വരുമ്പോള്‍ ഇത്രയും നാള്‍ അനുഭവിച്ചു കൊണ്ടിരുന്ന വ്യവസ്ഥകളില്‍ നിന്നും മാറ്റം വരില്ലേ എന്ന ആശങ്കയാണ് അവര്‍ക്ക് ഉള്ളത്. പുതിയതായി ഡാം നിര്‍മ്മിക്കാന്‍ അനുവദിച്ചാല്‍, ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അത്രയും വെള്ളം കൊടുക്കാന്‍ നമുക്ക് സമ്മതമാണ് എന്ന് നമ്മള്‍ വാക്കാലാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് ഒരു വ്യവസ്ഥയായി ഒരു കരാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ സമ്മതം അറിയിച്ചാല്‍ ഒരു പക്ഷെ അവര്‍ അതിലേക്ക് കടന്നു വരാന്‍ തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
പക്ഷെ നമ്മുടെ ഇപോഴത്തെ സര്‍ക്കാരിന്റെ ഒരു ചിന്താഗതി അനുസരിച്ച്, അന്ന് അങ്ങനെ കൊടുത്തു എന്നുള്ളത് കൊണ്ട് ഇന്ന് അതേ വ്യവസ്ഥകള്‍ അനുവദിക്കാന്‍ സമ്മതമല്ല എന്നൊരു നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ ഒരു കാരണവശാലും ഒരു പുതിയ ഡാം പണിയാന്‍ പറ്റാത്ത ഒരു കെട്ടുപാടില്‍ വന്ന് കിടക്കുകയാണ്. അതിനെ നമ്മള്‍ ബലം പ്രയോഗിച്ച് പുതിയ ഡാം കെട്ടും എന്ന് പറഞ്ഞാലും അത് പ്രായോഗികമല്ല. പിന്നെ, അവരുമായി ഒരു ഡയലോഗ് നടത്തി, അവരും കൂടി അംഗീകരിക്കുന്ന ഒരു പോയന്റിലേക്ക് കൊണ്ടു വരാനുള്ള ഒരു ശ്രമം നടത്താന്‍ നമ്മള്‍ ശ്രമിച്ചാലും, അവര്‍ വികാര പരമായി നില്‍ക്കുകയാണ്. ആ വികാര പരമായ സമീപനത്തില്‍ നിന്ന് അവരെ മാറ്റണമെങ്കില്‍ അവര്‍ക്ക് നമ്മളില്‍ വിശ്വാസ്യത ഉണ്ടാക്കുന്ന ഒരു സമീപനം ഉണ്ടാകണം.
 
ഞങ്ങള്‍ ചെന്നതിനു ശേഷം തമിഴ്നാടില്‍ നിന്നുമുള്ള എം.പി. മാരുമായി ഡയലോഗ് നടത്തി കൊണ്ടിരിക്കുകയാണ്. അവരെ വിശ്വാസത്തില്‍ എടുക്കാന്‍. പക്ഷെ അത് കൊണ്ട് മാത്രമായില്ല. നേരത്തെ അവര്‍ വളരെ അഡമന്റ് ആയി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കാനൊക്കെ അവര്‍ തയ്യാറുണ്ട്. ലെഷര്‍ ടൈമിലൊക്കെ സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായി തന്നെ എല്ലാ എം.പി. മാരും അതിനായി ഒരു സമീപനം എടുത്തിട്ടുണ്ട്.
 
പക്ഷെ സര്‍ക്കാരുകള്‍ തമ്മിലാണല്ലോ ഈ ഡയലോഗ് വേണ്ടത്. അല്ലാതെ ഞങ്ങള്‍ എം.പി. മാര്‍ തമ്മിലുള്ള സംസാരത്തിന് വലിയ പ്രസക്തിയില്ല. ഇങ്ങനെ സര്‍ക്കാരുകള്‍ തമ്മിലുള്ള ഡയലോഗിന് സഹായകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കി എടുക്കാന്‍ കഴിയും എന്നാണ് ഇപ്പോഴത്തെ സംസാരം തുടങ്ങിയപ്പോള്‍ തോന്നുന്നത്. പക്ഷെ നമുക്കറിയാമല്ലോ, എപ്പോഴും ഒരു തീവ്രവാദത്തിന്റെ സമീപനമുള്ള സംഘടനകളും, വ്യക്തികളും ഉണ്ട്. അവര്‍ ഒരു വിട്ടുവീഴ്‌ച്ചയും ഇല്ലാത്ത സമീപനത്തില്‍ നില്‍ക്കുകയുമാണ്. ഒരു കരാറിലേക്ക് വരത്തക്കവണ്ണമുള്ള സമീപനം എടുത്താല്‍ ഒറ്റപ്പെടുമോ എന്ന ആശങ്കയും പലര്‍ക്കുമുണ്ട്. സര്‍ക്കാരുകള്‍ തമ്മിലുള്ള ഒരു തുറന്ന ചര്‍ച്ചയും അവര്‍ കൂടി അംഗീകരിക്കുന്ന ഒരു കരാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കുകയും ചെയ്തില്ലായെങ്കില്‍ പഴയത് പോലെ തന്നെ കാര്യങ്ങള്‍ നില്‍ക്കും. അതാണ് ഇപ്പോഴത്തെ അവസ്ഥ.
 
ഇത്രയധികം ആളുകളെ നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നം എന്ന നിലയ്ക്ക് കേന്ദ്ര സര്‍ക്കാരിന് ഇതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ ആവില്ലേ?
 
ഞങ്ങള്‍ ഇത് പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയുമായി ഞങ്ങള്‍ എം.പി. മാര്‍ എല്ലാവരും പോയി സംസാരിച്ചു. അങ്ങനെ ഒരു നിലപാട് കേന്ദ്ര സര്‍ക്കാരിന് നിയമപരമായി എടുക്കാനുള്ള ഒരു സാഹചര്യമില്ല. കാരണം നിയമപരമായി അണക്കെട്ട് ഇപ്പോള്‍ അവരുടെ കയ്യിലാണ്. ആ നിയമത്തിനെ മറി കടക്കണമെങ്കില്‍ ഒരു സ്നേഹബുദ്ധിയുള്ള ഒരു സമീപനമേ പറ്റുകയുള്ളൂ.
 
ഒരു ദേശീയ ദുരന്തം ആവാനുള്ള ഒരു സാദ്ധ്യത ഇതിനുണ്ടല്ലോ?
 
അതൊരു വാദഗതിയാണ്. നമ്മള്‍ സത്യം പറഞ്ഞാലും അവര്‍ അവരുടേതായ വാദം കൊണ്ട് അതിനെ എതിര്‍ത്തു കൊണ്ടിരിക്കുകയും തള്ളിക്കളയുകയും ചെയ്യുകയാണ്. അവരുടെ എഞ്ചിനിയര്‍മാരും, അവരുടെ അസംബ്ലി കമ്മിറ്റിയും എല്ലാം വന്ന് പരിശോധിച്ച് അണക്കെട്ടിന് ബലക്കുറവില്ല എന്ന് പറയുകയാണ്. സര്‍ക്കാര്‍ മാത്രമല്ല, അവരുടെ എഞ്ചിനിയറിംഗ് വിംഗും പറയുകയാണ്. അതെന്തൊക്കെയായാലും ഇതൊരു ദുരന്തമായി നില്‍ക്കുകയാണ് എന്നത് നമുക്ക് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ബലം പ്രയോഗിച്ചോ, കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു നിലപാട് എടുക്കുകയോ ചെയ്താല്‍ അവര്‍ അജിറ്റേറ്റഡ് ആവും. ആ അജിറ്റേഷന്‍ വന്ന് നില്‍ക്കുന്നത് നമ്മളെ പോലെയല്ല, എന്തും ചെയ്യാന്‍ തയ്യാറായ, ഒരു ചാവേര്‍ പടയെ പോലെയാണ് അവര്‍ വരുന്നത്. ഡാം പണിയാന്‍ ഒരു കാരണവശാലും അവര്‍ സമ്മതിക്കില്ല എന്നും പറഞ്ഞ്. അപ്പോള്‍ പിന്നെ ഫോഴ്‌സും പട്ടാളവുമൊക്കെ ഇറങ്ങി അവരെ ഒതുക്കി... അങ്ങനെയൊന്നും കാര്യങ്ങള്‍ മുന്‍പോട്ട് കൊണ്ടു പോകാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല.
 
ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി മൂലം ചാലിയാറില്‍ ഉണ്ടാവുന്ന മലിനീകരണം ശാസ്ത്രീയമായി പഠിക്കുകയും, പ്രശ്നം ആദ്യമായി പൊതു ജന ശ്രദ്ധയില്‍ കൊണ്ടു വരികയും ചെയ്ത ഡോ. കെ.ടി. വിജയ മാധവനെ പോലെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കൊണ്ടു വരാന്‍ e പത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്തെ വിദഗ്ദ്ധരുടെ സഹായത്തോടെ അണക്കെട്ടിന്റെ സാങ്കേതികത്വം ശ്രദ്ധാപൂര്‍വ്വം ഇവര്‍ പഠിക്കുന്നുമുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാവുന്ന ആദ്യത്തെ വെള്ളപ്പാച്ചിലില്‍ ഉണ്ടാവുന്ന നഷ്ടം, മനുഷ്യ ജീവനും മൃഗങ്ങള്‍ക്കും, സ്വത്തിനും പ്രകൃതിയ്ക്കും, ഭയാനകമായിരിക്കും എന്നാണ് ഇപ്പോള്‍ നിലവിലുള്ള പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഒരു പക്ഷെ ലോക ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുള്ള ഏറ്റവും ഭീകരമായ ഒരു അണക്കെട്ട് ദുരന്തമായി മാറിയേക്കാമിത്. ഇതിന്റെ ഈ ഭീകരത ശരിക്കും എല്ലാവരും ഉള്‍ക്കൊള്ളുന്നുണ്ടോ? ഇത് ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ പ്രശ്നം പരിഹരിക്കപ്പെടാനുള്ള സാധ്യത തെളിയുമായിരുന്നില്ലേ?
 
ഇതിന്റെ ഭീകരത നമുക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് തമിഴ്നാട് ഉള്‍ക്കൊള്ളുന്നില്ല. ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നാല്‍ പോലും അവര്‍ അത് ഉള്‍ക്കൊള്ളില്ല. അവരുടെ എഞ്ചിനിയര്‍മാരുടെ കൂടി പങ്കാളിത്തത്തോടെ പഠനങ്ങള്‍ നടത്തിയില്ലെങ്കില്‍ അത് വൃഥാവിലാകും. അവര്‍ വല്ലാത്തൊരു നിലപാടില്‍ നില്‍ക്കുകയാണ്. അവരുടെ സംസ്ഥാനത്തിന്റെ വികാരത്തിനുള്ള മുന്‍‌ഗണനയാണ് അവര്‍ കല്‍പ്പിക്കുന്നത്. നമ്മുടെ അവസ്ഥ അവര്‍ക്ക് ബോധ്യപ്പെടുന്നില്ല. അവര്‍ വികാര പരമായ സമീപനം എടുത്തു നില്‍ക്കുകയാണ്. അത് കൊണ്ട്, ഈ പറയുന്നത് പോലെയുള്ള പഠനങ്ങള്‍ നടത്തുമ്പോഴും, അതിന്റെ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് വരുമ്പോഴും ചെയ്യേണ്ടുന്ന കാര്യം, അവരുമായി ഒരു ഡയലോഗിന്റെ പുറത്ത് അവരുടെ എഞ്ചിനിയേഴ്‌സിനെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു പഠനം ആയിരിക്കണം വരേണ്ടത്. അല്ലാതെ നമ്മള്‍ പറയുന്നതിലെ ശരി അവരെ ബോധ്യപ്പെടുത്താനാവില്ല.
 
രാഷ്ട്രീയത്തിനതീതമായാണോ എം.പി. മാര്‍ ഈ പ്രശ്നത്തെ സമീപിക്കുന്നത്?
 
തീര്‍ച്ചയായും. സുപ്രീം കോടതിയില്‍ കെ.ടി. തോമസ് എം.പി. കക്ഷി ചേര്‍ന്നിട്ടുണ്ട്. പാര്‍ലമെന്റില്‍ എല്ലാവരും ഒരുമിച്ച് തന്നെയാണ് ഈ മുന്നേറ്റത്തില്‍ നിലകൊള്ളുന്നത്. അതിലൊന്നും രാഷ്ട്രീയ ഭേദമൊന്നുമില്ല. തമിഴ്‌നാടിനെ പോലെ ഭ്രാന്ത് കാണിക്കുന്നില്ലെങ്കില്‍ പോലും, പാര്‍ലമെന്റിനകത്ത് എടുക്കേണ്ട സമീപനം, വളരെ ശക്തമായിട്ട് തന്നെ നമുക്ക് സ്വീകരിക്കാന്‍ കഴിഞ്ഞു, അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. അത് സഭയെ ഒന്നാകെ തന്നെ ബോധ്യപ്പെടുത്തുവാ‍നും നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും കേട്ടിരിക്കുന്നവര്‍ക്ക് നമ്മള്‍ പറയുന്നത് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നുണ്ട്. തമിഴ്നാടിന്റെ മറു വാദഗതികളും ചര്‍ച്ചകളും ഒക്കെ ഉണ്ടെങ്കില്‍ പോലും, വന്‍ ദുരന്തമാണല്ലോ വന്ന് ഭവിക്കാന്‍ പോകുന്നത്. അത് വന്ന് ഭവിച്ചതിനു ശേഷം പിന്നെ ഒന്നുമില്ലല്ലോ. പാര്‍ലമെന്റില്‍ ഇടപെടുന്നതിനു ഉപരിയായി നമ്മള്‍ ഈ ദുരന്തത്തെ തന്നെയാണ് കാണുന്നത്. ദുരന്തത്തെ അതി ജീവിക്കാന്‍ കഴിയുന്ന ഒരു നിലപാട് ഒരു പരിധി വരെ തമിഴ്നാട് സര്‍ക്കാരിനെ കൊണ്ട് എടുപ്പിക്കാന്‍ അവിടെയുള്ള എം.പി. മാരുടെ സമ്മര്‍ദ്ദം, അതാണ് നമ്മള്‍ നടത്തി ക്കൊണ്ടിരിക്കുന്നത്. പക്ഷെ എന്തൊക്കെയാണെങ്കിലും, അപ്പുറത്ത് തീവ്രവാദപരമായി നില്‍ക്കുന്ന സംഘടനകളും ആളുകളുമൊക്കെ എടുക്കുന്ന നിലപാടുകളെ അതിജീവിച്ച് പറയാനുള്ള ധൈര്യം അവര്‍ക്കില്ല. പറയില്ല അവര്‍. പല സ്ഥലങ്ങളിലും തീവ്രവാദത്തിന്റെ മുന്നേറ്റത്തില്‍ മൌനം പാലിക്കുന്നു എന്ന് പറയുന്നത് പോലെയാണ് പലപ്പോഴും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആളുകള്‍ പോലും ചെയ്തു കൊണ്ടിരിക്കുന്നത്.
 
ഈ ദുരന്തം ബാധിക്കുന്ന പ്രദേശത്തെ ആളുകളില്‍ ബോധവല്‍ക്കരണം നടത്തുന്നത് കൊണ്ട് എന്തെങ്കിലും ഫലമുണ്ടാവുമോ?
 
ഇത്തരം ബോധവല്‍ക്കരണം നടത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഗൌരവമായി ഈ വിഷയം അവര്‍ ഉള്‍ക്കൊണ്ടിട്ടില്ല. കടല്‍ വന്ന് വീടെടുത്ത് കൊണ്ട് പോകും എന്ന ഒരു ഭീഷണി നിലനില്‍ക്കുമ്പോഴും, കടപ്പുറത്ത് ജീവിക്കുന്നത് പോലെ, അങ്ങനെയൊന്നും വരില്ല എന്ന് തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്. ഇത്രയൊക്കെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇപ്പോഴും ആളുകള്‍ അവിടെ നിന്നും മാറി കൊടുക്കുന്നൊന്നുമില്ല. പുറത്ത് നിന്നുള്ള ആളുകള്‍ക്കുള്ള അശങ്ക പോലും ബാധിക്കുന്ന പ്രദേശത്തെ ആളുകള്‍ക്കില്ല എന്നതാണ് വാസ്തവം.
 
ഒരു ജനകീയ മുന്നേറ്റം ഈ കാര്യത്തില്‍ ആവശ്യമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
 
ജനകീയ മുന്നേറ്റം ഉണ്ടായേ പറ്റൂ. സംസ്ഥാനത്തിനകത്ത് ഒരു പ്രതിഷേധം ഉണ്ടായി വരണം. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു തന്നെ വരണം. അത് രാഷ്ട്രീയമോ ഒന്നുമല്ലാതെ ജനങ്ങളില്‍ നിന്നു തന്നെ ഇത് ഉണ്ടായി വരണം. ഇത് ഒരു യഥാര്‍ത്ഥ പ്രശ്നമാണെന്നും, ജീവനെയും നിലനില്‍പ്പിനെ തന്നെയും ബാധിക്കുന്ന വിഷയമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. അത് കഴിയണം.
 
രാഷ്ട്രീയമായി ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും?
 
നമ്മുടെ സര്‍ക്കാര്‍ ഇതില്‍ കുറച്ച് കൂടി വിട്ടു വീഴ്‌ച്ചയ്ക്ക് തയ്യാറാവണം. അവര്‍ പറയുന്നത് സമ്മതിക്കേണ്ടി വന്നാല്‍ പോലും, ജീവനാണല്ലോ വലുത്. അന്ന് ഇത്ര കൊല്ലത്തേക്ക് കൊടുത്തു. ഇനി അങ്ങനെ കൊടുക്കാന്‍ കഴിയില്ല എന്നൊക്കെ പറയുന്നത് ശരിയാണെങ്കില്‍ പോലും, അതിനേക്കാള്‍ വലിയ ഒരു ഭീഷണി നില നില്‍ക്കുന്നത് കൊണ്ട്, അവരോട് ചര്‍ച്ച ചെയ്ത് അവരുടെ കൂടി വിശ്വാസത്തിലെടുത്ത് ഒരു തീരുമാനത്തില്‍ കൊണ്ടു വന്നിട്ടേ കാര്യമുള്ളൂ.
 
കേന്ദ്ര സര്‍ക്കാരിന് ഇടപെടണമെങ്കില്‍, പട്ടാളം ഇറങ്ങിയൊക്കെ ചെയ്യാന്‍ കഴിയും. പക്ഷെ അത് കൊണ്ടൊന്നും ഇത് പരിഹരിക്കാന്‍ കഴിയില്ല. അതിന് എതിര്‍പ്പ് ഭയങ്കരമായിരിക്കും. അതൊരു വന്‍ യുദ്ധം പോലെ നടത്തേണ്ടി വരും. അല്ലാതെയൊന്നും തമിഴ്നാട് സമ്മതിക്കില്ല. അങ്ങനെയൊരു നിലപാടിലാണ് അവര്‍ നില്‍ക്കുന്നത്.
 
അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ആദ്യത്തെ വെള്ളപ്പാച്ചിലില്‍ 40 ലക്ഷം ആളുകള്‍ കൊല്ലപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത്. അത്ര തന്നെ കന്നുകാലികളും മറ്റും കൊല്ലപ്പെടും. 80 ലക്ഷം മൃത ശരീരങ്ങള്‍ സംസ്കരിക്കാനുള്ള അടിസ്ഥാന സൌകര്യമൊന്നും ഇന്ത്യയിലില്ല. ഇത് മൂലം പൊട്ടിപ്പുറപെടാവുന്ന സാംക്രമിക രോഗങ്ങളും മറ്റും കണക്കിലെടുക്കുന്നതോടെ അണക്കെട്ട് പൊട്ടിയാലുണ്ടാവുന്ന ദുരന്തത്തിന്റെ ചിത്രം ഭീതിദമാകുന്നു. സൈനികമായുള്ള ഇടപെടല്‍ പോലും ന്യായീകരിക്കത്തക്ക ഭീകരമായ അവസ്ഥയല്ലേ ഇത്?
 
നമ്മള്‍ ഈ പറയുന്നതിനേക്കാള്‍ അപ്പുറമാണ് ഈ ദുരന്തത്തിന്റെ ഭീകരത. പക്ഷെ എന്തൊക്കെ പറഞ്ഞാലും നമുക്ക് ഡാം കെട്ടണമല്ലൊ. സൈന്യം ഇറങ്ങി, അവര്‍ തടഞ്ഞു, വെടി വെപ്പ് ഉണ്ടായി, മൂന്ന് നാല് ആളുകള്‍ കൊല്ലപ്പെട്ടു... അങ്ങനയല്ലല്ലൊ. ഇതേ ദുരന്തം പോലെ ഒരു ദുരന്തത്തില്‍ നില്‍ക്കുകയാണ് അവരും. ഒരു ചാവേര്‍ പട പോലെ ഒരു ജനത നില്‍ക്കുകയാണ്. അല്ലാതെ ഒരു യുദ്ധ മുന്നണിയില്‍ നില്‍ക്കുന്ന കുറച്ചു പേരല്ല.
 
അത്രയ്ക്ക് സംഘടിതമാണോ തമിഴ് ജനതയുടെ പ്രതിരോധം?
 
ഇപ്പോള്‍ അങ്ങനെ അല്ലെങ്കിലും അത് അങ്ങനെയാക്കി എടുക്കും. അങ്ങനെയൊരു തീവ്രതയുള്ള ജനതയാണത്. അവിടെ ന്യായം പറയാന്‍ പലപ്പോഴും ആരും ഉണ്ടാവില്ല. എന്നാല്‍ എല്ലാവരും അതിനോടൊപ്പം നില്‍ക്കാന്‍ തയ്യാറായെന്നും വരും. പിന്നെ ഇതങ്ങനെ അവരുടെ മസ്തിഷ്ക്കത്തിലേക്ക് അടിച്ചു കയറ്റുകയാണ്. അവരുടെ വെള്ളത്തിന്റെ പ്രശ്നമാണ് അവര്‍ക്കുള്ളത്. നമ്മള്‍ ഇത് വെറുതെ കളിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണ് എന്നാണ് അവര്‍ കരുതുന്നത്.
 
എന്നാല്‍ ഇത് മുന്‍പില്‍ കണ്ട് കൊണ്ട് നമ്മുടെ സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവേണ്ടി വരും. അവര്‍ പറയുന്ന കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ പോലും ഇത്തരമൊരു ദുരന്തം മുന്‍പില്‍ കണ്ട് കൊണ്ട് അതിന് സര്‍ക്കാര്‍ തയ്യാറാവേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത 99 കൊല്ലത്തേയ്ക്ക് പാട്ടത്തിന് കൊടുക്കണം എന്ന് പറഞ്ഞാല്‍ പോലും ഈ വലിയ ദുരന്തം കണക്കിലെടുക്കുമ്പോള്‍ ഒന്നുമല്ലാതെയാവും. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കുന്ന ഉടമ്പടി പോലെയല്ല. അവരെ വിശ്വാസത്തിലെടുക്കാനും ഒരു പരിഹാരത്തിലേക്ക് കൊണ്ടു വരുവാനും നമ്മള്‍ വഴങ്ങി എന്ന് അവര്‍ക്ക് ബോധ്യപ്പെടുക കൂടി വേണം. നിയമപരമായി അണക്കെട്ട് അവരുടെ കയ്യില്‍ ഇരിക്കുകയാണ്. ആ നിലക്ക് ഈ വിഷയത്തില്‍ ഒരു ധാരണയ്ക്ക് വരേണ്ട ആവശ്യം അവര്‍ക്കില്ല എന്ന നിലപാടിലാണ് അവര്‍ ഇരിക്കുന്നത്. നമ്മള്‍ മുന്‍‌കൈ എടുത്ത അവരോട് നമ്മുടെ കാര്യം പറഞ്ഞ് മനസ്സിലാക്കി, അവര്‍ പറയുന്ന വ്യവസ്ഥകള്‍ അതു പോലെ അംഗീകരിച്ചാല്‍ പോലും, അതിന് തയ്യാറായി ഒരു കരാര്‍ നടപ്പിലാക്കണം. പ്രേമചന്ദ്രനൊന്നും അങ്ങനെ നില്‍ക്കാന്‍ തയ്യാറില്ല. അവരുടെ നിലപാട് പ്രശ്നം കൂടുതല്‍ തീവ്രമാക്കാനാണ് ഉതകുന്നത്. ഒരു വലിയ ദുരന്തം ഒഴിവാക്കാനായി വിട്ടു വീഴ്‌ച്ച ചെയ്യുക എന്നതിലേക്ക് വരുന്നില്ല. മന്ത്രിയും സര്‍ക്കാരും ഇത്തരം വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണം.
 
ഇത് രാഷ്ട്രീയത്തിന്റെയോ പാര്‍ട്ടിയുടേയോ കാര്യമല്ല. തമിഴ്നാട്ടിലെ കോണ്‍ഗ്രസും ഡി.എം.കെ. യും എ.ഐ. ഡി. എം. കെ. യും ഒക്കെ ഒരുമിച്ച് തന്നെയാണ് ഈ പ്രശ്നത്തില്‍ നില്‍ക്കുന്നത്. അവിടെ ഇത് കോണ്‍ഗ്രസിന്റെയോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേയോ കാര്യമല്ലല്ലോ. അത് പോലെ ഇവിടെയും അങ്ങനെ ആവണം. ഇപ്പോഴും അവരുടെ വെള്ളത്തിന്റെ ആശങ്കയേ അവര്‍ക്ക് പ്രധാനമായുമുള്ളൂ. വെള്ളത്തിന്റെ ആശങ്ക പരിഹരിക്കും എന്ന് നമ്മള്‍ അവരെ വിട്ടുവീഴ്‌ച്ചയോട് കൂടി ബോധ്യപ്പെടുത്തണം. ഭരണ കക്ഷിയായ ഡി. എം. കെയും ഒരു നിലപാടെടുത്താല്‍, ഡാമിന്റെ പതനത്തേക്കാള്‍ അത് കൊണ്ട് വരാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയന്ന്, തീവ്രമായി നിലപാടുകളെടുത്ത്, ജനങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമം പ്രതിപക്ഷമായ എ. ഐ. ഡി. എം. കെ. യുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്. കോണ്‍ഗ്രസും അവരോടൊപ്പം നില്‍ക്കുകയാണ്. അവരോടൊന്നും നമ്മള്‍ സംസാരിക്കുമ്പോള്‍, ഡി. എം. കെ., എ. ഐ. ഡി. എം. കെ. പോയിട്ട് കോണ്‍ഗ്രസ് എം. പി. മാര്‍ക്ക് പോലും നമ്മള്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പ്രധാനപ്പെട്ട കോണ്‍ഗ്രസ് എം. പി. മാരെ സ്വാധീനിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. എന്നാല്‍ അവര്‍ പറയുന്നത് സര്‍ക്കാരുകള്‍ തമ്മില്‍ വിട്ടു വീഴ്‌‌ച്ചയ്ക്ക് തയ്യാറാവണം എന്നു തന്നെയാണ്. എന്നാല്‍ അതിന് തയ്യാറാവാതെ നമ്മള്‍ ഇപ്പോഴും പഴയത് പോലെ നിലപാടെടുത്താല്‍ പ്രശ്നം പരിഹരിക്കാനാവില്ല.
 
 



Interview with K.P. Dhanapalan M.P. on Mullaperiyar Dam Crisis



 
 

Labels: , ,

  - ജെ. എസ്.
   ( Thursday, January 21, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പാഠം 1 - കെ. മുരളീധരന്റെ തിരിച്ചു വരവ് കോണ്‍ഗ്രസ്സിന് ഗുണകരമാവില്ല - ആര്യാടന്‍ ഷൌക്കത്ത്
aryadan-shaukathസംഘടനയുടെ അച്ചടക്ക നടപടിക്ക് വിധേയനായി 6 വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ട കെ. മുരളീധരനെ ഇപ്പോള്‍ തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ലെന്ന് ആര്യാടന്‍ ഷൌക്കത്ത് അഭിപ്രായപ്പെട്ടു. സംഘടനയില്‍ നിന്നും പുറത്തു പോയവര്‍ മടങ്ങി വരുന്നത് പോലെയല്ല 6 വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ട ഒരാളെ തിരിച്ചെടുക്കുന്നത്. മുരളീധരന്‍ തിരിച്ചു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാവും എന്ന് താന്‍ കരുതുന്നില്ല. അതു പോലെ തിരിച്ചു വന്നില്ലെങ്കിലും ഒരു നഷ്ടവും ഉണ്ടാകില്ല. എന്തായാലും മുരളീധരന്‍ കോണ്‍ഗ്രസ്സില്‍ ഒരു അനിവാര്യ ഘടകമല്ല എന്ന് ഇതിനോടകം വ്യക്തമായതാണ്. 6 വര്‍ഷം കഴിഞ്ഞിട്ട് വേണമെങ്കില്‍ തിരിച്ചു വരുന്നതില്‍ കുഴപ്പമില്ല എന്നും ഷൌക്കത്ത് കൂട്ടിച്ചേര്‍ത്തു.
 
സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രസിദ്ധമായ നിലമ്പൂര്‍ പഞ്ചായത്തിന്റെ സാരഥിയായ ആര്യാടന്‍ ഷൌക്കത്തിന് അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ദുബായ് ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
 
e പത്രം ആര്യാടന്‍ ഷൌക്കത്തുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ:
 

aryadan-shaukath

ആര്യാടന്‍ ഷൌക്കത്ത്

 
  • താങ്കളുടെ സിനിമകളില്‍ എല്ലാം തന്നെ മതപരവും സാമുദായികവുമായ വിഷയങ്ങള്‍ പ്രമേയമായി തെരഞ്ഞെടുക്കുന്നത് എന്തു കൊണ്ട്?
     
    മതവുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നതല്ല. എന്റെ ചുറ്റുപാടും കാണുന്ന കുറേ സംഭവങ്ങള്‍, അത് കൊണ്ടുണ്ടാവുന്ന കുറേ വേദനകള്‍, പ്രശ്നങ്ങള്... ഇവയെല്ലാമാണ് എന്റെ സിനിമയിലെ പ്രമേയങ്ങളായിട്ട് വന്നിട്ടുള്ളത്. അത് സ്വാഭാവികമായി മതവുമായി ബന്ധപ്പെട്ട വിഷയം ആയി പ്പോയി എന്ന് മാത്രം.

  •  
  • ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് മത സാമുദായിക വിഭാഗങ്ങളുടെ എതിര്‍പ്പിനു കാരണമാകുകയും താങ്കളുടെ രാഷ്ട്രീയ ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യില്ലേ?
     
    ഞാന്‍ ഒരു കാര്യം പറയുമ്പോള്‍, അതു കൊണ്ട് എനിക്കെന്ത് ഗുണം എന്ന് ഞാന്‍ നോക്കിയിട്ടില്ല. അത് പലപ്പോഴും മറ്റാരും പറയാതിരിക്കുകയും, നിര്‍ബന്ധമായും പറയണമെന്ന് തോന്നുകയും ചെയ്തത് കൊണ്ടാണ് എനിക്കത് പറയേണ്ടി വന്നത്. ആര്‍ക്കൊകെ ഇത് കൊണ്ട് അപ്രിയം ആകുന്നു, ആര്‍ക്കൊക്കെ ഇത് പ്രിയം‌കരമാവുന്നു എന്ന കാര്യം ഞാന്‍ ഇതു വരെ ആലോചിച്ചിട്ടില്ല. അത് കൊണ്ട് എനിക്കുണ്ടാവുന്ന നഷ്ടമെന്ത്, എനിക്കുണ്ടാവുന്ന ലാഭമെന്ത് എന്നും ഞാന്‍ ഇതു വരെ അന്വേഷിച്ചിട്ടില്ല. സ്വാഭാവികമായും നിര്‍ബന്ധമായും ഇവ പറയേണ്ടത് കൊണ്ടാണ് ഞാന്‍ അത് പറയാന്‍ ഇടയായത്.

  •  
  • റിലയന്‍സ് പോലുള്ള വന്‍ കിട കുത്തക കമ്പനികള്‍ മലയാള സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നു വരുന്നതിനെ കുറിച്ച്?
     
    ഒരു ഭാഗത്ത് നമ്മള്‍ ഇത്തരം പാരലല്‍ സിനിമകളെ, അല്ലെങ്കില്‍ അക്കാഡമിക് സിനിമകളെ പ്രോത്സാഹിപ്പിയ്ക്കാന്‍ ആരുമില്ല എന്ന് പറഞ്ഞ് നിലവിളിക്കുകയും, അതേ സമയം റിലയന്‍സ് പോലുള്ള കമ്പനികള്‍ ഇതിനു വേണ്ടി രംഗത്ത് വരികയും ചെയ്യുമ്പോള്‍ അത് അധിക്ഷേപിക്കുകയും ചെയ്യുന്നത് ശരിയല്ല.

  •  
  • സിനിമ ഇത്തരത്തില്‍ ഒരു വന്‍‌കിട കോര്‍പ്പൊറേറ്റ് വ്യവസായം ആവുന്നത് ഇവിടത്തെ ചെറുകിട നിര്‍മ്മാതാക്കളെ പ്രതികൂലമായി ബാധിക്കില്ലേ?
     
    ഒരിക്കലുമില്ല. അതെങ്ങനെ ബാധിക്കാനാ? റിലയന്‍സ് അല്ലല്ലോ കഥ എഴുതുന്നത്? ഡയറക്ടര്‍ കൊടുക്കുന്ന കഥ റിലയന്‍സ് പ്രൊഡ്യൂസ് ചെയ്യുക മാത്രമല്ലേ ചെയ്യുന്നുള്ളൂ. ഡയറക്ടര്‍ പറയുന്ന കഥ, ഡയറക്ടര്‍ ചെയ്യുന്ന ഡയറക്ഷന്‍, അതില്‍ റിലയന്‍സിനൊരു പങ്കുമില്ല. റിലയന്‍സിന് ആവശ്യം നല്ല ഒരു ക്ലാസ്സിക് സിനിമ ഉണ്ടാവുക എന്നതാണ്.

  •  
  • ലോ ബഡ്ജറ്റ് സിനിമയാണല്ലോ പലപ്പോഴും സമാന്തര സിനിമയായിട്ടും കലാമൂല്യമുള്ളത് എന്ന് പറയപ്പെടുന്ന സിനിമയായിട്ടും വരുന്നത്. അത്തരമൊരു സിനിമാ ശാഖ തന്നെ ഇല്ലാതാവാന്‍ ഉള്ള ഒരു സാധ്യതയില്ലേ?
     
    ഒരിക്കലുമില്ല. നമുക്ക് നല്ല സാങ്കേതിക വിദഗ്ദ്ധരുണ്ട്, സാങ്കേതിക വിദ്യയുണ്ട്, പക്ഷെ അത്തരം സാങ്കേതിക വിദ്യയും സാങ്കേതിക വിദഗ്ദ്ധരെയും ഉപയോഗിച്ച് നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തത്, ഇത്തരം നല്ല സിനിമകള്‍ക്കുള്ള ബഡ്ജറ്റ് ഇല്ലാത്തത് കൊണ്ടാണ്. അത് തിയേറ്ററില്‍ ഓടുകയില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. സ്വാഭാവികമായും ഇത്തരം സിനിമകള്‍ക്ക് നല്ല ടെക്നോളജിയെയും നല്ല ടെക്നോളജിസ്റ്റിനെയും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പ്രൊഡ്യൂസര്‍ വരുന്നത് രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് വേണ്ടത്.

  •  
  • കലാകാരന്മാരുടെ സംഘടനകളെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനു കീഴില്‍ കൊണ്ടു വരുന്നത് വഴി സിനിമയില്‍ നടക്കുന്ന രാഷ്ട്രീയ വല്‍ക്കരണ ത്തെ പറ്റി?
     
    ട്രേഡ് യൂണിയന്‍ എന്നു പറഞ്ഞാല്‍ തൊഴിലാളികള്‍ സംഘടിക്കുകയും, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്മേളിക്കുകയും, അതിനു വേണ്ടി പോരാടുകയും ചെയ്യുന്നത് എന്ന നിലയില്‍ ഇത് ഏറ്റവും സ്വാഗതാര്‍ഹമാണ്. പക്ഷെ, സിനിമ പോലുള്ള ഒരു വ്യവസായത്തില്‍, ഒരു വ്യവസായം എന്ന് പറയുമ്പോല്‍ അവിടെ ഒരു പ്രോഡക്ട് വേണം, ഒരു മാനുഫാക്ച്ചറിംഗ് വേണം, അതിനൊരു വിതരണം വേണം. ഒരു പ്രോഡക്ട് മാര്‍ക്കറ്റില്‍ ഇറക്കുന്നത് പോലെയല്ല സിനിമ ഇറക്കുന്നത്. ഏത് പ്രോഡക്ട് ഇറക്കുകയാണെങ്കിലും, ഒരു കമ്പനി ഇറക്കുന്ന പ്രോഡക്ടിന് ചില മാര്‍ക്കറ്റുകള്‍ എന്തായാലും ഉണ്ടാവും. എന്നാല്‍ സിനിമ അത്തരം ഒരു വ്യവസായമല്ലല്ലോ. അപ്പോള്‍ സ്വാഭാവികമായും അത്തരം പ്രതിസന്ധികള്‍ ഉള്ള ഒരു വ്യവസായത്തെ പരിരക്ഷിക്കാന്‍ ആണ് ഇത്തരം സംഘടനകളുടെ ആവശ്യമുള്ളത്. അല്ലാതെ ഇതിനെ തകര്‍ക്കാനല്ല. തകര്‍ക്കുന്ന നിലപാടുകള്‍ക്ക് ഈ സംഘടനാ സംവിധാനങ്ങള്‍ പോകുകയാണെങ്കില്‍ അത് ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. അതേ സമയം, സിനിമാ വ്യവസായത്തെ നില നിര്‍ത്താന്‍ ആണ് ഇത്തരം തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ അത് സ്വാഗതാര്‍ഹമാണ്.

  •  
  • സിനിമ എന്നത് വെറും ഒരു വ്യവസായം എന്നതിലുപരി സമൂഹത്തില്‍ അത്രയധികം സ്വാധീനം ചെലുത്തുന്ന ഒരു മാധ്യമം ആണല്ലോ. ആ നിലയ്ക്ക് രാഷ്ട്രീയ സംഘടനകള്‍ സിനിമാ വ്യവസായത്തെ ഏറ്റെടുക്കുക എന്നതില്‍ ഒരു അപകടമില്ലേ?
     
    അതിലൊന്നും കാര്യമില്ല. മദ്രാസില്‍ വളരെ ശക്തമാണ് സിനിമയിലെ സംഘടനാ സംവിധാനം. അത് ഒരിക്കലും അവിടത്തെ സിനിമാ വ്യവസായത്തെ ബാധിച്ചിട്ടില്ലല്ലോ. മലയാളത്തില്‍ കൊടുക്കുന്നതിന്റെ ഇരട്ടി ബാറ്റ കൊടുക്കണം തമിഴില്‍. പക്ഷെ അത് ഒരിക്കലും അവിടെ സിനിമാ സംവിധാനത്തെ ബാധിച്ചിട്ടില്ല.

  •  
  • താങ്കളുടെ സിനിമകള്‍ സാമ്പത്തികമായി വിജയമായിരുന്നുവോ?
     
    എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സാമ്പത്തിക ലാഭം നോക്കിയിട്ടല്ല സിനിമകള്‍ എടുത്തത്. പക്ഷെ എന്റെ മൂന്ന് സിനിമകളും ബ്രേക്ക് ഈവണ്‍ ആയിരുന്നു.

  •  
  • താങ്കളുടെ അടുത്ത ചിത്രത്തെ പറ്റി?
     
    എന്റെ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ടി. വി. ചന്ദ്രനും ഒരു ചിത്രം സംവിധാനം ചെയ്തത് ജയരാജും ആണ്. അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് പുതിയ ഒരാളാണ്. രണ്ട് തീം മനസ്സിലുണ്ട്. ഒന്ന് ഒരു ഇന്റര്‍നാഷണല്‍ സബ്ജക്ട് ആണ്. ഒന്ന് സ്ത്രീധനവുമായി ബന്ധപെട്ട, പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട ഒരു സബ്ജക്ട് ആണ്. പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട ഡൌറി ഇഷ്യു ആണെങ്കില്‍ സ്വാഭാവികമായിട്ടും അതിന്റെ ഒരു ഭാഗം പ്രധാനമായും പ്രവാസികളെ പറ്റി തന്നെയാണ് പരാമര്‍ശിക്കുന്നത്. അതിന്റെ ഒരു വലിയ ഭാഗം യു.എ.ഇ. യില്‍ വെച്ചു തന്നെ ഷൂട്ട് ചെയ്യണം എന്നാണ് വിചാരിക്കുന്നത്.

  •  
  • സ്ത്രീധന രഹിത ഗ്രാമമായി നിലമ്പൂര്‍ പ്രഖ്യാപിക്കപ്പെട്ടല്ലോ. എന്നാല്‍ വാസ്തവത്തില്‍ സ്ത്രീധന വിരുദ്ധ മുന്നേറ്റം എത്രത്തോളം ഫലവത്താണ്? കേരളത്തിലെ സാക്ഷരതാ മുന്നേറ്റത്തിന്റെ ഫലമായി എല്ലാവരും സ്വന്തം പേര് എഴുതാന്‍ പഠിച്ചു എന്ന് പറയുന്നത് പോലെ ഉപരിപ്ലവമായ ഒരു മുന്നേറ്റം മാത്രമായി ഒതുങ്ങുകയായിരുന്നുവോ നിലമ്പൂരിലെ സ്ത്രീധന വിരുദ്ധ മുന്നേറ്റം?
     
    ഒരിക്കലും സ്ത്രീധന രഹിത ഗ്രാമമായി എന്റെ ഗ്രാമം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ലോകത്തില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്ന സ്ത്രീധനം ഒരു ഗ്രാമത്തില്‍ മാത്രം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയും എന്ന് യാതൊരു വ്യാമോഹവും ഞങ്ങള്‍ക്കില്ല. പക്ഷെ, എന്റെ ഗ്രാമത്തില്‍ 97 ശതമാനം വിവാഹങ്ങളും സ്ത്രീധന വിവാഹങ്ങള്‍ ആയിരുന്നത് കൊണ്ട് ഒരു വര്‍ഷം 25 കോടി രൂപയുടെ കടബാധ്യത സാധാരണക്കാരന് വരുന്നു. ഇതില്‍ നിന്നും ഇവനെ രക്ഷിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ എന്ന ആലോചനയുടെ ഭാഗമായിട്ടാണ് സ്ത്രീ ധന രഹിത ഗ്രാമം എന്ന പദ്ധതി ഉണ്ടായത്. അതിന്റെ റിസള്‍ട്ട് ഉണ്ടായിട്ടുമുണ്ട്. 97 ശതമാനം സ്ത്രീധന വിവാഹങ്ങള്‍ ആയിരുന്നത് ഇപ്പോള്‍ 62 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇനിയും ഇത് തുടരുവാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്.

  •  
  • നിലമ്പൂര്‍ പോലുള്ള സഥലങ്ങളില്‍ ഭൂ മാഫിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
     
    മാഫിയയൊന്നും നിലമ്പൂരില്‍ ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ പുതിയ കാലഘട്ടത്തിലെ ഒരു പ്രയോഗമാണ് എന്തു പറഞ്ഞാലും അതിനോട് കൂടെ ഒരു മാഫിയ എന്ന്‍ കൂട്ടി ചേര്‍ക്കുന്നത്. അത്തരം വ്യാപകമായ ഒരു മാഫിയ ഇവിടെ ഭൂമി കച്ചവട രംഗത്ത് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം, മാഫിയ എന്ന് പറയുന്നത് ഇപ്പോള്‍ ദുബായില്‍ ഒക്കെ സംഭവിച്ചത് പോലെ കൃത്രിമമായി റിയല്‍ എസ്റ്റേറ്റ് വില സൃഷ്ടിക്കുകയും, അതിലൂടെ ഒരു ബൂമിംഗും ഉണ്ടാക്കുന്ന ഒരു സംഭവമാണ്.

  •  
  • അത്തരത്തില്‍ ഉള്ള ഒരു ബൂമിംഗ് കേരളത്തിലും ഉണ്ടായിട്ടില്ലേ?
     
    കേരളത്തില്‍ ഉണ്ടായിട്ടില്ല. കേരളത്തിലെ ഗ്രാമങ്ങളില്‍ ഇല്ല. കൊച്ചിയിലൊക്കെ ഉണ്ട് എന്ന് കേള്‍ക്കുന്നുണ്ട്.

  •  
  • സാധാരണക്കാരന് താങ്ങാന്‍ ആവുന്നതിലധികമായി ഭൂമി വില ഉയര്‍ന്നിട്ടുണ്ടല്ലോ?
     
    ഗ്രാമങ്ങളിലൊന്നും ഇങ്ങനെയൊരു ബൂമിംഗ് ഉണ്ടായിട്ടില്ല.

  •  
  • കെ. മുരളീധരന്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചു വരുന്നതിനെ പറ്റി?
     
    മുരളീധരന്‍ കോണ്‍ഗ്രസ്സിന് അനിവാര്യനല്ല എന്നു മാത്രമല്ല, മുരളീധരന്‍ തിരിച്ചു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് ഒരു നേട്ടവും ഉണ്ടാവാന്‍ പോകുന്നുമില്ല. അത് പോലെ, മുരളീധരന്‍ തിരിച്ചു വന്നില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. കോണ്‍ഗ്രസ്സിന് ഒരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ല.

  •  
  • മുരളീധരന്റെ തിരിച്ചു വരവിനെ സംഘടനയില്‍ നിന്നും പുറത്തു പോയവരുടെ തിരിച്ചു വരവിനെ പോലെ സാമാന്യവല്‍ക്കരിക്കാന്‍ കഴിയുമോ?
     
    തീര്‍ച്ചയായും ഇത് സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. കാരണം, കോണ്‍ഗ്രസ്സ് 6 വര്‍ഷത്തേയ്ക്ക് നടപടി എടുത്ത ഒരാളാണ് മുരളീധരന്‍. സംഘടനയില്‍ നിന്നും പുറത്തു പോയവര്‍ തിരികെ വരുന്നത് പോലെയല്ല മുരളീധരന്റെ തിരിച്ചു വരവ്. 6 വര്‍ഷം കഴിഞ്ഞിട്ട് വേണമെങ്കില്‍ വന്നോട്ടെ. യാതൊരു കുഴപ്പവുമില്ല.

  •  
  • ജനാധിപത്യ സംവിധാനത്തില്‍ സാമുദായിക മത നേതൃത്വം ഇടപെടുന്നതിനെ പറ്റി താങ്കളുടെ അഭിപ്രായം?
     
    ഒരിക്കലും ഇടപെടാന്‍ പാടില്ല. മതത്തെ പൂര്‍ണ്ണമായും ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതാണ് സെക്കുലറിസം എന്ന കാഴ്‌ച്ചപ്പാട്. മതം ഒരുവന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്, അവന്റെ വ്യക്തി നിഷ്ഠയുമായി ബന്ധപ്പെട്ട കാര്യമാണ് മതം. ഭരണകൂടം എന്ന് പറയുന്നത്, രാജ്യത്തെ ഭരണഘടനയുമായി ബന്ധപ്പെട്ട്, പൊതുവായി മനുഷ്യരെല്ലാവര്‍ക്കും ജീവിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു സംവിധാനമാണ്. മതം തികച്ചും വ്യക്തിപരമാണ്. അത് വ്യക്തി നിഷ്ഠമാണ്.

  •  
  • ചരിത്രപരമായി ഇന്ത്യയില്‍ ജനങ്ങളെ ഒരു പൊതു ആശയത്തിനു കീഴില്‍ കൂട്ടായി നിര്‍ത്തിയ ഒരു സംവിധാനമാണ് മതം എന്ന നിലക്ക് ജനാധിപത്യത്തില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് പ്രസക്തിയില്ലേ?
     
    ജനാധിപത്യത്തില്‍ മതത്തിന്റെ പേരിലുള്ള കൂട്ടായ്മയേക്കാള്‍, മതത്തിനപ്പുറത്ത്, മതേതരത്വത്തില്‍ അധിഷ്ഠിതമായ ഒരു കൂട്ടായ്മയാണ് വേണ്ടത്. എല്ലാ മതങ്ങളുടെയും കൂട്ടായ്മയാണ് ഉണ്ടാവേണ്ടത്. ഒരു പ്രത്യേക മതത്തിന്റെ പേരില്‍ ആളുകള്‍ സംഘടിക്കുന്നതിനേക്കാള്‍, എല്ലാ മതങ്ങളും ഒരുമിച്ച് പരസ്പരം സഹിഷ്ണുതയോട് കൂടി ജീവിക്കുന്ന ഒരു സംവിധാനം ഉണ്ടാവണമെങ്കില്‍, എല്ലാ മതങ്ങളെയും ഒരുമിച്ച് നിര്‍ത്തുന്ന ഒരു രേഖയാണ് ഉണ്ടാവേണ്ടത്. അതാണ് മതേതരത്വം.


 

  • ഫോട്ടോ : പകല്‍‌കിനാവന്‍
  • ഗവേഷണം : എസ്. കുമാര്‍


Interview with Aryadan Shaukkath



 
 

Labels: , ,

  - ജെ. എസ്.
   ( Wednesday, December 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സാധാരണക്കാരുടെ പ്രതിനിധിയായി തട്ടത്താഴത്ത് ഹുസ്സൈന്‍ ചേംബറിലേക്ക് മത്സരിക്കുന്നു
hussainഅബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്റ്റര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ്, ഡിസംബര്‍ 7 തിങ്കളാഴ്ച നടക്കുകയാണ്. വിദേശ പൌരന്‍മാര്‍ക്ക് തീര്‍ത്തും ജനാധിപത്യ രീതിയില്‍ മല്‍സരിക്കാനും, തിരഞ്ഞെടുക്ക പ്പെടാനുമുള്ള ഈ അസുലഭ അവസരം മിഡില്‍ ഈസ്റ്റില്‍ ലഭ്യമായ ഏക രാജ്യം യു. എ. ഇ. യിലാണ്. അബുദാബി എമിറേറ്റിലെ വ്യാപാരികളില്‍ മലയാളി കളായി നാലു പേര്‍ മല്‍സര രംഗത്തുണ്ട്.
 
ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ തട്ടത്താഴത്ത് ഹുസ്സൈന്‍ എന്ന ഹുസ്സൈന്‍ ഞാങ്ങാട്ടി രിയുമായി e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.
  • ഈ തിരഞ്ഞെടുപ്പില്‍ തട്ടത്താഴത്ത് ഹുസ്സൈന്‍ മല്‍സരിക്കാന്‍ ഉള്ള കാരണം വ്യക്തമാക്കാമോ?
     
    ചേംബറില്‍ മെംബര്‍ മാരായ എല്ലാ കച്ചവടക്കാര്‍ക്കും - അത് ചെറുകിട സ്ഥാപനമെന്നോ, വന്‍ കിട സ്ഥാപനമെന്നോ വേര്‍ തിരിവില്ലാതെ - ഈ മല്‍സരത്തില്‍ ഭാഗമാവാനുള്ള അവകാശം ഇവിടുത്തെ ബഹുമാന്യരായ ഭരണാധി കാരികള്‍ നമുക്കു നല്കുന്നുണ്ട്. ചേംബറില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും എസ്. എം. എസ്. വഴിയും ഇമെയില്‍ വഴിയും അവിടെ നിന്നും സന്ദേശങ്ങള്‍ വരുന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ ഷമായി ഇവിടെ ബിസിനസ്സ് ചെയ്തു വരുന്ന എനിക്കും ചേംബറില്‍ നിന്നും ലഭിച്ച ഒരു സന്ദേശം അനുസരിച്ച് ഞാനും പത്രിക സമര്‍പ്പി ക്കുകയാണ് ഉണ്ടായത്.

  • ശക്തമായ ഒരു മല്‍സര മാണല്ലൊ ഇപ്രാവശ്യം രൂപപ്പെട്ടു വന്നിരി ക്കുന്നത്? എതിര്‍ പക്ഷത്ത് ശക്തനായ സ്ഥാനാ ര്‍ത്ഥിയും. മലയാളത്തിലെ പത്ര - ശ്രവ്യ മാധ്യമങ്ങള്‍ എല്ലാം നിറഞ്ഞു നില്ക്കുന്ന പരസ്യ പ്രചരണങ്ങളും. ഇതിനിടെ താങ്കള്‍ക്ക് വിജയം പ്രതീക്ഷിക്കാമോ?
     
    ഇവിടെ പരസ്‌പരം മല്‍സരി ക്കുകയല്ല. ചേംബറിലെ വാലീഡ് മെംബറായ ഏതൊരാള്‍ക്കും ഈ മല്‍സരത്തില്‍ ഭാഗമാവാം. ആകെയുള്ള 15 സീറ്റുകളില്‍ പതിമൂന്ന് സീറ്റുകള്‍ യു. എ. ഇ. സ്വദേശി കള്‍ക്കാണ്. രണ്ടു സീറ്റുകളാണ് വിദേശി കള്‍ക്കുള്ളത്. ഈ രണ്ടു സീറ്റിലേക്ക് 13 പേര്‍ മല്‍സര രംഗത്തുണ്ട്. അതില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 7 പേര്‍ മറ്റു വിവിധ അറബ് രാജ്യക്കാരാണ്. ബാക്കിയുള്ള ആറു പേരില്‍ നാലു പേര്‍ മലയാളികളും.
     
    വിദേശികളായ നമുക്ക് യു. എ. ഇ. ഗവണ്‍മെന്റ് ചെയ്തു തരുന്ന മഹത്തായ സൌകര്യങ്ങളില്‍ വളരെ പ്രാധാന്യ മേറിയ ഒരു കാര്യമാണ്, ചേംബറിലെ ഈ രണ്ട് സീറ്റുകള്‍. ജനാധിപത്യ രീതിയില്‍ മല്‍സരിക്കാനും, തിരഞ്ഞെടു ക്കപ്പെടാനും ഉള്ള ഒരു സുവര്‍ണ്ണാ വസരം കൂടിയാണല്ലോ ഇത്.
     
    ഈ അവസരം എല്ലാ മെംബര്‍ മാര്‍ക്കും ഉപയോഗിക്കാന്‍, ബഹുമാന്യരായ ഭരണാധി കാരികള്‍ സൌകര്യം ചെയ്തു തരുമ്പോള്‍, അതു കൊണ്ടുള്ള പ്രയോജനങ്ങള്‍ സാധാരണ ക്കാരായ നമ്മുടെ സഹോദര ന്‍മാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ഒരു പൊതു പ്രവര്‍ത്തകന്റെ മനസ്സോടെ ഞാന്‍ മുന്നിട്ടിറങ്ങി എന്നു മാത്രം. ഞാന്‍ ആരെയെങ്കിലും തോല്‍ പ്പിക്കാന്‍ വേണ്ടി രംഗത്തു വന്നതല്ല. ഓരോരു ത്തര്‍ക്കും വിനിയോ ഗിക്കാവുന്ന രണ്ടു വോട്ടുകളില്‍ ഒരു വോട്ട് എനിക്കു തരണം എന്നു മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ. മാത്രമല്ല ചേംബറിന്റെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ ഞാനും പരസ്യ പ്രചരണം ചെയ്തിട്ടുള്ളൂ. ചേംബറിന്റെ ഈ സൈറ്റില്‍ സന്ദര്‍ ശിച്ചാല്‍ അതിന്റെ വിശദ വിവരങ്ങള്‍ അറിയാം. സാധാരണക്കാരായ, ചെറുകിട കച്ചവടക്കാരായ നമ്മുടെ സഹോദരങ്ങളുടെ സഹായത്താല്‍ വിജയം ഉണ്ടാവും എന്നുള്ള ശുഭ പ്രതീക്ഷ യില്‍ തന്നെയാണു ഞാന്‍.

  •  
  • ചെറുകിട ക്കാരായ വ്യാപാരി വ്യവസാ യികള്‍ക്കു വേണ്ടി ചേംബറില്‍ എന്തൊക്കെയാണു താങ്കള്‍ക്കു ചെയ്യാനാവുക? ഒന്നു വിശദീകരിക്കാമോ?
     
    അനുദിനം വളര്‍ന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പദ് ശക്തിയാണു യു. എ. ഇ. ബഹുമാന്യരായ ഇവിടുത്തെ ഭരണാധി കാരികള്‍, എല്ലാ വിധ സൌകര്യങ്ങളും നമുക്ക് ചെയ്തു തരുന്നു. സമ്പദ് ഘടനയെ വളര്‍ത്തി ക്കൊണ്ടു വരുന്നതില്‍ അബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് വലിയ സംഭാവനകളാണു നല്കി വരുന്നത്. വലിപ്പ ച്ചെറുപ്പമില്ലാതെ, ഏതു വിധത്തിലുള്ള കച്ചവടക്കാരെയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു, അവര്‍ക്കു സുഗമമായി പ്രവര്‍ത്തിക്കാന്‍ വേണ്ടുന്ന സഹായ സഹകരണങ്ങള്‍ നല്കി വരുന്നു. നമ്മുടെ ചെറുകിട വ്യാപാരി വ്യവസായികള്‍ അതു വേണ്ട വിധത്തില്‍ ഉപയോഗ പ്പെടുത്തുന്നുണ്ടൊ എന്നു വരെ എനിക്കു തോന്നിയ പ്പോഴാണ്, സാധാരണക്കാരുടെ പ്രതിനിധിയായി, ഇവിടത്തെ നിയമം അനുശാസിക്കുന്ന എല്ലാ സൌകര്യങ്ങളും അവര്‍ക്കു ലഭ്യമാക്കാന്‍ എന്നാല്‍ കഴിയുന്നതു ചെയ്യണം എന്നുള്ള ആഗ്രഹവും എനിക്കുണ്ട്.
     
    കാലാനു സൃതമായ മാറ്റങ്ങള്‍ ക്ക് നമ്മുടെ ചെറുകിട കച്ചവടക്കാര്‍ പലപ്പോഴും തയ്യാറാവുന്നില്ല. ഏതു രീതിയില്‍ തുടങ്ങിയോ, അവിടെ തന്നെ വര്‍ഷങ്ങളായി നിലച്ചു പോയിരിക്കുന്ന നിരവധി പേരെ എനിക്കറിയാം. ഇവിടെ നമുക്കായി നല്കി വരുന്ന നിരവധി ആനുകൂല്യങ്ങള്‍ ഞങ്ങളെ പ്പോലുള്ള സാധാരണ കച്ചവട ക്കാരിലേക്ക് എത്തി പ്പെടാതെ പോകുന്നത് സാധാരണ ക്കാരുടെ ഒരു പ്രതിനിധിയുടെ അഭാവം കൊണ്ടാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതു കൊണ്ടു തന്നെ അവരുടെ പ്രതിനിധി യായിട്ടാണു ഞാന്‍ മല്‍സര രംഗത്തുള്ളത്. ചെറുകിട ക്കാര്‍ അഭിമുഖീ കരിക്കുന്ന പ്രശ്നങ്ങളെ ക്കുറിച്ച് അന്വേഷി ക്കാനും, ചേംബറിനും കച്ചവടക്കാര്‍ക്കും ഇടയില്‍ ഒരു മീഡിയേറ്റര്‍ ആയി നില്ക്കാനും എനിക്കു കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തീര്‍ത്തും സൌഹൃദ പരമായ ഒരു മല്‍സരമാണ് ഇവിടെ നടക്കുന്നത്.

 
ഡിസംബര്‍ 7 തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന " ഇലക്ഷന്‍ 2010 " ന്റെ പോളിംഗ് സ്റ്റേഷനുകള്‍ അബു ദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ അല്‍ ഖുബൈസി എക്സിബിഷന്‍ സെന്റര്‍, ബദാ സായിദിലെ അല്‍ ദഫറാ സ്പോര്‍ട്സ് ക്ളബ്ബ് എന്നിവിട ങ്ങളിലാണ്. എല്ലാ പ്രതിസന്ധികളേയും അതി ജീവിച്ച് മുന്നോട്ട് കുതിക്കുന്ന യു. എ. ഇ. യുടെ സമ്പദ് ഘടനയില്‍ സ്വദേശി കളോടൊപ്പം, വിദേശികളും കൈയ്യോടു കൈ ചേര്‍ന്ന് നില്‍ക്കണം. നമ്മുടെ പോറ്റമ്മയായ ഈ രാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി കഠിന പ്രയത്നം ചെയ്യുവാന്‍ ഓരോ പ്രവാസി സഹോദരങ്ങളും തയ്യാറാവ ണമെന്നും എല്ലാ വ്യാപാരി വ്യവസായി കളും സമയത്തു തന്നെ വോട്ടു ചെയ്ത് നമ്മുടെ കടമ നിറവേറ്റ ണമെന്നും തട്ടത്താഴത്ത് ഹുസ്സൈന്‍ അഭ്യാര്‍ത്ഥിച്ചു.
 
മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഹുസ്സൈന്‍, അബു ദാബിയിലെ പൊതു രംഗത്ത്, വിശിഷ്യാ ആതുര സേവന രംഗത്തെ ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളുമായ് സഹകരിച്ചു വന്നതിന്റെ പശ്ചാത്തലത്തില്‍ ഇവിടുത്തെ സാധാരണ ക്കാരന്റെ ഹൃദയ മിടിപ്പ് തൊട്ടറിഞ്ഞ അനുഭവങ്ങളില്‍ നിന്നും തനിക്കു വിജയം നേടാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



Thatta Thazhath Hussain - Representing the small scale businessmen in the U.A.E.



 
 

Labels: , , , , ,

  - ജെ. എസ്.
   ( Sunday, December 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്