29 February 2008

മദനിയുടെ പേരില്‍ പണപ്പിരിവ് നടത്തിയവര്‍ക്ക് നാട്കടത്തല്‍ ഭീഷണി



മദനിയുടെ പേരില്‍ പണപ്പിരിവ് നടത്തുന്ന ബഹ്റൈനിലെ സംഘടന നിയമ നടപടികള്‍ക്ക്
വിധേയമാകേണ്ടി വരുമെന്ന് അധികൃതര്‍ താക്കീത് നല്‍കി. ലൈസന്‍സില്ല എന്നതാണ് കാരണം.
അന്‍വറുള്‍ ഇസ്ലാം കള്‍ച്ചറല്‍ ഫോറം (AICF) ഒരു റെജിസ്റ്റേര്‍ഡ് സംഘടനയല്ലെന്നും പണപ്പിരിവ്
നടത്തുന്നത് നിയമവിരുദ്ധമാണെന്നും അവര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമ്മേളനം നിയമലംഖനമാണെന്നും
മിനിസ്റ്റ്റി അധികൃതര്‍ അറിയിച്ചു. ഇവര്‍ ലൈസെന്‍സിന് അപേക്ഷിച്ചാലും കര്‍ക്കശമായ
സൂക്ഷ്മനിരീക്ഷണത്തിന് ശേഷമേ ലൈസെന്‍സ് നല്‍കൂവെന്നാണ് മന്ത്രാലയം അറിയിച്ചത്. സമ്മേളനം
നടത്തിയാല്‍ ഭാരവാഹികളേയും പങ്കെടുക്കുന്നവരേയും നാട് കടത്തുമെന്നാണ് അധികൃതരുടെ പക്ഷം.
എന്നാല്‍ തങ്ങള്‍ നേരത്തേ അറിയിച്ച പ്രകാരം സമ്മേളനവുമായി മുന്നോട്ട് പോകും എന്ന് സംഘടനാ
ഭാരവാഹികള്‍ അറിയിച്ചു.

Labels:




26 February 2008

അജ്മാനിലെ റോയല്‍ പാലസ് ഫോം ഫാക്ടറിക്ക് തീപിടിച്ചു



അജ്മാനിലെ റോയല്‍ പാലസ് ഫോം ഫാക്ടറിക്ക് തീപിടിച്ചു. മലയാളിയുടെ ഉടമസ്ഥതിയിലുള്ള ഈ ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചതായി അജ്മാന്‍ പോലീസ് മേധാവി കേണല്‍ അലി അബ്ദുല്ല അല്‍ വാന്‍ അറിയിച്ചു. തീപിടുത്തത്തില്‍ ജോലിക്കാരായ രണ്ട് മലയാളികള്‍ക്ക് നിസാര പരിക്കേറ്റു. അജ്മാന്‍, ഷാര്‍ജ, ദുബായ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള അഗ്നി ശമന സേന മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്‍റെ നഷ്ടം കണക്കാക്കുന്നു. തീപിടുത്ത കാരണം വ്യക്തമല്ല.

Labels: ,




സൗദിയില്‍ വനിതാ മുന്നേറ്റം

സൗദിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് 58 ശതമാനവും വനിതകളാണ് പഠനം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇത് ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന ശതമാനമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഖാലിദ് അല്‍ അങ്കാരി പറഞ്ഞു. സൗദിയില്‍ സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ തോത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെയധികം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്ത് നടന്നുവരുന്ന തുടര്‍ച്ചയായ ബോധവത്ക്കരണത്തിന്‍റെ ഫലമാണിതെന്ന് കരുതുന്നു.

വിദേശത്ത് നിന്നുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നത് പഠിച്ച കോഴ്സുകള്‍ക്ക് അനുസരിച്ചായിരിക്കുമെന്നും പഠനം നടത്തിയ രാജ്യമോ സര്‍വകലാശാലയോ പരിഗണിക്കപ്പെടില്ലെന്നും അങ്കാരി പറഞ്ഞു.

Labels: ,




ഖത്തറില്‍ ഇ-മേഖല വിപുലമാകുന്നു

ഖത്തറില്‍ ഇന്‍റര്‍നെറ്റ് മുഖേന കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. ഖത്തറിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലാണ് ഈ സംവിധാനം ഒരുക്കിയത്. കൗണ്‍സിലിന്‍റെ വെബ് സൈറ്റില്‍ കേസിന്‍റെ വിവരങ്ങളും ഹര്‍ജി സമര്‍പ്പിക്കാനുള്ള പ്രത്യേക ഫോറവും മാത്രം പൂരിപ്പിച്ച് കൊടുത്താല്‍ മതിയെന്നതാണ് ഇതിന്‍റെ പ്രത്യേകത. കോര്‍ട്ട് ഫീസ് അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം എന്നതും സംവിധാനത്തിന്‍റെ പ്രത്യേകതയാണ്. കേസ് സ്വീകരിച്ചതിന് ശേഷമുള്ള നടപടികള്‍ക്ക് മാത്രം പരാതിക്കാരന് ഇനി കോടതിയില്‍ പോയാല്‍ മതിയാകും

Labels: , ,




ദോഹ സാംസ്കാരികോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും

ഏഴാമത് ദോഹ സാംസ്കാരികോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. ദേശീയ കലാ സാംസ്കാരിക പൈതൃക സമിതി സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം മാര്‍ച്ച് ഒന്‍പത് വരെ നീണ്ടു നില്‍ക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കലാകാരന്മാര്‍ ഇതില്‍ പങ്കെടുക്കും. ദോഹ സംസ്കാരങ്ങളുടെ സംഗമം എന്ന പ്രമേയത്തിലാണ് സാംസ്കാരികോത്സവം നടക്കുന്നത്.

Labels:




ഏഷ്യാനെറ്റ് – വിന്‍വര്‍ത്ത് സമ്മാനം

ഏഷ്യാനെറ്റ് റോഡിയോ ശ്രോതാക്കള്‍ക്ക് നല്‍കുന്ന 12 ടൊയോട്ട യാരിസ് കാറുകളിലെ നാലാമത്തെ നറുക്കെടുപ്പ് റാസല്‍ഖൈമയില്‍ നടന്നു. റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന ചടങ്ങില്‍ വിന്‍വര്‍ത്ത് കണ്ട്രി മാനേജര്‍ വിനു വി. മാത്യു നറുക്കെടുത്തു. പൊന്നാനി സ്വദേശി റഫീഖാണ് കാറിന്‍ അര്‍ഹനായത്. നറുക്കെടുപ്പിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് റേഡിയോ കുടുംബം അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

Labels: ,




ഖത്തറില്‍ അരി വില വര്‍ധിക്കും

ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് വിപണിയില്‍ അരിയുടെ വില വീണ്ടും വര്‍ധിക്കാന്‍ സാധ്യത. ഇന്ത്യയില്‍ നിന്ന് അരി കയറ്റുമതി ചെയ്യുന്നത് നിരോധിച്ചതോടെ മേഖലയിലെ വിപണികളില്‍ അരിവിതരണത്തിലുണ്ടായ നിയന്ത്രണമാണ് പുതിയ സാഹചര്യത്തിന് കാരണം.

Labels: ,




ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ ആധിക്യം

ഗള്‍ഫ് മേഖലയിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായ യു.എ.ഇയിലെ തൊഴിലാളികളില്‍ 75 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്. ഇതില്‍ തന്നെ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

Labels: , ,




ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയിലെ 6 പ്രധാന പ്രതികള്‍ പിടിയിലായി

ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയിലെ 6 പ്രധാന പ്രതികള്‍ പിടിയിലായി. ഇവരില്‍ നിന്ന് 6 കോടി രൂപയുടെ സ്വര്‍ണ്ണം കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. പ്രധാന പ്രതി ബെന്നി ഉള്‍പ്പടെയുള്ളവരാണ് പിടിയിലായിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Labels:




25 February 2008

45 ഇന്ത്യന്‍ തൊഴിലാളികളെ ദുബായില്‍ തടവ് ശിക്ഷക്ക് വിധിച്ചു



സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ 45 ഇന്ത്യന്‍ തൊഴിലാളികളെ ദുബായില്‍ തടവ് ശിക്ഷക്ക് വിധിച്ചു. അനധികൃതമായി സമരം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ശിക്ഷ. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Labels: , , , , ,




2016 ലെ ഒളിമ്പിക്സ് ; ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് ജി.സി.സി പിന്തുണ

2016 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് ദോഹയില്‍ ചേര്‍ന്ന ജി.സി.സി രാജ്യങ്ങളുടെ ഒളിമ്പിക് സമിതി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കായിക രംഗത്ത് ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്താനുള്ള ദോഹയിലെ അത്യാധുനിക ലബോറട്ടറിയെ മേഖലയിലെ മുഖ്യ പരിശോധനാ കേന്ദ്രമായി സമിതി അംഗീകരിച്ചു. ദോഹയില്‍ ജി.സി.സി ഒളിമ്പിക് സമിതി മേധാവികളുടെ സമ്മേളനത്തിലാണ് ഈ തീമുമാനം ഉണ്ടായത്.

Labels: ,




അല്‍ സല്ലം ഈ വര്‍ഷത്തെ പൂവ്

ലോകാംഗീകാരം നേടിയ ഖത്തറിലെ "ഓരോ വസന്തത്തിലും ഓരോ പുഷ്പം" എന്ന ബോധവത്കരണ പരിപാടിയുടെ ഈ വര്‍ഷത്തെ പൂവായി അല്‍സല്ലം തെരഞ്ഞെടുക്കപ്പെട്ടു. മരുഭൂമിയില്‍ വളരുന്ന അപൂര്‍വ്വ സസ്യങ്ങളേയും ചെടികളേയും കുറിച്ച് വളരുന്ന തലമുറയേയും സമൂഹത്തിലെ ഇതര വിഭാഗങ്ങളേയും ബോധവത്കരിക്കാന്‍ വ്യത്യസ്തമായ പരിപാടികളാണ് ഈ വിപുലമായ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് നടത്തുന്നത്.

Labels: ,




സൗദി അറേബ്യയില്‍ വാക്സിനേഷന്‍ സൌജന്യം



സൗദി അറേബ്യയില്‍ സ്വദേശികളും വിദേശികളും ആയ എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന്‍ സൗജന്യമായി നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഇത് ബാധകമാണെന്ന് ആരോഗ്യ മന്ത്രാലയം ഉപദേഷ്ടാവ് ഡോ. റിദ ബിന്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍ സിറിഞ്ചിന്‍റെ വില മാത്രം ആവശ്യമെങ്കില്‍ ഈടാക്കാവുന്നതണ്.

വാക്സിനേഷന്‍ ചാര്‍ജ്ജ് ഈടാക്കുന്ന കേന്ദ്രങ്ങളെക്കുച്ചുള്ള വിവരങ്ങള്‍ മന്ത്രാലയത്തില്‍ വിളിച്ചറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കേന്ദ്രങ്ങള്‍ ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 96 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്നും ഡോ. റിദ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുള്ളവര്‍ക്ക് ആശുപത്രിയില്‍ കിടക്കയില്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം കേസുകളില്‍ ആശുപത്രി ബില്‍ സര്‍ക്കാര്‍ വഹിക്കും.

Labels: ,




24 February 2008

സൌദിയില്‍ വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ വനിതകള്‍ക്ക് തൊഴിലവസരം നല്‍കണമെന്ന് സൗദി തൊഴില്‍ സഹമന്ത്രി അബ്ദുല്‍ വഹീം അല്‍ ഹുമൈദ് ആവശ്യപ്പെട്ടു. രാജ്യത്ത് 1,06,000 തൊഴില്‍ രഹിതരായ സ്ത്രീകളുണ്ടന്നും ഇതില്‍ 65 ശതമാനവും ഉന്നത ബിരുദം കരസ്ഥമാക്കിയവരാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്ന വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ വില്‍പ്പനക്കാരായ വിദേശ പുരുഷന്മാരുടെ സ്ഥാനത്ത് സ്ത്രീകളെ നിയമിക്കണമെന്ന നിര്‍ദേശം പരാജയമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

Labels: ,




ഖത്തറില്‍്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു

ഖത്തറില്‍ സ്വകാര്യ മേഖലയില്‍ 20 ശതമാനം ജോലി സ്വദേശികള്‍ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം മന്ത്രിസഭകള്‍ക്ക് സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ല. രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ഖത്തറിവത്ക്കരണം നടക്കുന്നുണ്ടെങ്കിലും മറ്റു പല സ്വകാര്യ സ്ഥാപനങ്ങളിലും ഇത് നടക്കാത്തത് കൊണ്ടാണ് അധികൃതര്‍ പുതിയ നടപടിക്ക് ഒരുങ്ങുന്നത്.

Labels: , , ,




ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. ആഘോഷത്തിന്‍റെ 32 ദിനങ്ങള്‍ക്കാണ് ഇന്ന് സമാപനമാകുന്നത്.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ കന്തൂറയും ചോപ്പ്സ്റ്റിക്സും പ്രദര്‍ശിപ്പിച്ചു. ദുബായ് ക്രീക്ക് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഗിന്നസ് ബുക്ക് അധികൃതരും പങ്കെടുത്തു.

Labels:




മുല്ലപ്പെരിയാര്‍: കേരളം കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചു

മുല്ലപ്പെരിയാര്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പുതിയ അണക്കെട്ട് അനിവാര്യമാണെന്നും തെളിയിക്കുന്ന രേഖകളാണ് നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേരളം കൂ‍ടുതല്‍ തെളിവുകള്‍ ഹാജരാക്കിയത്. 1947ല്‍ തമിഴ്നാടുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന രേഖകള്‍ ഉള്‍പ്പെടെ 54 രേഖകളാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്.

Labels: ,




22 February 2008

പോത്തന്‍കോടിലെ പരിസ്ഥിതി പ്രശ്നം



തിരുവനന്തപുരം ജില്ലയില്‍, പോത്തന്‍ കോട് പഞ്ചായത്തില്‍, പോത്തന്‍ കോട് വാര്‍ഡില്‍ പ്ലാമൂട് - ചിറ്റിക്കര പ്രദേശത്തെ പ്രവര്‍ത്തനം നിലച്ച പാറമടയുടെ ഇപ്പോഴത്തെ ഭീകരാവസ്ഥയെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട്.വളരെ ഏറെക്കാലം നടത്തിയ അനധികൃത പാറ ഖനനം മൂലം ചിറ്റിക്കര പാറമട ഇന്നൊരു അഗാധ ഗര്‍ത്തമായി മാറിയിരിക്കുന്നു.

2002 ജൂണ്‍ മാസത്തില്‍ ഈ പാറമടയുടെ പ്രവര്‍ത്തനം ബഹുമാനപ്പെട്ട ജില്ലാ കളക്ടര്‍ നിര്‍ത്തലാക്കി. അതിനുശേഷം പാറമടയില്‍ മഴ വെള്ളവും പാറയിടുക്കില്‍ കൂടി വരുന്ന ഭൂഗര്‍ഭ ജലവും സംഭരിക്കപ്പെട്ട് വളരെ വലിയൊരു ജലാശയമായി മാറിയിരിക്കുന്നു.റോഡരുകില്‍ നിന്നും ഏകദേശം 150 മുതല്‍ 250 അടി വരെ ആഴത്തിലാണ് പാറമടയുടെയും ജലാശയത്തിന്റെയും നില്‍പ്പ്.

ഏതൊരുവിധ സുരക്ഷാവലയങ്ങളോ, ചുറ്റുമതിലുകളോ ഈ പാറയ്ക്ക് ഇപ്പോള്‍ നിലവിലില്ല. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും, വാഹനയാത്രക്കാര്‍ക്കും പാറമട ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുകയാണ്. കൂടാതെ പുറമെ നിന്നുള്ള ചില സാമൂഹ്യവിരുദ്ധര്‍ പ്ലാസ്റ്റിക്, കോഴിമാലിന്യങ്ങള്‍ മുതലായവ നിക്ഷേപിച്ചും തുടങ്ങി.



വേനല്‍ക്കാലാരംഭത്തില്‍ തന്നെ കുടിവെള്ളത്തിനു ക്ഷാമം നേരിടുന്ന ഈ പ്രദേശത്ത്, പാറമടയിലെ ജലസംഭരണിയെ വേണ്ട വിധം സംരക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. ഈ കാ‍ര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുമെന്നും എത്രയും പെട്ടെന്നു വേണ്ട നടപടികള്‍ സ്വീകരിക്കപ്പെടും എന്നും ഗ്രാമവാസികള്‍ പ്രതീക്ഷിക്കുന്നു.

ഇ മയില്‍ ആയി ഈ റിപ്പോര്‍ട്ട് അയച്ച് തന്നത് ശ്രീജിത്ത് വി. എസ്.

Labels: ,




റെയ്മണ്ട് വെയ്ല്‍ ഏറ്റവും പുതിയ മോഡലുകള്‍ ദുബായില്‍ പുറത്തിറക്കി

പ്രശസ്ത വാച്ച് കമ്പനിയായ റെയ്മണ്ട് വെയ്ല്‍ ഏറ്റവും പുതിയ മോഡലുകള്‍ ദുബായില്‍ പുറത്തിറക്കി. നബൂക്കോ എന്ന മോഡലിലാണ് ഈ വാച്ചുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ദുബായ് ജുമേറ ബീച്ച് ഹോട്ടലില്‍ നടന്ന വര്‍ണ ശബളമായ പരിപാടിയിലായിരുന്നു പുറത്തിറക്കല്‍ ചടങ്ങ്. റെയ്മണ്ട് വെയ്ല്‍ പ്രസി‍ഡന്‍റും സി.ഇ.ഒയുമായ ഒലിവര്‍ ബേര്‍ണ്‍ഹിംസ അല്‍ ഫുത്തൈം വാച്ചസ് ജനറല്‍ മാനേജര്‍ ഫിലിപ്പ് തിവ് ലോട്ട് എന്നിവര്‍ പങ്കെടുത്തു.

Labels: ,




എല്‍ & ടി കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയുമായി കരാര്‍

ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എല്‍ & ടി കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയുമായി 117 മില്യണ്‍ ദിനാറിന്‍റെ കരാറില്‍ ഒപ്പുവച്ചു. കെ.എന്‍.പി.സിയുടെ ക്ലീന്‍ഫുള്‍ പദ്ധതിക്കുവേണ്ടി 22 ഹൈഡ്രോ ക്രാക്കര്‍ യൂണിറ്റുകള്‍ എല്‍ & ടി നിര്‍മ്മിച്ച് നല്‍കും. കുവൈറ്റില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി എല്‍ & ടി കുവൈറ്റ് എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ സീനിയര്‍ വൈസ് പ്രസി‍ഡന്‍റ് കോട് വാള്‍ അറിയിച്ചു.

Labels: , ,




വീട്ടുവേലക്കാര്ക്ക് മാന്യമായ കൂലി.

യു.എ.ഇയിലുള്ള ഇന്ത്യന്‍ വീട്ടുവേലക്കാരുടെ മിനിമം വേതനം 1100 ദിര്‍ഹമായി നിശ്ചയിച്ചു. ഇത് സംബന്ധിച്ചുള്ള കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്‍റെ നിര്‍ ദേശം യു.എ.ഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലങ്ങള്‍ക്ക് ലഭിച്ചു.

Labels: , , , ,




കുവൈറ്റിലേക്ക് വീട്ടുവേലക്കാര്‍ക്ക് പുതിയ വിസ സ്റ്റാമ്പ് ചെയ്യുന്നത് ഉടന്‍ പുനരാരംഭിക്കില്ല

കുവൈറ്റിലേക്ക് വീട്ടുവേലക്കാര്‍ക്ക് പുതിയ വിസ സ്റ്റാമ്പ് ചെയ്യുന്നത് ഉടന്‍ പുനരാരംഭിക്കില്ല.

കുവൈറ്റ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യന്‍ അംബാസഡര്‍ എം. ഗണപതി പറഞ്ഞതാണിത്. എന്നാല്‍ മറ്റ് വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതില്‍ ഉണ്ടായിരുന്ന പരിഹരിക്കപ്പെട്ടു. ഇതിനായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അംബാസഡര്‍ അറിയിച്ചു.

Labels: ,




ഖത്തറില്‍ പുതിയ കെട്ടിട വാടക നിയമം പ്രഖ്യാപിച്ചു.

ഖത്തറില്‍ പുതിയ കെട്ടിട വാടക നിയമം പ്രഖ്യാപിച്ചു.

അടുത്ത രണ്ട് വര്‍ഷത്തേക്ക് വാടക വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്നതാണ് ഈ നിയമം.

മുനിസിപ്പല്‍ അഫയേഴ്സ് മന്ത്രിയെ ഉദ്ധരിച്ചു കൊണ്ട് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തതാണിത്. രണ്ട് വര്‍ഷത്തിന് ശേഷം എത്ര വാടക വര്‍ധിപ്പിക്കാം എന്നതിനെക്കുറിച്ച് മന്ത്രാലയം പഠനം നടത്തുകയും ഇതനുസരിച്ച് വര്‍ധന നടപ്പിലാക്കാന്‍ അനുവദിക്കുകയും ചെയ്യും. ഖത്തറില്‍ ഇപ്പോള്‍ കനത്ത വാടകയാണ് നിലനില്‍ക്കുന്നത്.

Labels: ,




ജയിലില്‍ നിന്ന് നാട്ടിലേക്ക്

വിവിധ കേസുകളില്‍ ഉള്‍ പ്പെട്ട് ദമാം തര്‍ഹീലില്‍ കഴിഞ്ഞിരുന്ന 40 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. ഇവരില്‍ കൂടുതല്‍ പേര്‍ മലയാളികളാണ്. ദമാം വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ നാട്ടിലേക്ക് വിമാനം കയറിയത്.

Labels: ,




കുവൈറ്റില് ശമ്പളം കൂടി

കുവൈറ്റിലെ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് 150 ദിനാര്‍ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചു. എന്നാല്‍ ഈ വര്‍ധനവ് സ്വദേശി ജീവനക്കാര്‍ക്ക് മാത്രമാണ് ലഭിക്കുക. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ സ്വദേശികള്‍ക്ക് ശമ്പള വര്‍ധനവ് ഉണ്ടായപ്പോള്‍ എല്ലാം അവശ്യ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിരുന്നു. ഇത്തരത്തില്‍ വില വര്‍ധിച്ചാല്‍ ശമ്പള വര്‍ധനവ് ലഭിക്കാത്ത തൊഴിലാളികളെ ഇത് സാരമായി ബാധിക്കും.

Labels:




കുവൈറ്റില്‍ സൌജന്യം

ഈ മാസം 22 മുതല്‍ 26 വരെ കുവൈറ്റ് എന്‍റര്‍ ടൈന്‍റ് മെന്‍റ് സിറ്റിയില്‍ പ്രവേശനം സൗജന്യമായിരിക്കും. കുവൈറ്റ് ദേശീയ സ്വാതന്ത്ര ദിവസത്തോട്അനുബന്ധിച്ചാണ് സൗജന്യ പ്രവേശനം നല്‍കുന്നത്. ദോഹ എന്‍റര്‍ ടൈന്‍റ് മെന്‍റ് സിറ്റിയില്‍ സന്ദര്‍ശകര്‍ക്കായി റഷ്യന്‍ സര്‍ക്കസ്, കരിമരുന്ന് പ്രകടനം, പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

Labels:




21 February 2008

ഇന്ന് ലോകമാത്യഭാഷാ ദിനം; മലയാളം വളരുന്നു.

ലോകം ഇന്ന് മാത്യഭാഷാ ദിനം ആചരിക്കുന്നു. ഗള്‍ഫിലെ പ്രധാന രാജ്യമായ യു.എ.യില്‍ മലയാളത്തിന് നാലാം സ്ഥാനമാണുള്ളത്.

ഇവിടെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി , മലയാളത്തിന് പുറകിലാണ്.

Labels: , ,




ഗള്ഫില് പൊടിക്കാറ്റ്

സൗദിയിലെ വിവിധഭാഗങ്ങളില്‍ ഇന്നലെ മുതല്‍ കനത്ത പൊടിക്കാറ്റ് അടിച്ചു തുടങ്ങി. അല്‍ ഖോബാര്‍, ജുബൈല്‍, റഹീമ എന്നിവിടങ്ങളില്‍ കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് നഗരവും റോഡുകളും വിജനമാണ്. രാത്രിയിലും പൊടിക്കാറ്റ് തുടരുകയാണ്

Labels: ,




വനിതകള്‍ക്കായി സോണിയാഗാന്ധി

കേന്ദ്ര ധനമന്ത്രി പി.ചിദംബരം 2008-09 ലെ പൊതു ബഡ്‌ജറ്റില്‍ സ്‌ത്രീകളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് യു‌പി‌എ അദ്ധ്യക്ഷ സോണിയഗാന്ധി.

സ്വന്തം ലോക്‍സഭ മണ്ഡലമായ റായ് ബറേലിയില്‍ ബാങ്ക് ഓഫ് ബറോഡ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.'ധനമന്ത്രി പി.ചിദംബരം സാധാരണക്കാരന്‍റെ ജീവിത പ്രയാസങ്ങള്‍ മാറ്റുന്നതിന് ആവശ്യമായ പദ്ധതികള്‍ ഇത്തവണത്തെ ബഡ്‌ജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ.

ഇതിനു പുറമെ സ്‌ത്രീകളും കര്‍ഷകരും അനുഭവിക്കുന്ന വിഷമതകള്‍ ബഡ്‌ജറ്റ് അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

Labels: