25 February 2010
പട്ടിക്കും ഡോക്ടറേറ്റ്‌
Sandra-Davie-Doctor-Dogഏഴു വയസ്സുകാരനായ ഹാരി എന്ന പട്ടിക്ക് ഡോക്ടറേറ്റ്‌. വ്യാജ ബിരുദങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴി ലഭിക്കുന്നു എന്ന വാര്‍ത്ത കേട്ട ഒരു സിംഗപൂര്‍ മാധ്യമ പ്രവര്‍ത്തകയായ സാന്‍ട്ര ഡേവി യുടെ പട്ടിക്ക് വേണ്ടി സിംഗപ്പൂരിലെ "ദ സ്ട്രെയ്റ്റ്‌ ടൈംസ്" പത്രമാണ് ഡോക്ടറേറ്റ്‌ സമ്പാദിച്ചത്. "ആഷ് വുഡ്‌ സര്‍വ്വകലാശാല" യുടെ വെബ്സൈറ്റില്‍ തന്റെ പട്ടിയുടെ പേര് സാന്‍ട്ര ഡോക്ടറേറ്റിനായി രജിസ്റ്റര്‍ ചെയ്തു. പട്ടിയുടെ പ്രായമായ ഏഴു വയസ്സിനെ മനുഷ്യായുസ്സായി മാറ്റാന്‍ ഏഴു കൊണ്ട് പെരുക്കി ഹാരി യുടെ പ്രായമായി 49 വയസ്സും ചേര്‍ത്തു.
 
"ജീവിത അനുഭവങ്ങളുടെ" അടിസ്ഥാനത്തില്‍ ഒരു ഡോക്ടറേറ്റ്‌. ഇതാണ് "ആഷ് വുഡ്‌ സര്‍വ്വകലാശാല" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റ്‌ സ്ഥാപനത്തിന്റെ വാഗ്ദാനം.
 
പട്ടിയുടെ ജീവിതാനുഭവം വിവരിക്കേണ്ട ഇടത്ത് "വര്‍ഷങ്ങളായി മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പര വ്യവഹാരത്തില്‍ പഠനം നടത്തി" എന്നാണ് അവര്‍ എഴുതിയത്.
 
Social and Behavioural Sciences ല്‍ ഡോക്ടറേറ്റിനായി അപേക്ഷ സമര്‍പ്പിച്ച് 15 മണിക്കൂറിനകം ഇവര്‍ക്ക്‌ "സര്‍വ്വകലാശാല" യില്‍ നിന്നും അനുമോദന സന്ദേശം ലഭിച്ചു. തങ്ങളുടെ 10 അംഗ മൂല്യ നിര്‍ണയ സമിതി ഹാരിക്ക് ഡോക്ടറേറ്റ്‌ നല്‍കാന്‍ തീരുമാനിച്ചു എന്നായിരുന്നു അറിയിപ്പ്‌.
 
599 ഡോളര്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി അടച്ചതോടെ കൂടുതല്‍ ഓഫറുകളുടെ പ്രവാഹമായി. കേവലം 300 ഡോളര്‍ കൂടി നല്‍കിയാല്‍ ഹാരിക്ക് ഒരു ബിരുദാനന്തര ബിരുദം കൂടി നല്‍കാം. കൂടുതല്‍ പണം നല്‍കിയാല്‍ ഹാരി "ആഷ് വുഡ്‌ സര്‍വ്വകലാശാല" യില്‍ പഠിച്ചു എന്നതിന് തെളിവായി എഴുത്തുകള്‍ നല്‍കാം എന്നൊക്കെ ഓഫറുകള്‍ നിരവധി.
 
7 ദിവസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റും, പരീക്ഷാ ഫലവും, തൊഴില്‍ ദാതാക്കള്‍ക്ക് നല്‍കാനായി ഹാരി ആഷ് വുഡ്‌ സര്‍വ്വകലാശാലയില്‍ പഠിച്ചതിന്റെ രണ്ട് സാക്ഷ്യ പത്രങ്ങളും കൊറിയര്‍ ആയി ലഭിച്ചു. "ദാരിദ്ര്യത്തിന്റെ സാമൂഹ്യ ശാസ്ത്രം", "സാമൂഹ്യ പ്രവര്‍ത്തന പരിചയം", "നാടന്‍ കഥകളും പുരാണവും", എന്നിങ്ങനെ ഒട്ടേറെ കെട്ടിച്ചമച്ച കോഴ്സുകളില്‍ ഹാരി "A" ഗ്രേഡും, "B" ഗ്രേഡും, "C" ഗ്രേഡും നേടി പാസായി എന്നാണ് പരീക്ഷാ ഫലങ്ങള്‍ തെളിയിക്കുന്നത്.
 
കൊറിയര്‍ വന്നത് ദുബായില്‍ നിന്നായിരുന്നു.
 
ഹാരിയുടെ പഠിത്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ അമേരിക്കയിലെ ഒരു ടോള്‍ ഫ്രീ നമ്പരും ലഭ്യമായിരുന്നു.
 
ഈ തട്ടിപ്പിന് വിധേയനായി, ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടപ്പെടുത്തിയ ഒരു മലയാളിയുടെ കഥ കഴിഞ്ഞ ദിവസങ്ങളില്‍ ചില പത്ര മാധ്യമങ്ങളിലും (e പത്രം ഉള്‍പ്പെടെ), ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. ഷാര്‍ജയില്‍ കഫറ്റീരിയ തൊഴിലാളിയായ ഒരു മലയാളി, ഡോക്ടറേറ്റ്‌ നേടിയെടുത്തിന്റെ ആവേശ ജനകമായ കഥയായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പലര്‍ക്കും, മുടങ്ങി പോയ തങ്ങളുടെ പഠനം തുടരുവാന്‍ ഇത് പ്രചോദനം ആയി എന്ന് e പത്രത്തിന് ലഭിച്ച അനേകം ഈമെയില്‍ സന്ദേശങ്ങളിലെ അന്വേഷണങ്ങളില്‍ നിന്നും മനസ്സിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ e പത്രം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചത്.
 
വാര്‍ത്തയുടെ നിജ സ്ഥിതി പരിശോധിക്കാതെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് e പത്രം വായനക്കാരോട് ക്ഷമ ചോദിക്കുന്നു.
 
Ashwood University - ആഷ് വുഡ്‌ സര്‍വ്വകലാശാല എന്ന ഈ സ്ഥാപനം പാക്കിസ്ഥാനില്‍ എവിടെയോ ആണെന്നതില്‍ കവിഞ്ഞ് ഒരു വിവരവും ആര്‍ക്കും ഇല്ല. അംഗീകാരം ഇല്ലാത്ത ബിരുദങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെ Degree Mills - ബിരുദ മില്ലുകള്‍ എന്നാണു വിശേഷിപ്പിക്കുന്നത്. ഇത്തരം ബിരുദ മില്ലുകളുടെ ഒരു പട്ടിക ഒറിഗോണ്‍ ഓഫീസ്‌ ഓഫ് ഡിഗ്രീ ഓതറൈസേഷന്‍ - Oregon Office of Degree Authorisation ന്റെ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്‌. ആ ലിസ്റ്റ് ഇവിടെ ലഭ്യമാണ്.
 
ഈ ലിസ്റ്റില്‍ പ്രസ്തുത ഡോക്ടറേറ്റ്‌ നല്‍കിയ ആഷ് വുഡ്‌ സര്‍വ്വകലാശാല വ്യാജന്‍ - Fake - ആണെന്ന് വ്യക്തമായി പറയുന്നുണ്ട്.
 
ഇത്തരം ബിരുദങ്ങള്‍ അംഗീകൃത ബിരുദം വേണ്ട സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണ്. ഈ ബിരുദം ഉപയോഗിച്ചാല്‍ യു.എ.ഇ. യില്‍ ശിക്ഷിക്കപ്പെടാം എന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിരുദ മില്ലുകളില്‍ നിന്നും പഠിക്കാതെ സമ്പാദിച്ച ഇത്തരം ബിരുദങ്ങള്‍ ഉപയോഗിച്ച 68 യു.എ.ഇ. പൌരന്മാരാണ് പിടിയില്‍ ആയത്. ഇവരെ അമേരിക്ക ആജീവനാന്ത കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത്തരക്കാര്‍ക്ക് രണ്ടു വര്ഷം വരെ തടവ്‌ ലഭിക്കും എന്ന് ഈ വാര്‍ത്ത പുറത്തായതിനെ തുടര്‍ന്നു യു.എ.ഇ. അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
 
ആഷ് വുഡ്‌ "സര്‍വ്വകലാശാല" തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിക്കുന്നത് ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റിയില്‍ ആണ് എന്ന് അവകാശപ്പെടുന്നു. രേഖകള്‍ കൈകാര്യം ചെയ്യാനായി തങ്ങള്‍ക്ക് ഇന്റര്‍നെറ്റ്‌ സിറ്റിയില്‍ ഓഫീസ്‌ ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ സര്‍വ്വകലാശാല യുമായി ബന്ധപ്പെട്ട ഒരു വിവരവും തങ്ങള്‍ക്കില്ല എന്ന് ഫ്രീസോണ്‍ അധികൃതര്‍ വ്യക്തമാക്കി.
 
എന്നാല്‍ തങ്ങളുടെ ബിരുദം യു.എ.ഇ. യില്‍ ഉപയോഗിക്കാം എന്നാണു ആഷ് വുഡ്‌ സര്‍വ്വകലാശാല സമര്‍ഥിക്കുന്നത്. എന്നാല്‍ ബിരുദങ്ങള്‍ അംഗീകരിക്കപ്പെടുവാന്‍ അത് ആദ്യം സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ രാജ്യത്ത്‌ പരിശോധിക്കപ്പെടണം എന്നാണ് യു.എ.ഇ. യിലെ നിയമം. "Council for Higher Education Accreditation" എന്ന കൌണ്‍സിലാണ് അമേരിക്കയില്‍ ബിരുദങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ "ആഷ് വുഡ്‌ സര്‍വ്വകലാശാലയുടെ" വെബ്സൈറ്റ്‌ പറയുന്നത് തങ്ങളുടെ ബിരുദങ്ങള്‍ അമേരിക്കയിലെ "Higher Education Accreditation Commission" അംഗീകരിച്ചതാണ് എന്നാണ്‌. പേരില്‍ സാമ്യം ഉണ്ടെങ്കിലും ഇതിന് സര്‍ക്കാരുമായി ബന്ധമൊന്നുമില്ല. ബിരുദ മില്ലുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി കെട്ടിപ്പടുത്ത ഒരു "അക്രെഡിറ്റെഷന്‍ മില്‍" ആണ് ഇതെന്നാണ് സൂചന.
 
ഏതായാലും ഇന്റര്‍വ്യൂ ഇല്ലാതെ, വായിച്ചു പഠിച്ചു തല പുണ്ണാക്കാതെ, റെഫറന്‍സുകള്‍ക്ക്‌ പിന്നാലെ ഓടാതെ, ഒന്നുമറിയാതെ, ഒരു ഡോക്ടറേറ്റ്‌ കൈവശ പ്പെടുത്തുന്നത്, അദ്ധ്വാനിച്ചു പഠിച്ചു ഡോക്ടറായവരെ കൊഞ്ഞനം കുത്തുന്നതിനു സമമാണ്. ഈ തട്ടിപ്പിന് ഇനിയും ഇരയാവാതെ, ഇത്തരം തട്ടിപ്പുകള്‍ക്ക്‌ പ്രചാരം നല്‍കാതെ, ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയുമാണ്.
 



Ashwood University Offers Fake Doctorates
 
കടപ്പാട് : ഖലീജ്‌ ടൈംസ്



 
 

Labels: ,

  - ജെ. എസ്.    

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

എന്തായാലും കേരളത്തിലെ പട്ടികൾ ഒന്നും ഡോക്ടറേറ്റ്‌ സ്വീകരിക്കും എന്ന് തോന്നുന്നില്ല.ഡോക്ടറേറ്റ്‌ നേടിയവരുടെ വങ്കത്തരവും അൽപത്തരവും പത്രത്താളിലും മാധ്യമങ്ങളിലും നിറയുന്നകാലത്ത്‌ സ്വയം നാണക്കേടുണ്ടാക്കാൻ ഏതുപട്ടിയാ തയ്യാറാകുക?

പട്ടിക്ക്‌ ഡോക്ടറേറ്റ്‌ നൽകിയെന്ന വാർത്ത കൗതുകം തന്നെ.

February 25, 2010 4:37 PM  

Useful information. Thank you for bringing this to my attention.

March 1, 2010 9:55 AM  

അപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ആ വ്യക്തിയെ പറ്റി ഒരു വിവരോം അറിഞ്ഞില്ലല്ലോ,
എന്തൊക്കെ പുകിലായിരുന്നു, 13 മണിക്കൂര്‍ ജോലി, അഫിലിയേറ്റ് മാര്‍ക്കറ്റിംഗിനെ ക്കുറിച്ച് കൂടുതല്‍ പഠനം , ഇന്റര്‍നെറ്റ്‌, എം.ബി.എ. യും ഡോക്ടറേറ്റും
മലപ്പുറം കത്തി, അവസാനം പവനാഴി ശവമായി... :)

March 5, 2010 4:38 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



23 February 2010
മലയാളി ശാസ്ത്രജ്ഞന്റെ ഗവേഷണം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു
nixon-m-abrahamതൃശൂര്‍ : മലയാളി ശാസ്ത്രജ്ഞനായ നിക്സണ്‍ എം. അബ്രഹാം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നടത്തുന്ന ഗവേഷണം അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി. "ന്യൂറോണ്‍" എന്ന ശാസ്ത്ര ജേണലില്‍ വന്ന ഇദ്ദേഹത്തിന്റെ ഗവേഷണ ഫലമാണ് ഇദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും പുതിയ കണ്ടുപിടുത്തങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ട് വന്നത്. തലച്ചോറിന് ഗന്ധങ്ങളെ തിരിച്ചറിയാനുള്ള ശേഷിയെ പറ്റിയാണ് ഇദ്ദേഹം നടത്തിയ ഗവേഷണം. എലിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള മസ്തിഷ്കത്തിന്റെ വേഗതയെ നിയന്ത്രിക്കുന്ന സംവിധാനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുകയായിരുന്നു. സങ്കീര്‍ണ്ണമായ ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ ലളിതമായ ഗന്ധങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയം വേണ്ടി വരുന്നു എന്ന ഇദ്ദേഹത്തിന്റെ ഗവേഷണത്തിനു രണ്ടു വര്‍ഷം മുന്‍പ്‌ ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്ന് പുരസ്കാരം ലഭിച്ചിരുന്നു.
 
തൃശൂര്‍ മുണ്ടത്തുകുടിയില്‍ വര്‍ക്കി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും ഇളയ മകനാണ് നിക്സണ്‍. ഭാര്യ ജാന്‍സി ബേബിയും ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ ഗവേഷകയാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



21 February 2010
മുല്ലപ്പെരിയാര്‍ : തമിഴ്നാട് പ്രതിനിധി ഉണ്ടാവില്ല
mullaperiyar-damസുപ്രീം കോടതി വിധി പ്രകാരം രൂപീകരിക്കുന്ന ഉന്നതാധികാര അഞ്ചംഗ സമിതിയില്‍ തമിഴ്‌ നാട് തങ്ങളുടെ പ്രതിനിധിയെ അംഗമാക്കേണ്ട എന്ന് തീരുമാനിച്ചു. ചെന്നൈയില്‍ ചേര്‍ന്ന ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടി ജനറല്‍ കൌണ്‍സില്‍ ആണ് സുപ്രീം കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും സമിതിയില്‍ അംഗത്തെ അയക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തത്. സുപ്രീം കോടതിയുടെ തീരുമാനത്തെ പാര്‍ട്ടി ഔദ്യോഗികമായി എതിര്‍ക്കുന്നില്ലെങ്കിലും ഈ തീരുമാനത്തോട് പാര്‍ട്ടിയ്ക്ക് അനുകൂലിക്കാന്‍ ആവില്ല എന്ന് ഡി. എം. കെ. വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് ഫയല്‍ ചെയ്ത കേസിന്റെ ഗതി ഈ തീരുമാനം തിരിച്ചു വിടും എന്ന് ഇവര്‍ ഭയക്കുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



15 February 2010
മഹമൂദ് അല്‍ മബ്ഹൂവ് കൊല; 11 പേരെ തിരിച്ചറിഞ്ഞുവെന്ന് ദുബായ് പോലീസ്
Mahmoud-Al-Mabhouhദുബായ്‌ : ഹമാസ് നേതാവ് മഹമൂദ് അല്‍ മബ്ഹൂവ് ദുബായില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 11 പേരെ തിരിച്ചറിഞ്ഞി ട്ടുണ്ടെന്ന് ദുബായ് പോലീസ് മേധാവി ലെഫ്റ്റന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചു. ആറ് ബ്രിട്ടീഷുകാരും ഒരു ഫ്രഞ്ച് കാരനും ഒരു ജര്‍മന്‍ കാരനും ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഐറിഷ്കാരുമാണ് കൊലപാതകത്തില്‍ പങ്കാളികളായത്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇവരെ പിടികൂടാനായി ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും ദാഹി ഖല്‍ഫാന്‍ അറിയിച്ചു.
 




വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
 




വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
 




വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
ജനുവരി 20 ന് ദുബായ് വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹോട്ടലിലാണ് മഹമൂദ് അല്‍ മബ്ഹൂവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
 



Dubai police issues arrest warrant against suspected murderers of Mahmoud Al Mabhouh



 
 

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ യുദ്ധത്തില്‍
hackers-union-of-indiaമെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്‌ എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
 
രാവിലെ ജോലിക്ക് വന്ന ജീവനക്കാര്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ സര്‍വര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ നേരെയുള്ള ആക്രമണം നിര്‍ത്തുന്നത്‌ വരെ ഹാക്കിംഗ് തുടരുമെന്ന ഭീഷണിയും ഇവര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്.
 

indian-hackers-attack-australia

ഓസ്ട്രേലിയക്കെതിരെ ഹാക്കിംഗ് യുദ്ധം ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റില്‍

 
ഓണ്‍ ലൈന്‍ ആയാലും നേരിട്ടായാലും ആക്രമണം അനുവദനീയമല്ല എന്നാണ് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി കളുടെ യൂണിയന്റെ പ്രതികരണം. ഓസ്ട്രേലിയന്‍ തെരുവുകളുടെ സുരക്ഷിതത്വം ഇല്ലായ്മയ്ക്ക്‌ വ്യാപാര സ്ഥാപനങ്ങള്‍ വില കൊടുക്കേണ്ടി വരുന്നത് ശരിയല്ല എന്നും അതിനാല്‍ ഇത്തരക്കാര്‍ വ്യാപാര സ്ഥാപനങ്ങളുടെ നേരെയുള്ള ഓണ്‍ ലൈന്‍ ആക്രമണങ്ങള്‍ തുടരരുത് എന്നും വിദ്യാര്‍ത്ഥി നേതാവായ ഗൌതം ഗുപ്ത അറിയിച്ചു.
 

hackers-union-of-india

ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ്‌

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
എന്നാല്‍ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തായതോടെ ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റ്‌ താല്‍ക്കാലികമായി ലഭ്യമല്ലാതായി. ഈ വെബ് സൈറ്റില്‍ നേരത്തെ ഇതിലെ അംഗങ്ങളുടെ പേരും ഫോട്ടോയും ഈമെയില്‍ വിലാസങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.
 
അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനായി ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 February 2010
പൂനെയില്‍ സ്ഫോടനം - 9 പേര്‍ കൊല്ലപ്പെട്ടു
pune-german-bakery-bomb-explosionപൂനെ: ശനിയാഴ്ച വൈകീട്ട് പൂനെയിലെ കൊരെഗാവില്‍ നടന്ന ഭീകര ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു വിദേശിയും ഉള്‍പ്പെടുന്നു. കോരെഗാവിലെ ഓഷോ രജനീഷ് ആശ്രമത്തിന് അടുത്തുള്ള ബേക്കറിയില്‍ ആണ് ബോംബ്‌ സ്ഫോടനം നടന്നത്. അന്‍പതിലേറെ പേര്‍ക്ക് പരിക്കുണ്ട്. രജനീഷ്‌ ആശ്രമത്തിനു അടുത്ത്‌ സ്ഥിതി ചെയ്യുന്ന ഇപ്പോഴും തിരക്കുള്ള ജര്‍മന്‍ ബേക്കറിയില്‍ പതിവ് പോലെ ഏറെ തിരക്കുള്ള വൈകുന്നേരമാണ് സ്ഫോടനം നടന്നത്. ഈ സ്ഥലം മുംബൈ ഭീകര ആക്രമണത്തിന്റെ സൂത്രധാരനായി സംശയിക്കപ്പെടുന്ന ഹെഡ്‌ലി സന്ദര്‍ശിച്ചിരുന്നതായി ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ള അറിയിച്ചു. 2009 ഒക്ടോബര്‍ 12 നു തന്നെ ഈകാര്യം കേന്ദ്രം മഹാരാഷ്ട്ര പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 February 2010
ഇന്ത്യയും ബ്രിട്ടനും ആണവ കരാര്‍ ഒപ്പ്‌ വെച്ചു
india-uk-nuclear-pactന്യൂഡല്‍ഹി : യുദ്ധേതര ആവശ്യങ്ങള്‍ക്കുള്ള ആണവ സഹകരണം ഉറപ്പു വരുത്താന്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ആണവ കരാറില്‍ ഒപ്പ് വെച്ചു. ഇതോടെ ഇന്ത്യ ഇത്തരം ഒരു ആണവ കരാറില്‍ ഏര്‍പ്പെടുന്ന എട്ടാമത്തെ രാഷ്ട്രമായി ബ്രിട്ടന്‍. ഇതിനു മുന്‍പ്‌ റഷ്യ, ഫ്രാന്‍സ്‌, അമേരിക്ക, കസാഖിസ്ഥാന്‍, മംഗോളിയ, അര്‍ജന്റീന, നമീബിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ആണവ കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ട്. ആണവ ഊര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജിയും ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഹൈ കമ്മീഷണര്‍ സര്‍ റിച്ചാര്‍ഡ്‌ സ്ടാഗും ആണ് വ്യാഴാഴ്ച കരാറില്‍ ഒപ്പിട്ടത്. ഇതോടെ ആണവ ഊര്‍ജ്ജ സാങ്കേതിക രംഗത്തെ ബ്രിട്ടീഷ്‌ വ്യവസായ ങ്ങള്‍ക്ക് ഇന്ത്യയുമായി കച്ചവടത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് ലഭ്യമാകും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 February 2010
ബി ടി വഴുതന: കേന്ദ്രം അനുമതി നല്‍കിയില്ല
Bt-Brinjalരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകരും,പരിസ്ഥിതി പ്രവര്‍ത്തകരും, ശാസ്ത്രജ്ഞരും അടക്കം ഉള്ള ജനങ്ങളില്‍ നിന്നും ബി ടി വഴുതനയ്ക്കെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തല്‍ക്കാലം അനുമതി നല്‍കേണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. ബി ടി വഴുതനങ്ങക്ക്‌ അനുകൂലമായി സംസാരിച്ചതിനു കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക്‌ പലയിടങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ്‌ നേരിടേണ്ടി വന്നത്‌. കേരളമുള്‍പ്പെടെ ഒമ്പതോളം സംസ്ഥാനങ്ങള്‍ ഇതിനോടകം ബി ടി വഴുതനങ്ങ തങ്ങള്‍ നിരോധിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.
 
ബാസിലസ്‌ ടൂറിന്‍ ജിറംസിസ്‌ (ബി. ടി.) എന്ന ബാക്ടീരിയയുടെ സഹായത്താല്‍ ജനിതക മാറ്റത്തിലൂടെ ആണ്‌ കീട പ്രതിരോധ ശേഷി കൈവരു ത്തുന്നത്‌. ഇത്തരത്തില്‍ ഉള്ള ബി ടി വഴുതന കീടനാശിനി പ്രയോഗത്തില്‍ ഗണ്യമായ അളവില്‍ കുറവു വരുത്താമെന്നും ഇതു വഴി കര്‍ഷകര്‍ക്ക്‌ കൂടുതല്‍ പ്രയോജന കരമാണെന്നുമാണ്‌ ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ഈ വഴുതന വിത്തിന്റെ ജൈവ സുരക്ഷിതത്വം സംബന്ധിച്ച്‌ ഇനിയും ഗൗരവതരമായ പഠനങ്ങള്‍ നടക്കേണ്ടി യിരിക്കുന്നു എന്നും ഇത്തരം അന്തക വിത്തുകള്‍ കര്‍ഷകരെ വിത്തുല്‍പാദക കുത്തകകള്‍ക്ക്‌ മുമ്പില്‍ അടിമകളാക്കുവാന്‍ ഇട വരുത്തും എന്നുമാണ്‌ ഇതിനെതിരെ വാദിക്കുന്നവര്‍ ഉന്നയിക്കുന്നത്‌. മൊണ്‍സാന്റോ എന്ന ബഹുരാഷ്ട്ര കുത്തകയുടെ ഇന്ത്യന്‍ സഹകാരിയായ മഹികോ എന്ന കമ്പനിയാണ്‌ ബി ടി വഴുതന ഇന്ത്യയില്‍ രംഗത്തിറക്കുന്നത്‌.
 
- എസ്. കുമാര്‍
 
 



Bt Brinal disapproved in India



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 February 2010
ഡോ. കെ. എന്‍. രാജ്‌ അന്തരിച്ചു
kn-rajലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. കെ. എന്‍. രാജ്‌ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട്‌ മൂന്നു മണിയോടെ ആയിരുന്നു അന്ത്യം. പഞ്ചവല്‍സര പദ്ധതിയുടെ മുഖ്യ സൂത്രധാരകരില്‍ ഒരാള്‍, നെഹൃ മുതല്‍ ഡോ. മന്‍മോഹന്‍ സിങ്ങ്‌ വരെയുള്ള പ്രധാനമന്ത്രി മാരുടെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാള്‍ തുടങ്ങി ഇന്ത്യന്‍ സാമ്പത്തിക രംഗത്ത്‌ ക്രിയാത്മകമായ പല മാറ്റങ്ങള്‍ക്കും വഴിയൊരു ക്കുന്നതില്‍ ഇദ്ദേഹം നിര്‍ണ്ണായ കമായ പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. ദില്ലി സ്കൂള്‍ ഓഫ്‌ എക്കണോ മിക്സിന്റെ സ്ഥാപകരില്‍ ഒരാള്‍, തിരുവനന്ത പുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മന്റ്‌ സ്റ്റഡീസിന്റെ സ്ഥപകന്‍ കൂടിയായിരുന്നു ഇദ്ദേഹം. സാമ്പത്തിക രംഗത്ത്‌ നല്‍കിയ സംഭാവനകള്‍ മാനിച്ച്‌ രാജ്യം 2000-ല്‍ പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.
 
ആഗോള സാമ്പത്തിക രംഗത്തെ പുത്തന്‍ ഗതി വിഗതികളും അതിന്‌ ഇന്ത്യന്‍ ധന കാര്യ വ്യവസ്ഥിതി യുമായുള്ള ബന്ധവും അതീവ സൂക്ഷമതയോടെ നിരീക്ഷിച്ചിരുന്ന ഇദ്ദേഹം നല്ലൊരു പ്രാസംഗികന്‍ കൂടിയായിരുന്നു. നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.
 
1924-ല്‍ കോഴിക്കോടു ജനിച്ച ഡോ. കെ. എന്‍. രാജ്‌ മദ്രാസ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നാണ്‌ ബി. എ. ഓണേഴ്സ്‌ പാസ്സായത്‌. തുടര്‍ന്ന് 1947-ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ്‌ ഇക്കനോമിക്സില്‍ നിന്നും പി. എച്ച്‌. ഡി. ഇന്ത്യയില്‍ വന്ന ശേഷം അല്‍പ കാലം റിസര്‍വ് ബാങ്കിന്റെ ഒരു വിഭാഗത്തില്‍ ജോലി നോക്കി. തുടര്‍ന്ന് 1950-ല്‍ ഒന്നാം ധന കാര്യ കമ്മീഷന്‍ രൂപീകരിച്ച പ്പോള്‍ അതിലെ ഇക്കനോമിക്സ്‌ വിഭാഗത്തിലെ ഒരംഗമായി. പിന്നീട്‌ ദില്ലി യൂണിവേഴ്സിറ്റി യില്‍ അദ്ധ്യാപക നാവുകയും 1969 - 70 വരെ അവിടെ വൈസ്‌ ചാന്‍സിലര്‍ ആകുകയും ചെയ്തു.
 
കേരളത്തിലെ മുന്‍ മുഖ്യമന്ത്രി യായിരുന്ന സി. അച്യുത മേനോനുമായുള്ള അടുപ്പം ഇദ്ദേഹത്തെ ദില്ലിയിലെ ഉയര്‍ന്ന പദവി ഉപേക്ഷിച്ച്‌ കേരളത്തിലേക്ക്‌ എത്തിച്ചു. അത്‌ സെന്റര്‍ ഫോര്‍ ഡെവലപ്‌മന്റ്‌ സ്റ്റഡീസിന്റെ രൂപീകരണ ത്തിനു വഴി തെളിച്ചു.
 
ഡോ. സരസ്വതിയാണ്‌ ഭാര്യ. രണ്ടു മക്കള്‍ ഉണ്ട്‌.
 
- എസ്. കുമാര്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



09 February 2010
കാശ്മീരില്‍ ഹിമപാതം - 16 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
avalanche-kashmirശ്രീനഗര്‍ : പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഉള്ള സൈനിക ക്യാമ്പിനു മുകളിലേക്ക് കനത്ത ഹിമാപാതത്തെ തുടര്‍ന്ന് മഞ്ഞു മല ഇടിഞ്ഞു വീണു പതിനാറോളം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ കര സേനയുടെ പരിശീലന ക്യാമ്പിലാണ് അത്യാഹിതം സംഭവിച്ചത്‌. പരിശീലനത്തിന്റെ ഭാഗമായി മുന്നൂറ്റി അന്‍പതോളം സൈനികര്‍ പതിനായിരം അടി മുകളിലുള്ള മഞ്ഞു മലയില്‍ എത്തിയതായിരുന്നു. അപ്പോഴാണ്‌ മഞ്ഞു മല ഇടിഞ്ഞു സംഘത്തിന് മേലെ പതിച്ചത്. പതിനഞ്ചു സൈനികരുടെ മൃതദേഹങ്ങള്‍ മഞ്ഞിനടിയില്‍ പെട്ടിരിക്കുകയാണ്. പതിനേഴു പേരെ മഞ്ഞില്‍ നിന്നും പുറത്തെടുത്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പേരെ ഇനിയും കണ്ടു കിട്ടിയിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. ഇന്നലെ രാത്രിയോടെ ഇരുപത്തിയാറു പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായി സൈന്യം അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 February 2010
ശിവസേനാ പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി മുംബൈയില്‍
മുംബൈ : ശിവസേനയുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധി മുംബെയില്‍ എത്തി. നഗരത്തില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ്‌ ഒരുക്കിയിരിക്കുന്നത്‌. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത്‌ ശിവസേനാ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അദ്ദേഹത്തിനു നേരെ കരിങ്കൊടി കാണിക്കുവാന്‍ ശ്രമിച്ച ചിലരെ അറസ്റ്റു ചെയ്തു‌.
 
മഹാരാഷ്ട്ര മറാത്തികള്‍ക്ക് എന്ന പ്രാദേശിക വാദത്തിനെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ സേനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരായി സേനാ മേധാവി ബാല്‍ താക്കറെയും, മുതിര്‍ന്ന നേതാവ്‌ ഉദ്ദവ്‌ താക്കറെയും കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. കൂടാതെ സേനയുടെ മുഖപത്രത്തില്‍ പല തവണ ലേഖനങ്ങള്‍ വന്നു. ഇതിനിടയിലാണ്‌ രാഹുലിന്റെ മുംബൈ സന്ദര്‍ശനം.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

താക്കറേക്ക് ഏറ്റ കനത്ത പ്രഹരം തന്നെ ആണ് രാഹുലിന്റെ യാത്ര.മറാത്താവാദം ഒരു തരം ഭീകരവാദമായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു.സർക്കാർ ഇതിനെതിരെ ശക്തമായി തന്നെ നടപടിയെടുക്കണം.

February 7, 2010 12:02 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



05 February 2010
മുന്‍ എം.പി. എസ്‌ ശിവരാമന്‍ സി.പി.എം. വിട്ടു
സി.പി.എമ്മിന്റെ സമീപ കാല നയ പരിപാടി കളുമായി മാനസികമായി യോജിച്ചു പോകുവാന്‍ സാധിക്കില്ല എന്നാ കാരണം പറഞ്ഞ്‌ ഒറ്റപ്പാലം മുന്‍ എം.പി. എസ്‌. ശിവരാമന്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. രാജി വെക്കുമ്പോള്‍ ഒറ്റപ്പാലം ഏരിയാ കമ്മിറ്റി അംഗവും, ലക്കിടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യുമായിരുന്നു അദ്ദേഹം. രാവിലെ ഏരിയാ സെക്രട്ടറിക്ക്‌ രാജി സമര്‍പ്പിച്ചതിനു ശേഷം പാലക്കാട്ട്‌ പത്ര സമ്മേളനം നടത്തി രാജി ക്കാര്യം വിശദീകരിച്ചു. ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ട്രസ്റ്റ്‌ അംഗത്വവും, ഖാദി ബോര്‍ഡ്‌ അംഗത്വവും അദ്ദേഹം രാജി വെച്ചിട്ടുണ്ട്‌.
 
ഉപരാഷ്ട്രപതി യായതിനെ തുടര്‍ന്ന് അന്നത്തെ ഒറ്റപ്പാലം എം.പി. കെ.ആര്‍. നാരായണന്‍ രാജി വെച്ചതിനെ തുടര്‍ന്ന് 1993-ല്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍ പരം വോട്ടു വാങ്ങി റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തില്‍ ആണ്‌ അന്ന് കോളേജ്‌ വിദ്യാര്‍ത്ഥി യായിരുന്ന ശിവരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്‌. റെക്കോര്‍ഡ്‌ ഭൂരിപക്ഷ ത്തോടെ തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും പിന്നീടു വന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ മല്‍സരിപ്പിച്ചില്ല.
 
എ.പി. അബ്ദുള്ളക്കുട്ടി, ഡോ. മനോജ് എന്നിവര്‍ക്കു പുറകെ ഇതോടെ സമീപ കാലത്ത്‌ പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടും, പാര്‍ട്ടിയുടെ നയ പരിപാടി കളില്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചു കൊണ്ടും പാര്‍ട്ടി വിടുന്ന മൂന്നാമത്തെ മുന്‍ എം. പി. യാണ്‌ ശിവരാമന്‍. മതത്തെ സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ നിലപാടില്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചാണ് ഡോ. മനോജ്‌ പാര്‍ട്ടി വിട്ടത്‌.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 February 2010
ദലായ് ലാമയുടെ ഇന്ത്യന്‍ ബന്ധം ചൈനയുമായുള്ള ചര്‍ച്ചയ്ക്ക് തടസ്സമാവുന്നു
dalai-lamaബെയ്ജിംഗ് : തിബത്തിനെ കുറിച്ചുള്ള എന്ത് ചര്‍ച്ചയും പുരോഗമിക്കണമെങ്കില്‍ ദലായ് ലാമ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കണം എന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ദലായ് ലാമ ഇടപെടുന്നതിനെതിരെ ചൈന മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്തു.
 
ദക്ഷിണ തിബത്ത് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചല്‍ പ്രദേശ്‌ ഇന്ത്യയുടെ ഭാഗമാണ് എന്ന് നേരത്തെ ദലായ് ലാമ പ്രഖ്യാപിച്ചത്‌ ചൈനയെ ഏറെ ചൊടിപ്പിച്ചിരുന്നു.
 
താന്‍ ഇന്ത്യയുടെ പുത്രനാണ് എന്ന് പ്രഖ്യാപിക്കുക വഴി ഇന്ത്യന്‍ യജമാനന്മാരെ പ്രീതിപ്പെടുത്താനാണ് ദലായ് ലാമ ശ്രമിക്കുന്നത് എന്നും ചൈന ആരോപിച്ചു.
 
1959ല്‍ തിബത്തില്‍ നിന്നും പലായനം ചെയ്ത ദലായ് ലാമയ്ക്ക് ഇന്ത്യയാണ് അഭയം നല്‍കിയത്‌.
 
മക്മോഹന്‍ രേഖയ്ക്ക് തെക്കുള്ള പ്രദേശം 1914 മുതല്‍ അന്താരാഷ്‌ട്ര നിയമപ്രകാരം ഇന്ത്യക്ക്‌ അവകാശപ്പെട്ടതാണ്. ലോക പൌരനായി സ്വയം കരുതുന്ന ദലായ് ലാമ, മക്മോഹന്‍ രേഖക്ക് തെക്കുള്ള പ്രദേശങ്ങള്‍ ഇന്ത്യയുടേതാണ് എന്ന പറഞ്ഞത്‌ ഈ പശ്ചാത്തലത്തിലാണ്. മാത്രവുമല്ല, ചരിത്രപരമായി ബുദ്ധ മതത്തിന് ഇന്ത്യയുമായി അഭേദ്യ ബന്ധവുമുണ്ട് എന്ന് ദലായ് ലാമയുടെ വക്താവ്‌ അറിയിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



01 February 2010
എ. ആര്‍. റഹ്മാന് ലോകോത്തര അംഗീകാരം വീണ്ടും
ar-rahman-grammy-awardലോസ് ആഞ്ചെലെസ് : സംഗീതത്തിന്റെ ഓസ്കര്‍ എന്ന് അറിയപ്പെടുന്ന ഗ്രാമ്മി പുരസ്കാരം എ. ആര്‍. റഹ്മാന് ലഭിച്ചു. ദൃശ്യ മാധ്യമത്തിനു വേണ്ടി നിര്‍മ്മിച്ച സംഗീത ആല്‍ബം എന്ന വകുപ്പിലാണ് സ്ലം ഡോഗ് മില്യനെയര്‍ എന്ന സിനിമക്ക്‌ വേണ്ടിയുള്ള എ. ആര്‍. റഹ്മാന്റെ സൃഷ്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇതിനു പുറമേ ഗുല്‍സാര്‍ രചിച്ച്, റഹ്മാന്‍ സംഗീതം നല്‍കിയ ജെയ് ഹോ എന്ന ഗാനത്തിന് മികച്ച ഗാനത്തിനുള്ള പുരസ്കാരവും ലഭിച്ചു. ബ്രൂസ് സ്പ്രിംഗ്സ്ടീനെ പോലുള്ള പ്രമുഖരെ പുറം തള്ളിയാണ് ഈ ഗാനം ഒന്നാമതായത്.
 
തങ്ങള്‍ക്ക് ലഭിച്ച രണ്ടു പുരസ്കാരങ്ങള്‍ക്കും ഇന്ത്യാക്കാരെ ഒന്നാകെ അഭിസംബോധന ചെയ്തു റഹ്മാന്‍ നന്ദി പറഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ കൊണ്ടാണ് ഈ നേട്ടം ഇന്ത്യക്ക്‌ ലഭിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്